തിരുവനന്തപുരം: ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരിക്കേറ്റത്.
രാവിലെ ഒൻപതിനാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു.
എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കടലിലും മണലിലുമിട്ട് വിദേശിയെ മർദിച്ച് വലിച്ചിഴച്ചു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും മർദിച്ചു. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിന്മാറുകയായിരുന്നു.
ടൂറിസം പോലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പോലീസിൽ പരാതി നൽകുമെന്ന് റോബർട്ട് പ്രതികരിച്ചു.
Tags : thiruvananthapuram tourismdepartment kerala keralagovernment