സ്ഥിതി ശാന്തമാകുവോളം സംരക്ഷണം ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവരണവിരുദ്ധ പ്രക്ഷോഭത്തിന്റെ നേതാക്കളിൽ ഒരാളായ നാഹിദ് ഇസ്ലാം, ന്യൂനപക്ഷ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ വിദ്യാർഥികളോട് ആഹ്വാനം ചെയ്യുന്ന നിരവധി കുറിപ്പുകൾ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു.
അതേസമയം, ന്യൂനപക്ഷവിരുദ്ധതയേക്കാൾ ഇപ്പോഴത്തെ ആക്രമണത്തിനു കാരണം ഷേഖ് ഹസീനയുടെ പാർട്ടിയുമായുള്ള ന്യൂനപക്ഷങ്ങളുടെ ബന്ധമാണെന്നു റിപ്പോർട്ടുകളുണ്ട്. അവാമി ലീഗ് താരതമ്യേന മതേതര പാർട്ടിയായതുകൊണ്ട് ന്യൂനപക്ഷ മതവിശ്വാസികളിൽ മഹാഭൂരിപക്ഷവും അവർക്കാണ് പിന്തുണ നൽകിയിരുന്നത്.
ആ രോഷവും വലതുപക്ഷ പാർട്ടികൾ ഇപ്പോൾ പ്രകടിപ്പിക്കുന്നുണ്ടെന്നു വേണം കരുതാൻ. ഷേഖ് ഹസീന ബംഗ്ലാദേശിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അവരുടെ ജനാധിപത്യവിരുദ്ധതയും അഴിമതിയും അടിച്ചമർത്തലുമാണ് ഇപ്പോഴത്തെ കലാപങ്ങൾക്കു വഴിതെളിച്ചതെന്ന നിരീക്ഷണങ്ങളാണ് കൂടുതൽ യുക്തിസഹം.
പ്രതിപക്ഷങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കാതെ തെരഞ്ഞെടുപ്പുപോലും അട്ടിമറിച്ച് തുടർച്ചയായി അധികാരത്തിലെത്തിയ ഹസീന ജനങ്ങൾക്ക് അനഭിമതയായി. പൊട്ടിത്തെറിയുടെ വക്കിലായിരുന്ന രാജ്യം സംവരണവിരുദ്ധ പ്രക്ഷോഭത്തെ ഉപകരണമാക്കി. ഇത് വലതുപക്ഷങ്ങളും മതമൗലികവാദികളും മുതലെടുത്തു.
ന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണം തുടർന്നാൽ താൻ രാജിവയ്ക്കുമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിനെ നയിക്കുന്ന നൊബേൽ ജേതാവുകൂടിയായ മുഹമ്മദ് യൂനുസിന്റെ മുന്നറിയിപ്പ് കർശന സ്വഭാവമുള്ളതാണ്. ന്യൂനപക്ഷവിരുദ്ധത ആളിക്കത്തിച്ച് ഭൂരിപക്ഷ ധ്രുവീകരണത്തിനു ശ്രമിക്കാത്ത ഭരണകൂട നിലപാട് ശ്രദ്ധേയമാണ്.
ആവശ്യാനുസരണം ഇടപെടാനറിയാവുന്ന നമ്മുടെ വിദേശകാര്യമന്ത്രാലയം ബംഗ്ലാദേശിലെ സംഭവവികാസങ്ങൾ സശ്രദ്ധം നിരീക്ഷിക്കുന്നുണ്ട്. അതിനേക്കാൾ വലിയ നിരീക്ഷകരെന്ന മട്ടിൽ വ്യാജപ്രചാരണം കൊഴുപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കുന്നതാണു നല്ലത്. ബംഗ്ലാദേശിലെ തീക്കൊള്ളികൊണ്ട് ഇന്ത്യയിൽ ചൊറിയാൻ ആരെയും അനുവദിക്കരുത്.