മലയോര ജനതയുടെ പ്രശ്നങ്ങൾ ചർച്ചചെയ്ത് മുഖ്യമന്ത്രി
1546343
Monday, April 28, 2025 11:39 PM IST
നെടുങ്കണ്ടം: ജില്ലയിലെ മലയോര ജനതയുടെ വിവിധ പ്രശ്നങ്ങളും പരിഹാരങ്ങളും ചർച്ച ചെയ്ത് മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം. തോട്ടം മേഖല, പുതിയ കോഴ്സുകൾ, മൂന്നാറിലെ ടൂറിസം വികസനം, പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള കർമ സമിതി രൂപീകരണം, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ, ഇടുക്കി മെഡിക്കൽ കോളജിന്റെയും ജില്ലാ ആശുപത്രിയുടെയും വികസനം, ക്ഷീര വികസനം, വന്യമൃഗ ആക്രമണം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് ചർച്ച നടന്നു.
സംസ്ഥാനത്തെ വിദ്യാഭ്യാസമേഖല രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂളുകളിലും കോളജുകളിലും അടിസ്ഥാനവികസനം ഉൾപ്പെടെ നൂതന കോഴ്സുകൾ ആരംഭിച്ച് വിദ്യഭ്യാസ രംഗത്ത് സമഗ്രമാറ്റമാണ് സർക്കാർ നടപ്പാക്കുന്നത്. കുട്ടികൾ രാജ്യത്തിനു പുറത്തുപോയി പഠിക്കുന്നത് അവരുടെ തീരുമാനമാണ്.
നിർമാണ മേഖല സംബന്ധിച്ച ക്വാറികളുടെ പ്രവർത്തനം ഹൈക്കോടതി തടഞ്ഞതിനാലാണ് പ്രശ്നങ്ങൾ ഉണ്ടായത്. എന്നാൽ ഇതു സംബന്ധിച്ചു സർക്കാർ തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. വിവിധ പ്രദേശങ്ങളിൽനിന്ന് നിർമാണ സാമഗ്രികൾ ഇവിടെ എത്തിക്കുക പ്രയാസമാണ്. അതിനാൽ നിർമാണ പ്രവർത്തനങ്ങൾക്ക് ക്വാറികൾ പ്രവർത്തിക്കേണ്ടത് ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏലത്തോട്ടവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആശങ്കകൾ വേണ്ട. വന്യജീവി ആക്രമണം പ്രതിരോധിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വനംവകുപ്പും സംയുക്തമായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. വന്യജീവികൾക്ക് വനത്തിനുള്ളിൽത്തന്നെ വെള്ളവും ഭക്ഷണവും ലഭ്യമാക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി കുളങ്ങളും മഴവെള്ള സംഭരണികളും നിർമിക്കുന്നുണ്ട്.
വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ കിടങ്ങുകളും വൈദ്യുത സോളാർ ഫെൻസിംഗുകളും സ്ഥാപിക്കുന്നുണ്ട്. വനം വന്യജീവി സംരക്ഷണ നിയമത്തിൽ കാലാനുസൃതമായി മാറ്റം വരുത്തണമെന്ന് നിരന്തരമായി കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുണ്ട്. വനാതിർത്തിയിലുള്ളവരെ ഒഴിപ്പിക്കുന്ന നടപടി സർക്കാർ സ്വീകരിക്കില്ലെന്നും പുനരധിവാസത്തിനാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജില്ലയിൽ പരിസ്ഥിതി സൗഹാർദ അന്തരീക്ഷം നിലനിർത്തി ടൂറിസം ശക്തിപ്പെടുത്തുന്നതാണ് സർക്കാർ നയം. ടൂറിസം കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനാവശ്യമായ നടപടികളാണ് സ്വീകരിച്ചു വരുന്നത്. തോട്ടംമേഖല, ദുരന്ത നിവാരണ ടാസ്ക് ഫോഴ്സ്, ആരോഗ്യ മേഖല, ക്ഷീരമേഖല, കാർഷിക മേഖല, ഭൂപ്രശ്നം തുടങ്ങി വിവിധ മേഖലയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചോദ്യങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി.
ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ ജില്ലയുടെ വികസന പുരോഗതി രേഖ വികസന വഴിയിൽ എന്റെ ഇടുക്കി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി റോഷി അഗസ്റ്റിന് നൽകി പ്രകാശനം ചെയ്തു.