സാക്ഷരതയില്‍ മാത്രമല്ല, ഉന്നതവിദ്യാഭ്യാസരംഗത്തുപോലും മുന്നേറിയിട്ടും പുരുഷന്മാരുടെ പിന്നിൽനിന്നു സ്ത്രീകള്‍ക്കു കയറ്റമുണ്ടായിട്ടില്ല. ഉന്നതപഠനം നടത്തുന്നവരില്‍ 75 ശതമാനത്തിനുമേല്‍ ഇപ്പോൾ പെണ്‍കുട്ടികളാണ്. എന്നാല്‍, ഉന്നതബിരുദം നേടുന്ന പെണ്‍കുട്ടികളെ പലരെയും പിന്നീടു കാണുന്നില്ല. പൊതുസമൂഹത്തില്‍ ഇന്നും പ്രബലമായിരിക്കുന്ന സ്ത്രീവിരുദ്ധാശയങ്ങള്‍ ഇവരെ വീടുകള്‍ക്കുള്ളില്‍ തളച്ചിടുന്നു.
കഷ്ടപ്പെട്ടു പഠിച്ച് ജോലി നേടിയാലും വിവാഹിതരായി പ്രസവത്തോടെ ജോലി അവസാനിപ്പിക്കേണ്ടിവരുന്നു. ഐടി മേഖലയില്നിന്നൊക്കെയുള്ള യുവതികളുടെ കൊഴിഞ്ഞുപോക്ക് അമ്പരപ്പിക്കുന്നതാണ്.വേതനം കുറഞ്ഞ തൊഴിലിടങ്ങളിലാണു സ്ത്രീകള്‍ കൂടുതലായി നിയമിക്കപ്പെടുന്നത്.
വേണ്ടത്ര സൗകര്യങ്ങള്‍ ഒരുക്കാതെ അവരെക്കൊണ്ട് കൂടുതല്‍ ജോലിയെടുപ്പിക്കുന്നു. ഭീഷണിപ്പെടുത്തി ലൈംഗികാവശ്യങ്ങള്‍ക്കു നിര്‍ബന്ധിക്കുകയും ഉപയോഗിക്കുകയും അശ്ലീല പദപ്രയോഗങ്ങള്‍ നടത്തുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു. എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടുമെന്ന ഭീഷണി വേറെ. തുണിക്കടകളിലെ ഇരിക്കാനുള്ള അവകാശത്തിനു സ്ത്രീകള്‍ സമരം നടത്തേണ്ടിവന്നത് കേരളം കണ്ടതാണ്.
ഗാര്‍ഹിക നിയമങ്ങളും തൊഴിലിടങ്ങളിലെ ലൈംഗികപീഡനവിരുദ്ധ നിയമവും നിലവിലുണ്ടെങ്കിലും അതൊന്നും സ്ത്രീകളുടെ സഹായത്തിനെത്തുന്നില്ല. സ്ത്രീയുടെ മാന്യതയ്ക്കു കോട്ടം തട്ടുന്ന രീതിയിലുള്ള ഏതൊരു ആംഗ്യമോ വാക്കോ, അല്ലെങ്കില്‍ ഏതെങ്കിലും വസ്തുക്കളുടെ പ്രദര്‍ശനമോ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 509-ാം വകുപ്പുപ്രകാരം ഒരുവര്‍ഷം വരെ തടവോ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പക്ഷേ, പോലീസ് സ്റ്റേഷനുകളില്‍ പോലും അധിക്ഷേപങ്ങൾക്കും കൂട്ടബലാത്സംഗങ്ങൾക്കും സ്ത്രീകൾ ഇരയാകുന്നു.
രാഷ്ട്രീയത്തിലും സ്ത്രീകള്‍ അകറ്റിനിര്‍ത്തപ്പെടുന്നു. പഞ്ചായത്ത് ഭരണത്തില്‍ 33.3 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിന്റെ മെച്ചം കിട്ടിയെങ്കിലും നിയമസഭയിലും ലോക്സഭയിലും സ്ത്രീ പ്രാതിനിധ്യം നാമമാത്രമാണ്. കേരളത്തിലെ 20 ലോക്സഭാംഗങ്ങളില്‍ ഒരു വനിതപോലുമില്ല. പാര്‍ട്ടികളുടെയും സംഘടനകളുടെയും ഉയര്‍ന്ന സ്ഥാനങ്ങളില്‍ പുരുഷ മേല്‍ക്കോയ്മയാണുള്ളത്.
പാർട്ടി ഓഫീസുകളിൽപ്പോലും സ്ത്രീകൾ ഉത്തരവാദപ്പെട്ട നേതാക്കളാൽ മാനഭംഗത്തിനിരയാകുന്നു.വെളിപ്പെടുത്തലുകളും തുറന്നുപറച്ചിലുകളുമൊന്നും നടന്നില്ലെങ്കിലും ഇവിടങ്ങളിലേക്കു വെളിച്ചമെത്തുന്ന ചർച്ചകളെങ്കിലും നടക്കേണ്ടേ? ജന്മിത്തവും മുതലാളിത്തവും അടിമത്തവുമൊക്കെ കൂടിക്കലര്‍ന്ന ഇന്ത്യന്‍ സാമൂഹികാവസ്ഥയില്‍ രൂപപ്പെട്ടതാണു പുരുഷാധിപത്യവും സ്ത്രീകളുടെ രണ്ടാം സ്ഥാനവും. നൂറ്റാണ്ടുകൾ പിന്നിടുന്പോഴെങ്കിലും ഇതൊക്കെ തിരുത്തി എഴുതപ്പെടേണ്ടേ?
സ്ത്രീകള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പൊതുപ്രശ്നമായി കാണാനും ഏറ്റെടുക്കാനും പുതുതലമുറക്കാർ തയാറാകുന്നുണ്ട്. ഡല്‍ഹിയിലും കോൽക്കത്തയിലുമടക്കം രാജ്യത്തെ പല സ്ഥലങ്ങളിലും അതു കണ്ടു. മലയാളസിനിമയിൽ ഇപ്പോൾ നടക്കുന്നതും ഇതിന്റെയൊക്കെ പ്രതിഫലനമാണ്. ഇനിയുമത് ശക്തിപ്പെടണം. സ്ത്രീയായതിന്റെ പേരിൽ അപമാനിക്കപ്പെടാതെ, ആദരിക്കപ്പെടുന്ന അവസ്ഥ സംജാതമാകട്ടെ.