തിരക്കിന്റെ കാര്യത്തിൽ ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ കാര്യമായ വ്യത്യാസമൊന്നുമില്ല. റിസർവ് ചെയ്ത സീറ്റുപോലും കിട്ടുമെന്ന് യാതൊരുറപ്പുമില്ല. ഉത്തരേന്ത്യയിൽ എസി കംപാർട്ട്മെന്റുകളിൽപോലും അനധികൃതമായി കയറിക്കൂടുന്നവർ സീറ്റുകൾ കൈയടക്കും. റെയിൽവേ സുരക്ഷാസേനാംഗങ്ങൾ ആവശ്യത്തിന് ഇല്ലാത്തതിനാൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ നീക്കം ചെയ്യാൻ ടിടിഇമാരും മടിക്കുകയാണ്.
സൗജന്യമായി കൊണ്ടുപോകുന്ന അഭയാർഥികളല്ല, ടിക്കറ്റെടുത്ത് കയറിയ യാത്രക്കാരാണ് ട്രെയിനുകളിൽ ഉള്ളതെന്നു റെയിൽവേ തിരിച്ചറിയണം. മുതിർന്ന പൗരന്മാർക്കുൾപ്പെടെ കോവിഡിനു മുന്പുണ്ടായിരുന്ന ഇളവുകൾ റെയിൽവേ പിൻവലിച്ചതു പുനഃസ്ഥാപിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ, എല്ലാവർക്കും 55 ശതമാനം ഇളവ് നൽകുന്നുണ്ടെന്നായിരുന്നു പാർലമെന്റിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ മറുപടി. ഇത്തരം ഇളവുകൾ പിൻവലിച്ചതോടെ റെയിൽവേയ്ക്ക് നാലു വർഷത്തിനിടെ ലഭിച്ചത് 5,800 കോടി രൂപയാണെന്ന് 2023 ഏപ്രിലിലെ വിവരാവകാശ രേഖകൾ പറയുന്നു. മറ്റൊരു കണക്കുകൂടി റെയിൽവേയെ ഓർമിപ്പിക്കേണ്ടതുണ്ട്.
ബുക്ക് ചെയ്തതും വെയിറ്റിംഗ് ലിസ്റ്റിലുള്ളതുമായ ടിക്കറ്റുകൾ കാൻസൽ ചെയ്ത വകയിൽ റെയിൽവേയ്ക്കു 2019-22 കാലത്ത് ലഭിച്ചത് 6,297 കോടി രൂപയാണെന്നു വിവരാവകാശ രേഖയെ അടിസ്ഥാനമാക്കി 2023 ഫെബ്രുവരിയിൽ മാധ്യമറിപ്പോർട്ടുണ്ടായിരുന്നു. സാങ്കേതികവിദ്യകൾ ഓൺലൈൻ ബുക്കിംഗ് നിസാരമാക്കിയ കാലത്ത് കൊടുക്കാത്ത സീറ്റിന്റെ പേരിലും യാത്രക്കാരനു പിഴയീടാക്കുന്ന ജനസേവനം! റെയിൽവേയുടെ ലാഭത്തിന്റെയും യാത്രക്കാരുടെ നഷ്ടത്തിന്റെയും ബുക്കിംഗാണ് മഹാനവമി, ക്രിസ്മസ് കാലത്തേക്കായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
കേരളത്തിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ ആധികാരികമായി പഠിച്ച് റെയിൽവേ മന്ത്രാലയത്തെ രേഖാമൂലം അറിയിക്കാൻ ഒരു വിദഗ്ധസമിതിയെ നിയമിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാർ ഗൗരവമായി ചിന്തിക്കണം. ഏതാനും ആഡംബര ട്രെയിനുകളുടെ പൊങ്ങച്ചങ്ങളും പ്ലാറ്റ്ഫോമുകളിലെ സെൽഫി പോയിന്റുകളുമല്ല, കോടിക്കണക്കിനു യാത്രക്കാരുടെ ദുരിതങ്ങളാണ് ഇന്ത്യൻ റെയിൽവേയുടെ വർത്തമാനകാല യാഥാർഥ്യം. കേരളത്തിന്റെ കാര്യം പറഞ്ഞാൽ, ഇതൊക്കെ കണ്ടുകണ്ടങ്ങനെ ഇരിക്കുകയാണ് സംസ്ഥാന സർക്കാരും 20 എംപിമാരും.