രാഷ്ട്രീയക്കാർ മാത്രമല്ല, ക്വട്ടേഷൻ സംഘങ്ങളും ഈ ‘കൈത്തൊഴിലി’ൽ ഏർപ്പെട്ടിട്ടുണ്ട്. അവർക്കു രാഷ്ട്രീയബന്ധമുണ്ടോയെന്നും അന്വേഷിക്കട്ടെ. ഒന്നുകിൽ ബോംബ് നിർമിക്കുന്നവരും ഗൂഢാലോചനക്കാരും അത്ര ശക്തരാണ്. അല്ലെങ്കിൽ വർഷങ്ങളായി നമ്മുടെ ആഭ്യന്തരവകുപ്പിനു കഴിവില്ല. രണ്ടായാലും നാടിനാപത്താണ്. ആൾത്താമസമില്ലാത്ത വീടുകൾ, പറമ്പുകൾ, മതിലുകളിലെ പൊത്തുകൾ, പാറമടകൾ, അഴുക്കുവെള്ള സംഭരണി, മരപ്പൊത്ത് എന്നിവിടങ്ങളിൽനിന്നെല്ലാം ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽപാത്രം തുറന്നപ്പോഴാണ് 1998 ഏപ്രിലിൽ നാടോടി ബാലിക സൂര്യകാന്തിയുടെയും അച്ഛൻ ഗോവിന്ദന്റെയും കൈയും കണ്ണുമൊക്കെ തകർന്നത്. അതേ വർഷം, ചന്പാട് ചേതാവൂരിൽ നാലു സ്കൂൾ വിദ്യാർഥികൾക്കു പരിക്കേറ്റു.
രണ്ടു ദിവസത്തിനകമാണ് പാനൂരിൽ ഏഴു വയസുള്ള തമിഴ് നാടോടി ബാലൻ അമാവാസിയുടെ കൈപ്പത്തി അറ്റത്. നവംബറിൽ പാട്യം കോങ്ങാറ്റയിൽ സുരേന്ദ്രൻ പറമ്പിൽ കിളയ്ക്കുന്നതിനിടെ മൺവെട്ടി സ്റ്റീൽ ബോംബിൽ തട്ടിയാണ് പൊട്ടിത്തെറിച്ചത്. സുരേന്ദ്രന്റെ കാഴ്ച പോയി. ആറളം ഫാം വളയംചാലിൽ കളിക്കുന്നതിനിടെ ഏഴു വയസുകാരി അഞ്ജുവിനും അഞ്ചു വയസുകാരൻ വിഷ്ണുവിനും പരിക്കേറ്റത് 2007 മേയിൽ. ഇങ്ങനെ നിരവധി കേസുകളുണ്ട്. പക്ഷേ, പ്രതികളില്ല.
യുദ്ധമേഖലകളിലല്ലാതെ ലോകത്തു മറ്റെവിടെയെങ്കിലും കണ്ണൂരിലേതുപോലെ ബോംബ് ചിതറിക്കിടപ്പുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. വെടിമരുന്നും അനുബന്ധ വസ്തുക്കളും എത്തിച്ച് സ്ഥിരമായി ബോംബുണ്ടാക്കിയിട്ടും ഒരിക്കലും പോലീസിന്റെ പിടിയിലാകാത്ത കുറ്റവാളികൾ മറ്റെവിടെയെങ്കിലും ഉണ്ടോയെന്നും അന്വേഷിക്കണം. ഉറപ്പാണ്; ഭരിക്കുന്നവർ വിചാരിക്കാതെ കണ്ണൂരിന്റെ മണ്ണ് ബോംബ് മുക്തമാക്കാൻ ഒരു സ്ക്വാഡിനുമാകില്ല. സീനയെന്ന യുവതിയുടെ ധീരമായ വെളിപ്പെടുത്തൽ, ജനാധിപത്യകേരളത്തിൽ കുടിയിരിക്കുന്ന പ്രാകൃത രാഷ്ട്രീയത്തിന്റെ ബാധകളെ ഒഴിപ്പിക്കാനുള്ള മുന്നറിയിപ്പാണ്.