തുറന്നുവിട്ട വെള്ളവും പാഴായി :വേനൽക്കാലത്തും പ്രയോജനമില്ല; കാടുകയറി കെഐപി കനാൽ
1510287
Sunday, February 2, 2025 3:29 AM IST
ഏഴംകുളം: കല്ലട ജലസേചന പദ്ധതിയുടെ കനാൽ കാടൂമൂടി. കോടികൾ ചെലവഴിച്ച് ജലസേചന സൗകര്യത്തിനായി നിർമിച്ച കനാൽ വേനൽക്കാലത്തുപോലും പ്രദേശവാസികൾക്കു പ്രയോജനപ്പെടുന്നില്ല.
കാടുപിടിച്ചും വൃക്ഷങ്ങൾ വളർന്നും മാലിന്യങ്ങൾ നിറഞ്ഞും പന്നിയും പെരുമ്പാമ്പും വിഹരിക്കുന്ന കാട്ടുപ്രദേശമായി കെപി റോഡരികിൽ ഏഴംകുളം ഭാഗത്ത് കനാൽ മാറിയിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ കനാൽ വൃത്തിയാക്കിയിട്ട് വർഷങ്ങളായി. ഇത്തവണയും വൃത്തിയാക്കാതെ ജലം തുറന്നു വിട്ടു. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള കലഞ്ഞൂർ, ഏനാദിമംഗലം, ഏഴംകുളം, ഏറത്ത്, കടമ്പനാട്, പള്ളിക്കൽ എന്നീ പഞ്ചായത്തുകളിലെ കനാലുകളാണ് വൃത്തിയാക്കാതെ ജലം തുറന്നു വിട്ടത് .
ജനുവരി മുതൽ മേയ് വരെയാണ് കനാലിലൂടെ ജലവിതരണം പ്രധാനമായും നടക്കുന്നത്. ഇതിനു മുന്പായി കനാൽ കാടു തെളിച്ചും അറ്റകുറ്റപ്പണി നടത്തിയും ജലമൊഴുക്കിനു ക്രമീകരണം ചെയ്യേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും കനാൽ കാടുകയറിയും മാലിന്യം നിറഞ്ഞും കിടക്കുകയാണ്.
പന്നി, പെരുമ്പാമ്പ് തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസ കേന്ദ്രവുമാണ് കനാൽ. കനാൽ വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്നാണ് നാട്ടുകാർ പറയുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ കനാൽ വൃത്തിയാക്കൽ നല്ല രീതിയിൽ നടന്നിരുന്നു. എന്നാൽ ആവർത്തന സ്വഭാവമുള്ള പ്രവൃത്തികൾ തൊഴിലുറപ്പിന് സാധിക്കില്ലെന്ന ഘട്ടത്തിലാണ് വൃത്തിയാക്കുന്നതിൽനിന്ന് പിന്മാറിയത്.
അറ്റകുറ്റപ്പണിക്കും വൃത്തിയാക്കലിനും തുക മതിയാകില്ല
അടൂർ സബ് ഡിവിഷന്റെ പരിധിയിൽ വലതുകര കനാലും ശാഖകളും ചെറു വിതരണ സംവിധാനങ്ങളും ഉൾപ്പെടെ 230 കിലോമീറ്റർ കനാൽ ശൃംഖലയാണ് കല്ലട ജലസേചന പദ്ധതിയിലുള്ളത്.
കഴിഞ്ഞവർഷം അടൂർ സബ് ഡിവിഷന് അനുവദിച്ചത് 60 ലക്ഷം രൂപയാണ്. കനാൽ വൃത്തിയാക്കുന്നതിനും ഷട്ടറുകൾ പ്രവർത്തിക്കുന്നതിനും അഞ്ചുമാസത്തെ ജലവിതരണ സമയത്ത് ഉണ്ടാകുന്ന തടസങ്ങൾ നീക്കുന്നതിനും ബണ്ടുകൾ സ്ഥാപിക്കുന്നതിനും മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും വേണ്ടിയാണ് ഈ തുക അനുവദിച്ചിട്ടുള്ളത്. എന്നാൽ ഈ തുക കനാലിലെ കാടു വെട്ടുന്നതിനുപോലും തികയാറില്ല.
പുനരുദ്ധാരണ പ്രവൃത്തികൾ ഒന്നുംതന്നെ നടക്കുന്നില്ല. അറ്റകുറ്റപ്പണികൾക്ക് ഏറ്റവും കുറഞ്ഞത് മൂന്നു കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. ജില്ലാ വികസന പദ്ധതിയിലേക്ക് 75 കോടി രൂയാണ് കനാൽ അറ്റകുറ്റപ്പണികൾക്കായി ശിപാർശ ചെയ്തിരിക്കുന്നത്.
കല്ലട ജലസേചന വിതരണ പദ്ധതിയുടെ ആയിരം കിലോമീറ്ററോളം വരുന്ന കനാൽ ശൃംഖല 45 വർഷങ്ങൾക്കു മുന്പാണ് നിർമാണം പൂർത്തിയാക്കി ജലവിതരണം ആരംഭിച്ചത്. കാലപ്പഴക്കം മൂലം കനാലിന്റെ കോൺക്രീറ്റ് തകർന്നു. ചെളി അടിഞ്ഞുകൂടിയതോടെ തുറന്നുവിടുന്ന ജലത്തിന്റെ നല്ലൊരു ഭാഗവും നഷ്ടമായി.
ഇതോടെ കൃഷി ഇടങ്ങളിൽ ആവശ്യാനുസരണം ജലം കിട്ടാതെയായി. ചോർന്നൊലിക്കുന്ന ജലം കനാലിന്റെ സമീപത്തുള്ള വീടുകളിലേക്ക് വെള്ളം ഇറങ്ങി ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് ജലവിതരണ സമയത്ത് നേരിടുന്ന വലിയ വെല്ലുവിളിയാണ്. കുറഞ്ഞത് 15 കോടി രൂപ ലഭിച്ചങ്കിൽ മാത്രമേ അറ്റകുറ്റപ്പണികൾ നടക്കൂ.
മാലിന്യം തള്ളലിനും കുറവില്ല
കെഐപി കനാലിലേക്ക് വ്യാപകമായ തോതിലാണ് മാലിന്യങ്ങൾ തള്ളുന്നത്. കാടുപിടിച്ചു കിടക്കുന്ന കനാലിലേക്ക് റോഡിലൂടെ എത്തുന്ന വാഹനങ്ങളിൽനിന്നു വൻതോതിൽ മാലിന്യം വലിച്ചെറിയാറുണ്ട്. അറവുശാല മാലിന്യങ്ങൾ അടക്കം യാതൊരു കൂസലുമില്ലാതെ കനാലിലേക്ക് തള്ളുകയും ചെയ്യുന്നു.
മാംസാവശിഷ്ടങ്ങൾ, ഉപയോഗയോഗ്യമല്ലാത്ത ആക്രി സാധനങ്ങൾ, ശൗചാലയ മാലിന്യങ്ങൾ, സാനിറ്ററി പാഡുകൾ, ബാർബർ ഷോപ്പുകളിൽനിന്നുള്ള മുടികൾ തുടങ്ങിയവ വൻതോതിൽ കനാലിൽ കിടപ്പുണ്ട്. വെള്ളം എത്തുന്പോൾ ഇവയിൽ പലതും അഴുകിത്തുടങ്ങും. പിന്നീട് ദുർഗന്ധമാകും. സമീപത്തെ കിണറുകളിലേക്ക് ഈ വെള്ളം ഒലിച്ചിറങ്ങി കുടിവെള്ളവും മലിനപ്പെടുത്തും.
കനാലിലുള്ള അവശിഷ്ടങ്ങളുടെ ദുർഗന്ധം കാരണം സമീപവാസികൾ കടുത്ത ബുദ്ധിമുട്ടിലാണ്. കനാലിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരേ കർശന നടപടിയെന്ന പ്രഖ്യാപനങ്ങൾ വരാറുണ്ടെങ്കിലും തുടർ നീക്കങ്ങളുണ്ടാകാറില്ല.
മാലിന്യം തള്ളുന്നത് തടയേണ്ട തദ്ദേശ സ്ഥാപനങ്ങളും ശുചിത്വ മിഷൻ അടക്കമുള്ള ഏജൻസികളും നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.