കാത്തിരിപ്പുകേന്ദ്രത്തിലേക്കു ബസ് പാഞ്ഞുകയറി; മൂന്നുപേർക്കു പരിക്ക്, ഒരാളുടെ നില ഗുരുതരം
1569478
Sunday, June 22, 2025 7:09 AM IST
ചേർപ്പ്: ചൊവ്വൂർ അഞ്ചാംകല്ലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി, അധ്യാപികയുൾപ്പടെ മൂന്നു സ്ത്രീകൾക്കു പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം.
ചൊവ്വൂർ ചെറുവത്തേരി കാര്യാട്ടുപറന്പിൽ ബേബി കുമാറിന്റെ ഭാര്യ സംഗീത (47), ചെറുവത്തേരി വീട്ടിൽ പ്രേമാവതി (61), ഇവരുടെ മകൾ സയ്ന (36) എന്നിവർക്കാണു പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ പ്രേമാവതിയുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിഎസ്സി പരീക്ഷ ഡ്യൂട്ടിക്ക് സ്കൂളിലേക്കു പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു അധ്യാപികയായ സംഗീത.
അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട ബസ് ഡ്രൈവർ പുത്തൻചിറ സ്വദേശി ഒലവക്കോട് വീട്ടിൽ നാസറി (52)നെയും ബസും ചേർപ്പ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.10 ന് ട്രാഫിക് പഞ്ചിംഗ് സ്റ്റേഷനുസമീപമായിരുന്നു അപകടം.
കൊടുങ്ങല്ലൂരിൽ നിന്ന് തൃശൂരിലേക്കു പോകുകയായിരുന്ന അൽഅസാ സ്വകാര്യ ബസാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. ബസ് പാഞ്ഞുവരുന്നതുകണ്ട് ബസ് കാത്തുനിന്നവർ ഓടി മാറിയതുമൂലം വൻ ദുരന്തം ഒഴിവായി.
ഇടിയുടെ ആഘാതത്തിൽ ഇരുന്പുതകിടുകൊണ്ട് നിർമിച്ച ബസ് സ്റ്റോപ്പും സമീപത്തെ വൈദ്യുതി പോസ്റ്റും തകർന്നു. വൈദ്യുതി ബന്ധം നിലയ്ക്കുകയും വാഹനഗതാഗതം തടസപ്പെടുകയും ചെയ്തു.