തിരുവനന്തപുരം: പേരാമ്പ്രയില്‍ പോലീസ് ലാത്തിച്ചാർജിനിടെ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ നടക്കുകയാണ്.
തിരുവനന്തപുരത്തും കോഴിക്കോടും വയനാട്ടിലും കോൺഗ്രസ് പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയാണ്. കണ്ണൂർ നഗരത്തിലും തലശേരിയിലും യൂത്ത് കോൺഗ്രസ് പ്രകടനം നടക്കുകയാണ്. നാദാപുരത്ത് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നാദാപുരം - ടൗണിൽ സംസ്ഥാന പാത ഉപരോധിച്ചു.
പാലക്കാട്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. കൊച്ചിയിൽ രണ്ടിടങ്ങളിലാണ് പ്രതിഷേധം നടക്കുന്നത്. എറണാകുളം ഡിസിസിക്ക് സമീപത്ത് അബിൻ വർക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.
തൃശൂരിൽ സ്വരാജ് റൗണ്ടിലേക്ക് പ്രതിഷേധവുമായി കടന്ന പ്രവർത്തകർ സിപിഎം പോസ്റ്ററുകൾ തകർക്കാൻ ശ്രമിച്ചതോടെ പോലീസുമായി സംഘർഷമായി. പോലീസിനെതിരെ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്. യൂത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ചവറ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. പോലിസീന്റേത് നരനായാട്ടെന്ന് എം.കെ. രാഘവൻ എംപി പ്രതികരിച്ചു. പോലീസ് ഏകപക്ഷീയമായി പെരുമാറിയെന്ന് രമേശ് ചെന്നിത്തലയും ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കെ.സി. വേണുഗോപാലും പ്രതികരിച്ചു.
Tags : congress protest shafi parambil