തിരുവനന്തപുരം: സ്വർണപ്പാളി വിവാദത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. ഇതിനു പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷാംഗങ്ങളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി.ഡി. സതീശൻ പറഞ്ഞു.
പ്രതിഷേധങ്ങൾക്കിടെ ചോദ്യോത്തര വേളയ്ക്ക് തടസം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വച്ചു. ഇതിനു പിന്നാലെ, വിഷയം ചർച്ച ചെയ്യണമെങ്കിൽ നോട്ടീസ് നൽകണമെന്ന് സ്പീക്കർക്ക് വേണ്ടി എം.ബി. രാജേഷ് ആവശ്യപ്പെട്ടു.
തുടർന്ന്, പ്രതിപക്ഷത്തിന്റെ തുടർച്ചയായ പ്രതിഷേധത്തിൽ സ്പീക്കർ ക്ഷുഭിതനായി. ചൊവ്വാഴ്ച സഭയുടെ ഗാലറിയിൽ വിദ്യാർഥികൾ നിറഞ്ഞിരിക്കുമ്പോഴാണ് സ്പീക്കറുടെ മുഖം മറച്ചുകൊണ്ടുള്ള പ്രതിഷേധം നടന്നതെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും കൂട്ടിച്ചേർത്തു.
അതേസമയം, ബഹളത്തിനിടയിൽ "ചോർ ഹേ, ചോർ ഹേ, മുഴുവൻ ചോർ ഹേ' എന്ന് പ്രതിപക്ഷത്തെ മന്ത്രി വി. ശിവൻകുട്ടി ആക്ഷേപിക്കുകയും ചെയ്തു.
സഭ തടസപ്പെടുത്തി അതില്‍ ആഹ്ലാദം കണ്ടെത്തുകയാണ് പ്രതിപക്ഷമെന്ന് സേവ്യര്‍ ചിറ്റിലപ്പള്ളി പറഞ്ഞു. ലെവല്‍ ക്രോസ് പോലെ പ്രതിപക്ഷം വികസനം തടസപ്പെടുത്തുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.
Tags : Sabarimala Gold Kerala Assembly VD Satheesan