മുന്നറിയിപ്പുമായി ഫയർഫോഴ്സ്
1569625
Monday, June 23, 2025 1:43 AM IST
സി.ജി. ജിജാസൽ
തൃശൂർ: കാലവർഷം സജീവമാണ്. നദികളും പുഴകളും തോടുകളും കുളങ്ങളും നിറഞ്ഞു. ഈ വേളയിൽ മഴയുടെ കുളിരുള്ള അനുഭൂതി നുകരാൻ ജലാശയങ്ങളിൽ ഇറങ്ങുന്പോൾ കരുതൽ വേണമെന്ന് അഗ്നിരക്ഷാസേന. കാരണം, പെയ്തുവീഴുന്ന മഴ കാണാൻ രസമാണെങ്കിലും, ഉറ്റവരുടെയും ഉടയവരുടെയും കണ്ണുകളിൽനിന്നു കണ്ണീർമഴ വീഴ്ത്തുന്നതു സങ്കടകരമാണ്.
വർഷംപിറന്ന് ആറുമാസം പിന്നിടുന്പോഴേക്കും ജില്ലയിൽ മുങ്ങിമരിച്ചത് 50-ലേറെപ്പേരാണ്. അഗ്നിരക്ഷാസേനയുടെ കണക്കിൽപ്പെടാത്തവർ ഇനിയുമുണ്ട്.
തൃശൂർ ഫയർ സ്റ്റേഷനു കീഴിലാണ് കൂടുതൽ മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗുരുവായൂർ സ്റ്റേഷനുകീഴിൽ മുങ്ങിമരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവയിൽതന്നെ കിണറ്റിൽവീണുള്ള മരണമാണ് കൂടുതൽ. കിണറ്റിൽവീണ വളർത്തുമൃഗങ്ങളെ രക്ഷിക്കാൻ ഇറങ്ങി അപകടത്തിൽപ്പെടുന്നവരും നിരവധിയാണ്. അപകടങ്ങളിൽനിന്നു രക്ഷപ്പെടുന്നവരുടെയും രക്ഷപ്പെടുത്തുന്നവരുടെയും കണക്കുകൾ ഇതിലേറെയാണ്.
പുഴ, ഡാം, തോട്, കുളം, പാറമട എന്നിവയിൽ മുങ്ങിമരിക്കുന്നവരുടെ എണ്ണവും വർധിച്ചു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഈവർഷവും മുങ്ങിമരണങ്ങളുടെ എണ്ണം വർധിക്കാൻ ഇടയാക്കുന്നതു ജനങ്ങളുടെ അറിവില്ലായ്മകൊണ്ടാണെന്നു സേന പറയുന്നു.
പെരുന്നാൾആഘോഷത്തിനായി എത്തിയ മൂന്നു വിദ്യാർഥിനികൾ പീച്ചി ഡാമിൽ വീണുമരിച്ചതും, കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ ചെറുതുരുത്തി ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ചതും കോട്ടപ്പുറം കായലിൽ വള്ളം മറിഞ്ഞു രണ്ടുപേർ മരിച്ചതുമാണ് ഈ വർഷത്തെ വലിയ അപകടങ്ങൾ.
പൂളിലെ പരിശീലനം
മാത്രം പോരാ...
അനിൽകുമാർ
(അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ, തൃശൂർ അഗ്നിരക്ഷാസേന)
നീന്തൽ അറിയാമെന്നുപറഞ്ഞ് മഴക്കാലത്തു ജലാശയങ്ങളിൽ ഇറങ്ങുന്നവരാണ് കൂടുതൽ അപകടങ്ങളിൽപ്പെടുന്നതെന്നു തൃശൂർ അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ.
സ്വിമ്മിംഗ് പൂളിലെ പരിശീലനംകൊണ്ടുമാത്രം ജലാശയങ്ങളിൽ ഇറങ്ങരുത്. പൂളിലെ 15-20 മീറ്റർമാത്രം ദൂരമല്ല ജലാശയങ്ങളിലേത്. അവയുടെ കാഠിന്യത്തെയോ സ്വഭാവത്തെയോ മനസിലാകാതെ ഇറങ്ങുന്നതാണ് അപകടങ്ങൾ വർധിപ്പിക്കുന്നത്.
നീന്തൽ പഠിച്ചതുകൊണ്ടുമാത്രം കിണറിൽ നീന്താൻ സാധിക്കുമെന്നു കരുതരുതെന്നും മൂന്നുമിനിറ്റിൽ അധികം വെള്ളത്തിൽ മുങ്ങിയാൽ മരണം ഉറപ്പാണെന്നും ജലാശയങ്ങളിലേക്കു പോകുന്പോൾ ഒറ്റയ്ക്കുപോകാതിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജലാശയങ്ങളിൽ അകപ്പെടുന്പോൾ...
l വെള്ളത്തിലേക്ക് എടുത്തുചാടരുത്.
l വെള്ളത്തിൽ മുങ്ങിത്താഴുന്നതുകണ്ടാൽ കന്പ്, തുണി എന്നിവ എറിഞ്ഞുനൽകുക.
l ഒച്ചവച്ച് ആളുകളെ വിളിച്ചുകൂട്ടുക.
l ആത്മവിശ്വാസം ഉണ്ടെങ്കിൽമാത്രമേ വെള്ളത്തിൽ ഇറങ്ങാവൂ.
l വെള്ളത്തിൽ അകപ്പെടുന്നവരെ പിറകിൽകൂടി ചെന്നു മുടിപിടിച്ചു കരയ്ക്കു കയറ്റണം.
l വെള്ളത്തിൽ അകപ്പെട്ടവരെ ബാക്സ്ട്രോക്ക് ചെയ്തു രക്ഷപ്പെടുത്താൻ ശ്രമിക്കുക.
കരയ്ക്കു കയറ്റിയാൽ...
l തല ചെരിച്ചുവച്ച് വയറിൽ അമർത്തി വെള്ളം, ചെളി എന്നിവ കളയുക.
lസിപിആർ നൽകുക.
l ഉടൻ വൈദ്യസഹായം നൽകുക.
ഒഴിവാക്കുക...
l മഴക്കാലങ്ങളിൽ പരമാവധി ജലാശയങ്ങളിൽ ഇറങ്ങാതിരിക്കുക.
l രക്ഷിക്കാനെത്തുന്നവരുടെ തോളിൽ പിടിച്ച് അമർത്തുന്നത് അവരെക്കൂടി അപകടത്തിൽപ്പെടുത്തും.
l തെരച്ചിലിനിടെ അനാവശ്യമായി ഫയർ, സ്കൂബ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.