കൽപ്പറ്റ: വയനാട് ജില്ല അതിദാരിദ്ര്യ മുക്ത ജില്ലയെന്ന പുരോഗതി കൈവരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു ഇന്ന് രാവിലെ 10ന് മാനന്തവാടി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടത്തും.
അഞ്ചു വർഷത്തിനകം സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കുകയെന്ന സർക്കാരിന്റെ സുപ്രധാന ലക്ഷ്യത്തിനാണ് ജില്ല പുരോഗതി കൈവരിച്ചത്.
ജില്ലയിലെ 2,931 കുടുംബങ്ങളെ അതിദാരിദ്യ്ര മുക്തമാക്കി ആവശ്യമായ ആനുകൂല്യങ്ങൾ ഉറപ്പാക്കി. ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, റവന്യു, ആരോഗ്യം, വനിതാ ശിശു വികസനം, പട്ടികവർഗം, പ്ലാനിംഗ്, വനം, കുടുംബശ്രീ, ലൈഫ് മിഷൻ എന്നീ വകുപ്പുകളുടെ കൂട്ടായ നേതൃത്വത്തോടെയുള്ള പ്രവർത്തനങ്ങളാണ് നേട്ടം കൈവരിക്കാൻ പ്രാപ്തമാക്കിയത്.
അതിദാരിദ്യ്ര നിർമാർജനം ലക്ഷ്യമിട്ട് ജില്ലയിലെ 26 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വിപുലമായ സർവേ നടത്തി മൈക്രോപ്ലാൻ മുഖേന 2,931 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി. മൈക്രോപ്ലാനിലൂടെ കണ്ടെത്തിയ കുടുംബങ്ങളിലെ 4,533 വ്യക്തികൾ അതിദാരിദ്യ്രത്തിലാണെന്ന് തിരിച്ചറിഞ്ഞ് ഇവരെ അതിദാരിദ്യ്രത്തിൽ നിന്നും മോചിപ്പിക്കാൻ 2,454 മൈക്രോപ്ലാനുകൾ തയാറാക്കി നടപ്പാക്കി.
അർഹരായവർക്ക് ആവശ്യമായ നിയമപരവും ഭരണപരവുമായ അവകാശ രേഖകൾ ഉറപ്പാക്കാൻ ജില്ല ഊന്നൽ നൽകി. റേഷൻ ആധാർ തിരിച്ചറിയൽതൊഴിൽ കാർഡുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മറ്റ് ആവശ്യരേഖകളുടെ അഭാവം പരിഹരിക്കാൻ അവകാശം അതിവേഗം എന്ന പേരിൽ പ്രത്യേക കാന്പയിൻ സംഘടിപ്പിച്ച് 670 വ്യക്തികൾക്ക് ആവശ്യ രേഖകൾ ലഭ്യമാക്കി.
അതിജീവനത്തിന് തടസമാകുന്ന അടിസ്ഥാന ആവശ്യങ്ങളുടെ കുറവുകൾ പരിഹരിക്കാൻ സമഗ്ര ഇടപെടൽ നടത്തി. 952 കുടുംബങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന ഭക്ഷണ കിറ്റുകളും ആവശ്യക്കാർക്ക് പാകം ചെയ്ത ഭക്ഷണങ്ങളും ലഭ്യമാക്കി അടിസ്ഥാന ഭക്ഷണ ലഭ്യത ഉറപ്പാക്കി.
1526 കുടുംബങ്ങൾക്ക് ദൈനംദിന മരുന്നുകളും പാലിയേറ്റീവ് സേവനങ്ങളും ഉറപ്പാക്കി. 268 കുടുംബങ്ങൾക്ക് കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളിലൂടെയും വരുമാന ലഭ്യത ഉറപ്പാക്കി ജീവിതസാഹചര്യം മെച്ചപ്പെടുത്തി. പാർപ്പിടരഹിതരായ 632 കുടുംബങ്ങളിൽ 377 കുടുംബങ്ങൾക്ക് പുതിയ വീട്, 139 കുടുംബങ്ങൾക്ക് ഭവന പുനരുദ്ധാരണം എന്നിവ സാധ്യമാക്കി.
ഭൂരഹിതരും ഭവനരഹിതരുമായ 116 കുടുംബങ്ങളിൽ 41 പേർക്ക് റവന്യു ഭൂമിയും 52 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ മുഖേനയും ഒരാൾക്ക് വനാവകാശ പ്രകാരവും ഭൂമി ലഭ്യമാക്കി. 22 കുടുംബങ്ങൾ സ്വന്തമായി ഭൂമി കണ്ടെത്തി. സമഗ്രമായ ഇടപെടലിലൂടെ അർഹരായ മുഴുവൻ കുടുംബങ്ങളെയും അതിദാരിദ്യ്ര മുക്തമാക്കാൻ ജില്ലയ്ക്ക് സാധിച്ചു.
മന്ത്രി ഒ.ആർ. കേളു, എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, നഗരസഭ ചെയർമാൻമാർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർ, സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ, പ്ലാനിംഗ് ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ, ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ, ദാരിദ്യ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ സംസ്ഥാനതലത്തിൽ പ്രിൻസിപ്പൽ ഡയറക്ടർ, റൂറൽ ഡയറക്ടർ എന്നിവർ പുരോഗതി വിലയിരുത്തി പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കാൻ സഹായകമായി.
തദ്ദേശ സ്ഥാപന സെക്രട്ടറിമാർ, നഗരസഭാ ക്ലീൻ സിറ്റി മാനേജർ, ഹെൽത്ത് ഇൻസ്പെക്ടർ, ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എന്നിവരാണ് തദ്ദേശതലത്തിൽ പദ്ധതി ഏകോപിപ്പിക്കുന്നത്.