ചൊവ്വൂർ ബസപകടം; ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിനു കേസ്
1569630
Monday, June 23, 2025 1:43 AM IST
ചേർപ്പ്: ചൊവ്വൂരിൽ അഞ്ചാംകല്ല് പഞ്ചിംഗ് ബൂത്തിനടുത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ബസ് പാഞ്ഞുകയറി മൂന്നുസ്ത്രീകൾക്ക് പരിക്കുപറ്റിയ സംഭവത്തിൽ ഡ്രൈവര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
സംഭവം നടന്നയുടനെ ഓടിരക്ഷപ്പെട്ട ഡ്രൈവറായ പുത്തൻചിറ സ്വദേശി ഒലവക്കോട് വീട്ടിൽ നാസർ(53)നേയും സംഭവത്തിൽ ഉൾപ്പെട്ട ബസും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ബസിന് സ്റ്റോപ്പ് ഉണ്ടായിട്ടും ആളുകള്‍ കയറാൻ നിൽക്കുന്നതുകണ്ടിട്ടും വേഗത കുറയ്ക്കാൻ ഡ്രൈവർ ശ്രമിച്ചില്ല. ബസ് കാത്തുനിൽക്കുന്നവർ ഓടിമാറാൻ ശ്രമിച്ചെങ്കിലും അവരെ ഇടിച്ചുതെറിപ്പിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലും ബസ് സ്റ്റോപ്പിലും ഇടിച്ചാണ് ബസ് നിന്നത്.
ബസ് ഡ്രൈവർക്കെതിരേ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം അശ്രദ്ധമായി, മനുഷ്യജീവന് അപകടംവരുത്തുന്ന തരത്തിൽ വാഹനമോടിച്ച് ഗുരുതര പരിക്കേൽപ്പിച്ചതിനും വധശ്രമത്തിനുമുള്ള വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
നാസർ മാള പോലീസ് സ്റ്റേഷനിൽ 2010ൽ അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ കേസിലും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 2019ൽ അശ്രദ്ധമായി വാഹനമോടിച്ചതിൽ ഒരാൾക്ക് മരണം സംഭവിക്കാൻ ഇടയായ കേസിലെയും പ്രതിയാണ്.
ചേർപ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി. രമേഷ്, സബ് ഇൻസ്പെക്ടർ ടി.എൻ. പ്രദീപൻ, എഎസ്ഐ പി.എൻ. ഷീജ, സി നീഷ്എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.