ഗുരുതര ആരോപണങ്ങളില്‍പ്പെട്ട അജിത്കുമാറിനെ നിലനിര്‍ത്തിയതും മുഖ്യമന്ത്രിക്കുമേല്‍ സംശയം വര്‍ധിപ്പിച്ചു. ആര്‍എസ്എസ് ബന്ധം പ്രതിപക്ഷത്തിനുമേല്‍ നിരന്തരം ഉന്നയിക്കുന്ന മുഖ്യമന്ത്രിയുടെ കൈകള്‍ ശുദ്ധമാണെന്നു തെളിയിക്കേണ്ട സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
തൃശൂര്‍ ലോക്സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ജയിച്ചത് സിപിഎം ഒത്തുകളിയിലൂടെയാണെന്ന് യുഡിഎഫും, കോണ്‍ഗ്രസ് ഒത്തുകളിയിലൂടെയാണെന്ന് സിപിഎമ്മും ആരോപണം ഉന്നയിച്ചിരുന്നു. ലാവ്ലിന് കേസിന്റെ കാര്യത്തില്‍ ബിജെപിയുടെ പിന്തുണ നേടാനാണ് സിപിഎം ബിജെപിയെ ഒളിഞ്ഞു സഹായിക്കുന്നതെന്ന ഗുരുതര ആരോപണവും ഉണ്ടായിരുന്നു.
അന്‍വറിന്റെ വെളിപ്പെടുത്തലോടെ കുന്തമുന സിപിഎമ്മിനും കൃത്യമായി മുഖ്യമന്ത്രിക്കും നേരേയായിക്കഴിഞ്ഞു. ഉന്നതസ്ഥാനത്തുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് ഒരിക്കലും രാഷ്ട്രീയത്തിൽ ഇടപെടാനോ രാഷ്ട്രീയക്കളികൾക്കു കൂട്ടുനിൽക്കാനോ അവകാശമില്ല. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്നറിയാനുള്ള അവകാശം സിപിഎം പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, സംസ്ഥാനത്തെ ജനങ്ങൾക്കെല്ലാമുണ്ട്.
ഇതുവരെയുള്ള ആരോപണങ്ങള്‍ പറയുന്നത്, അത്യന്തം മലീമസമായ രാഷ്ട്രീയത്തെ സിപിഎം ആശ്ലേഷിച്ചിരിക്കുന്നു എന്നുതന്നെയാണ്. മുഖ്യമന്ത്രി മുന്നിലാണു നില്‍ക്കുന്നത്. പഴയ സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്, മാസപ്പടി കേസുകളില്‍ പുരണ്ട അഴുക്കുകള്‍ കഴുകിക്കളഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ സ്വഭാവ സര്‍ട്ടിഫിക്കറ്റല്ല വേണ്ടത്.
വിലക്കയറ്റവും ജീവിതച്ചെലവും കാര്‍ഷികമേഖലയുടെ തകര്‍ച്ചയും മദ്യവും മയക്കുമരുന്നും ഗുണ്ടായിസവും അഴിമതിയും മാര്‍ക്ക് വിവാദവും പിന്‍വാതില്‍ നിയമനവുമൊക്കെ പിന്നോട്ടടിച്ച കേരളത്തിലെ ജനങ്ങള്‍ക്കു മുന്നിലാണ് ചുവപ്പുകര്ട്ടനുയര്ത്തി പുതിയ അസംബന്ധ നാടകം.
പുത്തന്‍ കുറ്റകൃത്യങ്ങള്‍ മാത്രമല്ല, വടകരയിലെ വിവാദ ‘കാഫിര്‍’ പരാമര്‍ശത്തില്‍ സംശയനിഴലിലായ സിപിഎമ്മിന്റെ തൃശൂര്‍ പങ്കും കഴമ്പുള്ളതാണോയെന്നറിയണം. കേരളത്തിലെ ബിജെപി അക്കൗണ്ടിലെ ആദ്യനിക്ഷേപം ആരുടേതാണെന്നറിയണമല്ലോ. എങ്കില്‍ മാത്രമേ, സ്വാര്ഥതാത്പര്യങ്ങള്ക്കുവേണ്ടിയുള്ള രാഷ്ട്രീയ വിട്ടുവീഴ്ചകളും മതേതര ജനാധിപത്യത്തിനുണ്ടായ നഷ്ടവും തിരിച്ചറിയാനാകൂ.
രാഷ്ട്രീയാപചയത്തിന്റെ ചെളിക്കുഴിയില്‍ മാത്രമേ ഉദ്യോഗസ്ഥ വിഷവൃക്ഷങ്ങള്‍ തഴച്ചുവളരുകയുള്ളൂ. ഒരു വൃക്ഷം വീണാല്‍ മറ്റൊന്ന്. പക്ഷേ, അപചയങ്ങളെയും ശരികളെയും തിരിച്ചറിയാനാവാത്ത നിലയിലാണ് സിപിഎം. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര-സംസ്ഥാന അന്വേഷണങ്ങള്‍ പ്രഹസനമാകുമെങ്കില് കോടതി നിരീക്ഷിക്കട്ടെ.