ഒരു വർഷ കാലാവധിയുള്ള കുപ്പിക്കള്ള് പുറത്തിറക്കും
Saturday, February 22, 2025 2:23 AM IST
കൊല്ലം: ഒരു വർഷം കാലാവധിയുള്ള കുപ്പി കള്ള് വിപണിയിൽ ഇറക്കാൻ കേരള ടോഡി ബോർഡ് നീക്കം തുടങ്ങി. ബിയർ കുപ്പി മാതൃകയിൽ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കാനാണ് പദ്ധതി.
ഇതുവഴി വിപണിയിലെ വ്യാപ്തി വർധിപ്പിക്കാൻ കഴിയുമെന്നാണ് ബോർഡിന്റെ പ്രതീക്ഷ. മാത്രമല്ല വ്യവസായത്തിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പുതിയ സംരംഭം വഴി കഴിയുമെന്നും വിലയിരുത്തപ്പെടുന്നു.
നിലവിൽ ലഭ്യമായ കുപ്പിക്കള്ള് മൂന്ന് ദിവസം മാത്രമേ സൂക്ഷിക്കാൻ കഴിയുകയുള്ളൂ. അത് കഴിഞ്ഞാൽ അഴുകൽ മൂലം ഭക്ഷ്യയോഗ്യമല്ലാതായി മാറും. ഈ ന്യൂനത മറികടന്ന് കള്ള് കുപ്പിയിൽ പുതിയ ആവേശം നിറയ്ക്കാനാണ് ബോർഡിന്റെ ശ്രമം.
തനതായ മണത്തിലും രുചിയിലും വീര്യത്തിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ 12 മാസം വരെ അഴുകൽ ഒഴിവാക്കുന്ന ബയോടെക് രീതി നടപ്പിലാക്കാനാണ് ബോർഡ് തീരുമാനിച്ചിട്ടുള്ളത്.
ബിയർ കുപ്പി മാതൃകയിൽ വിവിധ അളവുകളിൽ ഇത്തരം കള്ള് നിർമിച്ച് നൽകാനാണ് നടപടികൾ പുരോഗമിക്കുന്നത്. കള്ള് ഷാപ്പുകളിൽ മാത്രമായിരിരിക്കില്ല വിപണനം. വാണിജ്യ വിപണികളിൽ കൂടി കുപ്പിക്കള്ള് ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ബോർഡ് ആലോചിക്കുന്നുണ്ട്.
ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രത്യേകം ഔട്ട് ലെറ്റുകൾ തുറന്ന് വിപണിയിൽ തരംഗമായി മാറാനുള്ള ലക്ഷ്യവും ബോർഡിനുണ്ട്. ഇക്കാര്യത്തിൽ സർക്കാർ നയത്തിന് അനുസൃതമായിട്ടായിരിക്കും ബോർഡ് തീരുമാനം എടുക്കുക.
കളമശേരിയിലെ കിൻഫ്ര ബയോ ടെക്നോളജി ഇൻകുബേഷൻ സെന്ററിലെ സ്കോപ്പ് ഫുൾ ബയോ റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം കുപ്പിക്കള്ള് വികസിപ്പിച്ചെടുത്തു. ടോഡി ബോർഡ് ഉദ്യോഗസ്ഥർ ഇത് പരിശോധിച്ച് രുചിയും ഗുണമേന്മയും ഉറപ്പാക്കിക്കഴിഞ്ഞു.
സംസ്ഥാന സർക്കാരുമായി കൂടുതൽ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും ഇവ വിപണിയിൽ ഇറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. സ്വകാര്യ ഏജൻസികൾ വഴി വിതരണം ചെയ്യുന്ന കാര്യവും ബോർഡിന്റെ പരിഗണനയിലുണ്ട്.