മുഖ്യമന്ത്രി, പട്ടികവർഗമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്കു പരാതി നൽകി രണ്ടു മാസം കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. ഇതോടെയാണ് ആദിവാസി ഊരുമൂപ്പന്മാർ സമരത്തിനിറങ്ങിയത്. മിനി സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധിച്ചവർ ഭക്ഷ്യവസ്തുക്കൾ ജില്ലാ പട്ടികവർഗ ഓഫീസിലെത്തി തിരികെ നൽകി.
അതു വിതരണം ചെയ്തവർക്കെതിരേ നടപടി സ്വീകരിക്കുക, ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിൽ കഴിഞ്ഞവർക്ക് നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു സമരം. ആദിവാസി ഊരുകളിൽ വർഷത്തിൽ മൂന്നു തവണയാണ് മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം ഭക്ഷ്യോത്പന്നങ്ങൾ വിതരണം ചെയ്യുന്നത്.
ഐടിഡിപി വകുപ്പ്, എസ്സി-എസ്ടി ഫെഡറേഷനാണ് ക്വട്ടേഷൻ കൊടുക്കുന്നത്. ഇവരാണ് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകുന്നത്. ഇവർ ട്രൈബൽ ഓഫീസർമാർ, ഊരുമൂപ്പന്മാർ എന്നിവർ മുഖേന ആദിവാസി കുടുംബങ്ങളിൽ ഭക്ഷ്യസാധനങ്ങൾ എത്തിക്കും. മുന്പ് ത്രിവേണി ഉത്പന്നങ്ങൾ വിതരണം ചെയ്ത സ്ഥാനത്താണ് ഇപ്പോൾ സ്വകാര്യ കന്പനികളുടെ ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഇവയിൽ പലതും തട്ടിക്കൂട്ട് കന്പനികളാണെന്നാണ് സമരക്കാർ പറയുന്നത്.
ആദിവാസിക്ഷേമത്തിന്റെയും സംരക്ഷണത്തിന്റെയും പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവഴിക്കുന്പോഴാണ് അവർക്കിടയിൽ ദാരിദ്ര്യവും പോഷകാഹാരക്കുറവും പട്ടിണിയും അകാലമരണവുമൊക്കെ വ്യാപകമാകുന്നത്. ഒരൊറ്റ പദ്ധതിപോലും അഴിമതിയില്ലാതെ നടത്താനായിട്ടില്ല.
നിരവധി പദ്ധതികൾ നടപ്പാക്കുകയും കോടികൾ ചെലവഴിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പൂർണമായി ഫലം കാണുന്നില്ലെന്നു പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ പറഞ്ഞത് കഴിഞ്ഞ വർഷമാണ്. സർക്കാർ പരാജയങ്ങളുടെ ഏറ്റുപറച്ചിലാണത്. കോടികൾ ചോരുന്നുണ്ടെങ്കിൽ അഴിമതിയുണ്ടാകുമല്ലോ.
എത്ര പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? രാജ്യമെങ്ങും ഇതാണവസ്ഥ എന്നതുകൊണ്ട് കേരളവും അതു തുടരണമെന്നില്ല. ഇടുക്കി സംഭവത്തിൽ ബന്ധപ്പെട്ടവരെക്കൊണ്ട് ഉത്തരം പറയിക്കണം. അല്ലെങ്കിൽ ആദിവാസികളും ദളിതരുമൊക്കെ വരുന്ന നൂറ്റാണ്ടിലും ഇങ്ങനെ കൈനീട്ടി നിൽക്കേണ്ടിവരും; അഴിമതിക്കാർക്കു മുന്നിൽ.