"ദേശീയപാത നിർമാണം പൂർത്തിയായാൽ ട്രെയിനുകളിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയും'
1597695
Tuesday, October 7, 2025 7:23 AM IST
കോഴിക്കോട്: ദേശീയപാതയുടെ നിർമാണ ജോലികൾ പൂർത്തിയാകുന്നതോടെ പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകളിലെ അനിയന്ത്രിതമായ തിരക്ക് സാധാരണ നിലയിലാകുമെന്ന് കരുതുന്നതായി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്. പരശുറാം എക്സ്പ്രസിലെ ദുരിതയാത്രയെകുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് കമ്മീഷന്റെ നിരീക്ഷണം.
ദേശീയപാത നിർമാണം കാരണം കോഴിക്കോട്-കണ്ണൂർ റൂട്ടിലും തിരിച്ചുമുണ്ടാകുന്ന ഗതാഗത കുരുക്ക് കാരണമാണ് പരശുറാം എക്സ്പ്രസിലെ അനിയന്ത്രിതമായ തിരക്കിന് കാരണമാകുന്നതെന്ന് പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോഴിക്കോട്-കണ്ണൂർ പാതയിൽ, സ്ഥിരം യാത്രക്കാർക്ക് ട്രെയിൻ ഗതാഗതത്തിന് പകരം മറ്റ് ഗതാഗത സൗകര്യങ്ങൾ പരിമിതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ദേശീയപാത നിർമാണം കാരണം റോഡ് തടസപ്പെടുന്നതാണ് കാരണം.
2024 ജൂലൈ രണ്ട് മുതൽ ഷൊർണൂർ-കണ്ണൂർ-ഷൊർണൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇത് രാവിലെയും വൈകുന്നേരവുമുള്ള തിരക്ക് നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. മംഗലാപുരം-കന്യാകുമാരി പരശുറാം എക്സ്പ്രസിന്റെ ജനറൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ച് 23 കോച്ചുകളാക്കി. ഇതിൽ അഞ്ച് കോച്ചുകൾ മാത്രമാണ് റിസർവ്ഡ്. ബാക്കിയുള്ളവ അൺറിസർവ്ഡ് (ജനറൽ) കോച്ചുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് തീർപ്പാക്കി.