അക്കാര്യത്തിൽ സമതലങ്ങളിൽ വസിക്കുന്നവരുടെയത്ര പങ്കുപോലും പശ്ചിമഘട്ടങ്ങളിൽ വസിക്കുന്നവർക്കില്ല. കാരണം, ആഗോളതാപനത്തെ തടയുന്ന വൃക്ഷങ്ങളും സസ്യങ്ങളും ഏറ്റവുമധികം നട്ടുപിടിപ്പിക്കുന്നതും പരിപാലിക്കുന്നതും മലയോരങ്ങളിലെ കർഷകരാണ്.
പക്ഷേ, അവരെ പ്രതിയാക്കുന്ന നാടകമാണു നടക്കുന്നത്. ഇതിനു തിരശീല വീഴണം. യുദ്ധത്തിന്റെ ക്ഷാമകാലത്ത് മലബാറിലേക്കും ഇടുക്കിയിലേക്കും ഭക്ഷ്യോത്പാദനത്തിനുവേണ്ടി കുടിയേറ്റം പ്രോത്സാഹിപ്പിച്ചതു സർക്കാരാണ്. 1940ലെ കുത്തകപ്പാട്ട വിളംബരം, 1947ലെ ഗ്രോ മോർ ഫുഡ് പദ്ധതി, 1954ലെ ഹൈറേഞ്ച് കോളനൈസേഷൻ സ്കീം തുടങ്ങിയവയിലൊക്കെ അതിന്റെ ചരിത്രമുണ്ട്.
ആദ്യകാല കുടിയേറ്റക്കാരിലേറെയും സാംക്രമിക രോഗങ്ങളാലും വന്യജീവി ആക്രമണങ്ങളിലും മരിക്കുകയും ചെയ്തു. അവരുടെ അനന്തര തലമുറകളെ ഉൾപ്പെടെ കുടിയിറക്കണമെങ്കിൽ സുരക്ഷിതമായ സ്ഥലത്ത് പകരം ഭൂമിയും, കെട്ടിടങ്ങളുടെയും കൃഷിയുടെയുമൊക്കെ നഷ്ടപരിഹാരവും കൊടുത്താൽ മതി.
ശാസ്ത്രജ്ഞർ കണ്ടെത്തിയ ആഗോളതാപനമാണു കാരണമെങ്കിൽ ആരെ കുടിയിറക്കിയാലും ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും ഇല്ലാതാകില്ല. ആഗോളതാപനം കുറയ്ക്കണമെങ്കിൽ നമ്മുടെ നഗരകേന്ദ്രീകൃത സുഖജീവിതം അപ്പാടെ ത്യജിക്കുകയേ നിവൃത്തിയുള്ളൂ.
പശ്ചിമഘട്ടത്തിലെ പാറമടകൾ വേണ്ടെന്നു ശഠിക്കുന്നവർ തങ്ങളുടെ വീടു പണിതതിൽ എത്ര കരിങ്കല്ലും മെറ്റലും ഉപയോഗിച്ചെന്നു പറയില്ല. ഇടുക്കിയിലും മലബാറിലും കെട്ടിടങ്ങൾ പണിയരുതെന്നു പറയുന്നവർ വിഴിഞ്ഞത്തേക്ക് അദാനിയെത്തിച്ച ലക്ഷക്കണക്കിനു ടണ് കരിങ്കല്ല് എവിടെനിന്നാണെന്നു ചോദിക്കില്ല.
പാറ പൊട്ടിക്കരുത്; പക്ഷേ, സ്വന്തം വീടിനു മുന്നിലൂടെയുള്ള റോഡ് നിർമാണം വൈകരുത്. നിയമം ലംഘിച്ചു കെട്ടിപ്പടുത്ത സ്ഥാപനങ്ങളിലിരുന്ന് പരിസ്ഥിതിനാശത്തെക്കുറിച്ച് എഴുതാനും ചിലർക്കു മടിയില്ല.
കുറച്ചുകൂടി സത്യസന്ധരായാലേ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളൂ. കേരളത്തിന്റെ 4.71 ശതമാനം പ്രദേശം (1848 ചതുരശ്ര കിലോമീറ്റർ) ഉരുൾപൊട്ടൽ സാധ്യതയിലാണ്. അതിൽ പ്രധാനം വയനാട്, കോഴിക്കോട്, കണ്ണൂർ, ഇടുക്കി, ജില്ലകളാണ്.
ആഗോളതാപനത്തിന്റെ ഇരകളായ ആ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ, അതിതീവ്രമഴയുടെ കാലത്ത് മാറ്റിപ്പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ആലോചിക്കണം. പാറമടകളുടെയും നിർമാണപ്രവർത്തനങ്ങളുടെയും കാര്യത്തിലുൾപ്പെടെ ശാസ്ത്രീയ നിയന്ത്രണങ്ങൾ വേണം.
അനധികൃത പാറമടകളുണ്ടെങ്കിൽ ഉടമകളെ മാത്രമല്ല അതനുവദിച്ച ഉദ്യോഗസ്ഥരെയും അകത്തിടണം. പ്രദേശത്തെ മനുഷ്യരെ വിശ്വാസത്തിലെടുക്കാതെയും പരാതികൾ പരിഹരിക്കാതെയും അടിച്ചേൽപ്പിക്കാൻ നടത്തിയ നീക്കങ്ങളാണ് പല പരിസ്ഥിതി റിപ്പോർട്ടുകളെയും സംശയ നിഴലിലാക്കിയത്.
ഒരുപറ്റം മനുഷ്യരുടെ ജീവിക്കാനുള്ള അവകാശത്തിനുമേൽ വകതിരിവില്ലാതെ നടത്തുന്ന കടന്നുകയറ്റമല്ല പരിസ്ഥിതിസംരക്ഷണം. കേരളത്തിലെ കുടിയേറ്റക്കാരുടെ കപ്പക്കാല മുതൽ ഗുജറാത്ത് വരെയുള്ള പശ്ചിമഘട്ടത്തിൽ കോടിക്കണക്കിനു മനുഷ്യർ തലമുറകളായി ജീവിക്കുന്നുണ്ട്.
ഭൂമിയെ തീക്കുണ്ഠമാക്കി പെരുമഴയ്ക്കും പ്രളയത്തിനും ഉരുൾപൊട്ടലിനും വഴിതെളിച്ച നഗരവാസികൾ കുറച്ചുകൂടി മാന്യത കാണിക്കണം; സർക്കാരായാലും നിയമജ്ഞരായാലും പരിസ്ഥിതിക്കാരായാലും.