മാധ്യമപ്രവർത്തനത്തിന്റെ ആഗോളവത്കരണത്തെയും ഭരണകൂടങ്ങൾക്കു ഭയക്കേണ്ടിവന്നിരിക്കുന്നു. റഫാൽ ഇടപാട്, പെഗാസസ് ചാര സോഫ്റ്റ്വേർ, ഹിൻഡൻബർഗ് റിപ്പോർട്ട്, ബിബിസിയുടെ ഗുജറാത്ത് ഡോക്യുമെന്ററി തുടങ്ങിയവയൊക്കെ ഇന്ത്യയെ സംബന്ധിച്ച് ഉദാഹരണങ്ങളാണ്.
മാധ്യമങ്ങൾക്കു തെറ്റുപറ്റുന്നത് ലോകത്തില്ലാത്ത കാര്യമല്ല. തീർച്ചയായും തിരുത്തപ്പെടേണ്ടതുമാണ്. പക്ഷേ, അതിനെ അവസരമായെടുത്ത് ആ മാധ്യമത്തെയോ അതിലെ മാധ്യമപ്രവർത്തകരെയോ ഒരു ജനാധിപത്യരാജ്യവും പകരംവീട്ടുന്നവിധം കേസിൽ കുടുക്കാറില്ല.
മാധ്യമപ്രവർത്തകരും മനുഷ്യാവകാശപ്രവർത്തകരും പൊതുപ്രവർത്തകരും ഉൾപ്പെടെ സർക്കാരിനെ വിമർശിക്കുന്നർക്കെതിരേ ഭീകരവിരുദ്ധ നിയമങ്ങളും റെയ്ഡുകളും സാന്പത്തിക ഉപരോധങ്ങളുമൊക്കെ ദുരുപയോഗിക്കുന്നതു ചൂണ്ടിക്കാട്ടി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ്, റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ്, ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ 12 അന്തർദേശീയ മാധ്യമ-മനുഷ്യാവകാശ സംഘടനകൾ സംയുക്ത പ്രസ്താവനയിറക്കിയത് കഴിഞ്ഞ ഒക്ടോബറിലാണ്.
നമുക്കതൊക്കെ അന്തർദേശീയ ഗൂഢാലോചന മാത്രമാണ്. ഇക്കഴിഞ്ഞ മേയ് മാസത്തിൽ റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് പ്രസിദ്ധീകരിച്ച മാധ്യമസ്വാതന്ത്ര്യ സൂചികയിലെ 180 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 159-ാമതാണ്. അതൊന്നും നമ്മൾ സമ്മതിക്കില്ല. പക്ഷേ, സർക്കാരിന് അനുകൂലമായ ആഗോള പരാമർശങ്ങളെല്ലാം മഹത്തായ സംഭവവുമാണ്.
ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചു നമ്മൾ പറയുന്നത് ജനാധിപത്യരാജ്യമായതുകൊണ്ടാണ്. അതുകൊണ്ടാണ്, ഇത്തരം ചർച്ചകളിൽ ചൈന, ഉത്തരകൊറിയ, മ്യാൻമാർ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ, ഇറാൻ, ഇറാക്ക്, സിറിയ തുടങ്ങിയ കമ്യൂണിസ്റ്റ്, പട്ടാള, മതതീവ്രവാദ രാജ്യങ്ങളെ ഉൾപ്പെടുത്താത്തത്. അതുപോലെ, ജനാധിപത്യരാജ്യത്താണെങ്കിലും മാധ്യമസ്വാതന്ത്ര്യം ക്ഷയിക്കുന്നെന്നും ജനാധിപത്യം ക്ഷയിക്കുന്നില്ലെന്നും നമുക്ക് ഒരേസമയം പറയാനാവില്ല.
രണ്ടും ഒന്നിച്ചേ തളരുകയുള്ളൂ. സർക്കാരുകളുടെ അപ്രീതിക്കൊപ്പം പാർട്ടി വിധേയരുടെയും തീവ്രവാദ-വർഗീയ സംഘങ്ങളുടെയും അഴിഞ്ഞാട്ടത്തെയും മാധ്യമപ്രവർത്തകർക്ക് അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകൾ അവർക്കു സഹിക്കാവുന്നതിലപ്പുറമാണ്. കേരളത്തിലുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും അതുണ്ട്.
കേട്ടിട്ടില്ലേ, അസഭ്യവർഷത്തിന്റെ അതേ ശൈലിയിലും സുഖത്തിലും മാധ്യമപ്രവർത്തകരെ മാപ്രയെന്നു വിളിച്ച് സംതൃപ്തിയടയുന്നവരെക്കുറിച്ച്?അവരുടെ രാഷ്ട്രീയബന്ധങ്ങളും താത്പര്യങ്ങളും ശ്രദ്ധിച്ചാൽ മതി ആർക്കുവേണ്ടിയാണ് ഓരിയിടുന്നതെന്നു തിരിച്ചറിയാൻ. ഇങ്ങനെ പലവിധ ആക്രമണങ്ങളെ മാധ്യമപ്രവർത്തകർ അഭിമുഖീകരിക്കുന്ന കാലമാണിത്.
മാധ്യമങ്ങൾ ഭരിക്കുന്നവർക്കുവേണ്ടിയല്ല, ഭരിക്കപ്പെടുന്നവർക്കുവേണ്ടിയാണെന്ന് എത്ര പറഞ്ഞാലും ജനാധിപത്യവിരുദ്ധരുടെ തലയിൽ കയറില്ല. മാധ്യമപ്രവർത്തകരെ നിശബ്ദരാക്കുന്നതിൽ അവർക്ക് അസാധാരണത്വമൊന്നും തോന്നാത്തതുപോലെ, ഭരണാധികാരിയുടെ മടിയിലിരുന്നു പണിയെടുക്കാൻ യഥാർഥ മാധ്യമപ്രവർത്തകർക്കും തോന്നുകയില്ല; അതിപ്പോൾ വിദേശിയായാലും സ്വദേശിയായാലും. രാജ്യത്തിനുവേണ്ടിയാണെന്നു കരുതി മാധ്യമങ്ങളും മാധ്യമപ്രവർത്തകരും മുന്നോട്ടുപോകുകതന്നെ.