കനാലിൽ നിറയെ ചണ്ടി, കുളവാഴ; എൻജിനീയറെ ഉപരോധിച്ചു
1568987
Saturday, June 21, 2025 12:57 AM IST
തൃശൂർ: ഇറിഗേഷൻ കനാലിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചണ്ടി, കുളവാഴ എന്നിവ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോൾപ്പടവ് സഹകരണസംഘം ഭാരവാഹികളും കർഷകരും ചേർന്ന് ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു.
ചെന്പുക്കാവ് ഇറിഗേഷൻ ഓഫീസിനു മുന്പിൽ മൂന്നുമണിക്കൂർ നീണ്ട കുത്തിയിരിപ്പുസമരം പി. ബാലചന്ദ്രൻ എംഎൽഎയും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനും ഇടപെട്ടതിനുപിന്നാലെ, വിഷയത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിൽ പിൻവലിച്ചു. ഇന്നു രാവിലെ 11.30 നു സബ് കളക്ടറുടെ ചേംബറിൽ കോൾപ്പടവ് സഹകരണ സംഘം ഭാരവാഹികളും കർഷകരും ചർച്ചയിൽ പങ്കെടുക്കും.
പി. ബാലചന്ദ്രൻ എംഎൽഎ കഴിഞ്ഞ ഏപ്രിലിൽ വിളിച്ചുചേർത്ത യോഗത്തിൽ ചണ്ടിയും കുളവാഴയും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥരോട് കർഷകർ ആവശ്യപ്പെട്ടിരുന്നു. മേയ് 10 നു തടസങ്ങൾ മാറ്റി വെള്ളം ഒഴുകുന്നതിനുള്ള സൗകര്യമുണ്ടാകണമെന്നായിരുന്നു കർഷകർ ആവശ്യപ്പെട്ടത്. എന്നാൽ ഉദ്യോഗസ്ഥർ നിസംഗത പാലിക്കുകയായിരുന്നു. പുല്ലഴി കോൾപ്പടവിലെ ചെറുപാലത്തിനുസമീപത്ത് അടിഞ്ഞുകൂടിയ ചണ്ടിയും കുളവാഴയും വെള്ളമൊഴുക്ക് തടസപ്പെടുത്തി. മഴ ശക്തമായതോടെ പ്രദേശമാകെ വെള്ളക്കെട്ടുഭീഷണിയിലാണ്. പെരിങ്ങാവ്, പുഴയ്ക്കൽ, അയ്യന്തോൾ, ഗാന്ധിനഗർ, കുറിഞ്ഞാക്കൽ എന്നിവിടങ്ങളും വെള്ളക്കെട്ടുഭീഷണിയിലാണ്.
കുളവാഴ, ചണ്ടി എന്നിവ നീക്കംചെയ്യാനുള്ള ടെൻഡർ നടപടികൾക്ക് അനുമതിക്കായി തിരുവനന്തപുരത്തേക്ക് അപേക്ഷനൽകിയിട്ടുണ്ടെന്നാണ് ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് കുളവാഴയും ചണ്ടിയും നീക്കംചെയ്യുന്പോഴേക്കും ഇനിയും ഒരുമാസം കഴിയുമെന്നു കർഷകർ പറഞ്ഞു. നടപടികൾ വേഗത്തിലാക്കാമെന്നും 15 ദിവസത്തെ സാവകാശം നൽകണമെന്നും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞെങ്കിലും നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടി കർഷകർ പ്രതിഷേധം കടുപ്പിച്ചു. ഇതോടെയാണ് എംഎൽഎയും കളക്ടറും ഇടപെട്ടത്.
കോൾ കർഷകസംഘം പ്രതിനിധി കെ.കെ. കൊച്ചുമുഹമ്മദ്, കോൾപ്പടവ് പ്രസിഡന്റ് കൊളങ്ങാട്ട് ഗോപിനാഥൻ, ഡയറക്ടർമാരായ കെ. രാമദാസ്, കെ.പി. ആന്റണി, കെ.എൻ. രഘു, കെ.കെ. ജയൻ, സാവിത്രി ശങ്കരൻകുട്ടി, മണി ബാലൻ, സജിത മോഹൻദാസ് എന്നിവർ നേതൃത്വം നൽകി.