ലിബിയയിലും നഗർണോ-കാരാബാക്കിലും പ്രവേശിച്ചതിനു തുല്യമായി ഇസ്രയേലിൽ പ്രവേശിക്കുമെന്നാണ് എർദോഗന്റെ ഭീഷണി. അർമേനിയൻ ക്രൈസ്തവരെ ആട്ടിപ്പായിച്ചത്ര എളുപ്പമാണോ ഇസ്രയേലിൽ നടത്താമെന്നു കരുതുന്ന സൈനികാഭ്യാസമെന്നത് കാത്തിരുന്നു കാണണം.
ഇറാന്റെ സംരക്ഷണയിൽ ലെബനനിൽ പ്രവർത്തിക്കുന്ന ഷിയ തീവ്രവാദ പ്രസ്ഥാനമായ ഹിസ്ബുള്ളയും ഹമാസിനെപ്പോലെ, ക്രിസ്ത്യാനികളും യഹൂദരുമില്ലാത്ത ലോകം സ്വപ്നം കാണുന്നവരാണ്.
പലസ്തീന്റെ മോചനമല്ല, ഇസ്ലാമിക ഖിലാഫത്ത് ലോകത്ത് സ്ഥാപിക്കുകയാണ്, തീവ്രവാദ പ്രസ്ഥാനമായ മുസ്ലിം ബ്രദർഹുഡിന്റെ ഭാഗമായ ഹമാസിന്റെ ആത്യന്തിക ലക്ഷ്യം.
പിഎൽഒ (പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ) എന്ന പലസ്തീൻ വിമോചന മുന്നണിയെ അട്ടിമറിച്ചാണ് അവർ രംഗപ്രവേശം ചെയ്തത്. 1987ൽ രൂപീകരിക്കപ്പെട്ട ഹമാസ്, അതിനു മുന്പുള്ള വർഷങ്ങളിൽ പലസ്തീനികളെ ഇസ്ലാമികവത്കരിക്കുകയായിരുന്നു.
പിഎൽഒ നിരവധി അട്ടിമറി പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിലും ഒടുവിൽ ഇസ്രയേലിനെ അംഗീകരിക്കാൻ തയാറായി. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള നീക്കമായാണ് ഓസ്ലോ കരാറിൽ ഇസ്രയേൽ പ്രധാനമന്ത്രി യിഷാക് റാബീനും പിഎൽഒ നേതാവ് യാസർ അരാഫത്തും ഒപ്പുവച്ചത്.
സമാധാന സാധ്യത തെളിഞ്ഞതോടെ, വഞ്ചിക്കപ്പെട്ടെന്ന ധാരണ പരത്തി പലസ്തീൻ ജനതയെ തീവ്രവാദ നിലപാടുകളിലേക്ക് ഹമാസ് ആട്ടിത്തെളിച്ചു. ഇതേസമയം, ഓസ്ലോ കരാറിനെതിരേ, ഇസ്രയേലിലെ വലതുപക്ഷ തീവ്രവാദികളും രംഗത്തെത്തി.
അതിനു നേതൃത്വം കൊടുത്താണ് നെതന്യാഹു അധികാരക്കളി തുടങ്ങിയത്. ഈ തീവ്രനിലപാടുകാരാണ് ഇപ്പോൾ പലസ്തീനെ ചോരക്കളമാക്കിയത്.
ഹമാസിനെ സ്വാതന്ത്ര്യസമര പ്രസ്ഥാനമായി മുസ്ലിം രാജ്യങ്ങളിലേറെയും അംഗീകരിക്കുന്നില്ല. പലസ്തീനികളുടെ സമാധാനജീവിതത്തെ അസാധ്യമാക്കിയ തീവ്രവാദികളാണ് ഹമാസെന്ന് കേരളത്തിൽ ഏറെപ്പേർക്കും അറിയാമെങ്കിലും മത-രാഷ്ട്രീയ താത്പര്യങ്ങളുള്ളതുകൊണ്ട് പുറത്തു പറയില്ല.
ഇസ്മയിൽ ഹനിയയ്ക്കുവേണ്ടി വിലാപയാത്ര നടത്തുന്നവർക്കൊപ്പം നടന്ന് മറ്റു ചിലർ അറിവില്ലായ്മകൊണ്ട് ഹമാസിനെ തോളിലേറ്റുന്നു. ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ഇറാന്റെയും തുർക്കിയുടെയും മാത്രമല്ല, നെതന്യാഹുവിന്റെ ചരിത്രവും സമാധാനത്തിന്റെ വഴികളിലൂടെയല്ല.
പക്ഷേ, അഭയം കൊടുത്തവരെപ്പോലും ദ്രോഹിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ തിക്തഫലങ്ങൾ അനുഭവിക്കുന്ന പാശ്ചാത്യലോകം ഇസ്രയേലിനോടു പല കാര്യത്തിലും യോജിക്കുന്നില്ലെങ്കിലും ഹമാസിനെ പിന്തുണയ്ക്കുന്നവർക്കൊപ്പം നിൽക്കാനിടയില്ല.
അമേരിക്കയിൽ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുകയാണെന്ന യാഥാർഥ്യവുമുണ്ട്. തീവ്ര വലതുപക്ഷ വായാടിത്തംകൊണ്ട് പ്രസംഗവേദികളെ ത്രസിപ്പിക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിനെ ചെറുക്കാനും ഡെമോക്രാറ്റുകൾക്ക് ഇസ്രയേലിനെ പിന്തുണയ്ക്കേണ്ടതുണ്ട്.
എല്ലാറ്റിന്റെയും ഫലം യുദ്ധത്തിനുള്ള സാധ്യതയാണ്. കനേഡിയൻ എഴുത്തുകാരി മാർഗരറ്റ് അറ്റ്വുഡ് പറയുന്ന വാക്കുകളാണ് പ്രസക്തം. “സംഭാഷണങ്ങൾ അവസാനിക്കുന്നിടത്ത് യുദ്ധം തുടങ്ങുന്നു.” തടസങ്ങൾ നീക്കി ചർച്ചകൾക്കുള്ള വഴികൾ തെളിക്കുകയേ പോംവഴിയുള്ളൂ.