ഡ്രോണുകൾ ഉപയോഗിച്ചത് കുക്കികളായതിനാൽ സംയുക്ത സേനയുടെ നിയന്ത്രണം മുഖ്യമന്ത്രിക്കു കൊടുക്കണമെന്നാണ് മെയ്തെയ് വിദ്യാർഥികളും ആവശ്യപ്പെടുന്നത്.
ഈ ആവശ്യമുന്നയിച്ചു കഴിഞ്ഞദിവസം ഇംഫാലിൽ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തിൽ വിദ്യാർഥികൾ രാജ്ഭവനു നേരേ കല്ലെറിയുകയും തൗബാലിൽ ജില്ലാ ആസ്ഥാനത്തെ ദേശീയ പതാക അഴിച്ചുമാറ്റി മെയ്തെയ് പതാക കെട്ടുകയും ചെയ്തു.
ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളുടെ ഇരട്ട എൻജിൻ മണിപ്പുരിനെ ചതച്ചരച്ചു കൂകിപ്പായുകയാണ്. ഇങ്ങനെ എത്രകാലം പോകുമെന്നതാണ് ചോദ്യം. ഔദ്യോഗിക കണക്കനുസരിച്ചുതന്നെ 225 പേർ മരിച്ചു. കച്ചവടവും കൃഷിയും മറ്റ് ഉപജീവനമാർഗങ്ങളും നഷ്ടപ്പെട്ട മനുഷ്യർ രാജ്യത്തിന്റെ തീരാമുറിവായി.
പതിനായിരങ്ങൾ പലായനം ചെയ്തു. ഈ മുഖ്യമന്ത്രിതന്നെ നിയമസഭയിൽ അറിയിച്ച കണക്കുകളനുസരിച്ച്, കലാപത്തിൽ 59,564 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. 11,133 വീടുകൾ അഗ്നിക്കിരയാക്കി. 16 മാസം ഈ മനുഷ്യൻ എന്തെടുക്കുകയായിരുന്നെന്നു രാജ്യം അറിയേണ്ടതല്ലേ?
ബിരേൻ സിംഗിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിർത്തി ജനങ്ങളുടെ വിശ്വാസം ആർജിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കലാപം അവസാനിപ്പിച്ചില്ലെന്നതു മാത്രമല്ല, അതിനായി നടത്താതെപോയ പരിശ്രമങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സംശയത്തിന്റെ നിഴലിലാക്കി.
ആഭ്യന്ത്രരമന്ത്രി അമിത് ഷാ ഒരിക്കൽ മണിപ്പുർ സന്ദർശിച്ചതും ചില യോഗങ്ങൾ വിളിച്ചുചേർത്തതുമല്ലാതെ ഫലത്തിൽ ഒന്നുമില്ല. പ്രശ്നപ രിഹാനത്തിന് പാർലമെന്റിൽ ഗൗരവത്തോടെയും ആത്മാർഥതയോടെയും ചർച്ചയുണ്ടാകണം. പ്രതിപക്ഷത്തെയും വിദഗ്ധരെയും സമാധാനകാംക്ഷികളെയും ഒന്നിച്ചിരുത്തി പരിഹാര മാർഗത്തിനു ശ്രമിക്കണം.
ആരൊക്കെ പറഞ്ഞാലും, ലോകത്തെവിടെ പോയാലും മണിപ്പുരിൽ പോകില്ലെന്ന നിഗൂഢ വാശി പ്രധാനമന്ത്രി അവസാനിപ്പിക്കണം. കുക്കി മേഖലകളിലേക്ക് കടന്നുകയറി അക്രമം നടത്താൻ മെയ്തെയ്കളെ അനുവദിക്കാത്തത് ആസാം റൈഫിൾസാണ്.
അതിനാൽ അവരെ പിൻവലിക്കരുത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം, സംസ്ഥാന സുരക്ഷാ ഉപദേഷ്ടാവ്, ആർമി എന്നിവയുടെ നേതൃത്വത്തിലാണ് നിലവിൽ സംയുക്തസേന (യുണിഫൈഡ് കമാൻഡ്). അതിന്റെ നിയന്ത്രണം സംശയനിഴലിലുള്ള മുഖ്യമന്ത്രിക്കു കൈമാറരുത്.
മെയ്തെയ്കളും കുക്കികളും തമ്മിൽ ഇത്തവണയും വംശീയ കലാപമാണെന്ന സംഘപരിവാർ ഭാഷ്യത്തിന്റെ ചെന്പു തെളിഞ്ഞുകഴിഞ്ഞു. യാഥാർഥ്യത്തിനു നേരേ മുഖം തിരിക്കാത്ത പരിഹാരങ്ങളാണ് ഇനിയാവശ്യം. ബിരേൻ സിംഗെന്ന മുഖ്യമന്ത്രിയും മണിപ്പുരിലെ അധികാരവും വർഗീയ താത്പര്യങ്ങളുമല്ല രാജ്യത്തിനാവശ്യം, മണിപ്പുരും അവിടത്തെ മനുഷ്യരുമാണ്.