കുറുനരി, തെരുവുനായ് ആക്രമണങ്ങളിൽ പകച്ച് ജനം
1569479
Sunday, June 22, 2025 7:09 AM IST
പാലയൂരിൽ കുറുനരി ആക്രമണം; ആറുപേർക്കു പരിക്ക്
ചാവക്കാട്: തെക്കൻ പാലയൂരിൽ കുറുനരി ആക്രമണം ആറു പേർക്കുപരിക്കേറ്റു. മൂരക്കൽ നിർമല (60), കവര വാസു ( 64), ലളിത (71) എന്നിവരെയാണ് ഇന്നലെ രാവിലെ കുറുനരി കടിച്ചത്.
നിർമല, ലളിത എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും വാസുവിനെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രവശിപ്പിച്ചു. വെങ്കിടങ്ങ് സ്വദേശി ശ്രാവണി (18)നെ യാണ് ആദ്യം ആക്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ബൈക്കിൽ പോകുമ്പോൾ ബൈക്കിലേക്ക് ചാടി ശ്രാവണിന്റെ കാലിന്റെ ഉപ്പുറ്റിയിൽ കടിച്ചു.
കുറച്ചു കഴിഞ്ഞു അതു വഴി വന്നിരുന്ന കറുപ്പം വീട്ടിൽ വെട്ടത്ത് ആദിലിന് (17) കടിയേറ്റു. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കമലി (40) നെ രാത്രി പത്തോടെ ആക്രമിച്ചു. രണ്ടുപേരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരാഴച് മുമ്പ് പട്ടച്ചാവിൽ നബീസയെ കുറുനരി കടിച്ചിരുന്നു. കൈക്ക് ഗുരുതരമായി കടിയേറ്റ ഇവർ ചികിത്സയിലാണ്. തെക്കൻ പാലയൂർ 13, 14 വാർഡുകളിൽ വ്യാപകമായി കുറുനരിയുണ്ടെന്നും ഇവയെ പിടിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പൊതു പ്രവർത്തകരായ അനീഷ് പാലയൂർ, നൗഷാദ് തെക്കുംപുറം എന്നിവർ ആവശ്യപ്പെട്ടു. ഇതിനിടെ മൂന്നുദിവസം മുമ്പ് ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽ രണ്ടു കുറുനരിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നെന്നു നാട്ടുകാർ പറഞ്ഞു.
തെക്കഞ്ചേരിയിൽ കുറുനരി ആക്രമണത്തെ തുടർന്ന് ഒരു പശു ചത്തു. ഈ പ്രത്യേക സാഹചര്യത്തിൽ ഇന്നലെ പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ എന്നിവരുടെ സാന്നിധ്യത്തിൽ നഗരസഭ ഓഫീസിൽ വച്ച് യോഗം ചേരുകയും പ്രശ്നബാധിത പ്രദേശങ്ങളിലും കുറുനരിയുടെ ആക്രമണത്തിനിരയായ കുടുംബങ്ങളിലും സന്ദർശനം നടത്തുകയും ചെയ്തു.
ആക്രമണത്തിനിരയായ എല്ലാവർക്കും വനം- വന്യജീവി സംരക്ഷണ വകുപ്പിൽ നിന്നും ധനസഹായം ലഭ്യമാക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുവാൻ തീരുമാനിച്ചു.
ചാവക്കാട് നഗരസഭയിൽ നിന്നും താത്കാലികാശ്വാസമായി ചെയർമാൻ റിലീഫ് ഫണ്ടിൽ നിന്നും 5000 രൂപ വീതം അനുവദിക്കുന്നതിനും തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായിരുന്നു.
തെരുവുനായ്ക്കൾ അമ്പതോളം കോഴികളെ കൊന്നു
ചേർപ്പ്: മാടക്കായി ജെയ്സൺ ആന്റണി വീട്ടിൽ വളർത്തുന്ന കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്ന നിലയിൽ. ഇന്നലെ പുലർച്ചെയാണ് കോഴികളെ തെരുവുനായ്ക്കൾ ആക്രമിച്ചത്. വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. വീടിന്റെ പിന്നിലെ കോഴിക്കൂടിന്റെ ഇരുമ്പ് നെറ്റ് കൂട് കടിച്ചുപൊളിച്ചാണ് നായ്ക്കൾ അമ്പതോളം കോഴികളെ കടിച്ചുകൊന്നത്. മുന്പും കോഴികളെ നായ്ക്കൾ കൊന്നതായി വീട്ടുകാർ പറഞ്ഞു.