ന്യൂഡൽഹി: ഛഠ് പൂജ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു നോർത്തേണ്‍ ഡൽഹിയിലെ വസുദേവ് ഘട്ട് സന്ദർശിക്കാനിരിക്കെ മോദിക്കായി അധികൃതർ വ്യാജ യമുനാ ഘട്ട് നിർമിച്ചെന്ന് ആം ആദ്മി പാർട്ടി (എഎപി).
മറ്റുള്ള വിശ്വാസികൾ മലിനമായ നദിയിൽ നിൽക്കേണ്ടിവരുന്പോൾ പ്രധാനമന്ത്രിക്കായി മാത്രം ഫിൽറ്റേർഡ് (ശുദ്ധീകരിച്ച) വെള്ളമുപയോഗിച്ച് വ്യാജ യമുനാഘട്ട് നിർമിച്ചെന്നും എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആരോപിച്ചു.
ഡൽഹിയിലെ കുടിവെള്ളം വിതരണം ചെയ്യുന്ന വസീറാബാദ് ജലശുദ്ധീകരണ പ്ലാന്റിലെ പൈപ്പ് ലൈനിൽനിന്നാണു ഘട്ടിലേക്കുള്ള വെള്ളം എടുത്തിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. മോദി ഇന്നു വരാനിരിക്കുന്ന ഘട്ടിനു സമീപത്തുനിന്നെടുത്ത വീഡിയോ സൗരഭ് എക്സിൽ പങ്കുവയ്ക്കുകയും ചെയ്തു. യമുനാ നദിയുടെ വെള്ളം കലരാത്തവണ്ണം നദിയുടെ സമീപം മതിൽക്കെട്ടു നിർമിച്ചാണ് പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കുന്ന കുളമുണ്ടാക്കിയതെന്ന് വീഡിയോയിൽ കാണാം.
പൊതുജനങ്ങളെ കബളിപ്പിക്കാനും ബിഹാറിൽനിന്നും പൂർവാഞ്ചലിൽനിന്നും ഛഠ് പൂജയ്ക്കായി ഡൽഹിയിലെത്തിയ ഭക്തരെ കബളിപ്പിക്കാനുമുള്ള ശ്രമമാണിതെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു.
എന്നാൽ എഎപിയുടെ ആരോപണങ്ങൾ ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ തള്ളി. ഡൽഹിയിലെയും മുഴുവൻ രാജ്യത്തിലെയും ജനങ്ങൾ ആം ആദ്മി പാർട്ടി നേതൃത്വത്തിന്റെ ലജ്ജാകരമായ രാഷ്ട്രീയനിരാശ കണ്ടെന്നും ശുചിത്വം ഉറപ്പാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കെതിരേ ഒരു പ്രതിപക്ഷ പാർട്ടി പ്രതിഷേധിക്കുന്നത് ഇതാദ്യമായാണെന്നും വീരേന്ദ്ര ആരോപിച്ചു.
Tags : Allegations Modi Narendra Modi 'fake Yamuna Chhath Puja aap