കോടനാട് ചികിത്സയ്ക്കെത്തിച്ച കൊമ്പൻ ചെരിഞ്ഞു
Saturday, February 22, 2025 2:23 AM IST
പെരുമ്പാവൂർ: മസ്തകത്തിൽ മുറിവേറ്റ് കോടനാട് ചികിത്സയ്ക്കെത്തിച്ച കൊമ്പൻ ചെരിഞ്ഞു. കോടനാട് അഭയാരുണ്യത്തിൽ പ്രത്യേകം തയാറാക്കിയ കൂട്ടിലാണ് ആന ചെരിഞ്ഞത്.
മസ്തകത്തിൽ മുറിവേറ്റനിലയിൽ അതിരപ്പിള്ളി വനത്തിൽ കാണപ്പെട്ട കൊമ്പനെ മയക്കുവെടി നൽകി ബുധനാഴ്ചയാണു കോടനാട് അഭയാരുണ്യത്തിൽ എത്തിച്ചത്. മുറിവിൽ മരുന്നു വച്ച് ചികിത്സകൾ തുടരുന്നതിനിടെയാണ് ഇന്നലെ ആന ചെരിഞ്ഞത്. ആനയുടെ മസ്തകത്തിലെ മുറിവിന് 30 സെന്റീമീറ്ററോളം ആഴമുണ്ടായിരുന്നു.
മറ്റേതെങ്കിലും ആനയുടെ കുത്തേറ്റതാകാമെന്നാണു നിഗമനം. എന്നാൽ മുറിവിന്റെ വ്യാപ്തി തുമ്പിക്കൈയിലേക്കുകൂടി വ്യാപിച്ചതും ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെള്ളം കുടിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന കൊമ്പന്റെ ശ്വാസം പുറത്തേക്കു പോയിരുന്നത് ഈ മുറിവിലൂടെയായിരുന്നു. കൂട്ടിലേക്ക് മാറ്റിയതിനുശേഷം കൊമ്പൻ വളരെ ക്ഷീണിതനായിരുന്നു.
ഇന്നലെ രാവിലെയും വെള്ളം കുടിച്ചിരുന്ന ആന ഉച്ചയ്ക്ക് 12 ഓടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാകാം കൊമ്പൻ പെട്ടെന്നു ചെരിയാൻ കാരണമെന്നാണു നിഗമനം. ഡോ. അനൂപ് രാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ചത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ആനയുടെ ജഡം അഭയാരുണ്യത്തിൽ തന്നെ സംസ്കരിച്ചു.