തുടക്കത്തിൽ കർണാടകത്തിന്റെ രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന പരാതി ഉയർന്നെങ്കിലും അതു പരിഹരിക്കപ്പെട്ടു. ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അർജുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങൾക്ക് ഉറപ്പുകൊടുത്തിരുന്നു. തെരച്ചിൽ തുടരുമെന്നും പണത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നുമാണ് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ ദിവസങ്ങൾക്കു മുന്പും ധൈര്യപ്പെടുത്തിയത്.
തെരച്ചിൽ നിർത്തില്ലെന്ന് പറഞ്ഞ്, കേരളത്തിനും കർണാടക സർക്കാരിനുമിടയിൽ നിരന്തരം ആശയവിനിമയം നടത്തിയ കോഴിക്കോട് എം.പി. എം.കെ. രാഘവൻ, സൈന്യം, പോലീസ്, സന്നദ്ധസംഘടനകൾ, മത്സ്യത്തൊഴിലാളികൾ, മുങ്ങൽ വിദഗ്ധനായ ഈശ്വർ മൽപെ, വിവാദങ്ങൾക്ക് ഇരയായെങ്കിലും തന്നാലാകുന്ന പരിശ്രമങ്ങൾ നടത്തിയ രക്ഷാപ്രവർത്തകൻ രഞ്ജിത് ഇസ്രയേൽ ഇങ്ങനെ നിരവധി മനുഷ്യർ ഈ രക്ഷാപ്രവർത്തനത്തെ പലവിധത്തിൽ മുന്നോട്ടു കൊണ്ടുപോയവരാണ്.
ഇതിനിടെ, കാലതാമസമില്ലാതെ അർജുന്റെ ഭാര്യക്ക് സഹകരണബാങ്കിൽ ജൂണിയർ ക്ലാർക്കായി സർക്കാർ താത്കാലിക നിയമനം കൊടുത്തു. അർജുൻ കേരളത്തിലെ എല്ലാ കുടുംബങ്ങളിലെയും നൊന്പരമായി മാറി. അവരുടെയെല്ലാം കാത്തിരിപ്പിനൊടുവിലാണ് അർജുന്റെ മൃതദേഹമെങ്കിലും ലഭിച്ചത്; ""സന്തോഷമില്ലെങ്കിലും സമാധാനമുണ്ട്.''
കാലവർഷം ദുരന്തമായി കേരളത്തെ പ്രഹരിച്ച ദിവസങ്ങളാണ് കടന്നുപോയത്. മഴ കുന്നുകളെ ഇടിച്ചിറക്കിയ ദിവസമായിരുന്നു അർജുനെ കാണാതായത്. ഇന്നലെ അദ്ദേഹത്തിന്റെ മൃതദേഹം വീണ്ടെടുക്കുന്പോഴും ഷിരൂരിൽ മഴയായിരുന്നു. ഇതിനിടെ പെരുമഴയിലും ഉരുൾപൊട്ടലിലും വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ടുമായി നിരവധി മനുഷ്യർ മരിച്ചു.
2018ലെ പ്രളയം മുതലിങ്ങോട്ട് നാം കൈകോർത്തു നിന്നതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും അതിജീവിക്കാനായത്. നമ്മളെഴുതിയ ചരിത്രമാണത്. പക്ഷേ, അതിന്റെ വരികൾക്കിടയിൽ പരേതരുടെ സങ്കീർത്തനമുണ്ട്; ഒരു മഴയത്ത് ഒലിച്ചുപോകാവുന്നത്ര ചെറിയ ആയുസിന്റെ മൺകൂടാരങ്ങളെക്കുറിച്ച്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഒഴുക്കിൽപ്പെട്ട സാഹോദര്യത്തെ വീണ്ടെടുക്കാൻ സമയം കുറവാണെന്ന്.