കോർപറേഷൻ കെട്ടിടം തകർച്ചാഭീഷണിയിൽ
1569472
Sunday, June 22, 2025 7:09 AM IST
തൃശൂർ: നാലാംനിലയിലെ ഇരുന്പുമേൽക്കൂര കാറ്റിൽ നിലംപൊത്തിയതോടെ ജീർണാവസ്ഥയിലുള്ള കെട്ടിടത്തിലെ ഒന്നാംനിലയിലേക്കു മഴവെള്ളം ഒലിച്ചിറങ്ങി തകർച്ചാഭീഷണിയിലായി കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സ്.
കഴിഞ്ഞമാസം 23നു മേൽക്കൂര റോഡിലേക്കുവീണു വിവാദമായ മുനിസിപ്പൽ ഓഫീസ് റോഡിലെ കെട്ടിടത്തിന്റെ ഒന്നാംനിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മുനിസിപ്പൽ ആൻഡ് കോർപറേഷൻ എംപ്ലോയീസ് സഹകരണസംഘം ഓഫീസിനകത്തേക്കാണു മഴവെള്ളം എത്തുന്നത്. ഇരുന്പുമേൽക്കൂര വീണതോടെ ടെറസിൽ കെട്ടിക്കിടക്കുന്ന വെള്ളമാണ് ചുമരിലൂടെ താഴോട്ടിറങ്ങുന്നത്.
ഓഫീസിനകത്തു കെട്ടിക്കിടക്കുന്ന വെള്ളം പലപ്പോഴും ജീവനക്കാരാണു കോരിക്കളയുന്നത്. കെട്ടിടം തകർന്നുവീഴുമോയെന്ന പേടിയിലാണ് സഹകരണസംഘം ജീവനക്കാരും കെട്ടിടത്തിലെ മറ്റു സ്ഥാപനങ്ങളിലുള്ളവരും. അഡീഷണൽ സബ് ട്രഷറി, പത്രം ഓഫീസ്, സഹകരണസംഘം ഓഫീസുകൾ എന്നിവയും കെട്ടിടത്തിന്റെ താഴത്തെനിലയിൽ കടകളും നിലവിൽ പ്രവർത്തിക്കുന്നുണ്ട്.
സംഭവത്തെക്കുറിച്ചു മേയർക്കു രേഖാമൂലം പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ജീവനക്കാർക്കു സുരക്ഷിതമായി ജോലിചെയ്യാനുള്ള ക്രമീകരണങ്ങൾ ഒരുക്കിത്തരണമെന്നു സഹകരണ ജീവനക്കാരുടെ സംഘടനയായ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ സംസ്ഥാന ജനറൽ സെക്രട്ടറി ഷോബിൻ തോമസ് ആവശ്യപ്പെട്ടു.