മറ്റൊരു മതത്തിന്റെ മേൽനോട്ടത്തിൽ നടത്തുന്ന വിദ്യാലയത്തിൽ തങ്ങൾക്ക് അന്പലമോ പള്ളിയോ പ്രാർഥനാസൗകര്യമോ സമയമോ അനുവദിക്കണമെന്നു ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ആവശ്യപ്പെടാത്ത ഒരു രാജ്യത്ത് ഇങ്ങനെ ഒരു മതത്തിൽപ്പെട്ടവർ മാത്രം പെരുമാറുന്നത് എന്തുകൊണ്ടാണ്? മതമൗലികവാദമല്ലേ ഇത്? ഇന്ത്യ ഒരു ഇസ്ലാമിക രാജ്യമല്ലെന്നും ശരിയത്തല്ല, ജനാധിപത്യ-മതേതര ഭരണഘടനയാണ് ഇവിടെയുള്ളതെന്നും ഈ കുട്ടികളോട് ആരു പറഞ്ഞുകൊടുക്കും? വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിസ്കരിക്കുന്നതിനെക്കുറിച്ച് തീവ്രചിന്താഗതിയുള്ള മതനേതാക്കൾ സമൂഹമാധ്യമങ്ങളിൽ ഇട്ടിരിക്കുന്ന വീഡിയോകൾ കണ്ടു പഠിച്ചിട്ടാണ് സ്ഥല-കാല ബോധമില്ലാതെ കുട്ടികൾ വിദ്യാലയങ്ങളിലേക്കു വരുന്നത്.
ഒരു നേതാവ് പറയുന്നത്, ക്രിസ്ത്യാനികളുടെ സ്കൂളിൽ നിസ്കരിക്കാൻ പറ്റില്ലെങ്കിൽ പഠിത്തം നിർത്തണമെന്നാണ്. മറ്റൊരാൾ പറയുന്നത്, ഒന്നോ രണ്ടോ പേർ നിസ്കരിച്ചുതുടങ്ങിയാൽ സാവകാശം എല്ലാവരും ഒറ്റക്കെട്ടായി വന്നുകൊള്ളുമെന്നാണ്. ഈ വിവരക്കേടൊക്കെ എന്തോ സ്വാതന്ത്ര്യസമര പ്രഭാഷണമാണെന്നാണ് കുട്ടികൾ ധരിക്കുന്നത്.
എല്ലാത്തരം ആളുകളുമായി ഇടപഴകി നല്ല പൗരരായി ജീവിക്കാൻ പരിശീലനം ലഭിക്കേണ്ട കാലത്താണ് ചിലർ വിദ്യാലയങ്ങളിലേക്കും മതതീവ്രവാദം ഒളിച്ചുകടത്തുന്നത്. ഇതൊക്കെ കണ്ടില്ലെന്നു നടിക്കുന്നതല്ല മതേതരത്വമെന്ന് ഇടതു-വലതു രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തിരിച്ചറിയുന്നത് കേരളത്തിന്റെ ഭാവിക്കു നല്ലതാണ്. ഇത്തരം വകതിരിവില്ലാത്ത മതപ്രകടനങ്ങൾ തങ്ങളുടെ സമുദായത്തെ കൂടുതൽ അന്യവത്കരിക്കുകയാണെന്ന് അതിലുള്ളവർ തിരിച്ചറിയണം.
നിർമല കോളജ് സംഭവത്തിൽ മാപ്പു പറയുകയും വിദ്യാർഥികളെ തിരുത്തുകയും ചെയ്ത മുസ്ലിം നേതാക്കളുടെ നിലപാട് പൊതുസമൂഹം തുറന്ന മനസോടെ സ്വാഗതം ചെയ്തിരുന്നു. അതു സഹിഷ്ണുതയുടെ ഭാഗമാണ്. പക്ഷേ, ആവർത്തിക്കുന്പോഴൊക്കെ ഒറ്റപ്പെട്ട സംഭവമെന്നു കരുതി തള്ളിക്കളയുന്നത് ആപത്തിനു നേർക്കുള്ള കണ്ണടയ്ക്കലാകും.
അതു സാധ്യമല്ല. ഉത്തരേന്ത്യയിൽ ഉൾപ്പെടെ ഹൈന്ദവ മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകളിൽ ആരും നിസ്കരിക്കാൻ മുറി ചോദിച്ചതായി കാണുന്നില്ല. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിൽ ഇതൊക്കെ ചെലവാകുമെന്ന ധാരണ ഇനിയാർക്കും വേണ്ട.
ക്ഷമിക്കുന്നതും സഹിക്കുന്നതും ദൗർബല്യമായി തെറ്റിദ്ധരിച്ചെങ്കിൽ തിരുത്താൻ സമയമുണ്ട്. നമുക്ക് സഹകരിച്ചു ജീവിച്ചാൽ മതി, സമ്മർദംകൊണ്ട് ആരെയും പൊറുതിമുട്ടിക്കേണ്ട. മറിച്ചായാൽ, ഇസ്ലാമോഫോബിയ കെട്ടുകഥയാണെന്നു പൊതുസമൂഹത്തെ ബോധിപ്പിക്കാൻ ഉടനെയൊന്നും സാധിക്കില്ല.