ഓണം മേളകൾ, ചന്തകൾ, പ്രത്യേക വില്പന പ്രോത്സാഹന പദ്ധതികൾ, സംഭരണ-വിപണന പ്രവർത്തനങ്ങൾ തുടങ്ങിയവയൊക്കെ ഓണം വാരാഘോഷത്തിന്റെ ഭാഗമായിരുന്നു. ആളുകൾ നിരത്തിലിറങ്ങി വാങ്ങുകയും വിൽക്കുകയുമൊക്കെ ചെയ്യുന്പോൾ മറ്റു കച്ചവടക്കാർക്കും വരുമാനം കിട്ടും.
അവരൊക്കെ മാസങ്ങൾക്കു മുന്പേ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കടം വാങ്ങി സാധനങ്ങൾ സംഭരിച്ച് ഓണത്തിനു കാത്തിരുന്നവരെ പെരുവഴിയിലാക്കരുത്. ലോകപ്രസിദ്ധമായ നെഹ്റു ട്രോഫിയുൾപ്പെടെയുള്ള വള്ളംകളികൾ ഒഴിവാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തതാണ് മറ്റൊരു പിടിപ്പുകേട്. കേരളത്തിലെ പ്രധാന വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി നടത്തപ്പെടുന്ന മത്സരമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ).
ആലപ്പുഴ പുന്നമടക്കായലിലെ നെഹ്റു ട്രോഫിയിൽ തുടങ്ങി കൊല്ലം അഷ്ടമുടിക്കായലിലെ പ്രസിഡന്റ്സ് ട്രോഫിയിൽ അവസാനിക്കുന്ന 12 മത്സരങ്ങൾ അതിന്റെ ഭാഗമാണ്. 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുക. നാടിന്റെ ഉത്സവമായി മാറുന്ന ഈ മത്സരങ്ങൾക്ക് മാസങ്ങൾക്കു മുന്പുതന്നെ ആയിരക്കണക്കിനാളുകൾ പരിശീലനം തുടങ്ങിയിരുന്നു.
മറ്റു ജില്ലകളിൽനിന്നും വിദേശത്തുനിന്നുമൊക്കെ തുഴച്ചിൽക്കാരെ എത്തിച്ച പല ക്ലബ്ബുകളും ഇപ്പോൾതന്നെ 30-40 ലക്ഷം രൂപയോളം ചെലവാക്കിക്കഴിഞ്ഞു. ആരോടു പറയും? 19 ചുണ്ടൻവള്ളങ്ങളടക്കം 74 വള്ളങ്ങളാണ് ഇത്തവണ നെഹ്റു ട്രോഫിക്കുവേണ്ടി മാത്രം മത്സരിക്കാനിരുന്നത്. വിദേശ ടൂറിസ്റ്റുകളെപ്പോലും ആകർഷിക്കുന്ന നെഹ്റു ട്രോഫി വള്ളംകളി ആയിരക്കണക്കിന് മലയാളികളുടെ ഉപജീവനമാർഗംകൂടിയാണ്.
ഓണത്തിനു നഷ്ടപ്പെടുന്നതൊന്നും തിരിച്ചുകിട്ടില്ല. ആളുകൾ വീടുകളിലിരുന്ന് ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്ന കാലമാണ്. മത്സരങ്ങളും ആഘോഷങ്ങളുമൊക്കെ കാണാനിറങ്ങുന്നവരെ വീട്ടിലിരുത്തുന്പോൾ സമസ്ത മേഖലകളിലും കഞ്ഞികുടി മുട്ടും. സർക്കാരിന്റെ ഉത്തരവു കേട്ടല്ല മലയാളികൾ വയനാടിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സാഹോദര്യത്തിന്റെ മാവേലിക്കാലം ഉള്ളിലുള്ളതുകൊണ്ടാണ്. ഒഴുകിയെത്തുന്ന ഓരോ ചില്ലിക്കാശും ദുരിതബാധിതർക്കു വൈകാതെയും ചോരാതെയും കൊടുക്കുന്നതാണ് അവരോടുള്ള ഐക്യദാർഢ്യം; അല്ലാതെ വയനാട്ടിലെ ദുരന്തം സംസ്ഥാന വ്യാപകമാക്കുന്നതിലല്ല.