തളിപ്പറന്പ്: തളിപ്പറന്പ് മുനിസിപ്പൽ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കണ്ണൂർ വിജിലൻസ് സിഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. നഗരസഭയിലെ ആക്രി സാധനങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ സംബന്ധിച്ച അന്വേഷണത്തിനായാണ് വിജിലൻസ് സംഘം എത്തിയത്.
ആക്രിവില്പനയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന ആരോപണത്തെ തുടർന്ന് ക്ലർക്ക് വി.വി. ഷാജിയെ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ സസ്പെൻഡ് ചെയ്തിരുന്നു. സ്ക്രാപ്പിന്റെ വിലനിർണയം നടത്താതെയും ലേല നടപടിക്രമങ്ങൾ പാലിക്കാതെയുമായിരന്നു ആക്രിവില്പന നടത്തിയിരുന്നതെന്ന് നേരത്തെ വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ലേല സംഖ്യ തുകയിൽ ആദ്യം കുറച്ച് മാത്രവുമായിരുന്നു അടച്ചത്. പിന്നീട് പരാതി ഉയർന്നതിനെ തുടർന്ന് ബാക്കി തുക അടയ്ക്കുകയായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. ആക്രി വില്പന സംബന്ധിച്ച ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി കൗൺസിലർ സി.വി. ഗിരീശനായിരുന്നു തദ്ദേശസ്വയംഭരണ വകുപ്പധികൃതർക്ക് പരാതി നൽകിയത്.
Tags : nattuvishesham local news