അനർഹരെ ഒഴിവാക്കേണ്ടതുതന്നെ. പക്ഷേ, മറ്റു വിഭാഗങ്ങളിലെ ആളുകൾക്കെല്ലാം സ്ഥിരമായ വരുമാനമുണ്ടെന്ന് ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും ആരാണു പറഞ്ഞത്? ചുരുട്ടിക്കെട്ടി ലോക്കറിലോ ബിനാമികളുടെ കക്ഷത്തിലോ വയ്ക്കാനാവാത്ത ഭൂമിയാണ് കർഷകർക്ക് ആകെയുള്ളത്. ഇക്കണക്കിനു കെഎസ്ആർടിസിയും കെഎസ്ഇബിയും ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കു സർക്കാർ വരുമാന സർട്ടിഫിക്കറ്റ് കൊടുത്താൽ എങ്ങനെയുണ്ടാകും? അവയുടെ പേരിൽ ഏക്കറുകണക്കിനു ഭൂമിയും സ്ഥാവര-ജംഗമ വസ്തുക്കളുമുണ്ട്.
അതനുസരിച്ച് വരുമാന സർട്ടിഫിക്കറ്റ് കൊടുത്ത് ശന്പളത്തിനുൾപ്പെടെ സർക്കാർ കൊടുത്തുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിച്ചാൽ എന്താകും സ്ഥിതി? തൊട്ടടുത്ത ദിവസം മുതൽ അവ ഇല്ലാതാകും. കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരിൽ പലർക്കും 10 സെന്റ് ഭൂമിയേ ഉള്ളൂ. പക്ഷേ, അവർക്കു സ്ഥിരവരുമാനമുണ്ട്. പ്രശ്നം കൃഷി മാത്രം ഉപജീവനമാർഗമാക്കിയ കർഷകരുടേതാണ്.
ഒരിക്കൽ അനുഗ്രഹമായിരുന്ന ഭൂമി രാജ്യത്തെ കർഷകർക്കു ശാപമാക്കി മാറ്റിയത് മാറിമാറി ഭരിച്ച കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ്. കേരളത്തിൽ ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കർഷകരുടെ വരുമാനത്തിൽ നയാപൈസ കൂടാൻ ഇടയാക്കിയ എന്തെങ്കിലുമൊരു നടപടി പറയാമോ? അതേസമയം, വിലത്തകർച്ചകൊണ്ടും വന്യജീവികളെ നിയന്ത്രിക്കാനാവാത്തതിനാലും കാർഷികോത്പന്നങ്ങളുടെ സംഭരണവില യഥാസമയം കൊടുക്കാത്തതിനാലുമൊക്കെ അവരുടെ ജീവിതം തുലച്ച നൂറു കാര്യങ്ങൾ പറയാനുണ്ട്.
ഉദ്യോഗസ്ഥരുടെ റിപ്പോർട്ടുകൾ അതേപടി നടപ്പാക്കിയാൽ ബന്ധപ്പെട്ട ജനങ്ങളുടെ ജീവിതത്തെ അതെങ്ങനെ ബാധിക്കുമെന്നു പരിശോധിക്കേണ്ടതു സർക്കാരാണ്. നിർഭാഗ്യവശാൽ പല തീരുമാനങ്ങളിലും അങ്ങനെയൊരു പരിശോധന ഉണ്ടാകുന്നില്ല. അങ്ങനെയാണ് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം യാഥാർഥ്യമാകുന്നത്. അതല്ലേ, പോലീസിൽ ഉൾപ്പെടെ കേരളത്തിൽ അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ഇതൊരു സർട്ടിഫിക്കറ്റിന്റെ കാര്യമല്ല; കേരളത്തിലെ കർഷകരെ ഒരുവിധത്തിലും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നുള്ള പീഡനമനോഭാവമാണ്. വന്യജീവികളും സർക്കാരും കാലാവസ്ഥാ വ്യതിയാനവും തുലച്ച മണ്ണിൽ പകച്ചുനിൽക്കുന്ന കർഷകർക്കും മക്കൾക്കും വരുമാന സർട്ടിഫിക്കറ്റ് കൊടുക്കാൻ ഈ സർക്കാർ വച്ച നിബന്ധനകൾ, അവരോടു ‘പോയി തുലയാൻ’പറയുന്നതിനു തുല്യമാണ്. അതിലാണ് ഒരു ജനകീയ സർക്കാർ തുല്യം ചാർത്തിയത്. ഇതു തിരുത്തേണ്ടെന്നാണോ?