ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ വിലപ്പോകില്ല: വി.സി. സെബാസ്റ്റ്യൻ
Saturday, February 22, 2025 2:23 AM IST
കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ രംഗത്ത് നൂറ്റാണ്ടുകളായി നിസ്തുല സംഭാവനകള്‍ നൽകുന്ന ക്രൈസ്തവസ്ഥാപനങ്ങള് തകര്‍ക്കാനായി അണിയറയിലൊരുങ്ങുന്ന ആസൂത്രിതനീക്കങ്ങള്‍ വിലപ്പോകില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്റ്റ്യന്‍.
ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ടസേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേക്കു നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവസമൂഹം തിരിച്ചറിയുന്നു.
ഇന്ത്യയുടെ വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാരംഗത്ത് ക്രൈസ്തവ സേവനങ്ങള്‍ക്കു പകരംവയ്ക്കാന്‍ മറ്റൊരു സംവിധാനവും നിലവിലില്ല.
ബാഹ്യശക്തികളുടെ അജണ്ടകള്‍ക്കെതിരേ കൂടുതല്‍ ഒരുമയോടെ സഹകരിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഭാവിയില്‍ സൃഷ്ടിക്കപ്പെടുമെന്ന് ക്രൈസ്തവരും തിരിച്ചറിയണം.
അനാവശ്യസമരങ്ങളും വിവാദങ്ങളും സൃഷ്ടിച്ചു നാടിന്റെ സാമൂഹ്യക്രമത്തെയും ജനജീവിതത്തെയും വെല്ലുവിളിക്കുന്നവര്ക്കെതിരേ ജനമനഃസാക്ഷി ഉയരണമെന്നും ഇവര്‍ക്കെതിരേ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിയമപരവും ശക്തവുമായ നിലപാടുകളെടുക്കണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.