സ്റ്റേഡിയം നിർമാണം ഉടൻ
1590720
Thursday, September 11, 2025 5:55 AM IST
പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂർത്തിയാക്കാൻ മന്ത്രി വീണാ ജോര്‍ജ് നിര്‍മാണക്കമ്പനിക്കു നിര്‍ദേശം നല്കി. തൊഴിലാളികളുടെ എണ്ണം വർധിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. മഴകാരണം മുടങ്ങിയ മണ്ണ് നിരത്തല്‍ വേഗത്തിലാക്കണമെന്നും മന്ത്രി നിർദേശിച്ചു.
സമയബന്ധിതമായി മണ്ണ് നിറയ്ക്കുന്നത് പൂര്‍ത്തിയാക്കുമെന്ന് കമ്പനി ഉറപ്പ് നല്കി. സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണ പ്രവൃത്തി ടെന്‍ഡര്‍ ചെയ്തു. സമയബന്ധിതമായി ട്രാക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും മന്ത്രി നിര്‍ദേശം നല്കി.
കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദര്‍ശിച്ചു നിർമാണ പുരോഗതി വിലയിരുത്തിയതിന് അനുബന്ധമായാണ് യോഗം വിളിച്ചുകൂട്ടിയത്. തദ്ദേശ തെരഞ്ഞെടുപ്പ് നിര്‍മാണത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തേ തന്നെ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്കി. പവലിയന് ഒന്നിന്റെയും രണ്ടിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്.
പവലിയന് മുകളില്‍ ഗാലറിയുടെ ഇരിപ്പിട തട്ട് എടുത്തിട്ടുണ്ട്. പവലിയനിലെ റിഫ്രഷ്മെന്റ് റൂമുകള്‍, ടോയ്ലറ്റുകള് എന്നിവയും സമയബന്ധിതമായി പൂര്‍ത്തിയാക്കണം.
കിഫ്ബി മുഖേന 47.92 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നിര്‍മാണം നടത്തുന്നത്. പദ്ധതിയിലെ പ്രധാന നിര്‍മിതികളായ ട്രാക്ക് നിര്‍മാണ ജോലികൾ, നീന്തല്‍ കുള നിര്‍മാണം, മിനി ഇന്‍ഡോര്‍ സ്റ്റേഡിയം പവലിയന് ബ്ലോക്കുകളുടെ നിര്‍മാണങ്ങള്‍ പുരോഗമിക്കുകയാണ്. ഫുട്ബോള്‍ ടര്‍ഫും ഓപ്പണ്‍ സ്റ്റേഡിയത്തില്‍ സജ്ജമാക്കുന്നുണ്ട്.
സമീപത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ പൈല് ക്യാപ് പകുതിയിലധികം പൂര്‍ത്തിയായി. നീന്തല്‍ക്കുളത്തിന്റെ പൈലിംഗ് ക്യാപ് പ്രവൃത്തികള്‍ പൂര്‍ത്തിയായി. നീന്തല്‍ കുളത്തിന് സമീപത്തുള്ള ബാലന്‍സിംഗ് ടാങ്ക് പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. തോട് സംരക്ഷണ ഭിത്തി നിര്‍മാണം 80 ശതമാനം പൂര്‍ത്തിയായി. ആദ്യഘട്ടം ഡിസംബറോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.