അമേരിക്ക, ബ്രിട്ടൻ, ചൈന തുടങ്ങിയ പ്രമുഖ രാജ്യങ്ങളൊന്നും കോവിഡിന്റെ കാരണം പറഞ്ഞ് സെൻസസ് ഒഴിവാക്കിയില്ല. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യ ചൈനയെ പിന്തള്ളി ജനസംഖ്യയിൽ ഒന്നാമതായിരുന്നു. ഇന്ത്യക്കു സ്വന്തം കണക്കില്ലാത്തതിനാൽ, യുഎൻ കണക്കുകളെയാണ് ഗവേഷകർ ആശ്രയിക്കുന്നത്.
ബിസി 3800ൽ ബാബിലോണിയയിൽ നടത്തിയതാണ് ആദ്യ സെൻസസായി അറിയപ്പെടുന്നത്.
ഇന്ത്യയിൽ ബിസി മൂന്നാം നൂറ്റാണ്ടിൽ മൗര്യ ചക്രവർത്തിയായ അശോകൻ കണക്കെടുപ്പു നടത്തി. 2000 വർഷങ്ങൾക്കു മുന്പ്, അഗസ്റ്റസ് സീസർ നടത്തിയ സെൻസസിനെക്കുറിച്ച് ബൈബിൾ പുതിയനിയമത്തിന്റെ തുടക്കത്തിൽ പറയുന്നുണ്ട്. ഗലീലിയയിലെ പട്ടണമായ നസ്രത്തിൽനിന്നു ദാവീദിന്റെ പട്ടണമായ ബെത്ലഹേമിലേക്ക് ഗർഭിണിയായ മറിയത്തെയും കൂട്ടിയുള്ള ജോസഫിന്റെ യാത്രയ്ക്കിടെയാണ് ക്രിസ്തുവിന്റെ ജനനം.
സർക്കാരിന്റെ രേഖകളിൽ പേരെഴുതിക്കാനുള്ള അത്തരം ത്യാഗങ്ങളൊക്കെ സെൻസസിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്. 1881ലാണ് ഇന്ത്യയിൽ 10 വർഷത്തിലൊരിക്കലുള്ള സെൻസസ് ആദ്യമായി നടത്തിയത്. 2011-ൽ യുപിഎ സർക്കാരിന്റെ കാലത്തു നടത്തിയതാണ് അവസാനത്തേത്. ജാതിയും മതവും സമൂഹമാധ്യമങ്ങളും രാഷ്ട്രീയത്തെയും രാഷ്ട്രത്തെയും നിർവചിക്കുന്ന കാലമാണ്.
ജനങ്ങൾക്കിടയിലെ സാന്പത്തിക അന്തരം വർധിക്കുന്പോഴും നാം വികസനത്തിന്റെ കുതിപ്പിലാണെന്ന് അവകാശപ്പെടുന്നു. മദ്യവും മയക്കുമരുന്നും കുറ്റകൃത്യങ്ങളും ശിഥിലമാകുന്ന കുടുംബബന്ധങ്ങളും മനുഷ്യവംശത്തിനു സമ്മാനിച്ചത് എന്താണെന്നു തിരിച്ചറിയണം. കുടിയേറ്റത്തിന്റെ കൃത്യമായ കണക്കുകളറിഞ്ഞാൽ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ചു മാറ്റിവരയ്ക്കുന്ന അതിരുകൾ കാണാം.
ശരിയായ കണക്കുകളില്ലാതെ ശരിയായ രാഷ്ട്രീയ നയങ്ങളോ തീരുമാനങ്ങളോ ഉണ്ടാകില്ല. അതായത്, സെൻസസ് ഒഴിവാക്കുക എന്നു പറഞ്ഞാൽ തെറ്റായ കണക്കുകളെ അവലംബിച്ച് തെറ്റായ അവകാശവാദങ്ങൾക്കുള്ള കളമൊരുക്കുക എന്നാണ്. അതുകൊണ്ടുതന്നെ കാലാനുസൃതമായ വിവരശേഖരണങ്ങൾ ഉൾപ്പെടുത്തി എത്രയും വേഗം സെൻസസ് പ്രഖ്യാപനം ഉണ്ടാകട്ടെ.