ഇത് വലിയ പ്രതിസന്ധിയാണ്. 2014ല്‍ യുഡിഎഫ് സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിലെ പാകപ്പിഴകള്‍ ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്മീഷന് അതു റദ്ദാക്കിയത്. കരാറില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചത് എല്‍ഡിഎഫ് തന്നെയാണ്. പക്ഷേ, അതു ശരിവച്ച് കരാര്‍ റദ്ദാക്കപ്പെട്ടപ്പോള്‍ പകരം എന്തു ചെയ്യുമെന്നറിയില്ല. 4.29 രൂപയ്ക്കു ലഭിച്ചിരുന്ന വൈദ്യുതി ഇപ്പോള്‍ ഇരട്ടി വിലയ്ക്കു വാങ്ങേണ്ട ഗതികേടിലാണ് ബോര്‍ഡ്.
യഥാസമയം ചെയ്യേണ്ടതു ചെയ്യില്ലെന്ന ആരോപണം വൈദ്യുതി ബോര്‍ഡിനെതിരേ പണ്ടേയുള്ളതാണ്. ഹിമാചലിലെ സത്ലജ് ജല്‍ വൈദ്യുതി നിഗം ലിമിറ്റഡില്‍നിന്ന് 25 വര്‍ഷത്തേക്ക് 4.46 രൂപയ്ക്ക് കിട്ടേണ്ടിയിരുന്ന 166 മെഗാവാട്ട് വൈദ്യുതി, തീരുമാനം വൈകിച്ചതുകൊണ്ടു മാത്രം കഴിഞ്ഞ വര്‍ഷം നഷ്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുറത്തുനിന്നു വാങ്ങുന്ന വൈദ്യുതി പിന്നീട് തിരിച്ചുകൊടുക്കുന്ന സ്വാപ് രീതിക്കു പകരം, ദിവസവും പണം നല്കി വാങ്ങിയത് ബോര്‍ഡിനു സാമ്പത്തിക പ്രതിസന്ധിയായത് കഴിഞ്ഞ വര്‍ഷം വിവാദമായിരുന്നു. സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളില്‍ എത്ര വലിയ പ്രതിസന്ധിയുണ്ടായാലും അതിനു കാരണക്കാരായവര്ക്കല്ല, ഉപയോക്താക്കള്‍ക്കാണ് ശിക്ഷ. ഈ കെടുകാര്യസ്ഥതയില്‍ മടുത്താണ് ജനം ഇത്തവണ പ്രതികരിക്കാനിറങ്ങിയത്.
2027 മാര്‍ച്ച് 31 വരെയുള്ള കാലത്തേക്ക് നിരക്കു വര്‍ധിപ്പിക്കാനാണ് വകുപ്പ് അനുമതി തേടിയിട്ടുള്ളത്. ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനോ കുറഞ്ഞ വിലയ്ക്ക് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വൈദ്യുതി വാങ്ങാന്‍ യഥാസമയം കാരാറിലേര്പ്പെടുന്നതിനോ സംസ്ഥാന താത്പര്യമനുസരിച്ച് അത് നിലനിര്‍ത്തുന്നതിനോ ബോര്‍ഡിലെ അനാവശ്യ തസ്തികകള്‍ ഒഴിവാക്കുന്നതിനോ പ്രസരണനഷ്ടം കുറയ്ക്കുന്നതിനോ ഒന്നും കെഎസ്ഇബിക്കു താത്പര്യമുള്ളതായി തോന്നുന്നില്ല.
കെഎസ്ഇബിയുടെ കെടുകാര്യസ്ഥതയാണ് വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാനുള്ള കാരണമെന്നു വിശ്വസിക്കേണ്ട സാഹചര്യമുണ്ട്. അത് അങ്ങനെയല്ല എന്ന്, സാമ്പത്തിക ബാധ്യത മുഴുവന്‍ വഹിക്കുന്ന ജനങ്ങളോടു തെളിവു നിരത്തി പറയാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നയാപൈസയുടെ നിരക്കുവര്ധനയ്ക്കുപോലും ന്യായീകരണമില്ല.
20 ഇരട്ടിവരെ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധിപ്പിച്ചത് പിന്നീട് പകുതി കുറച്ച് കണ്ണില്‍ പൊടിയിട്ട സര്‍ക്കാരാണിത്.കരുതിയിരിക്കണം; റെഗുലേറ്ററി കമ്മീഷനും കൈവിട്ടാല്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള മര്യാദയെങ്കിലും പ്രതിപക്ഷം കാണിക്കണം. സര്‍ക്കാരായാലും പ്രതിപക്ഷമായാലും ജനപക്ഷത്തല്ലെങ്കില് എന്തു കാര്യം?