ഇത്തരം കാരണങ്ങളാൽ ജീവനൊടുക്കുന്ന കേരളത്തിലെ പോലീസുകാരെക്കുറിച്ച് ഇക്കഴിഞ്ഞ ജൂൺ 25ന് ദീപിക മുഖപ്രസംഗമെഴുതിയിരുന്നു. ആ മാസത്തെ 25 ദിവസത്തിനുള്ളിൽ അഞ്ചു പോലീസുകാർ ജീവനൊടുക്കിയിരുന്നു.
മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും ജോലിഭാരംകൊണ്ട് വീർപ്പുമുട്ടുന്ന എത്രയോ മനുഷ്യർ ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ വിവിധ സ്ഥാപനങ്ങളിലുണ്ട്. ഓസ്ട്രേലിയ കഴിഞ്ഞ മാസം പാസാക്കിയ പുതിയ നിയമമനുസരിച്ച്, ജോലിസമയം കഴിഞ്ഞാൽ ഓഫീസിൽനിന്നുള്ള ഫോൺ എടുക്കാനോ ഇ-മെയിൽ നോക്കാനോ പോലും ജീവനക്കാർക്കു യാതൊരു ബാധ്യതയുമില്ല.
ജോലിക്കാർക്കു ശന്പളം കൊടുക്കുന്നത് 24 മണിക്കൂറിനുവേണ്ടിയല്ലാത്തതിനാൽ 24 മണിക്കൂർ ജോലി ചെയ്യേണ്ടതില്ലെന്നാണ് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞത്. ഇന്ത്യയിലെ ചില ഫാക്ടറികളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ ജോലിസമയം മുതലാളി തീരുമാനിക്കുന്നതാണ്.
അൽപം വിശ്രമിക്കാനോ ശുചിമുറിയിൽ പോകാനോ പോലും സൗകര്യമില്ലാത്തതിനാൽ വെള്ളം കുടിക്കുന്നതുപോലും ഒഴിവാക്കുന്ന സ്ത്രീ തൊഴിലാളികളെക്കുറിച്ചു റിപ്പോർട്ടുകൾ വന്നത് നമ്മുടെ കേരളത്തിലാണ്. ജോലിക്കാരെ വിശ്രമമില്ലാതെ പണിയെടുപ്പിക്കുന്നതിൽ തൊഴിലുടമ മാത്രമല്ല, അതേ മനോഭാവമുള്ള മേലുദ്യോഗസ്ഥരും ഉത്തരവാദികളാണ്.
രണ്ടായാലും തിരുത്തിയേ തീരൂ. അതോടൊപ്പം സർക്കാർ ജീവനക്കാരിലുൾപ്പെടെയുള്ള അലസരും ഉത്തരവാദിത്വമില്ലാത്തവരും അഴിമതിക്കാരും സംരംഭകരെ ചൂഷണം ചെയ്യുന്നവരുമായ ജീവനക്കാരെയും തിരുത്തേണ്ടതുണ്ട്. അന്നയ്ക്കു മനുഷ്യാവകാശം നിഷേധിച്ചവരോടു പ്രതികരിക്കുന്നവരെക്കൊണ്ടു സമൂഹമാധ്യമങ്ങൾ നിറഞ്ഞിട്ടുണ്ട്.
പക്ഷേ, ആ ധാർമികരോഷം സ്വന്തം വീടുകളിലേക്ക് എത്തുന്നില്ല. പുരുഷന്മാർ പണ്ടത്തേതിലും കൂടുതൽ വീട്ടുജോലികളിൽ സ്ത്രീകളെ സഹായിക്കുന്നുണ്ടെങ്കിലും ഇന്ത്യൻ അടുക്കളകൾ ഇപ്പോഴും അനീതിയുടെ പാചകപ്പുരകളാണ്.
സ്ത്രീകൾ പൂമുഖത്ത് ഒരു കപ്പ് കാപ്പി കുടിച്ചുകൊണ്ട് പത്രം വായിക്കുന്പോൾ അടുക്കളയിൽ വിയർത്തൊലിച്ച് ജോലി ചെയ്യുന്ന പുരുഷന്മാരെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. ഭാര്യയും ഭർത്താവും ജോലിക്കു പോകുന്ന വീടുകളാണ് ഏറെയും. പക്ഷേ, ജോലി കഴിഞ്ഞെത്തുന്ന സ്ത്രീയെ കാത്തിരിക്കുന്നത് ആശ്വാസത്തിന്റെ വീടല്ല, മറ്റൊരു തൊഴിലിടമാണ്.
അടുക്കളയെന്ന വീട്ടുഹോട്ടലിൽ പാത്രം കഴുകാനും പാചകം ചെയ്യാനും വിളന്പാനുമൊക്കെ മിക്കവാറും ഒരു "പണിക്കാരി' മാത്രമേ ഉണ്ടാകാറുള്ളൂ. വീടുകളിൽ ജോലി പങ്കിടുകയും മറ്റു കുടുംബാംഗങ്ങളുടെ വിഷമങ്ങൾ മനസിലാക്കുകയും ചെയ്യുന്ന ഒരാളും തൊഴിലാളികളോടോ കീഴ്ജീവനക്കാരോടോ മോശമായി പെരുമാറില്ല.
ജീവനക്കാരെ അന്തസായി പരിഗണിക്കുന്ന തൊഴിലുടമകളും മേലുദ്യോഗസ്ഥരും സ്ത്രീകളെ വീട്ടുജോലികളിൽ സഹായിക്കുന്ന പുരുഷന്മാരും അമ്മമാരെ സഹായിക്കുന്ന മക്കളും പരിഷ്കൃത മനുഷ്യരാണ്. പക്ഷേ, ആ ന്യൂനപക്ഷമല്ല ഇന്ത്യയെ നിർവചിക്കുന്നത്.
ബാക്കിയുള്ള മഹാഭൂരിപക്ഷത്തിനുവേണ്ടിയാണ്, "പണിയെടുപ്പിച്ചു കൊല്ലരുതേ'യെന്നു വ്യാഖ്യാനിക്കാവുന്ന ആ കത്ത്, അകാലത്തിൽ മരിച്ച അന്നയുടെ അമ്മ എഴുതിയത്. ആ കത്തു വായിക്കുന്നവർ മേൽവിലാസംകൂടി നോക്കണം.