ഒരേ പാളത്തിൽ രണ്ടു ട്രെയിനുകൾ നേർക്കുനേർ എത്തിയാൽ ഓട്ടോമാറ്റിക് ബ്രേക്കിംഗ് സംവിധാനത്തിലൂടെ ട്രെയിനുകൾ നിർത്തി അപകടം ഒഴിവാക്കുന്ന ‘കവച് ’ സംവിധാനം എവിടെ പോയി? ഇന്ത്യ 2012ൽ വികസിപ്പിച്ച കൊളീഷൻ അവോയ്ഡ് സിസ്റ്റമായ ‘കവച് ’ 2016ലാണ് നടപ്പാക്കിയത്. ട്രെയിൻ എൻജിനുകളിലും പാളങ്ങളിലും സ്റ്റേഷനുകളിലും സിഗ്നൽ സംവിധാനത്തിലുമൊക്കെയായിട്ടാണ് ഇതു ക്രമീകരിക്കുന്നത്. രാജ്യത്ത് ആകെയുള്ള 68,000 കിലോമീറ്റർ റെയിൽ പാതയിൽ 6000 കിലോമീറ്ററിലും 70 ട്രെയിനുകളിലും മാത്രമാണ് കവച് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതു വിപുലീകരിക്കുമെന്നു പറയുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. വന്ദേഭാരതിൽ കവച് ഉണ്ടെങ്കിലും ദക്ഷിണമേഖലയിലെ പാളങ്ങളിലും സിഗ്നൽ സംവിധാനങ്ങളിലും അതിനുള്ള ക്രമീകരണങ്ങളില്ല. പിന്നെന്തു പ്രയോജനം? ഏതാനും ആഡംബര ട്രെയിനുകളുടെ വർണശബളിമയും റെയിൽവേ സ്റ്റേഷനുകളിലെ ഫോട്ടോ പോയിന്റുകളും ഉദ്ഘാടന മഹാമഹങ്ങളും നമ്മുടെ റെയിൽവേയെ ശ്രദ്ധേയമാക്കിയേക്കും; മികച്ചതാക്കില്ല. ചില അതിവേഗ ട്രെയിനുകളുടെ സമയം പാലിക്കാൻവേണ്ടി പാളങ്ങളിൽ പിടിച്ചിടുന്ന അനേകം ട്രെയിനുകളിലെ യാത്രക്കാരുടെ ദുരിതങ്ങളും റെയിൽവേ ഗൗരവത്തിലെടുത്തിട്ടില്ല.
സമയം പാലിക്കുന്ന ട്രെയിനുകൾ വിരലിലെണ്ണാവുന്നവ പോലുമില്ല. ബുക്ക് ചെയ്തവർക്കു സീറ്റ് കിട്ടുമെന്ന് യാതൊരുറപ്പുമില്ലാതായി. എസി കോച്ചുകളിൽ പോലും റിസർവേഷനില്ലാതെ കയറിക്കൂടുന്നവരെ ഒഴിപ്പിക്കാൻ പോലീസോ ഉദ്യോഗസ്ഥരോ പലപ്പോഴും ഉണ്ടാകാറില്ല. ശുചിത്വമില്ലായ്മയാണ് ഇന്ത്യൻ റെയിൽവേയുടെ മറ്റൊരു കുപ്രസിദ്ധി. പുറപ്പെട്ട് മണിക്കൂറുകൾക്കകം ഉപയോഗിക്കാനാവാത്തവിധം വൃത്തിഹീനമാകും മിക്ക ട്രെയിനുകളിലെയും ശുചിമുറികൾ.
ആദ്യത്തെ ആഘോഷമൊക്കെ കഴിഞ്ഞതോടെ വന്ദേഭാരതിൽപോലും സ്ഥിതി ഭിന്നമല്ല. പലതും അഴുക്കിൽ കുളിച്ചിരിക്കുന്നു. സീറ്റുകളിൽ ഉൾപ്പെടെ അറ്റകുറ്റപ്പണികളില്ല. മാസങ്ങൾക്കു മുന്പുപോലും റിസർവേഷൻ കിട്ടാത്ത ട്രെയിനുകൾ നിരവധിയുണ്ട്. പക്ഷേ, കൂടുതൽ ട്രെയിനുകളോ കോച്ചുകളോ ഏർപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിനു ശ്രദ്ധയില്ല.
എന്നത്തെയുമെന്നപോലെ, ഇന്നും രണ്ടരക്കോടിയോളം യാത്രക്കാർ ട്രെയിനിൽ കയറും. പണം വാങ്ങി അവർക്കു കൊടുക്കുന്ന ടിക്കറ്റ് ദുരന്തത്തിലേക്കല്ലെന്നുകൂടി റെയിൽവേ ഉറപ്പാക്കണം. ജയ്പാൽഗുഡിയിൽനിന്ന്, അനാഥമായ കുടുംബങ്ങളിലേക്കു നിങ്ങൾ കൊടുത്തയച്ച മൃതദേഹങ്ങൾ കഴിഞ്ഞ ദിവസം നിങ്ങളുടെ യാത്രക്കാരായിരുന്നു; മറക്കരുത്.