ഏറ്റവും കൂടുതൽ പണം നഷ്ടമായത് മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്രയിലാണ്; 990 കോടി. 7488.64 കോടി രൂപയിൽ 921 കോടി തടഞ്ഞുവയ്ക്കാനും കഴിഞ്ഞു. പണം കൂടുതലും ചൈനയിലെ അക്കൗണ്ടുകളിലേക്കാണ് പോയത്. അതുകൊണ്ടുതന്നെ അന്വേഷണവും പണം വീണ്ടെടുക്കലും എളുപ്പമല്ല. കേന്ദ്ര ഹെൽപ് ലൈൻ നന്പറായ 1930ലേക്ക് വിളിച്ച് പരാതിപ്പെട്ടവരുടെ മാത്രം കണക്കാണ് ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. യഥാർഥ നഷ്ടം ഇതിലുമൊക്കെ വലുതാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ വർഷം ജൂലൈ ഒന്പതുവരെ ഇടുക്കി ജില്ലയിൽ മാത്രം 5.5 കോടിയുടെ ഓൺലൈൻ തട്ടിപ്പു നടന്നു. വീട്ടിലിരുന്നു പണമുണ്ടാക്കാമെന്നു വിശ്വസിപ്പിക്കുന്ന ലിങ്കിൽ കയറിയവരാണ് കേരളത്തിൽ പണം നഷ്ടപ്പെട്ടവരിലേറെയും. മയക്കുമരുന്ന് അടങ്ങിയ കൊറിയർ പിടിച്ചിട്ടുണ്ട്, പ്രതിചേർക്കപ്പെടാതിരിക്കണമെങ്കിൽ തുക നൽകണം തുടങ്ങിയ രീതിയിൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് പോലീസ് ജൂലൈ ആദ്യം മുന്നറിയിപ്പു നൽകിയെങ്കിലും അതേ തട്ടിപ്പുകളിൽ പിന്നെയും ആളുകൾ വീണു. വാട്സാപിലോ ഇ മെയിലിലോ ഉൾപ്പെടെ വരുന്ന പ്രലോഭനകരമായ ലിങ്കുകളിൽ തൊടുകയോ നേരിട്ടു ഫോണിൽ വിളിച്ചാലും വിശ്വസിക്കുകയോ ചെയ്യരുത്.
തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ ജാഗ്രത പാലിക്കുക, അബദ്ധം പറ്റിയാൽ അപ്പോൾതന്നെ 1930ൽ പരാതിപ്പെടുക എന്നീ രണ്ടു കാര്യങ്ങൾ മറക്കരുത്. www cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം. തട്ടിപ്പിനുശേഷമുള്ള ഒരു മണിക്കൂർ സുവർണ മണിക്കൂർ എന്നാണ് അറിയപ്പെടുന്നത്. അതിനകം പരാതിപ്പെട്ടാൽ പണം തിരികെ കിട്ടാനുള്ള സാധ്യയുണ്ട്. അല്ലെങ്കിൽ വിയർത്തുണ്ടാക്കിയ പണം വിയർക്കാതെ ജീവിക്കുന്നവർ കൊണ്ടുപോകും.