നിറയെ യാത്രക്കാരുണ്ടായിരുന്ന ഈ സർവീസ് ഓഗസ്റ്റ് 26ന് അവസാനിപ്പിക്കുകയായിരുന്നു. ബംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ വന്ദേഭാരത് നിർത്തിയിടാൻ അസൗകര്യമുണ്ടെന്നാണ് റെയിൽവേയുടെ ന്യായീകരണം. സ്പെഷൽ ട്രെയിനുകളിലെല്ലാം ടിക്കറ്റ് നിരക്ക് മൂന്നിരട്ടിവരെ കൂട്ടിയാണ് ഈടാക്കുന്നത് എന്നതാണ് മറ്റൊരു ഇരുട്ടടി.
വലിയൊരു കൊള്ളയാണ് റെയിൽവേ അധികൃതർ ഇതിന്റെ പേരിൽ നടത്തുന്നത്. ചില സ്പെഷൽ ട്രെയിനുകൾ പൂർണമായും എസി കോച്ചുകളാണ്. ഇവയുടെ നിരക്കുകളും സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത രീതിയിലാണ്. നിലവിലെ ചില സർവീസുകൾ റദ്ദാക്കിയാണ് ചില റൂട്ടുകളിൽ റെയിൽവേ സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുന്നത്.
ഇത് പലർക്കും ഉപകരിക്കുന്നില്ല എന്നു മാത്രമല്ല യാത്രാക്ലേശം വർധിപ്പിക്കുകയും ചെയ്യുന്നു. സ്പെഷൽ ട്രെയിനുകളിൽ ഭൂരിഭാഗവും കൃത്യസമയം പാലിക്കാറുമില്ല. ദീർഘദൂര സ്പെഷലുകളിൽ പാൻട്രി കാറുകൾ ഉൾപ്പെടുത്തിയിട്ടില്ല. പല ട്രെയിനുകളിലും ഭക്ഷണവും വെള്ളവും കിട്ടാക്കനിയാണ്.
ഓണത്തിരക്ക് ഒഴിവാക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്പെഷൽ ട്രെയിനുകൾ കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓടിക്കണം. ദീർഘദൂര സ്പെഷൽ ട്രെയിനുകളും ഈ രണ്ട് റൂട്ട് വഴിയും സർവീസ് നടത്തണം. ഡൽഹി, മുംബൈ, കോൽക്കത്ത, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന് സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും ഉൾപ്പെടുത്തി കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തണം.
ഓണക്കാലത്തെ വിലക്കയറ്റം ഇക്കുറിയും മലയാളികളുടെ പോക്കറ്റടിക്കും എന്നതിന്റെ സൂചനകൾ വന്നുതുടങ്ങി. സപ്ലൈകോതന്നെ അരിയുടെയും പഞ്ചസാരയുടെയും വില കൂട്ടിക്കഴിഞ്ഞു. 27 രൂപയുണ്ടായിരുന്ന പഞ്ചസാരയുടെ വില 33 ആക്കി. മട്ട, കുറുവ അരിയുടെ വില മുപ്പതിൽനിന്ന് 33 രൂപയാക്കി. എന്നാൽ, 13 ഇനം സാധനങ്ങൾ സബ്സിഡി നിരക്കിൽ ഓണച്ചന്തകൾവഴി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
കൺസ്യൂമർ ഫെഡ് 1,500 ഓണച്ചന്തകൾ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓണച്ചന്തകളിൽ ഗുണമേന്മയുള്ള സാധനങ്ങൾ ആവശ്യത്തിന് എത്തിക്കുന്നതിൽ അധികൃതർ അതീവജാഗ്രത കാട്ടണം. പച്ചക്കറികൾക്കുണ്ടാകുന്ന വിലക്കയറ്റം നിരീക്ഷിച്ച് ഇടപെടൽ നടത്താനും കഴിയണം.
കൂടാതെ, ഗുണമേന്മയില്ലാത്തതും മായം കലർന്നതുമായ ഭക്ഷ്യവസ്തുക്കൾ വിപണിയിലേക്കു തള്ളിവിടാൻ തത്പരകക്ഷികളെ അനുവദിക്കരുത്. ഭക്ഷ്യസുരക്ഷാ വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കർശനമായ നിരീക്ഷണം നടത്തണം. ഓണക്കാലം ചൂഷണത്തിനുള്ള അവസരമായി മാറരുത്.