പ്രധാനമന്ത്രി മറ്റു പൗരൻമാരെപ്പോലെ തന്നെയാണ്. എന്നാൽ, അദ്ദേഹത്തിനു പ്രത്യേക സംരക്ഷണം നൽകേണ്ടതുണ്ട്. ഗാന്ധി കുടുംബത്തിന്റെ സുരക്ഷ അപ്പാടെ പിൻവലിക്കുകയല്ല, മറിച്ചു സുരക്ഷാ സംവിധാനത്തിൽ മാറ്റം വരുത്തുകയാണു ചെയ്തത്. അവരുടെ കാര്യം സിആർപിഎഫ് നോക്കിക്കോളുമെന്നും അമിത്ഷാ കൂട്ടിച്ചേർത്തു. എസ്പിജി നിയമഭേദഗതിക്കെതിരേ ഇപ്പോൾ ഉയരുന്ന മുറവിളികൾ എല്ലാം തന്നെ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണെന്നും അമിത്ഷാ കുറ്റപ്പെടുത്തി. നിലവിൽ സോണിയ ഗാന്ധിക്കും കുടുംബത്തിനും ഇസഡ് പ്ലസ് സിആർപിഎഫ് സുരക്ഷയും എഎസ്എൽ, ആംബുലൻസ് അകന്പടിയും രാജ്യവ്യാപകമായുണ്ട്.
മുൻ പ്രധാനമന്ത്രിമാരായ ചന്ദ്രശേഖർ, നരസിംഹ റാവു, ഐ.കെ.ഗുജറാൾ, മൻമോഹൻ സിംഗ് എന്നിവരുടെയെല്ലാം സുരക്ഷാ സംവിധാനങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
രാജ്യത്ത് രണ്ട് മുൻ പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ടത് എസ്.പിജി സംരക്ഷണം പിൻവലിക്കപ്പെട്ടതിനു ശേഷമാണെന്ന് എൻ.കെ പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. പ്രേമചന്ദ്രൻ അവതരിപ്പിച്ച ഭേദഗതി ശബ്ദ വോട്ടോടെ തള്ളി. തൃണമൂൽ കോണ്ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യയും എസ്പിജി അഴിച്ചു പണിയെ ചോദ്യം ചെയ്തു. ലോകത്തെ തന്നെ ഏറ്റവും മികച്ച എസ്പിജി സുരക്ഷയാണ് ഇന്ത്യയുടേതെന്ന് ബിജെപി എംപി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
സെബി മാത്യു