ജനാധിപത്യത്തിൽ അടിയുറച്ചു വിശ്വസിച്ചിരുന്ന യെച്ചൂരി "ഇന്ത്യ' സഖ്യത്തിന്റെ രൂപവത്കരണത്തിൽ പ്രധാനിയായിരുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അനുസ്മരിച്ചു. ഇന്ത്യയുടെ ചരിത്രത്തെയും സംസ്കാരത്തെയും രാഷ്ട്രീയത്തെയുംകുറിച്ച് ആഴത്തിൽ അറിവുണ്ടായിരുന്ന നേതാവായിരുന്നു യെച്ചൂരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച ഇന്ത്യയെന്നതു സോഷ്യലിസ്റ്റ് ഇന്ത്യയാണെന്നാണ് യെച്ചൂരി വിശ്വസിച്ചതെന്ന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു.
നാഷണൽ കോണ്‍ഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുള്ള, സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ, ഡിഎംകെ എംപി കനിമൊഴി, എൻസിപി (ശരത് പവാർ) എംപി സുപ്രിയ സുലെ, സമാജ് വാദി പാർട്ടി സെക്രട്ടറി ജനറൽ രാംഗോപാൽ യാദവ്, എഎപി മന്ത്രി ഗോപാൽ റായ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.