അതനുസരിച്ച് സമ്മാനങ്ങൾ, യാത്രാസൗകര്യങ്ങൾ, ആതിഥ്യം, പണം, സാന്പത്തിക നേട്ടങ്ങൾ എന്നിവയൊന്നും ഡോക്ടർമാരോ അവരുടെ കുടുംബാംഗങ്ങളോ ഏതെങ്കിലും ഫാർമസ്യൂട്ടിക്കൽ കന്പനികളിൽനിന്നോ ആരോഗ്യമേഖലയിലെ അനുബന്ധ വ്യവസായങ്ങളിൽനിന്നോ സ്വീകരിക്കാൻ പാടില്ല.
ഏതെങ്കിലും ഡോക്ടർ കുറ്റം ചെയ്തതായി കണ്ടെത്തിയാൽ മെഡിക്കൽ കൗൺസിലിന് ആവശ്യമായ ശിക്ഷ നൽകാം; അല്ലെങ്കിൽ കുറ്റം ചെയ്ത ഡോക്ടറുടെ പേര് രജിസ്റ്ററിൽനിന്ന് ഒരു നിശ്ചിത കാലയളവിലേക്ക് നീക്കം ചെയ്യാൻ നിർദേശിക്കാം.” 14 വർഷം മുന്പ് രാജ്യസഭയിൽ പറഞ്ഞതുതന്നെയല്ലേ ഇപ്പോഴും ഇടയ്ക്കിടെ ഉപദേശങ്ങളായും ശാസനകളായും കർശന നിർദേശങ്ങളായുമൊക്കെ സർക്കാർ വർഷാവർഷം നൽകിക്കൊണ്ടിരിക്കുന്നത്? കുറ്റം കുറയുകയല്ല, കൂടുകയാണു ചെയ്തിട്ടുള്ളത്.
ഇതിനെതിരേ ഡോക്ടർമാരുടെ സംഘടനയായ അലയൻസ് ഓഫ് ഡോക്ടേഴ്സ് ഫോർ എത്തിക്കൽ ഹെൽത്ത് കെയർ (എഡിഇഎച്ച്) മുന്പ് പ്രതികരിച്ചിട്ടുണ്ട്. കേൾക്കേണ്ടവർ കേൾക്കുന്നില്ലെന്നേയുള്ളൂ. മരുന്നായാലും ആരോഗ്യ ഉപകരണങ്ങളായാലും അതിന്റെ നിർമാതാക്കളിൽനിന്നും വിതരണക്കാരിൽനിന്നും പണം കൈപ്പറ്റുന്ന ഡോക്ടർമാരുടെ കൂറ് ആരോടായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ.
കൂടിയ വിലയ്ക്കുള്ള മരുന്നുകളും ഉപകരണങ്ങളും, ചിലപ്പോഴൊക്കെ അത്ര ആവശ്യമില്ലാത്ത മരുന്നുകളും പരിശോധനകളുമൊക്കെ കുറിക്കുന്പോഴും രോഗിയുടെ മുഖത്തേക്കു കുറ്റബോധമില്ലാതെ നോക്കാൻ കഴിയുന്നവർ ആതുരസേവനത്തിന്റെ പരിണാമത്തിലെ പുതിയ വർഗമാണ്. അവർ കന്പനികളിൽനിന്നും രോഗികളിൽനിന്നും കൈപ്പറ്റുന്നതിനൊന്നും കണക്കില്ല; കള്ളപ്പണക്കാരെന്ന് ആക്ഷേപിക്കപ്പെടുന്നുമില്ല.
മരുന്നുകന്പനികളെയും ആരോഗ്യ ഉപകരണ വ്യവസായികളെയും ഡോക്ടർമാരെയും നിയന്ത്രിച്ച്, വന്പൻ വ്യവസായമായി മാറിയ ആരോഗ്യരംഗത്തെ ശുദ്ധീകരിക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ടോയെന്നതാണ് ഒന്നാമത്തെ ചോദ്യം.
രണ്ടാമത്തേത്, ശന്പളത്തിനൊപ്പം മരുന്ന്-ഉപകരണ കന്പനികളിൽനിന്നും രോഗികളിൽനിന്നും ഒരുപോലെ പണം വാങ്ങാനും അതേസമയം സേവനം ചെയ്യുന്നെന്നു പറയാനും ഡോക്ടർമാർക്ക് എങ്ങനെയാണ് സാധിക്കുന്നത് എന്നതാണ്.
മൂന്നാമത്തെ ചോദ്യം, ഡോക്ടർമാരുടെ അധാർമികതയുടെ കാര്യം വരുന്പോൾ പോലീസ് സ്റ്റേഷനിലോ കോടതിയിലോ തെരുവിലോ കാണാത്ത ഡോക്ടർമാരുടെ സംഘടനകളെക്കുറിച്ചാണ്. ഇത്തരം കുറ്റകൃത്യങ്ങളിലേർപ്പെടാത്ത ഡോക്ടർമാർ ധാരാളമുണ്ട്. പക്ഷേ, അവരുടെ നിശബ്ദതയും അഴിമതിക്കാരെ ഒട്ടും ശല്യപ്പെടുത്തുന്നില്ല.