ഇരിട്ടിയിൽ കോളജ് തുടങ്ങാൻ സിപിഎം പിരിച്ചത് ലക്ഷങ്ങൾ
Sunday, February 23, 2025 1:00 AM IST
കണ്ണൂർ: ഇരിട്ടിയിൽ സിപിഎം നിയന്ത്രണത്തിൽ കോളജ് തുടങ്ങാൻ രൂപീകരിച്ച നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ മറവിൽ നടന്നതു ലക്ഷങ്ങളുടെ പിരിവ്. എന്നാൽ, ശിലാസ്ഥാപനം നടത്തി എട്ടുവർഷമായിട്ടും കെട്ടിടംപണി നടന്നിട്ടില്ല. പിരിച്ച പണം എവിടെ പോയെന്നു കണ്ടെത്താൻ നിയോഗിച്ച പാർട്ടി അന്വേഷണവും പാതിവഴിയിൽ.
പേരിനു മാത്രം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിലും വളരെ തുച്ഛമായ തുകയാണ് ബാങ്കിലെത്തിയത്. കിട്ടിയ തുക നേതൃത്വത്തെ ഏല്പിച്ചുവെന്ന് കീഴ്ഘടകം പറയുമ്പോൾ രസീതുകൾ തിരികെ വാങ്ങി കണക്കുകൾ പരിശോധിക്കാൻ നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല. പരിശോധന നടത്തേണ്ട ഭരണസമിതി എട്ടു വർഷമായി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ഇരിട്ടി കേന്ദ്രീകരിച്ച് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഒരു കോളജ് ആരംഭിക്കണമെന്നതു വർഷങ്ങളായി പ്രവർത്തകരുടെ ആവശ്യമായിരുന്നു. ഇരിട്ടിയിലെ ആർഎസ്എസ് പിന്തുണയുള്ള കോളജിന് പകരമായി ഒരു ജനകീയ കോളജ് എന്ന ആവശ്യത്തിന് സിപിഎം ജില്ലാ-സംസ്ഥാന നേതാക്കൾ അംഗീകാരം നൽകിയതോടെ 2015ൽ ഇരിട്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റി ആരംഭിച്ചു. 2017 മാർച്ച് 18ന് മുൻ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ കെട്ടിട ശിലാസ്ഥാപനം നടത്തി. എന്നാൽ, അന്ന് സൊസൈറ്റിക്ക് ഒരു സെന്റ് ഭൂമി പോലുമില്ലായിരുന്നു.
2016 -17 സാമ്പത്തികവർഷത്തിലാണ് സൊസൈറ്റി കോളജിനുവേണ്ടി പൊതുജനങ്ങളിൽനിന്ന് ഷെയർ സ്വീകരിച്ചു തുടങ്ങുന്നത്. ഒരുലക്ഷം രൂപയുടെ എ ക്ലാസ്, 50,000 രൂപയുടെ ബി ക്ലാസ്, 10,000 രൂപയുടെ സി ക്ലാസ്, 5000 രൂപയുടെ ഡി ക്ലാസ്, 1000 രൂപയുടെ ഇ ക്ലാസ് ഷെയറുകളാണ് പിരിച്ചത്. ഇതിനായി സൊസൈറ്റിയുടെ പേരിൽ പതിനായിരക്കണക്കിനു രസീതുകൾ അടിച്ചിറക്കി എല്ലാ ബ്രാഞ്ചുകളിലും എത്തിച്ചു.
സാധാരണ പാർട്ടി പ്രവർത്തകർ ഉൾപ്പെടെ നിരവധിപ്പേർ നിക്ഷേപം നടത്തി. 2017 മുതൽ സൊസൈറ്റിയുടെ പ്രസിഡന്റ് നിലവിലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യനും ട്രഷറർ ഡിവൈഎഫ്ഐ നേതാവ് കെ.ജി. ദിലീപുമാണ്.
പരാതിയും അന്വേഷണ കമ്മീഷനും
കോളജിന്റെ യാതൊരു നടപടിയും ആരംഭിക്കാതെ വന്നതോടെ ബ്രാഞ്ച് മുതൽ ഏരിയ വരെയുള്ള സമ്മേളനങ്ങളിൽ പണപ്പിരിവിനെക്കുറിച്ച് ചോദ്യങ്ങളുയർന്നു. പിരിവ് സംബന്ധിച്ച് യാതൊരു രേഖകളും സമർപ്പിക്കാതെവന്നതോടെ അണികളുടെ സംശയം വർധിച്ചു. ഇതോടെയാണ് സൊസൈറ്റി നടത്തിപ്പുകാർക്കെതിരേ ജില്ലാ കമ്മറ്റിയിൽ പരാതി നൽകിയത്.
പ്രവർത്തകർ നിരന്തരം പരാതികൾ ഉന്നയിച്ചതോടെ വിഷയത്തിൽ പാർട്ടി അന്വേഷണം നടത്താൻ തീരുമാനിച്ചു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ നിരവധിപ്പേരിൽനിന്ന് തെളിവെടുപ്പു നടത്തി വിശദമായ റിപ്പോർട്ട് നേതൃത്വത്തിന് നൽകിയതായും പറയുന്നു.
സൊസൈറ്റിയുടെ തുടക്കം മുതൽ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ ഇടപെടൽ സംശയാസ്പദമാണ്. നോർത്ത് മലബാർ എഡ്യുക്കേഷണൽ സൊസൈറ്റിയുടെ രജിസ്ട്രേഷനും സംശയനിഴലിലാണ്. വോളണ്ടറി സോഷ്യൽ സർവീസ് സൊസൈറ്റി നിയമപ്രകാരമാണ് സൊസൈറ്റിയുടെ രജിസ്ട്രേഷൻ എന്നത് ഗൗരവതരമായ നിയമപ്രശ്നവുമാണ്.
സാധാരണ, നാട്ടിൻപുറങ്ങളിലെ ക്ലബ്ബുകൾക്കു ലഭിക്കുന്ന രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ സൊസൈറ്റിക്ക് ഷെയർ പിരിവു നടത്താൻ കഴിയുമെന്നതു തട്ടിപ്പിന്റെ മറ്റൊരു മുഖമായാണ് വിലയിരുത്തുന്നത്. പണപ്പിരിവിന് യാതൊരു ഏകീകരണവും ഇല്ലായിരുന്നുവെന്നതാണു യാഥാർഥ്യം.
എത്ര രസീതുകൾ മുറിച്ചുനൽകിയെന്നോ ആരൊക്കെ പണം നൽകിയിട്ടുണ്ടെന്നോ പ്രസിഡന്റായി തുടരുന്ന ബിനോയി കുര്യനോ ട്രഷറർക്കോ അറിയില്ലെന്നും ആരോപണമുണ്ട്. പണം നൽകിയവരിൽ വളരെ ചുരുക്കംപേർക്കു മാത്രമാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്.