വല്ലൂരിൽ ഇടതടവില്ലാതെ വൈദ്യുതി എത്തും
1569635
Monday, June 23, 2025 1:43 AM IST
ഒല്ലൂർ: മരോട്ടിച്ചാൽ- വല്ലൂർ ഇന്റർലിങ്ക് വൈദ്യുതി കണക്ഷൻ എത്തിയതോടെ വല്ലൂർ ഗ്രാമത്തിൽ ഇടതടവില്ലാതെ വൈദ്യുതിയെത്തും.
സ്ഥലം എംഎൽഎയായ മന്ത്രി കെ. രാജന്റെ ഇടപെടലിൽ 57 ലക്ഷം രൂപ ചെലവിട്ടാണു പുത്തൂർ പഞ്ചായത്തിലെ വല്ലൂരിൽ വൈദ്യുതിയെത്തിയത്. നേരത്തേ പുതുക്കാട് വരന്തരപ്പിള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലായിരുന്നു പുത്തൂരിലെ വനാതിർത്തിയിലുള്ള മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന വല്ലൂർപ്രദേശം. വൈദ്യുതി തകരാറുണ്ടായാൽ ആഴ്ചകൾ കഴിഞ്ഞായിരുന്നു പരിഹരിക്കപ്പെട്ടിരുന്നത്.
ആനയും പുലിയും അടക്കം വന്യമൃഗങ്ങളുടെ ശല്യമുള്ള പ്രദേശത്തെ 569 കുടുംബങ്ങൾ, വൈദ്യുതിതടസം നേരിട്ടിരുന്ന ദിവസങ്ങളിൽ ഭീതിയോടെയാണു കഴിഞ്ഞിരുന്നത്.
വല്ലൂരിലെ വൈദ്യുതി കണക്ഷനുകളുടെ നിയന്ത്രണം പുത്തൂർ ഇലക്ട്രിക് സെക്ഷന്റെ പരിധിയിലേക്കു മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2024 മേയ് 23ന് അനുകൂല ഉത്തരവ് ലഭ്യമാക്കി. പദ്ധതിക്കുള്ള ഫണ്ട് ഈ വർഷം തന്നെ ഉറപ്പാക്കുകയും പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. മേഖലയെ പുത്തൂർ സെക്്ഷനിലേക്കു മാറ്റാൻ 2.1 കിലോമീറ്റർ ഇൻസുലേഷൻ കേബിളാണു വലിച്ചിരിക്കുന്നത്. കാഞ്ഞിരമറ്റം, കള്ളായിക്കുന്ന്, വല്ലൂർകുന്ന്, വിയറ്റ്നാം കോളനി എന്നീ പ്രദേശങ്ങളിലായി നാല് ട്രാൻസ്ഫോർമറുകളും ആയിരത്തിനടുത്ത് പോസ്റ്റുകളും സ്ഥാപിച്ചാണ് പുത്തൂർ സെക്ഷന്റെ പരിധിയിലേക്കു മേഖലയെ ബന്ധിപ്പിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം റവന്യൂമന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സാബു, തൃശൂർ ഈസ്റ്റ് ഇലക്ട്രിക് ഡിവിഷൻ എക്സി. എൻജിനീയർ - ഇൻ ചാർജ് ജിനു കെ. ജോസഫ്, പുത്തൂർ ഇലക്ട്രിക് സെക്ഷൻ അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ.വി. സ്വീറ്റി, ഒല്ലൂർ ഇലക്ട്രിക് സെക്ഷൻ അസി. എക്സി. എൻജിനീയർ നിക്സണ് പി. മഞ്ഞളി തുടങ്ങിയവർ പ്രസംഗിച്ചു.