Leader Page
കേരളത്തിൽ ഗുണമേന്മയുള്ള സ്കൂൾ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുവേണ്ടി സംസ്ഥാനസർക്കാർ ഭീമമായ ഫണ്ടുകൾ ചെലവഴിച്ചുവരുന്നു. പല മേഖലകളിലൂടെയാണ് ഈ ഫണ്ടുകൾ ചെലവാക്കുന്നത്. ശന്പളം, വിദ്യാലയങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഹൈടെക് ക്ലാസ് മുറികളുടെ നിർമാണം, വിദ്യാഭ്യാസ സാങ്കേതികവിദ്യകളുടെ ഉപയോഗ വ്യാപനം, നിരന്തരമായ അധ്യാപക പരിശീലനം, കലാ-കായിക മേളകൾ, കുട്ടികൾക്ക് പഠനോപകരണ വിതരണം, തുടങ്ങിയ നിരവധി മേഖലകൾ അക്കൂട്ടത്തിൽ വരും. ഇങ്ങനെ വലിയ ഫണ്ടുകൾ ചെലവഴിക്കുന്നതിന്റെ ഫലമായി നേടുന്ന സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വിലയിരുത്തേണ്ടത് കുട്ടികൾ ആർജിക്കുന്ന പഠനനേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം.
പഠനനേട്ടങ്ങൾ
പഠനനേട്ടങ്ങൾ എന്നതിൽ കുട്ടികൾ നേടുന്ന അറിവുകൾ ഉൾപ്പെടും. എന്നാൽ, അറിവുകൾകൊണ്ടുമാത്രം പഠനനേട്ടങ്ങളാകുകയില്ല. നേടിയ അറിവുകൾ വേണ്ട സമയത്തു പരമാവധി വേഗത്തിൽ വേണ്ടതുപോലെ പ്രയോഗിക്കാനുള്ള കഴിവുകൾകൂടി ഉണ്ടാകണം. ആ വിധത്തിൽ പ്രയോഗിക്കാനുള്ള കഴിവുകളെ നൈപുണ്യങ്ങൾ എന്നു പറയാം. നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ തന്റെയും തന്റെ കുടുംബത്തിനകത്തും പുറത്തുമുള്ള മറ്റുള്ളവരുടെയും നന്മയ്ക്കും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കാനുള്ള നല്ല മനോഭാവംകൂടി ഉണ്ടാകണം. ഇവ എല്ലാംകൂടി ചേർന്നുവരുന്പോൾ മാത്രമേ നേടിയ അറിവുകളും നൈപുണ്യങ്ങളുമൊക്കെ പഠനനേട്ടങ്ങൾ എന്നനിലയിലും നിലവാരത്തിലും എത്തിയതായി പറയാൻ കഴിയുകയുള്ളൂ.
വിദ്യാഭ്യാസത്തിൽ പഠനനേട്ടങ്ങൾക്ക് ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. രാജ്യത്തുള്ള എല്ലാ വിദ്യാലയങ്ങളിലും നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പഠനനേട്ടങ്ങളെ കേന്ദ്രീകരിച്ചുകൊണ്ടാകണമെന്ന് 2020ലെ വിദ്യാഭ്യാസനയത്തിൽ അടിവരയിട്ടു പറയുന്നുമുണ്ട്.
പഠനനേട്ടങ്ങൾ കൈവരിക്കണമെങ്കിൽ
ഇവിടെ സൂചിപ്പിച്ച വിധത്തിലുള്ള പഠനനേട്ടങ്ങൾ കേവലം കാണാപ്പാഠം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളിലൂടെ കുട്ടികൾക്കു നേടാൻ കഴിയുകയില്ല. അറിവുകൾ ലഭിക്കുന്നതിനുവേണ്ടി നിരവധി കുട്ടികൾ ഇപ്പോൾ ഉപയോഗിക്കുന്ന നിർമിതബുദ്ധിയുടെ (എഐ) സഹായം ഏറെയുണ്ടായാലും കുട്ടികൾക്കു ലഭിക്കുന്ന അറിവുകൾ പഠനനേട്ടങ്ങളുടെ നിലയിലേക്ക് എത്തണമെന്നില്ല. അതിനു കഴിയണമെങ്കിൽ വിദ്യാലയങ്ങളിൽ യോജിച്ച രീതിയിലുള്ള അനുഭവാത്മക പഠനം നടക്കണം. അതിന്റെ ഭാഗമായി വിദ്യാലയങ്ങളുടെ ക്ലാസ് മുറികൾ ഓരോന്നിലും ഓരോ ദിവസവും കുട്ടികൾ അധ്യാപകരാകുന്ന കപ്പിത്താന്മാരുടെ നേതൃത്വത്തിൽ പഠനനേട്ടങ്ങൾ എന്ന ലക്ഷ്യത്തിലേക്കുള്ള തീർഥയാത്ര നടത്തിക്കൊണ്ടിരിക്കണം. ആ തീർഥാടനത്തിൽ അധ്യാപകരുടെ പങ്കും സ്ഥാനവും വളരെ വലുതാണ്.
അത്തരത്തിൽ വിദ്യാർഥിസമൂഹത്തെ, മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള, പഠനനേട്ടങ്ങളിലേക്കു നയിക്കണമെങ്കിൽ അധ്യാപകരാകുന്ന കപ്പിത്താന്മാർ അതിനു യോജിച്ച മാനസിക, ശാരീരിക അവസ്ഥയിൽ ആയിരിക്കുകകൂടി വേണം. വളരെയേറെ അധ്യാപകർ അങ്ങനെയൊരു അവസ്ഥയിലല്ല എങ്കിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനുവേണ്ടി ഭീമമായ തുകകൾ മുടക്കിക്കൊണ്ടിരിക്കാം എന്നല്ലാതെ അതിനു പൂർണമായ ഫലപ്രാപ്തിയുണ്ടാകുകയില്ല.
എന്നാൽ അത്തരത്തിലുള്ള ഒരു അവസ്ഥയിലല്ല സംസ്ഥാനത്തെ നിരവധി അധ്യാപകർ ഇപ്പോഴുള്ളതെന്നു പറയേണ്ടിയിരിക്കുന്നു. വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടിവരുന്ന അധ്യാപകരുടെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. ശന്പളം ലഭിക്കാതിരിക്കാനുള്ള യാതൊരു തെറ്റും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുമില്ല. സംസ്ഥാനത്ത് ഇപ്പോൾ കുറച്ചൊന്നുമല്ല, പതിനാറായിരത്തോളം അധ്യാപകർ അക്കൂട്ടത്തിൽ ഉണ്ടത്രേ! അവരുടെ സാന്പത്തികക്ലേശങ്ങളും മാനസിക സംഘർഷങ്ങളും തൊഴിൽ അസംതൃപ്തിയുമൊക്കെ ആർക്കാണ് ഊഹിക്കാൻ കഴിയാത്തത്?
മാസ്ലോയുടെ സിദ്ധാന്തം
ഒരു വ്യക്തിയിൽനിന്ന് ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകണമെങ്കിൽ അയാൾക്കു ചില അടിസ്ഥാന ആവശ്യങ്ങൾ നിശ്ചയമായും സാധിച്ചുകിട്ടിയിരിക്കണം. അങ്ങനെ കിട്ടേണ്ട ആവശ്യങ്ങളുടെ ഒരു ശ്രേണി അമേരിക്കൻ മനഃശാസ്ത്രജ്ഞനായിരുന്ന ഏബ്രഹാം മാസ്ലോ (1908-1970) വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിൽ വരുന്നത് വ്യക്തിയുടെ ശാരീരിക ആവശ്യങ്ങളാണ്. മുഖ്യമായും ഭക്ഷണം, വസ്ത്രം തുടങ്ങിയ ആവശ്യങ്ങളാണ് അതിൽ വരുന്നത്. അതിനു തൊട്ടുമുകളിലുള്ള ശ്രേണീഘട്ടത്തിൽ വരുന്ന ആവശ്യം സുരക്ഷയാണ്. ഈ അടിസ്ഥാന ആവശ്യത്തിൽ പ്രധാനമായും വരുന്നത് തൊഴിൽ സുരക്ഷയാണ്.
ഇത്തരത്തിലുള്ള അഞ്ച് ആവശ്യങ്ങൾ മാസ്ലോയുടെ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ആവശ്യങ്ങളെല്ലാം സാധിച്ചുകിട്ടുന്പോൾ മാത്രമായിരിക്കും ഒരാളിൽനിന്ന് അയാളുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനം ഉണ്ടാകുക.
സംസ്ഥാനത്തു വർഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്തുവരുന്ന പതിനാറായിരത്തോളം അധ്യാപകരുടെ കാര്യത്തിൽ മാസ്ലോ പറയുന്ന അടിസ്ഥാന ആവശ്യ ശ്രേണിയുടെ ഏറ്റവും അടിത്തട്ടിലുള്ള ശാരീരികം, തൊട്ടടുത്ത പടിയിലുള്ള സുരക്ഷ എന്നീ ആവശ്യങ്ങൾപോലും സാധിച്ചുകിട്ടുന്നില്ല എന്നുള്ളതു സത്യമാണ്. അങ്ങനെയൊരു സാഹചര്യത്തിലുള്ള അധ്യാപകർക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കും പഠനനേട്ടങ്ങളിലേക്കും കുട്ടികളെ നയിക്കാൻ പറ്റുന്ന വിധത്തിൽ അധ്യാപനം നടത്താൻ കഴിയുമോയെന്ന് ന്യായമായും ആരും സംശയിച്ചേക്കാം.
ഇപ്പറഞ്ഞ പതിനാറായിരത്തോളം അധ്യാപകർ ഓരോ ദിവസവും 30-35 കുട്ടികൾ വീതമുള്ള പല ക്ലാസുകളിൽ പഠിപ്പിക്കുന്നവരാണ്. അങ്ങനെ നോക്കുന്പോഴാണ് എത്രയോ ലക്ഷം കുട്ടികളെ ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലേക്കു നയിക്കാനുള്ള ഭാരിച്ച ചുമതലയാണു ശന്പളം കൊടുക്കാതെ ദ്രോഹിക്കുന്ന ഈ അധ്യാപകരെ ഏൽപ്പിച്ചിരിക്കുന്നതെന്ന് മനസിലാകുക! വളരെ ഉത്കണ്ഠയോടുകൂടി മാത്രം ചിന്തിക്കാൻ കഴിയുന്ന ഒരു കാര്യമാണിത്.
എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയാം. ഇവരിൽ ബഹുഭൂരിപക്ഷവും തങ്ങളുടെ പ്രിയപ്പെട്ട വിദ്യാർഥികളോടുള്ള സ്നേഹ, വാത്സല്യത്തെ പ്രതി സ്വന്തം ക്ലേശങ്ങൾ സഹിച്ചുകൊണ്ടും പക്ഷപാതപരമായി സർക്കാർ നടത്തുന്ന ദ്രോഹപ്രവർത്തനങ്ങൾ മറന്നുകൊണ്ടും ഇപ്പോഴും ആത്മാർഥമായ അധ്യാപനശുശ്രൂഷ ചെയ്യുന്നുണ്ടാകും. അത്തരത്തിൽ സേവനം ചെയ്യുന്ന അധ്യാപകർ അവരുടെ വ്യക്തിപരമായ സ്വഭാവ വൈശിഷ്ട്യം പ്രകടിപ്പിക്കുകയാണ്. എങ്കിലും അള മുട്ടിയാൽ പിന്നീട് എന്താണു സംഭവിക്കുകയെന്ന് പറയാൻ കഴിയുകയുമില്ല.
ആത്മാർഥതക്കുറവുണ്ട്
ഗുണമേന്മയുള്ള സ്കൂൾവിദ്യാഭ്യാസത്തെയും പഠനനേട്ടങ്ങളെയും കുറിച്ചൊക്കെ സംസ്ഥാനത്തു വലിയ സംവാദങ്ങളും വാർത്തകളും ഉണ്ടാകുന്നുണ്ട്. ലക്ഷ്യങ്ങൾ നേടുന്നതിനായി സംസ്ഥാനസർക്കാരും വിദ്യാഭ്യാസവകുപ്പും ഏറെ ആത്മാർഥതയോടെ പ്രവർത്തിക്കുന്നതായും പറയപ്പെടുന്നുണ്ട്. എങ്കിലും ഗുണമേന്മാവിദ്യാഭ്യാസത്തിനു നേതൃത്വം നൽകേണ്ട അധ്യാപകരിൽ നിരവധി പേർക്ക് അവരുടെ ഉപജീവനമാർഗമായ ശന്പളം യുക്തിരഹിതമായ തടസവാദങ്ങൾ ഉന്നയിച്ചുകൊണ്ട് നൽകാതിരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കുന്നു! ഇക്കാര്യങ്ങളൊക്കെ കേൾക്കുകയും അറിയുകയും ചെയ്യുന്ന, സ്കൂൾവിദ്യാഭ്യാസത്തിൽ താത്പര്യമുള്ള നിരവധി ആളുകൾ ഇപ്പോൾ ഇങ്ങനെ പറയുന്നു: ഒരു വശത്തുകൂടി സർക്കാർ കേരളത്തിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന പ്രചാരണം നടത്തുന്നു.
മറുവശത്തുകൂടി വിദ്യാഭ്യാസത്തിന്റെ നെടുംതൂണുകളായ അധ്യാപകരിൽ വളരെയേറെ പേരെ അകാരണമായി മാനസികമായും ശാരീരികമായും തളർത്തിക്കളയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു! ഗുണമേന്മാവിദ്യാഭ്യാസത്തിൽ സർക്കാരിനുള്ള ആത്മാർഥതയുടെ പൊള്ളത്തരം ഇതിൽനിന്നു തിരിച്ചറിയാൻ കഴിയുമെന്നും അവർ പറയുന്നു.
(സെന്റ് തോമസ് കോളജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ അസോസിയേറ്റ് പ്രഫസറാണ് ലേഖകന്‍)
Editorial
മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
ശാന്തമായി മുന്നോട്ടുപോയിരുന്ന ഒരു സ്കൂളിൽ തുടങ്ങിവച്ച ഹിജാബ് വിവാദത്തിന് വിദ്യാഭ്യാസമന്ത്രി കൊടുത്ത പിന്തുണയെ മതമൗലികവാദികളും രാഷ്ട്രീയ മുതലെടുപ്പുകാരും വിദഗ്ധമായി ഏറ്റെടുത്തു. യൂണിഫോം കോഡ് നിർബന്ധമായും നടപ്പാക്കാനുള്ള സ്വാതന്ത്ര്യം സ്കൂൾ മാനേജ്മെന്റുകൾക്ക് ഉണ്ടെന്നും ഹിജാബ് അനുവദിക്കണമെന്നു വിധിക്കാനാകില്ലെന്നുമുള്ള 2018ലെ കേരള ഹൈക്കോടതി വിധി നിലനിൽക്കേയാണ് പള്ളുരുത്തി സെന്റ് റീത്താസ് സ്കൂൾ എന്തോ ഭരണഘടനാലംഘനം നടത്തിയെന്നു പ്രചരിപ്പിക്കുന്നത്.
നിലവിൽ പല ക്രൈസ്തവ സ്കൂളുകളും ഹിജാബ് അനുവദിക്കുന്നുണ്ട്. അതുപോലെ സെന്റ് റീത്താസ് പോലെയുള്ള സ്കൂളുകളുടെ തീരുമാനവും മാനിക്കപ്പെടണം. അതിനപ്പുറം, ഹിജാബ് വിഷയത്തിലെ ഭരണഘടനാ വ്യാഖ്യാനങ്ങൾ കോടതി നടത്തട്ടെ. അത്തരം വിധികൾ എന്തായാലും മാനിക്കാൻ ക്രൈസ്തവർക്കറിയാം.
പക്ഷേ, മതസംഘടനകളും അഭ്യുദയകാംക്ഷികളും നടത്തുന്ന വ്യാഖ്യാനങ്ങളും കുത്തിത്തിരിപ്പും സ്വീകാര്യമല്ല. സമീപകാലത്ത്, ക്രൈസ്തവ സ്കൂളുകളിൽ മാത്രം മുസ്ലിം മതാചാരങ്ങൾ നടപ്പാക്കാൻ ചിലർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് പതിവായതുകൊണ്ടാണ് അതു പറയേണ്ടിവരുന്നത്. കഴിഞ്ഞ നിലന്പൂർ തെരഞ്ഞെടുപ്പിലും ഓരോ മതമൗലികവാദ സംഘടനകളെ ഒക്കത്തിരുത്തിയവർക്കും താലിബാനെ താലോലിക്കുന്നവർക്കുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങളുണ്ട്.
പക്ഷേ, വിദ്യാഭ്യാസത്തെയെങ്കിലും വെറുതെ വിടണം. ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ വിഭാഗങ്ങളിലെ യഥാർഥ മതേതര വിശ്വാസികൾ നിശബ്ദരായിരിക്കരുത്. മതനേതാക്കൾ അവരുടെ ഉത്തരവാദിത്വം നിർവഹിക്കണം. മതഭ്രാന്തുകളെ വിദ്യാലയങ്ങളുടെ പടി കയറ്റാതിരിക്കാൻ നമുക്കൊരു സ്ഥിരം സംവിധാനമുണ്ടാകണം. ഭിന്നിക്കാനല്ല, കൈ കോർക്കാൻ ഇതാണു സമയം.
ചില അവാസ്തവങ്ങളെ ചൂണ്ടിക്കാണിച്ചില്ലെങ്കിൽ നുണകൾ അതിവേഗം ലോകംചുറ്റിവരും. ശിരോവസ്ത്രം ധരിച്ച കന്യാസ്ത്രീ, ഹിജാബ് ധരിച്ച വിദ്യാർഥിനിയോട് അതു പാടില്ലെന്നു പറയുന്നത് എന്തു വിരോധാഭാസമാണെന്നു പറഞ്ഞത് വിദ്യാഭ്യാസ മന്ത്രിയാണ്. സർ, കന്യാസ്ത്രീ ധരിച്ചിരിക്കുന്നത് അവരുടെ യൂണിഫോമാണ്.
വിദ്യാർഥികൾക്കു നിഷ്കർഷിച്ചിരുന്ന യൂണിഫോം കന്യാസ്ത്രീകൾക്കോ മറ്റധ്യാപകർക്കോ ബാധകമല്ല. മുസ്ലിം സ്കൂളുകളിൽ ഉൾപ്പെടെ മതവേഷം ധരിക്കുന്ന അധ്യാപകരുണ്ട്. ആ വേഷം ധരിക്കാൻ മുസ്ലിം മാനേജ്മെന്റും വിദ്യാർഥികളെ അനുവദിക്കാറില്ല. അതുപോലെ അനിവാര്യമായ മതാചാരങ്ങൾ (എസെൻഷ്യൽ റിലിജിയസ് പ്രാക്റ്റിസ്) ഭരണഘടനയുടെ 25, 26 വകുപ്പുകൾ പ്രകാരം അനുവദനീയമാണ്. ഹിജാബിന്റെ കാര്യത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായാൽ അതു നടപ്പാക്കുന്നതിൽ ആർക്കുമില്ല രണ്ടഭിപ്രായം.
പക്ഷേ, നിലവിൽ യൂണിഫോമിന്റെ കാര്യത്തിൽ ബന്ധപ്പെട്ട സ്കൂൾ മാനേജ്മെന്റുകൾ തീരുമാനമെടുക്കും. അതിനു മാനേജ്മെന്റിന് പൂർണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്.
ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാലബെഞ്ചിനു വിട്ടു. വിധി ഉണ്ടാകുന്നതുവരെ യൂണിഫോമിന്റെ പേരിൽ കന്യാസ്ത്രീകളെ മന്ത്രി വർഗീയതയുടെ ശിരോവസ്ത്രം ധരിപ്പിക്കരുത്. യൂണിഫോം നിർബന്ധമായ പല സർക്കാർ സർവീസുകളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പോലുള്ള സംവിധാനങ്ങളിലും മതനിരപേക്ഷമായ യൂണിഫോമാണല്ലോ നിർദേശിച്ചിരിക്കുന്നത്.
മന്ത്രി പറഞ്ഞ മറ്റൊരു കാര്യം, വിദ്യാർഥിനിക്ക് എന്തെങ്കിലും വിഷമമുണ്ടായാൽ അതിന്റെ ഉത്തരവാദി സ്കൂൾ മാനേജ്മെന്റായിരിക്കുമെന്നാണ്. നാലു മാസം സെന്റ് റീത്താസിലെ മറ്റ് 449 വിദ്യാർഥികളെപ്പോലെ യൂണിഫോം ധരിച്ച് സന്തോഷവതിയായിരുന്ന കുട്ടിയെ ഒരു സുപ്രഭാതത്തിൽ ഹിജാബും ധരിപ്പിച്ചു വിട്ട മാതാപിതാക്കൾക്കും അതിന്റെ പേരിൽ സ്കൂളിന്റെ വളപ്പിൽ കടന്ന് ബഹളംവച്ച് എല്ലാ വിദ്യാർഥികളെയും ഭയപ്പെടുത്തിയ മുസ്ലിം സംഘടനാ ഭാരവാഹികൾക്കും കോലാഹലം ഉണ്ടാക്കിയവർക്കുമൊന്നും ഇല്ലാത്ത ഉത്തരവാദിത്വം നിശ്ചിത യൂണിഫോം ധരിക്കണമെന്ന് ആവശ്യപ്പെട്ട ക്രിസ്ത്യൻ മാനേജ്മെന്റിനു നൽകിയ അങ്ങയുടെ രാഷ്ട്രീയം ശുദ്ധമാണെന്നു തോന്നുന്നില്ല.
ആവശ്യത്തിന് ആളെ കിട്ടാത്തതിനാൽ ഭിന്നശേഷിസംവരണത്തിന്റെ പേരിൽ മറ്റ് അധ്യാപകരുടെ നിയമനം തടഞ്ഞുവയ്ക്കരുതെന്ന എൻഎസ്എസ് കേസിലെ സുപ്രീംകോടതിവിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നു പറഞ്ഞതിന്, ക്രൈസ്തവ മാനേജ്മെന്റുകൾ ജാതിയും മതവും നോക്കി വിരട്ടണ്ടെന്നും വിമോചനസമരത്തിനു ശ്രമിക്കണ്ടെന്നും പറയാൻ അങ്ങേക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ലായിരുന്നു.
പിന്നീട് പാർട്ടിയുടെ സമ്മർദത്താലാകാം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ ആവശ്യം ന്യായമാണെന്ന് അങ്ങേക്കു മാറ്റിപ്പറയേണ്ടിവന്നു. ഹിജാബ് വിഷയത്തിലും വൈകിട്ടു പറയുന്നതല്ല അങ്ങ് രാവിലെ പറയുന്നത്. അങ്ങയെ ഭരണഘടനാ സംരക്ഷകനായി ചിത്രീകരിക്കുന്ന മതമൗലികവാദ സംഘടനയുടെയും അവരുടെ ഒളിപ്പോരാളികളുടെയും മതതാത്പര്യങ്ങൾ അറിഞ്ഞിരിക്കുന്നതു നല്ലത്. വെറുമൊരു വ്യായാമ നൃത്തത്തിന്റെ പേരിൽപോലും ഈ ഭരണഘടനാ ആരാധകരുടെ പ്രതികരണം കേരളം മറന്നിട്ടില്ല.
ചില വസ്തുതകൾകൂടി പറയാം. ക്രിസ്ത്യൻ മാനേജ്മെന്റിന്റെ കണ്ണൂരിലെ ഒരു സ്കൂളിൽ വെള്ളിയാഴ്ച നിസ്കാരത്തിനു കുട്ടികളെ സ്കൂൾ ബസിൽ കൊണ്ടുപോകുന്ന വീഡിയോ കാണിച്ച്, അതാണ് മതേതരത്വത്തിന്റെ ഉജ്വല മാതൃകയെന്നു ചിലർ ക്ലാസെടുക്കുന്നുണ്ട്. അതെ, കത്തോലിക്കാസഭയുടെ ആ മാതൃക ഇതര മതസ്ഥരായ വിദ്യാർഥികളുടെ മതപരമായ ആവശ്യങ്ങൾക്കുവേണ്ടി മുസ്ലിം മാനേജ്മന്റുകളും നടത്തട്ടെ.
അല്ലാതെ, തങ്ങളുടെ സ്ഥാപനത്തിൽ മറ്റൊരു മതത്തിനും പ്രാർഥനാമുറികൾ അനുവദിച്ചിട്ടില്ലാത്തവർ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാത്രം നിസ്കാരമുറി ആവശ്യപ്പെടുന്നതുപോലെയുള്ള നാടകം നടത്തരുത്. അതുപോലെ വത്തിക്കാനിലെ അപ്പസ്തോലിക ലൈബ്രറിയിൽ നിസ്കരിക്കാൻ അനുവാദം കൊടുത്തെന്ന വാർത്തയും മതമൗലികവാദികൾ ഉൾപ്പെടെ പ്രചരിപ്പിക്കുന്നുണ്ട്. അതു പുതിയ കാര്യമല്ല. കത്തോലിക്കാസഭയുടെ ആസ്ഥാനം ഒരാളെയും അകറ്റിനിർത്തില്ല.
അതിനൊരു പ്രധാന കാരണം, അവിടെ ഉപയോഗത്തിലൂടെ പോലും സ്വത്തുക്കൾ വഖഫാക്കുന്ന നിയമം ഇല്ലാത്തതാകാം. പതിറ്റാണ്ടുകൾക്കു മുന്‍പു നിയമാനുസൃതം വാങ്ങിയ സ്വന്തം കിടപ്പാടത്തിനുവേണ്ടി രാപകൽ സമരം ചെയ്യേണ്ടിവരുന്ന ഇന്ത്യയിൽ അതല്ലല്ലോ സ്ഥിതി. അതുപോലെ, കണ്ണൂർ ജില്ലയിലുൾപ്പെടെ ചില ക്രൈസ്തവ മാനേജ്മെന്റുകൾ സ്കൂളിൽ ഹിജാബ് അനുവദിക്കുന്നുണ്ട്.
കാസർഗോഡ് ഒരു അണ് എയ്ഡഡ് സിബിഎസ്ഇ സ്കൂളിൽ വെളുത്ത സ്കാർഫ് മാത്രം അനുവദിക്കുന്നുണ്ട്. അതൊന്നും ഒരു മതമൗലികവാദ സംഘടനയുടെയും തീട്ടൂരത്തിന്റെ അടിസ്ഥാനത്തിലല്ല. അതേപോലെ, സെന്റ് റീത്താസ് ഉൾപ്പെടെ പല സ്കൂളുകളും യൂണിഫോമിൽ ഹിജാബ് ഉൾപ്പെടുത്തിയിട്ടില്ല. നിലവിലെ കോടതിവിധികളനുസരിച്ച് അതിനെ അംഗീകരിക്കാൻ എല്ലാവരും തയാറാകണം.
വ്യക്തിയുടെ ഐഡന്റിറ്റിയെ പൂർണമായോ ഭാഗിമായോ മറയ്ക്കുന്ന പർദയെയും ഹിജാബിനെയുമൊക്കെ പൊട്ടിനോടും കുങ്കുമക്കുറിയോടും കൊന്തയോടുമൊക്കെ ഉപമിക്കുന്നത് നിർദോഷകരമല്ല. നമുക്കിവിടെ ഭരണഘടനയുണ്ട്. തർക്കമുണ്ടായാൽ അതു വ്യാഖ്യാനിക്കാൻ മതേതര കോടതികളുമുണ്ട്. സിക്കുകാരുടെ അനിവാര്യ മതാചാരങ്ങളെ അനുവദിച്ചതുപോലെ കോടതി ഇക്കാര്യങ്ങളിലും തീരുമാനം ഉണ്ടാക്കും.
അതുവരെ സാമൂഹികവിരുദ്ധരെ പള്ളിക്കൂടങ്ങളിൽ കയറ്റരുത്. ആ വിദ്യാലയങ്ങളുടെ സൃഷ്ടിയാണ് മതേതര കേരളം. അവിടെയാണ് ഇന്ത്യയുടെ ഭാവി. ഒരു വർഗീയതയെയും ഹിജാബിന്റെ ഗുണഭോക്താക്കളാക്കരുത്. ക്രൈസ്തവ സമുദായം ഈ രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കു കൊടുത്തിരിക്കുന്ന സംഭാവനകളും ഹിജാബ് വിഷയം ആളിക്കത്തിക്കാനെത്തിയവർ കേരളത്തിനു കൊടുത്തിരിക്കുന്ന സംഭാവനകളും താരതമ്യം ചെയ്യുന്നതു നല്ലതാണ്.
സമൂഹമാധ്യമങ്ങളിലുൾപ്പെടെ അഴിഞ്ഞാടുന്ന മതഭ്രാന്തരെ ഭയന്ന് മതവിശ്വാസികൾ മാറിനിൽക്കരുത്. രാഷ്ട്രീയത്തെയും മതം വിഴുങ്ങിയ കാലത്ത്, മതസൗഹാർദം നിലനിർത്താൻ യഥാർഥ മതവിശ്വാസികളുടെ സ്ഥിരം വേദിയുണ്ടാകണം. പറഞ്ഞാൽ തീരാത്തതൊന്നും ഇവിടെയില്ല. മഹാപ്രളയങ്ങളെ കൈകോർത്ത് അതിജീവിച്ചവർ മതഭ്രാന്തിന്റെ കുത്തിയൊഴുക്കിൽ പരസ്പരം കൈവിടരുത്.
Leader Page
മൂന്നാം ഊഴത്തിനുവേണ്ടി പിണറായി തന്ത്രപൂർവം കരുക്കൾ നീക്കി മുന്നേറുന്പോൾ കോണ്‍ഗ്രസിന് ഓരോ നീക്കത്തിലും പിഴയ്ക്കുകയാണോ? എന്നാൽ, സിപിഎമ്മിൽ എല്ലാ മുറിവുകളും ഉണക്കി ഒറ്റക്കെട്ടായി മുന്നോട്ടു പോകാൻ മികച്ച നീക്കങ്ങൾ നടക്കുന്നു. കോണ്‍ഗ്രസ് മുറിവുകൾ ഉണ്ടാക്കി സമർഥരായ പോരാളികളെ നിരായുധരാക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ജീവൻമരണ പോരാട്ടമാണ് 2026ലെ തെരഞ്ഞെടുപ്പ് എന്നു നേതാക്കൾ മറക്കുന്നു. എനിക്കില്ലെങ്കിൽ ആർക്കും വേണ്ട എന്ന് പലരും കരുതുന്നു.
പണ്ട് ഉമ്മൻ ചാണ്ടി പടനയിച്ചു ജയിക്കുന്പോൾ കപ്പ് ഏറ്റുവാങ്ങാൻ ഒരാൾ ഡൽഹിയിൽനിന്ന് വരുന്ന പതിവുണ്ടായിരുന്നു. ഉമ്മൻ ചാണ്ടി അതു സമ്മതിച്ചിരുന്നു. ഇന്ന് ആരെങ്കിലും അങ്ങനെ കരുതുന്നുണ്ടെങ്കിൽ ഉമ്മൻ ചാണ്ടിമാർ ഇന്നില്ല എന്ന് ഓർക്കുന്നത് നല്ലത്. പണ്ട് ഡൽഹിയിൽനിന്ന് വരുന്ന നേതാവിന്റെ ഇമേജുള്ള ആരും ഡൽഹിയിൽ എന്നല്ല, കോണ്‍ഗ്രസിൽതന്നെ ഇല്ല. ഭാരവാഹികളുടെ പുതിയ പട്ടിക വന്നതോടെ ഡൽഹിയിൽനിന്ന് എത്താനുള്ള അവതാരത്തിനെതിരേ മിക്കവാറും നേതാക്കൾ ഒന്നിച്ചുനീങ്ങാൻ ആലോചിക്കുന്നതായും വാർത്തയുണ്ട്.
കോണ്‍ഗ്രസിനുവേണ്ടി പട നയിച്ചിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി, ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ എന്നിവരെ കോണ്‍ഗ്രസ് വല്ലാതെ മുറിപ്പെടുത്തി. പാർട്ടി വക്താക്കളിൽ ഒരാളായ ഷമയും പരിഭവം പറഞ്ഞു. അതേസമയം സിപിഎമ്മിൽ അഞ്ചു വർഷമായി പാർട്ടിയുമായി ഉടക്കിക്കഴിഞ്ഞ ജി. സുധാകരനെ പാർട്ടിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി നാസർ വീട്ടിലെത്തി കണ്ടു. സി.എസ്. സുജാത തുടങ്ങിയ മുതിർന്ന നേതാക്കളും സംഘത്തിലുണ്ടായിരുന്നു.
ക്രിസ്ത്യാനി ആയതോ പ്രശ്നം?
രാഹുൽ മാങ്കൂട്ടത്തിലിനെ കൊല്ലാൻ കാത്തിരുന്നവർക്കു വീണുകിട്ടിയ വടിപോലെയാണ് ഒരു പെണ്‍കുട്ടി പറഞ്ഞ ആരോപണം ഉപയോഗിക്കപ്പെട്ടത്. പരാതി കൊടുക്കാൻ ആ കുട്ടി തയാറുമല്ല. എന്നിട്ടും രാഹുലിനെ നിഗ്രഹിച്ചു. യൂത്ത് കോൺഗ്രസിൽ രാഹുലിന് പകരം വൈസ് പ്രസിഡന്റായ അബിൻ വർക്കിക്ക് സ്വാഭാവികമായും ലഭിക്കേണ്ട പ്രസിഡന്റ് പദവി നടത്തിപ്പുകാരുമായുള്ള ബന്ധംവച്ച് ഒ.ജെ. ജനീഷിന് കൊടുത്തു. അബിനെ കേരളത്തിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ക്രിസ്ത്യാനി ആയതുകൊണ്ടാണോ അബിന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം കിട്ടാത്തത് എന്ന് മാധ്യമങ്ങൾതന്നെ ചോദിക്കുന്നു.
ടി.വിയും ചാക്കോയും
പാർട്ടിക്കുവേണ്ടി കേരളത്തിൽ ചങ്കുപൊട്ടി പണിയുന്ന ക്രൈസ്തവർക്ക് ഇത്തരം അവഗണന അനുഭവിക്കേണ്ടി വരാറുണ്ട്. ഒന്നാമത്തെ ഉദാഹരണം ടി.വി. തോമസാണ്. ആലപ്പുഴയിലെ പുരാതനപ്രസിദ്ധമായ കത്തോലിക്കാ കുടുംബാംഗം. പാർട്ടിക്ക് ആളും അർഥവും ഇല്ലാതിരുന്ന കാലത്ത് രണ്ടും ഉണ്ടാക്കിയവൻ. 1954ലെ കോണ്‍ഗ്രസ് മന്ത്രിസഭയുടെ കാലത്തെ പ്രതിപക്ഷ നേതാവ്. പക്ഷേ 1957ൽ പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ അദ്ദേഹത്തിനു മുഖ്യമന്ത്രി ആകാനായില്ല. പകരം ഇഎംഎസ് വന്നു.
അതിലൂം വലിയ ക്രൂരതയാണ് കോണ്‍ഗ്രസ് കാണിച്ചത്. 1957ൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടിക്കെതിരേ വിമോചനസമരം നയിച്ച് അവരെ പുറത്താക്കിയതു പി.ടി. ചാക്കോയുടെ നേതൃത്വമായിരുന്നു. അദ്ദേഹമായിരുന്നു 1957ലെ പ്രതിപക്ഷ നേതാവ്. കമ്യൂണിസ്റ്റുകാർക്കെതിരേ പോരാടാൻ അദ്ദേഹം മുന്നണിയുണ്ടാക്കിയത് കോണ്‍ഗ്രസിലെ നടത്തിപ്പുകാർക്കു പിടിച്ചില്ല. ഭരണം കിട്ടിയപ്പോൾ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് ചാക്കോ ഔട്ട്. കാരണം മതം. കോണ്‍ഗ്രസ് മതേതര പാർട്ടിയാണല്ലോ. ആ നന്ദികേടിനുള്ള പ്രതിഷേധമായി ഉണ്ടായതാണ് കേരള കോണ്‍ഗ്രസ്. ആന്റണിയും ഉമ്മൻ ചാണ്ടിയും കേരളത്തിൽ മുഖ്യമന്ത്രി ആയത് കേരള കോണ്‍ഗ്രസിന്റെകൂടി സ്വാധീനത്താലാണ്.
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് പി.പി. തങ്കച്ചനെ കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയതും ക്രിസ്ത്യാനി ആയതുകൊണ്ടാണ്. മുഖ്യമന്ത്രി ആകാനുള്ളവർ മെത്രാന്മാരെ കണ്ടതുകൊണ്ടുമാത്രം പദവി നോട്ടം ഇല്ലാത്ത സാധാരണ ക്രിസ്ത്യാനിയുടെ വോട്ട് കിട്ടില്ല. അവർ ഇത്തരം കാര്യങ്ങളും നോക്കും. തെരഞ്ഞെടുപ്പിൽ ജയിച്ചാലേ മുഖ്യമന്ത്രി ആരെന്ന വിഷയമൊക്കെ ഉണ്ടാകൂ.
കോണ്‍ഗ്രസിനെ വീണ്ടും വെട്ടിലാക്കി
രാജീവ് ഗാന്ധിയുടെ സഹപാഠി ആയിരുന്നതുകൊണ്ടു കോണ്‍ഗ്രസിൽ ദേശീയതലത്തിൽ വൻതോക്കായ അഭിഭാഷകപ്രമുഖനാണ് പി. ചിദംബരം. ബിജെപി സർക്കാർ ശരിക്കും പിടിച്ചു കുടഞ്ഞു. അദ്ദേഹം ചെയ്ത ദേശവിരുദ്ധ പ്രവർത്തനങ്ങൾ പലതും കേസാക്കി. അതോടെ അദ്ദേഹം കോണ്‍ഗ്രസിൽ നിന്നുകൊണ്ടു കോണ്‍ഗ്രസ് വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയാണ്.
ഏറ്റവും അവസാനം അടിച്ച സെൽഫ് ഗോൾ 1984 ജൂണിലെ ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ തെറ്റായിരുന്നു എന്ന ഏറ്റുപറച്ചിലാണ്. മിലിട്ടറി പറഞ്ഞതുകൊണ്ട് ഇന്ദിര സമ്മതിച്ചതാണുപോലും. ഹിമാചലിൽ ഖുഷ്വന്ത് സിംഗ് സാഹിത്യോത്സവത്തിലാണ് ഈ ഏറ്റുപറച്ചിൽ നടത്തിയത്. കോണ്‍ഗ്രസ് അടി കൊണ്ടു പുളഞ്ഞു.
കടിഞ്ഞാണ്‍ മുഖ്യമന്ത്രി ഏറ്റെടുക്കുന്നു
നിയമസഭാ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ടു മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. പാർട്ടിയുടെ എല്ലാ ജില്ലാ സെക്രട്ടേറിയറ്റും തലസ്ഥാനത്ത് എകെജി സെന്ററിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേരുന്നു. ജനപ്രിയങ്ങളായ വൻ പ്രഖ്യാപനങ്ങൾ വരാനും സാധ്യതയുണ്ട്. മൂന്നാം മൂഴം കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് പിണറായി.
പിണറായിയുടെ മകൻ വിവേകിന് വന്നതായി പറയുന്ന സമൻസിനെക്കുറിച്ചൊരു വാർത്ത വന്നു. അങ്ങനെ ഒരു സമൻസ് തനിക്കോ മകനോ കിട്ടിയിട്ടില്ലെന്ന് പിണറായി പറഞ്ഞു. ഒരു പത്രം ഉണ്ടാക്കിയതാണ്. തന്നെ ചീത്തയാക്കാൻ നടത്തുന്ന കളികളുടെ ഭാഗമാണിത്. സഖാക്കൾക്ക് അതു വിശ്വാസമാണ്. രാഹുലിനോട് പറഞ്ഞതുപോലെ പിണറായിയോട് നേരുതെളിയിക്കാൻ പാർട്ടിയിലെ ആരും ആവശ്യപ്പെടുന്നില്ല.
ശബരിമലയിൽ ഇഡിയും
ശബരിമലയിലെ തട്ടിപ്പു കേസന്വേഷണം ഹൈക്കോടതിയുടെ നിയന്ത്രണത്തിൽ നന്നായി നടക്കുകയാണ്. അന്വേഷണസംഘം ദേവസ്വം ബോർഡിനെവരെ പ്രതിയാക്കിയതിലൂടെ നല്ല രീതിയിൽ അന്വേഷണം നടക്കുന്നു എന്ന ധാരണയും സമൂഹത്തിലുണ്ട്. അപ്പോഴാണ് ഇഡിയും വരുന്നു എന്ന വാർത്ത വരുന്നത്. ഇതുവരെയുള്ള അനുഭവംവച്ചു നോക്കിയാൽ അവർ ആരെയോ രക്ഷിക്കാൻ വരുന്നു എന്നേ തോന്നൂ. അവർ നടത്തിയ അന്വേഷണങ്ങളിലൊന്നും പ്രതികളായി ചിത്രീകരിക്കപ്പെട്ടവർ പിടികൂടപ്പെട്ടിട്ടില്ല. ശബരിമലയിലെ അന്വേഷണമെങ്കിലും സത്യസന്ധമായി നടക്കട്ടെ.
വഖഫ് ബോർഡ് ഭൂമി തട്ടിപ്പുകാരോ?
മുനന്പം വഖഫ് ഭൂമിയല്ല. ഫാറൂഖ് കോളജിന് 1950ൽ അബ്ദുൾ സത്താർ സേട്ട് ഇഷ്ടദാനമായി കൈമാറിയ 404 ഏക്കർ ഭൂമി 69 വർഷത്തിനുശേഷം വഖഫ് സ്വത്തായി പ്രഖ്യാപിച്ച കേരള വഖഫ് ബോർഡിന്റെ നടപടി നിയ
Leader Page
കഴിഞ്ഞ കുറെ ദിവസങ്ങളായി, ദൃശ്യ-പത്ര മാധ്യമങ്ങളിലെ പ്രധാന വാർത്ത പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദമാണ്. ഇതോടു ചേർത്ത്, കന്യാസ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രവും കുട്ടികളുടെ ഹിജാബും തമ്മിൽ താരതമ്യം ചെയ്യുന്ന തികച്ചും ആസൂത്രിതമായ ഒരു സാമാന്യവത്കരണം രൂപപ്പെടുന്നതു കാണാതെ പോകരുത്. കന്യാസ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നതുകൊണ്ട് കുട്ടികൾക്കും അത് അനുവദിക്കണമെന്നു പറയുന്നത്, ക്രിസ്ത്യൻ പുരോഹിതർ ളോഹ ധരിക്കുന്നതുകൊണ്ട് അവർ മേലധികാരികളായ സ്കൂളുകളിൽ കുട്ടികൾക്കു ളോഹ ധരിക്കാൻ അനുമതി കൊടുക്കണമെന്ന അങ്ങേയറ്റം ബാലിശമായ ന്യായീകരണം തന്നെയാണ്.
കേരളത്തിൽ അധ്യയനവർഷം, സ്വാഭാവികമായും തുടങ്ങുന്നത് ജൂണിലാണ്. സ്കൂൾ തുറന്നു നാലു മാസം കഴിഞ്ഞുണ്ടായ ഹിജാബ് വിവാദം, വിവിധ സംഘടനകൾ മാർച്ചും റാലിയുമൊക്കെ നടത്തി ഊതിപ്പെരുപ്പിക്കുന്നതും ഈ ദിവസങ്ങളിൽ നാം കണ്ടതാണ്. സ്കൂൾ അധികൃതരും പിടിഎയും സമുദായ നേതാക്കളും ഒന്നിച്ചിരുന്നു സംസാരിച്ചു തീർക്കേണ്ട വിഷയത്തിലെ ഭരണ-ഉദ്യോഗസ്ഥതല അധികാരികളുടെ ഇരട്ടത്താപ്പു കാണുമ്പോൾ സാംസ്കാരിക കേരളത്തിന്റെ മാറ്റപ്പെടുന്ന മുഖം മറനീക്കി പുറത്തുവരികയും ചെയ്യുന്നുണ്ട്.
കുട്ടികളുടെ ഹിജാബും
കന്യാസ്ത്രീകളുടെ ശിരോവസ്ത്രവും കോടതി നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിൽ
Essential Religious Practice (ERP) അഥവാ "അനിവാര്യമായ മതപരമായ ആചാരം' എന്നൊരു നിയമമുണ്ടെന്ന് അറിയാമോ? സ്കൂൾ മാനേജ്മെന്റിന്റെ യൂണിഫോമുമായി ബന്ധപ്പെട്ട നിലപാട്, സ്ഥാപനപരമായ അച്ചടക്കത്തെയും ഭരണഘടനാപരമായ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവിടെ വിദ്യാർഥി ധരിക്കുന്നത് അക്കാദമിക് സമത്വം ലക്ഷ്യമിട്ടുള്ള പൊതു യൂണിഫോം ആണ്. എന്നാൽ, കന്യാസ്ത്രീകൾ ധരിക്കുന്നത് അവരുടെ ഔദ്യോഗിക പദവിയുമായി ബന്ധപ്പെട്ട സ്ഥാപനപരമായ യൂണിഫോമാണ്; അത് സ്കൂളിന്റെ സ്ഥാപക താത്പര്യത്തെയും പ്രതിനിധീകരിക്കുന്നു. കൃത്യവും ഒപ്പം നിയമപരവുമായ വേർതിരിവുള്ള ഒരു കാര്യത്തെ സംഘബലംകൊണ്ട് ചോദ്യംചെയ്യുന്ന അനീതിയെ കേരളസമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്നു തീർച്ച.
മറ്റൊരു താരതമ്യം, സിഖ് തലപ്പാവുമായി ബന്ധപ്പെട്ടാണ്. സിഖ് തലപ്പാവിനുള്ള ഇളവിനെ ഹിജാബുമായി താരതമ്യം ചെയ്യുന്നത് നിയമപരമായിത്തന്നെ നിലനിൽക്കുന്നതല്ല. സിഖ് തലപ്പാവ് അവരുടെ മതത്തിലെ "അനിവാര്യമായ മതപരമായ ആചാരം' (ERP) ആയി നിയമപരമായിതന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഹിജാബ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നുണ്ടോയെന്ന കാര്യത്തിൽ കർണാടക ഹൈക്കോടതി ഉൾപ്പെടെയുള്ള കോടതികൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രവുമല്ല, ഫാത്തിമ തസ്നീം V/s സ്റ്റേറ്റ് ഓഫ് കേരള (2018) കേസിൽ, വിദ്യാർഥികൾക്ക് അവരുടെ വ്യക്തിഗത അവകാശം ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങൾക്കും അച്ചടക്കത്തിനും മുകളിൽ അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും കേരള ഹൈക്കോടതി തീർപ്പുകൽപ്പിച്ചതും യൂണിഫോം നിശ്ചയിക്കാനുള്ള അധികാരം സ്ഥാപനത്തിനാണെന്ന് കോടതി നിരീക്ഷിച്ചതും ചേർത്തു വായിക്കണം. കർണാടക ഹൈക്കോടതിയുടെ ഹിജാബ് സംബന്ധിച്ച വിധി (2022), ഹിജാബ് അനിവാര്യമായ മതപരമായ ആചാരമല്ല എന്നു വിലയിരുത്തിക്കൊണ്ട് യൂണിഫോം നയത്തിനു മുൻഗണന നൽകിയിട്ടുമുണ്ട്.
മേൽ സൂചിപ്പിക്കപ്പെട്ട കോടതിവിധികളിലൂടെ വ്യക്തമാകുന്നത്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥി പ്രവേശിക്കുമ്പോൾ, പ്രസ്തുത വിദ്യാർഥി സ്ഥാപനപരമായ അച്ചടക്കത്തിനും പൊതുനിയമങ്ങൾക്കും വിധേയനാണ് എന്നതാണ്. യൂണിഫോം ഇളവ് നൽകിയാൽ അത് മറ്റു മതവിഭാഗങ്ങളുടെ ആവശ്യങ്ങൾക്കും വഴിതുറക്കുകയും സ്കൂളിലെ അച്ചടക്കത്തെയും മതനിരപേക്ഷമായ വിദ്യാഭ്യാസ അന്തരീക്ഷത്തെയും തകർക്കുകയും ചെയ്യുമെന്നതും യാഥാർഥ്യമായതിനാൽ സ്കൂൾ മാനേജ്മെന്റിന്റെ ഇക്കാര്യത്തിലുള്ള തീരുമാനം നിയമപരമായിതന്നെ ശരിയെന്നു വേണം, കരുതാൻ.
വർഗീയ ധ്രുവീകരണത്തിനു കുടപിടിക്കുന്നവരുടെ കപടമുഖം
ആവർത്തിക്കപ്പെടുന്ന ഇത്തരം സംഭവങ്ങൾ, യാദൃച്ഛികമായുണ്ടാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തികഞ്ഞ ആസൂത്രണത്തിന്റെ മറവിൽ നടത്തപ്പെടുന്ന ഇത്തരം ധ്രുവീകരണങ്ങളെ മുളയിലേ നുള്ളുകയെന്നതുതന്നെയാണ് പ്രാഥമിക പോംവഴി. അതിനപ്പുറം വർഗീയ ചേരിതിരിവുണ്ടാക്കി, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുന്ന അഭ്യുദയകാംക്ഷികളുടെ ഗണത്തിൽ ഭരണനിർവഹണ ചുമതലയിലുള്ളവർ പോലുമുള്ളതിന്റെ കപടത, കേരള സമൂഹം തിരിച്ചറിഞ്ഞുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അത്തരം ശ്രമങ്ങൾ കേരള സമൂഹം അർഹിക്കുന്ന അവജ്ഞയോടെതന്നെ തള്ളിക്കളയുമെന്ന ശുഭാപ്തിവിശ്വാസവുമുണ്ട്.
ഇവിടെ തെളിഞ്ഞുവരേണ്ടത്, സ്കൂൾ വിദ്യാർഥികളുടെ യൂണിഫോമെന്ന തുല്യതയിലേക്കും സമത്വത്തിലേക്കുമുള്ള പാതയാണ്. ജാതിയുടെയും മതത്തിന്റെയും സാമ്പത്തിക ഉച്ചനീചത്വങ്ങളുടെയും അതിർവരമ്പുകളെ ഭേദിക്കുന്ന തുല്യതയുടെ പ്രായോഗികതതന്നെയാണ്, യൂണിഫോമെന്ന ആശയത്തിന്റെ ഉപജ്ഞാതാക്കൾ സ്വപ്നം കണ്ടത്. അതുകൊണ്ടുതന്നെ നൈമിഷികമായ വൈകാരികതയ്ക്കപ്പുറം, നമ്മുടെ നാട് പാരമ്പര്യമായി ആർജിച്ചെടുത്ത മതസൗഹാർദത്തിന്റെ കണ്ണികളെ വിളക്കിച്ചേർക്കേണ്ട ബാധ്യതയാണ് നാം ഏറ്റെടുക്കേണ്ടത്. അതിനുതന്നെയാണ് മാനേജ്മെന്റും പിടിഎയും വിദ്യാർഥികളും പൊതുസമൂഹവും പ്രാമുഖ്യം നൽകേണ്ടത്.
Editorial
സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും തീവ്രപരിചരണ മാനദണ്ഡങ്ങൾ രൂപീകരിക്കാനുള്ള റിപ്പോർട്ട് നൽകാത്തവരിൽ കേരളവുമുണ്ട്. ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ.
ആശുപത്രികളിലെ പൊതു തീവ്രപരിചരണ വിഭാഗങ്ങൾക്കും (ഐസിയു) ഹൃദ്രോഗ തീവ്രപരിചരണ വിഭാഗങ്ങൾക്കും (സിസിയു) രാജ്യവ്യാപകമായി മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിന് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ പാലിക്കാത്ത കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് നൽകിയിരിക്കുകയാണ്.
ഐസിയുവിലെ അശ്രദ്ധയും അണുബാധയും പീഡനങ്ങളും വരെ വിവാദമാകുന്പോഴാണ് ഈ നന്പർ വൺ അനാസ്ഥ. ആരോഗ്യരംഗത്തെ മികവ് പ്രസംഗവിഷയമാക്കിയ നാം ഇക്കാര്യത്തിൽ സുപ്രീംകോടതി ആവശ്യപ്പെട്ട അടിസ്ഥാനജോലിപോലും ചെയ്തില്ലെന്നതു തെറ്റാണ്. അതു തിരുത്തിയില്ലെങ്കിൽ അക്ഷന്ത്യവ്യമാകും.
പൊതു-സ്വകാര്യ ആരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തി തീവ്രപരിചരണത്തിനു നടപടിക്രമങ്ങൾ തയാറാക്കി ഈ മാസം അഞ്ചിനുള്ളിൽ റിപ്പോർട്ട് തയാറാക്കി നൽകാനായിരുന്നു ഓഗസ്റ്റ് 19ന് സുപ്രീംകോടതി ഉത്തരവിട്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സെപ്റ്റംബർ 30ഉം റിപ്പോർട്ട് കൈമാറുന്നത് ഒക്ടോബർ അഞ്ചും എന്ന സമയപരിധിയും നിശ്ചയിച്ചു. അത് അവഗണിച്ചതിനാലാണ് കോടതി നടപടികളിലേക്കു കടന്നത്.
സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായ അലംഭാവം ഞെട്ടലോടെ കാണുന്നുവെന്നു പറഞ്ഞ കോടതി, വിഷയം വീണ്ടും പരിഗണിക്കുന്ന നവംബർ 20നകം കാരണംകാണിക്കൽ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്ന് കോടതിയിൽ ഹാജരായില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കോടതി നടപടിയെടുത്താലും ഇല്ലെങ്കിലും, ആരോഗ്യരംഗത്തു മുന്നിലുള്ള കേരളത്തെയും ഈ അപമാന പട്ടികയിൽ കയറ്റിയ ഉദ്യോഗസ്ഥർക്കെതിരേ സംസ്ഥാനം നടപടിയെടുക്കേണ്ടതാണ്. ആരോഗ്യവകുപ്പിന്റെ പ്രതികരണവും പ്രധാനമാണ്.
ഐസിയു കേവലം അടച്ചിട്ട മുറിയല്ല. അതിനുള്ളിൽ ഗുരുതരാവസ്ഥയിലുള്ളതും മരണത്തോടു മല്ലടിക്കുന്നവരുമായ രോഗികളാണ്. പുറത്തു നല്ല വാർത്തകൾക്കായി ഊണും ഉറക്കവുമിളച്ചു കാത്തിരിക്കുന്ന ബന്ധുക്കളുമുണ്ട്. കൂട്ടിരിപ്പുകാർക്കു പോലും പ്രവേശനമില്ലാത്ത ഐസിയുവിന്റെ സംവിധാനങ്ങൾ ഡോക്ടർമാർക്കു മാത്രമല്ല, രോഗികൾക്കും സുരക്ഷിതമായിരിക്കണം. അന്നന്നു ഡ്യൂട്ടിയിലുള്ളവരുടെ മനോധർമം അനുസരിച്ചല്ല, കർശന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കണം പ്രവർത്തനം.
ഐസിയുവിൽ പ്രവേശിപ്പിക്കൽ, ചികിത്സാച്ചെലവ്, വാർഡിലേക്കു മാറ്റൽ; ശുചിത്വനിലവാരം, ആധുനിക സംവിധാനങ്ങൾ, ചികിത്സയുടെ നടപടിക്രമങ്ങൾ, രോഗികൾക്കുള്ള പരിഗണന; ഡോക്ടർമാർ, നഴ്സുമാർ, മറ്റു ജീവനക്കാർ എന്നിവരുടെ യോഗ്യത, പുറത്തു കൂട്ടിരിപ്പുകാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, വിവരം കൈമാറൽ തുടങ്ങിയ എല്ലാ കാര്യങ്ങൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടതാണ്.
എൻഎബിഎച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് അൻഡ് ഹെൽത് കെയർ പ്രൊവൈഡേഴ്സ്), ഐപിഎച്ച്എസ് (ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ്) എന്നീ അംഗീകാരങ്ങളുള്ള ആശുപത്രികൾ അതിന്റേതായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടാകാം. പക്ഷേ, ഒരു സർട്ടിഫിക്കറ്റിൽ ആരോഗ്യരംഗം സുരക്ഷിതമാണെന്നു കരുതാനാകില്ല. അതുപോലെ, രണ്ടുമുറി നഴ്സിംഗ് ഹോമിലെ ഒറ്റമുറിയിൽ ഒന്നോ രണ്ടോ മോണിറ്ററുകൾ സ്ഥാപിച്ച് അതിനെ ഐസിയു എന്നു വിളിക്കുന്ന ആയിരക്കണക്കിന് ഉദാഹരണങ്ങളുമുണ്ട്.
രോഗികൾക്ക് നിശ്ചിത ചികിത്സ ലഭിക്കാനും ഐസിയുവിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകാനും രോഗികളുടെ ബന്ധുക്കൾക്കു സംശയമേതുമില്ലാതിരിക്കാനുമുള്ള നടപടിക്രമങ്ങൾ കാലാനുസൃതമായി ഉണ്ടാകേണ്ടതാണ്. കഴിഞ്ഞദിവസം, താമരശേരിയിൽ ഒന്‍പതു വയസുകാരിയുടെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമല്ലെന്നും ചികിത്സയിലെ പിഴവുകൊണ്ടാണെന്നും ആരോപിച്ച് കുട്ടിയുടെ പിതാവ് ഡോക്ടറെ ആക്രമിച്ചതു വിവാദമായിരുന്നു.
ആശുപത്രി അധികൃതരുടെ റിപ്പോർട്ട് മസ്തിഷ്കജ്വരമാണെന്ന് ആയിരുന്നെങ്കിലും ഇപ്പോൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നിരിക്കുന്നത്, ഇന്‍ഫ്ളുവന്‍സ എ അണുബാധ മൂലമുള്ള വൈറല്‍ ന്യുമോണിയ മൂലമാണ് കുട്ടി മരിച്ചതെന്നാണ്. ഐസിയുകൾ അണുമുക്തമാണോ? ചികിത്സകർ ശുചിത്വ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടോ? യന്ത്രങ്ങൾ പ്രവർത്തനസജ്ജമാണോ? തുടങ്ങിയ കാര്യങ്ങൾ രോഗിയുടെ ജീവനുമായി ബന്ധപ്പെട്ടതാണ്. ശസ്ത്രക്രിയ കഴിഞ്ഞെത്തിയ രോഗിയെ ആശുപത്രി ജീവനക്കാർതന്നെ ലൈംഗികമായി ദുരുപയോഗിച്ച സംഭവങ്ങളുമുണ്ട്.
ആശുപത്രി ജീവനക്കാരെ ആക്രമിച്ച സംഭവങ്ങളിൽ നടപടിയുണ്ടാകുമെങ്കിലും രോഗിയുടെ ദുരൂഹമായ മരണങ്ങൾ പലപ്പോഴും ഡോക്ടർമാരുടെ നേതൃത്വത്തിൽ തയാറാക്കുന്ന റിപ്പോർട്ടുകളിൽ ഒതുങ്ങും. ഒട്ടുമുക്കാലും ചികിത്സാപ്പിഴവില്ലെന്ന വിശദീകരണം മാത്രമായിരിക്കും. ഐസിയുവിൽ സിസിടിവി സാധ്യമല്ലെങ്കിൽ പഴുതടച്ച മേൽനോട്ട ക്രമീകരണമുണ്ടാകണം.
ഐസിയു ചികിത്സയുടെ സാന്പത്തികവശവും നിരീക്ഷിക്കണം. സ്വകാര്യ ആശുപത്രികൾ ഐസിയുവിൽ കിടക്ക കാലിയാകുന്നതിനനുസരിച്ച് രോഗികളെ പ്രവേശിപ്പിക്കുന്നതും അപൂർവമല്ല. ആതുരസേവനം ലാഭസാധ്യതകൾ തുറക്കുകയും കൂടുതൽ കച്ചവടക്കാർ അതിലേക്ക് ആവേശപൂർവം എത്തുകയും ചെയ്യുന്നതിനാൽ കർശനമായ മാനദണ്ഡങ്ങൾ ആവശ്യമാണ്. ഐസിയുവിൽ രോഗിക്കായിരിക്കണം ഒന്നാം സ്ഥാനം.
ഇന്നത്തെ ജനപ്രതിനിധികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രി നടത്തിപ്പുകാരും ഡോക്ടർമാരും നഴ്സുമാരുമടക്കം ആരും നാളത്തെ രോഗികളാകാമെന്നതും മറക്കരുത്. ഈ റിപ്പോർട്ടിനുവേണ്ടി സുപ്രീംകോടതി ഇനിയും വടിയെടുക്കാൻ ഇടയാകരുത്.
Leader Page
നമ്മുടെ കുളങ്ങളും പുഴകളും എത്രത്തോളം സുരക്ഷിതമാണ്? കേരളം ഗൗരവമായി നേരിടുന്ന ചോദ്യം. അമീബിക് മസ്തിഷ്കജ്വരം എന്ന ‘അപൂർവ രോഗം’ ബാധിച്ചുള്ള മരണങ്ങളാണ് ഇതിനു കാരണം.
ഈ വർഷം ഇതുവരെ സംസ്ഥാനത്ത് 87 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 21 പേർ മരിച്ചതായുമാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തിൽ 141.7 ശതമാനവും മരണനിരക്കിൽ 133.3 ശതമാനവുമാണ് വർധന. രോഗവ്യാപനത്തിന്റെ തീവ്രത ഇരട്ടിയിലധികമായെന്ന് ഇതു വ്യക്തമാക്കുന്നു.
മൂക്കിലൂടെയോ കർണപടത്തിലൂടെയോ അമീബ ശരീരത്തിൽ പ്രവേശിച്ച് തലച്ചോറിനെ ബാധിക്കുന്നതാണ് രോഗകാരണമെന്നാണ് നിലവിലെ പ്രധാന കണ്ടെത്തൽ. എന്നാൽ, മറ്റു വഴികളിലൂടെ രോഗാണു ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യതകളും ഗവേഷകർ പരിശോധിക്കുന്നുണ്ട്. ഈ രോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ കാലാവസ്ഥയും മനുഷ്യനും ഒരുമിച്ച് സൃഷ്ടിക്കുന്ന സങ്കീർണമായ സാഹചര്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്.
മാറുന്ന മൺസൂൺ, പെരുകുന്ന അമീബ
നെഗ്ലേരിയ ഫൗലറി എന്ന അമീബയാണ് സാധാരണയായി ഈ രോഗം പരത്തുന്നത്. ചൂടുള്ള വെള്ളത്തിൽ വേഗത്തിൽ വളർന്നുപെരുകുന്ന ഒരു സൂക്ഷ്മജീവിയാണിത്. എന്നാൽ, കേരളത്തിലെ രോഗികളിൽ ‘അക്കാന്ത അമീബ’യുടെ സാന്നിധ്യവും സ്ഥിരീകരിക്കപ്പെട്ടിരുന്നു.
കേരളത്തിലെ ജലാശയങ്ങൾ ഇത്തരം അമീബകൾക്ക് അനുയോജ്യമായതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനവും ക്രമരഹിതമായ മൺസൂണും. ദക്ഷിണേഷ്യൻ മൺസൂണിന് അടിസ്ഥാനപരമായ മാറ്റങ്ങൾ സംഭവിച്ചെന്ന് അടുത്തകാലത്തെ കാലാവസ്ഥാ പഠനങ്ങൾ തെളിയിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്താൽ സമുദ്രസംവഹനം ശക്തമാകുകയും, ഭൂപ്രദേശത്തെ മഴയുടെ അളവ് കുറയുന്നതിനൊപ്പം ഉൾനാടൻ ജലാശയങ്ങൾ ദീർഘകാലം കെട്ടിക്കിടന്നു ചൂടുപിടിക്കുകയും ചെയ്യുന്നു.
മുൻകാലങ്ങളിൽ, മൺസൂൺ കാലത്തെ ശക്തമായ മഴവെള്ളപ്പാച്ചിൽ നമ്മുടെ ജലാശയങ്ങളെ സ്വാഭാവികമായി ശുദ്ധീകരിച്ചിരുന്നു. ‘മൺസൂൺ ഫ്ലഷ്’ എന്നറിയപ്പെട്ടിരുന്ന ആ പ്രതിഭാസം ഇന്ന് ദുർബലമാണ്. ഇതെല്ലാം അമീബയ്ക്ക് വർഷം മുഴുവൻ സജീവമായിരിക്കാൻ അവസരം നൽകുന്നു. അതായത്, വർഷം മുഴുവനുമുള്ള രോഗാണു സമ്മർദം സൃഷ്ടിക്കുന്നു. മുമ്പ് സുരക്ഷിതമായിരുന്ന പല കുളങ്ങളും പുഴകളും ഇന്ന് ഈ അപകടകാരിയായ അമീബയുടെ സ്ഥിരം താവളങ്ങളായി.
ജനുസിന്റെ ഭൂമിശാസ്ത്ര ബന്ധം
നൈഗ്ലേറിയ ഫൗലറിയുടെ പാരിസ്ഥിതിക ചലനങ്ങൾ ഇപ്പോഴും പൂർണമായി കണ്ടെത്തിയിട്ടില്ല. ജലാശയങ്ങളിലെ താപസഹിഷ്ണുതയുള്ള സയനോബാക്ടീരിയയെ (നീലപച്ച ആൽഗ) ആഹാരമാക്കിയാണ് നൈഗ്ലേറിയ ഫൗലറി ജീവിക്കുന്നത്.
വടക്കേ ഇന്ത്യയിലെ പഠനങ്ങളിൽ, ഈ അമീബയുടെ പ്രത്യേക ജനുസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മൺസൂൺ രീതികൾ, ജലാശയങ്ങളുടെ പ്രത്യേകതകൾ, വിവിധ ജനിതക രൂപത്തിലുള്ള രോഗാണുക്കൾ എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഇതുവരെ ആഴത്തിലുള്ള ഗവേഷണം നടന്നിട്ടില്ല.
അതിനാൽ, ഈ രോഗാണുവിന്റെ ജൈവഭൂമിശാസ്ത്രപരമായ ചിത്രം പൂർണമായും മനസിലാക്കാൻ നമുക്കു കഴിഞ്ഞിട്ടില്ല. അജ്ഞതയാണ് രോഗവ്യാപനം തടയുന്നതിലെ ഒരു പ്രധാന വെല്ലുവിളി. കേരളം പോലുള്ള തെക്കൻ തീരദേശ സംസ്ഥാനങ്ങളിൽ, ഉയർന്ന താപനില കാരണം ഈ അമീബകൾക്ക് കൂടുതൽ അനുകൂലമായ സാഹചര്യമാണുള്ളത്.
എന്നാൽ, കാലാവസ്ഥാ വ്യതിയാനം മൂലം വടക്കൻ സംസ്ഥാനങ്ങളിലെ ജലാശയങ്ങളുടെ താപനില വർധിക്കുന്നതോടെ, ആ മിതശീതോഷ്ണ മേഖലകളിലും ഇവയ്ക്ക് നിലനിൽക്കാനും പെരുകാനും കഴിയുന്നു. അതായത്, കേരളം ഇന്നു നേരിടുന്ന ഈ പ്രാദേശിക ആരോഗ്യഭീഷണി, വൈകാതെ രാജ്യവ്യാപകമായ വെല്ലുവിളിയായി മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
കാലാവസ്ഥാധിഷ്ഠിത പ്രവചനവും പ്രതിരോധ മാതൃകയും
മാറുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ പുതിയ പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ കാലാവസ്ഥാ ശാസ്ത്രം, സൂക്ഷ്മാണുശാസ്ത്രം, നഗരാസൂത്രണം, പൊതുജനാരോഗ്യ സാംക്രമികരോഗശാസ്ത്രം എന്നീ മേഖലകളുടെ സവിശേഷ സഹകരണം അനിവാര്യമാണ്.
നിലവിൽ, മഴയുടെ രീതികളും താപസഹിഷ്ണുതയുള്ള രോഗാണു വ്യാപനവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു വ്യക്തമായ പഠനങ്ങളില്ല. ഈ വിടവു നികത്താൻ, പരമ്പരാഗത രീതികളിൽനിന്ന് മാറി ചിന്തിക്കേണ്ടതുണ്ട്. ഇവിടെയാണ് സാങ്കേതികവിദ്യ ഇടപെടേണ്ടത്, ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ച് ജലാശയങ്ങളിലെ താപനില തത്സമയം നിരീക്ഷിക്കാം. ഇതുവഴി, അമീബ പോലുള്ള രോഗാണുക്കൾക്കു പെരുകാൻ സാധ്യതയുള്ള ‘ജലതാപനില ഹോട്ട്സ്പോട്ടുകൾ’ കൃത്യമായി കണ്ടെത്താനാകും. ഈ ഹോട്ട്സ്പോട്ട് ഡാറ്റ രോഗബാധയുടെ കണക്കുകളുമായി ചേരുമ്പോൾ, കാലാവസ്ഥാപരമായ മാറ്റങ്ങൾ എങ്ങനെ രോഗാണുവ്യാപനത്തെ ത്വരിതപ്പെടുത്തുന്നു എന്നു വ്യക്തമാകും.
ഈ വിവരങ്ങളെല്ലാം സംയോജിപ്പിച്ച് ഒരു ‘ഡൈനാമിക് റിസ്ക് മാപ്പിംഗ് സിസ്റ്റം’ രൂപീകരിക്കുന്നത് പൊതുജനാരോഗ്യ രംഗത്ത് വിപ്ലവം സൃഷ്ടിക്കും. അപകടസാധ്യത വർധിക്കുന്ന സ്ഥലങ്ങളെയും സമയങ്ങളെയുംകുറിച്ചുള്ള കൃത്യമായ മുന്നറിയിപ്പുകൾ തദ്ദേശ സ്ഥാപനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കും കൈമാറാൻ ഇതിലൂടെ സാധിക്കും. കേവലം ചികിത്സയിൽ ഊന്നാതെ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ പ്രതിരോധ തന്ത്രങ്ങളിലേക്ക് നമ്മുടെ ആരോഗ്യമേഖലയെ മാറ്റിയെഴുതാൻ ഈ നൂതന സമീപനം സഹായിക്കും.
കേരളം ഒരു മുന്നറിയിപ്പോ മാതൃകയോ?
കാലാവസ്ഥാ മാറ്റം എങ്ങനെ ഒരു പ്രാദേശിക ആരോഗ്യ പ്രതിസന്ധിയായി മാറുന്നു എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. മൺസൂണിനെ ആശ്രയിക്കുന്ന ലോകത്തിലെ മറ്റു രാജ്യങ്ങൾക്ക് കേരളത്തിന്റെ ഈ അനുഭവം ഒരു പാഠമാണ്. ഈ വെല്ലുവിളിയെ നാം എങ്ങനെ നേരിടുന്നു എന്നതു ലോകം ശ്രദ്ധിക്കുന്നുണ്ട്. ഒടുവിൽ ചോദ്യം ഇതാണ്: ലോകത്തിനു മുന്നിൽ കേരളം ഒരു മുന്നറിയിപ്പായി മാറുമോ, അതോ ഒരു പരിഹാര മാതൃകയായി മാറുമോ? ഉത്തരം നമ്മുടെ സമവായ തീരുമാനങ്ങളിലാണ്.
രോഗനിർണയത്തിലെ നിഴൽയുദ്ധം
ഇന്ത്യയിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ രോഗനിർണയം വളരെ അപര്യാപ്തമാണെന്ന് വിദഗ്ധർ സമ്മതിക്കുന്നു. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്, ഒരുപക്ഷേ നമ്മുടെ മെച്ചപ്പെട്ട രോഗനിർണയ സംവിധാനങ്ങൾ മൂലമാകാം.
അതായത്, മറ്റ് സംസ്ഥാനങ്ങളിലും സമാനമായ രോഗവ്യാപനം നടക്കുന്നുണ്ടെങ്കിലും അത് തിരിച്ചറിയപ്പെടാതെ പോകുന്നു. സമീപകാലത്ത് ചണ്ഡിഗഡിൽ നടന്ന പഠനത്തിൽ 156 സംശയാസ്പദ എന്‍സെഫലൈറ്റിസ് രോഗികളിൽ 11 പേരിൽ മാത്രമാണ് സ്വതന്ത്രമായി ജീവിക്കുന്ന അമീബയെ കണ്ടെത്തിയത്. ഈ പ്രതിഭാസത്തെയാണ് ‘ഡയഗ്നോസ്റ്റിക് ഷാഡോ ഇഫക്റ്റ്’ എന്ന് വിളിക്കുന്നത്.
നിരീക്ഷണ സംവിധാനങ്ങളുടെ ഈ ദൗർബല്യം, കാലാവസ്ഥാപ്രേരിത രോഗാണു വ്യാപനവുമായി കൂടിച്ചേരുമ്പോൾ സ്ഥിതി ഗുരുതരമാക്കുന്നു. ഈ സാഹചര്യങ്ങൾ സൂചിപ്പിക്കുന്നത്, ഇന്ത്യ ഇന്നു ലോകത്തിലെ ഏറ്റവും വലുതും എന്നാൽ തിരിച്ചറിയപ്പെടാത്തതുമായ താപസഹിഷ്ണുതയുള്ള രോഗാണുക്കളുടെ മഹാമാരിയെ നേരിടുന്നുവെന്ന ഭീതിജനകമായ സാധ്യതയാണ്.
നഗരവത്കരണവും പുതിയ രോഗാണുകേന്ദ്രങ്ങളും
ഗ്രാമങ്ങളിൽ മാത്രമല്ല, നഗരങ്ങളിലും ഈ അപകടം പതിയിരിപ്പുണ്ട്. നഗരവത്കരണത്തിന്റെ ഭാഗമായി രൂപംകൊണ്ട കൃത്രിമ ജലാശയങ്ങൾ, നിർമാണ സ്ഥലങ്ങളിലെ വെള്ളക്കെട്ടുകൾ, ശരിയായി പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവയെല്ലാം അമീബകൾക്ക് വളരാൻ പറ്റിയ പുതിയ കേന്ദ്രങ്ങളാണ്.
നഗരങ്ങളിലെ ഉയർന്ന ചൂട് ഈ ജലാശയങ്ങളെ കൂടുതൽ അപകടകാരികളാക്കുന്നു. മലിനീകരണവും അപര്യാപ്തമായ ക്ലോറിനേഷനും വെള്ളത്തിലെ രോഗാണു നിയന്ത്രണശേഷി കുറയ്ക്കുന്നു.
അതിനാൽ നഗരമേഖലകളിലെ ഈ ജലാശയങ്ങൾ പുതിയ തരം രോഗാണുകേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു. വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആളുകൾ ഇത്തരം സുരക്ഷിതമല്ലാത്ത ജലസ്രോതസുകളെ ആശ്രയിക്കുന്നത് രോഗസാധ്യത വർധിപ്പിക്കുന്നു.
(ജർമനിയിലെ RWTH Aachen യൂണിവേഴ്സിറ്റിയിൽ എൻവയോൺമെന്റൽ മെഡിസിൻ വിഭാഗം ഗവേഷകനാണ് ലേഖകൻ)
Editorial
വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്.
മതേതരസമൂഹത്തെ വെറുപ്പിക്കുന്ന ഇത്തരം പ്രകടനക്കാർ ഇപ്പോഴുള്ളതു പള്ളുരുത്തിയിലെ പള്ളിക്കൂടത്തിലാണ്.
പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ മുസ്ലിം പെൺകുട്ടിയെ ശിരോവസ്ത്രം (ഹിജാബ്) ധരിക്കാൻ അനുവദിക്കാത്തതിനെതിരേ മാതാപിതാക്കളും മുസ്ലിം സംഘടനയും സമ്മർദം ചെലുത്തിയതിനെത്തുടർന്ന് രണ്ടു ദിവസം സ്കൂൾ അടയ്ക്കേണ്ടിവന്നു. കഴിഞ്ഞവർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറികൾ അനുവദിക്കണമെന്നാവശ്യപ്പെട്ടവർ ഇക്കൊല്ലം ഹിജാബ് ധരിക്കാനുള്ള ആവശ്യവുമായി എത്തിയിരിക്കുകയാണ്.
കോടതിവിധികളെപ്പോലും മാനിക്കാതെ, ഭരണഘടനാവകാശം നിഷേധിച്ചെന്ന ഇരവാദവും പൊക്കിപ്പിടിച്ചുള്ള നാടകങ്ങൾക്ക് ബന്ധപ്പെട്ട സമുദായത്തിന്റെ നേതാക്കൾ തന്നെ തിരശീലയിടുന്നത് നല്ലതാണ്. ഒരു ജനാധിപത്യ-മതേതര സമൂഹത്തെ മതശാഠ്യങ്ങൾകൊണ്ട് പൊറുതിമുട്ടിക്കുന്നവരെ നിയന്ത്രിക്കണം. പള്ളുരുത്തിയിലുൾപ്പെടെ എല്ലാ സ്കൂളുകളിലെയും യൂണിഫോം മാനേജ്മെന്റുകൾ തീരുമാനിക്കട്ടെ; താത്പര്യമില്ലാത്തവർക്കു മതപ്രകടനങ്ങൾ അനുവദിക്കുന്ന സ്കൂളിലേക്കു പോകാമല്ലോ.
അച്ചടക്കത്തിന്റെ ഭാഗമായുള്ള യൂണിഫോം വസ്ത്രധാരണത്തെ മാനിക്കാതെ, എട്ടാം ക്ലാസ് വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ മാനേജ്മെന്റ് അനുവദിക്കാത്തതാണ് പ്രശ്നം. ഈ വർഷം പ്രവേശനം നേടിയ വിദ്യാർഥിനി ഇതുവരെ ഹിജാബ് ധരിച്ചിരുന്നില്ലെങ്കിലും അപ്രതീക്ഷിതമായി അത് ആവശ്യപ്പെടുകയായിരുന്നു. വിദ്യാർഥിനിയെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തൃപ്പൂണിത്തുറ നിയോജകമണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ളവർ സ്കൂളിലെത്തി ബഹളമുണ്ടാക്കിയെന്നാണ് പിടിഎ പ്രസിഡന്റ് അറിയിച്ചത്.
സ്കൂളിലേക്ക് അതിക്രമിച്ചു കയറിയ ഇവരെ പോലീസെത്തി മാറ്റുകയും കേസെടുക്കുകയും ചെയ്തു. തുടർന്ന്, പരീക്ഷ തുടങ്ങാനിരിക്കെ വിദ്യാർഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയുമൊക്കെ മാനസിക സമ്മർദമൊഴിവാക്കാൻ സ്കൂളിനു രണ്ടു ദിവസത്തേക്ക് അവധി നൽകാൻ പ്രിൻസിപ്പൽ നിർബന്ധിതയായി.
സ്കൂളുകളിൽ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും പറഞ്ഞ വിദ്യാഭ്യാസമന്ത്രി, സ്കൂൾ മാനേജ്മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യണമെന്നും ബാലൻസ് ചെയ്താണു പ്രതികരിച്ചത്. മറ്റു മതസ്ഥർ നടത്തുന്ന സ്കൂളുകളിൽ നിസ്കാരമുറിയുടെയും ഹിജാബിന്റെയുമൊക്കെ മറയിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന മതമൗലികവാദത്തെ ചെറുക്കുന്നതല്ലേ ഉത്തരവാദിത്വബോധം? ഈ വിഷയത്തിൽ സ്കൂൾ അധികൃതർ നൽകിയ ഹർജിയിൽ സ്കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുമുണ്ട്.
സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവിനും കോടതി നോട്ടീസയച്ചു. ഹർജി നവംബർ 10ന് വീണ്ടും പരിഗണിക്കും. മതവർഗീയത സമൂഹത്തെ ഛിന്നഭിന്നമാക്കുന്ന ഇക്കാലത്ത്, കുട്ടികളെയെങ്കിലും വെറുതേ വിട്ടുകൂടേ? ഒന്നോ രണ്ടോ വ്യക്തികളോ മതസംഘടനയോ വിചാരിച്ചാൽ മറ്റെല്ലാവരും പേടിച്ചു പിന്മാറണമെന്ന നില, രാഷ്ട്രീയമൗനത്തിന്റെകൂടി ഫലമാണ്. മതേതരത്വമോ വർഗീയപ്രീണനമോ ഏതെങ്കിലുമൊന്ന് പാർട്ടികൾ ഒഴിവാക്കണം; ജനം തെറ്റിദ്ധരിക്കാതിരിക്കട്ടെ.
അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തിന്റെ നേതൃത്വത്തിൽ 30 വർഷത്തോളമായി പ്രവർത്തിക്കുന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ പശ്ചിമകൊച്ചിയിലെ മികച്ച പഠനാന്തരീക്ഷമുള്ള സിബിഎസ്ഇ വിദ്യാലയങ്ങളിലൊന്നാണ്. പ്രീ കെജി മുതൽ പത്താം ക്ലാസ് വരെ വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള 450 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. മുസ്ലിം സമുദായത്തിലേത് ഉൾപ്പെടെ 449 മറ്റു വിദ്യാർഥികളെപ്പോലെ പെരുമാറാൻ പറ്റില്ലെന്ന വാശിയിലാണെങ്കിൽ മാതാപിതാക്കൾ വിദ്യാർഥിനിയെ അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്ന മറ്റേതെങ്കിലും സ്കൂളിലേക്കു മാറ്റേണ്ടതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്നു നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 2018ൽ കേരള ഹൈക്കോടതി ജഡ്ജി മുഹമ്മദ് മുഷ്താഖും 2022ൽ കർണാടക ഹൈക്കോടതിയും വിധിച്ചിട്ടുള്ളതാണ്. ഇതിനെതിരേയുള്ള ഹർജിയിൽ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിൽ ഭിന്നവിധി ഉണ്ടായതിനെത്തുടർന്ന് കഴിഞ്ഞവർഷം കേസ് വിശാല ബെഞ്ചിനു വിട്ടിരിക്കുകയാണ്.
തങ്ങളുടെ സ്കൂളിന്റെ നിയമങ്ങൾ പാലിച്ച്, സഹപാഠികൾ ഉൾപ്പെടെയുള്ളവരുടെ വികാരങ്ങളെ ബഹുമാനിച്ച് പഠിക്കാനെത്തുന്ന മുസ്ലിം ഉൾപ്പെടെയുള്ള ലക്ഷക്കണക്കിനു വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മാതൃക എന്താണ് ചിലർക്കു മാത്രം അസാധ്യമാകുന്നത്? വിദേശരാജ്യങ്ങളിൽ കുടിയേറി സ്വന്തം മതത്തിന്റെ പ്രകടനങ്ങൾകൊണ്ട് അന്നാട്ടുകാരെ പ്രകോപിപ്പിക്കുന്നതിന്റെ ഫലം ഇന്ത്യക്കാരുൾപ്പെടെ ലോകമെങ്ങും അനുഭവിച്ചുതുടങ്ങിയിട്ടുണ്ട്. ചെറുപ്പം മുതലേ കുട്ടികളിൽ തീവ്ര മതവികാരം കുത്തിനിറയ്ക്കുന്ന ഇത്തരം പ്രകടനങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരുകളും കോടതികളും ജാഗ്രത പാലിക്കണം. വിദ്യാർഥികളെയെങ്കിലും രക്ഷിക്കണം.
തങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള ഭരണഘടനാവകാശം നിഷേധിക്കുകയാണെന്ന ഇരക്കരച്ചിലുമായി സംഘടനാ പ്രതിനിധികൾ ചാനലുകളിൽ പ്രകടനം തുടങ്ങിയിട്ടുണ്ട്. ശ്രദ്ധ പിടിച്ചുപറ്റാനും പ്രീണിപ്പിക്കാനുമായി കുരിശിനെയും ഏലസിനെയും കുങ്കുമത്തെയുമൊക്കെ, വ്യക്തിത്വം മറയ്ക്കുന്ന ഹിജാബിനോടു കൂട്ടിക്കെട്ടുന്നവരുമുണ്ട്. ഇവരൊക്കെ വളർന്നുവരുന്ന തലമുറയെ മതഭ്രാന്തിന് കൂട്ടിക്കൊടുക്കുകയാണ്. വിവിധ മതങ്ങളിലെ പുരോഹിത-സന്യാസ വേഷങ്ങളെ പിടിച്ചും ഹിജാബിനെ ന്യായീകരിക്കാൻ ശ്രമമുണ്ട്. സന്യസ്ഥരുടെ അനിവാര്യ സ്ഥാനചിഹ്നങ്ങളെ രാജ്യത്തെ വിദ്യാർഥികളെല്ലാം അനുകരിക്കാൻ തുടങ്ങിയാൽ എന്താകും സ്ഥിതിയെന്നുകൂടി അവർ പറയട്ടെ.
മതസ്വാതന്ത്ര്യമാണെന്ന വ്യാഖ്യാനം ചമച്ച്, കഴിഞ്ഞ വർഷം ക്രൈസ്തവ സ്കൂളുകളിൽ നിസ്കാരമുറി ചോദിച്ചവരെ നിലയ്ക്കു നിർത്താൻ മുസ്ലിം സമുദായത്തിലെതന്നെ വിവേകികൾ മുന്നിലുണ്ടായിരുന്നു. കുട്ടികളെ മുന്നിൽ നിർത്തി ഹിജാബിന്റെ പേരിൽ മറ്റുള്ളവരുടെ സ്ഥാപനങ്ങളിൽ അരാജകത്വമുണ്ടാക്കാൻ ശ്രമിക്കുന്നവരെയും ഒപ്പമുള്ളവർ തിരുത്തണം. അല്ലെങ്കിൽ ഇസ്ലാമോഫോബിയയുടെ കാരണമന്വേഷിച്ച് ഏറെ അലയേണ്ടിവരും.
Leader Page
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് കത്തോലിക്കാ എയ്ഡഡ് അധ്യാപകർ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ആഭിമുഖ്യത്തിൽ സമരത്തിലാണ്. കോട്ടയത്തും തിരുവനന്തപുരത്തുമുൾപ്പെടെ കേരളത്തിലങ്ങോളമിങ്ങോളം സംഘടിപ്പിച്ച പ്രതിഷേധസമരങ്ങൾ അധ്യാപകരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധ കൈവരിച്ചിട്ടുണ്ട്. 2018 മുതൽ ആരംഭിച്ച ഭിന്നശേഷി സംവരണപ്രശ്നം ഏതാണ്ട് പതിനാറായിരത്തിലധികം അധ്യാപകർക്ക് ശമ്പളമോ നിയമനാംഗീകാരമോ ലഭിക്കാതെ കടുത്ത ജീവിത സാഹചര്യങ്ങൾ നേരിടേണ്ടി വരുന്നുവെന്നതാണ് കഠിന പ്രതികരണങ്ങൾക്കിടയാക്കുന്നത്.
പ്രശ്നപരിഹാരമാണു വേണ്ടത്, രാഷ്ട്രീയവത്കരണമല്ല
നിയമസഭയിൽ അധ്യാപകരുടെ പ്രശ്നങ്ങൾ ഉന്നയിക്കപ്പെട്ടത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രശ്നം രാഷ്ട്രീയവത്കരിച്ച് നീട്ടിക്കൊണ്ടുപോകുന്നതിനേക്കാൾ, ഇരകളായ അധ്യാപകർ ആഗ്രഹിക്കുന്നത് അവർക്കർഹതപ്പെട്ട സ്ഥിരനിയമനാംഗീകാരവും ശമ്പളവും ലഭിക്കണമെന്നതു മാത്രമാണ്. അത്രമാത്രം കടുത്ത ജീവിതസാഹചര്യത്തിലൂടെ കടന്നുപോകുന്ന നമ്മുടെ യുവ അധ്യാപകരുടെ പ്രശ്നം പരിഹരിക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ എല്ലാവരുടെയും, പ്രത്യേകിച്ച് സർക്കാരിന്റെ പിന്തുണയും സഹായവുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ഈ സമരം രാഷ്ട്രീയപ്രേരിതമല്ല. സമരത്തിൽ പങ്കാളികളാകുന്ന അധ്യാപകരെല്ലാവരും പ്രതിപക്ഷ കക്ഷികളുടെ ഭാഗമല്ലെന്നതും ഭരണാനുകൂലികളായ ധാരാളം അധ്യാപകരും ഉൾപ്പെടുന്നുവെന്നതും ശ്രദ്ധിക്കണം. പ്രതിഷേധ സമരങ്ങളിലൊന്നിലും ഒരു രാഷ്ട്രീയ കക്ഷിയെയും പങ്കെടുപ്പിച്ചില്ല എന്നതും സർക്കാർ ശ്രദ്ധിക്കണം. പ്രശ്നത്തിന്റെ രാഷ്ട്രീയവത്കരണത്തിന് കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് തയാറല്ല എന്നു വ്യക്തം! പ്രതിഷേധം രാഷ്ട്രീയ തർക്കങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നതിനേക്കാൾ ജീവിതപ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിലാണ് അധ്യാപകർക്കു താത്പര്യം. പ്രശ്നപരിഹാരത്തിന്റെ രാഷ്ട്രീയമാണ് ഞങ്ങൾ സ്വാഗതം ചെയ്യുന്നത്.
വിദ്യാഭ്യാസമന്ത്രിയുടെ പ്രസ്താവനകൾ
പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഭിന്നശേഷി പ്രശ്നവുമായി ബന്ധപ്പെട്ട് ക്രൈസ്തവസമുദായത്തെക്കുറിച്ചു നടത്തിയ പ്രസ്താവനകളാണ് ചർച്ചയായിരിക്കുന്നത്. ക്രൈസ്തവ മാനേജ്മെന്റുകൾ ഭിന്നശേഷി സംവരണത്തിന് എതിരാണ്, ഭിന്നശേഷിക്കാർക്ക് ജോലി കൊടുക്കാതിരിക്കാനാണ് അവർ സമരം ചെയ്യുന്നത്, ഭിന്നശേഷിക്കാർ സ്കൂളിൽ പ്രയോജനപ്പെടുന്നില്ല എന്നു പറഞ്ഞ് ഭിന്നശേഷി വിഷയം മാറ്റിവയ്ക്കുന്നവരാണ് തുടങ്ങിയ മന്ത്രിയുടെ പ്രസ്താവനകളാണ് ക്രൈസ്തവസമുദായത്തെ വേദനിപ്പിച്ചത്.
സർക്കാർ എന്തിനാണ് പ്രതിഷേധക്കാരെ ശത്രുക്കളായി കാണുന്നത്? അവർ ഭിന്നശേഷി നിയമനത്തിനെതിരല്ല. അർഹരായ ഭിന്നശേഷിക്കാരെ കിട്ടാത്തതുകൊണ്ടാണ് നിയമിക്കാത്തത്; ഭിന്നശേഷിക്കാർക്കായി സീറ്റുകൾ മാറ്റിവച്ചിട്ടും മറ്റധ്യാപകർക്ക് അംഗീകാരം നൽകാത്തതിലാണ് പ്രതിഷേധം. സമരം ചെയ്യുന്നവർക്കെതിരേ സർക്കാരിന് തെറ്റിദ്ധാരണ വേണ്ട; അത് ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ്. സർക്കാരിന്റെ ഉത്തരവിനെതിരേ രംഗത്തിറങ്ങിയ കത്തോലിക്കരെല്ലാം സർക്കാർ-കോടതി നിയമങ്ങൾ പാലിക്കുന്നവരാണ്. അങ്ങനെ ചെയ്തിട്ടും സർക്കാർ കാണുന്നില്ലെന്നതിലാണ് സങ്കടം.
ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പൊതുവിദ്യാഭ്യാസ വകുപ്പിനുണ്ടല്ലോ? അതുമായി ബന്ധപ്പെട്ട് റോസ്റ്റർ തയാറാക്കിയ മാനേജ്മെന്റുകൾ ഏതൊക്കെയാണ്? തസ്തികകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ളവർ ആരൊക്കെയാണ്? ഇതുവരെ ഭിന്നശേഷിക്കാരെ നിയമിക്കാത്തവർ ആരാണ്? കേരളത്തിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ ലഭ്യത സംബന്ധിച്ച കണക്കും സർക്കാരിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്ന് ശേഖരിക്കാവുന്നതാണ്. ഇത്തരം കണക്കുകൾ സർക്കാരിന്റെ കൈവശമുണ്ട്; അത് ഏതാനും ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കാവുന്നതുമാണ്. അങ്ങനെ വരുമ്പോൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാദപ്രതിവാദങ്ങൾക്ക് പ്രസക്തിയുണ്ടാവില്ല; പ്രശ്നപരിഹാരം എളുപ്പത്തിൽ നടക്കുകയും ചെയ്യും.
ഒരു പക്ഷേ, മന്ത്രിയുടെ മുമ്പിലെത്തിയ റിപ്പോർട്ടുകളിൽ, മേൽ ആരോപണങ്ങൾക്കിടയാക്കുന്ന കണ്ടെത്തലുകളുണ്ടെങ്കിൽ അവരുടെ നിയമന പ്രൊപ്പോസലുകളല്ലേ മാറ്റിവയ്ക്കേണ്ടതും നടപടി സ്വീകരിക്കേണ്ടതും?
സംവരണം ചെയ്യപ്പെട്ടിരിക്കുന്ന അത്രയും തസ്തികകളിലേക്ക് അർഹരായ ഭിന്നശേഷി ഉദ്യോഗാർഥികളെ ലഭിക്കുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. നിയമിക്കേണ്ടത് മാനേജരാണെങ്കിലും അർഹരായ ഉദ്യോഗാർഥികളെ കണ്ടെത്തിത്തരേണ്ടത് സർക്കാരാണ്. മാനേജർ പലവട്ടം ആവശ്യപ്പെട്ടിട്ടും ഭിന്നശേഷിക്കാർ ഇല്ലെന്ന മറുപടിയാണു കിട്ടുന്നത്. അതായത്, പ്രശ്നം നീളുന്നതിനു പിന്നിലെ യഥാർഥ കാരണം ആവശ്യത്തിന് ഭിന്നശേഷിക്കാരെ കിട്ടാനില്ല എന്നതുതന്നെ!
കോടതിയോ എജിയോ വലുത്?
ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള തസ്തികകൾ മാറ്റിവച്ചാൽ മറ്റു നിയമനങ്ങൾ സ്ഥിരപ്പെടുത്തി അംഗീകാരം നൽകാമെന്നും സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ബാധകമാണ് എന്നും പ്രശ്നം എത്രയും വേഗം പരിഹരിച്ച് പൂർത്തിയാക്കേണ്ടതാണ് എന്നുമുള്ള സുപ്രീംകോടതി വിധി സാമാന്യബോധമുള്ളവർക്ക് സുവ്യക്തമാണ്. എന്നിട്ടും മന്ത്രിക്കും അഡ്വക്കറ്റ് ജനറലിനും (എജി) മനസിലാകുന്നില്ല. കോടതിവിധിക്ക് ഉപരിയായി എജിയുടെ ഉപദേശത്തിന് സർക്കാർ വില കല്പിക്കുന്നു. ഈ നാട്ടിൽ പൗരന്മാർ ആശ്രയിക്കുന്ന വളരെ സമർഥരായ നിയമവിദഗ്ധരുണ്ട് എന്ന കാര്യം അധികാരികൾ വിസ്മരിക്കുന്നു.
എജിയുടെ ഉപദേശമനുസരിച്ചാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നു പറഞ്ഞ് മന്ത്രി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, സർക്കാരിന്റെ താത്പര്യമനുസരിച്ചാണ് എജി പറയുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. എത്ര നിസാരമായാണ് എജിയും മന്ത്രിയും ഒത്തു കളിക്കുന്നത്? എൻഎസ്എസിന്റെ സമാന ഉത്തരവ് എന്തുകൊണ്ട് മറ്റുള്ളവർക്കു കൊടുക്കാൻ പാടില്ലെന്ന് എജി വ്യക്തമാക്കുന്നുമില്ല. എന്തായാലും പ്രതിസന്ധിയിലാകുന്നത് അധ്യാപക ജീവിതംതന്നെ!
വച്ചുതാമസിപ്പിക്കുക എന്ന ഗൂഢലക്ഷ്യം
തുടർച്ചയായ പ്രസ്താവനകളിൽ മന്ത്രി പറയുന്നു, എൻഎസ്എസിനെപ്പോലെ മറ്റുള്ളവരും സുപ്രീംകോടതിയിൽനിന്ന് വിധി വാങ്ങി വരാൻ! കോടതി വിധിയില്ലാതെ ഈ നാട്ടിൽ നീതി നടപ്പാകില്ലേ? പിന്നെന്തിനാണ് തെരഞ്ഞെടുക്കപ്പെട്ട സർക്കാർ? സത്യം, ധർമം, നീതി, ന്യായം എന്നീ തൂണുകളിലാണ് ഭരണ സംവിധാനം പടുത്തുയർത്തേണ്ടത്. നീതിയും ന്യായവും കോടതി ഉറപ്പാക്കുന്നു. സത്യവും ധർമവും ഭരണകർത്താക്കളിൽനിന്നു ലഭിക്കണം.
കേരളത്തിൽ നൂറുകണക്കിന് സിംഗിൾ, കോർപറേറ്റ് മാനേജ്മെന്റുകൾ ക്രിസ്ത്യൻ സമുദായത്തിൽ തന്നെയുണ്ട്. ഓരോ മാനേജ്മെന്റും അവർക്കായി കോടതിവിധിയുമായി വരണമെന്നാണോ മന്ത്രി ഉദ്ദേശിക്കുന്നത്? എന്തൊരു അസംബന്ധമാണിത്? അതാണോ സത്യ-ധർമ പരിപാലനം? കോടതിയിൽ പോകാൻ മാനേജ്മെന്റുകളെ നിരന്തരം ഉപദേശിക്കുന്ന മന്ത്രിയുടെ ലക്ഷ്യം പ്രശ്നം വച്ചുതാമസിപ്പിക്കുക എന്നതാണ്. എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന് പരമോന്നത കോടതി അടിവരയിട്ടു പറയുമ്പോൾ എങ്ങനെയും താമസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഓരോരോ മാനേജ്മെന്റുകളായി സുപ്രീംകോടതിയിൽ പോയി വരാൻ കാലതാമസമെടുക്കുമെന്നു സർക്കാരിനറിയാം. അതുകൊണ്ടാണല്ലോ നാലു മാസത്തിനകം തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി നൽകിയ നിർദേശം അതുവരെ വച്ചുതാമസിപ്പിച്ച് സമയപരിധി തീരാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ സർക്കാർ പ്രതികൂല ഉത്തരവിറക്കിയത്. കോടതിയലക്ഷ്യത്തെക്കുറിച്ചു വിലപിക്കുന്ന മന്ത്രി എത്രയും വേഗം പ്രശ്നം പരിഹരിക്കണമെന്ന സുപ്രീംകോടതി വിധിയുടെ കോടതിയലക്ഷ്യമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് എന്തേ മനസിലാക്കുന്നില്ല?
ശമ്പളമില്ലാതെ, അസംതൃപ്തനായ അധ്യാപകൻ പഠിപ്പിക്കുന്ന കുട്ടികളത്രയും സർക്കാരിന്റേതു തന്നെയല്ലേ? എയ്ഡഡായാലും സർക്കാരായാലും പൊതുവിദ്യാലയം നാടിന്റേതാണ്; അവിടത്തെ കുട്ടികൾ സർക്കാരിന്റേതാണ്... ഈയൊരു പൊതുബോധമാണ് ഇനി നമ്മെ നയിക്കേണ്ടത്.
ബിഷപ്പുമാർ വായ മൂടിക്കെട്ടണോ?
ഭിന്നശേഷി പ്രശ്നം നിയമസഭയിൽ അവതരിപ്പിക്കവേ ബിഷപ്പുമാരുടെ പ്രശ്നം അവതരിപ്പിക്കാനുള്ള വേദിയല്ല നിയമസഭയെന്ന സ്പീക്കറുടെ പരാമർശം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. തികഞ്ഞ ധാർഷ്ട്യമായിരുന്നു സ്പീക്കറുടെ വാക്കുകളിൽ കേൾക്കാൻ കഴിഞ്ഞത്.
ആധ്യാത്മിക നേതാക്കളായാൽ വായ മൂടി മിണ്ടാതിരിക്കേണ്ടവരാണെന്ന് ഭരണകർത്താക്കൾ വിചാരിക്കുന്നു. വിശ്വാസികളുടെ ആത്മീയവളർച്ച ശ്രദ്ധിക്കുന്നതിനൊപ്പം അവരുടെ ഭൗതിക ഉന്നതിയും ശ്രദ്ധിക്കുന്നതാണ് യഥാർഥ പൗരോഹിത്യ ധർമം. വിശ്വാസി സമൂഹം നേരിടുന്ന കഷ്ടതകളിൽനിന്നും അപമാനങ്ങളിൽനിന്നും മോചനം നൽകുക എന്നതും പ്രതിസന്ധികളിൽ ഒപ്പം നിൽക്കുക എന്നതും സഭാ നേതൃത്വത്തിന്റെ കടമയാണ്.
സഭയുടെ ചരിത്രത്തിൽ എന്നും അങ്ങനെയാണു താനും. അതുകൊണ്ടുതന്നെ ഭിന്നശേഷി പ്രശ്നത്തിലൂടെ ദുരിതമനുഭവിക്കുന്ന അധ്യാപകർക്കുവേണ്ടി കത്തോലിക്കാ ബിഷപ്പുമാർ ഇനിയും സംസാരിക്കും. അതിഷ്ടപ്പെടാത്ത സ്പീക്കർ പദവി രാജഭരണകാലത്തേതല്ലെന്ന് ഓർമിക്കുന്നത് ഉചിതമാണ്.
സർക്കാരിനു ചെയ്യാവുന്നത്
►ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിരിക്കുന്ന മുഴുവൻ തസ്തികകളിലും നിയമനം പൂർത്തീകരിച്ചാൽ മാത്രമേ മറ്റു നിയമനങ്ങൾ അംഗീകരിക്കൂ എന്ന വാശി ഉപേക്ഷിക്കുക.
►കോടതിവിധി അനുസരിച്ച് എത്രയും വേഗം മറ്റു നിയമനങ്ങൾ അംഗീകരിക്കുക.
►യോഗ്യതയുള്ള ഭിന്നശേഷിക്കാരുടെ എണ്ണവും അവർക്കായി തസ്തികകൾ മാറ്റിവച്ചവരുടെയും അല്ലാത്തവരുടെയും കണക്കുകളും പ്രസിദ്ധീകരിക്കുക.
►കോടതി-സർക്കാർ ഉത്തരവുകൾ പാലിക്കാത്തവർക്കെതിരേ നടപടി സ്വീകരിക്കുക.
►ഭിന്നശേഷിക്കാർക്കായി സീറ്റുകൾ മാറ്റിവച്ച് നിയമനം നടത്തിയ മാനേജ്മെന്റുകളും നിയമനം നടത്താത്തവരുമുണ്ട്. നിയമനം നടത്താത്തവർ മിടുക്കന്മാരായി മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം.
►പ്രശ്നപരിഹാരത്തിനായി സർക്കാർ രൂപീകരിച്ചിരിക്കുന്ന സമിതികളുടെ പ്രവർത്തനം ത്വരിതപ്പെടുത്തുക.
►പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്നവരുമായി ചർച്ച നടത്തുമെന്നു പറഞ്ഞത് എത്രയും വേഗം നടപ്പാക്കി പ്രശ്നപരിഹാരം കണ്ടെത്തുക.
(ലേഖകൻ, കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ രക്ഷാധികാരിയും
പാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമാണ്)
Editorial
ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരിൽ ചിലർ പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയ ചരിത്രമാണ് വഖഫ് നിയമത്തിന്റേത്. വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
മുനന്പത്തെ മനുഷ്യരുടെ നിലവിളിക്കു കോടതി കാത് നൽകിയിരിക്കുന്നു. 610 കുടുംബങ്ങൾ വിലകൊടുത്തു വാങ്ങിയ കിടപ്പാടത്തിൽ കൈയേറ്റത്തിന്റെ കൊടി കുത്തിയ വഖഫ് ബോർഡിനു മുന്നിൽ ഇന്ത്യൻ രാഷ്ട്രീയം കുന്പിട്ടുനിൽക്കവേയാണ് ഇരകൾക്ക് ആശ്വാസമായി കോടതി നിരീക്ഷണം. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും വഖഫ് ബോർഡിന്റേതു ഭൂമി തട്ടിയെടുക്കാനുള്ള തന്ത്രമാണെന്നുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തതെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മുനന്പത്ത് കണ്ണീർ വാർത്തിട്ട്, നിയമസഭയിലും പാർലമെന്റിലും വഖഫ് നിയമ സംരക്ഷണത്തിനു കൈകോർത്തവർക്കുകൂടിയുള്ളതാണ് ഈ കോടതി നിരീക്ഷണം. ഇനി കമ്മീഷനും പഠനവും ചർച്ചയുമല്ല, അനധികൃതമായി വഖഫ് ബോർഡ് കവർന്ന റവന്യു അവകാശങ്ങൾ ഉടമകൾക്കു തിരിച്ചുകൊടുക്കുകയാണു സർക്കാർ ചെയ്യേണ്ടത്.
കോടതി വളച്ചുകെട്ടില്ലാതെ ചൂണ്ടിക്കാട്ടിയ സത്യത്തെ രാഷ്ട്രീയ വ്യാഖ്യാനങ്ങൾകൊണ്ട് അട്ടിമറിക്കരുത്. ഇതാണു സമയം! മുനമ്പത്തേത് വഖഫ് ഭൂമിയായി കണക്കാക്കാന്‍ കഴിയില്ല. 1950ലെ ആധാരപ്രകാരം മുഹമ്മദ് സിദ്ദിഖ് സേട്ട്, കോഴിക്കോട് ഫാറൂഖ് കോളജിന് ഇഷ്ടദാനമായി നൽകിയതാണത്. ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറി.
ഇതു വഖഫ് ആയി പ്രഖ്യാപിച്ച വഖഫ് ബോർഡിന്റെ 2019ലെ നീക്കം ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ഭൂമി കൈമാറി 69 വർഷത്തിനുശേഷമുള്ള നടപടിയിൽ നീതീകരിക്കാനാകാത്ത കാലതാമസമുണ്ട്. വഖഫ് ട്രൈബ്യൂണലിൽ കേസ് തുടരുന്നതിനാലാണ് മുനന്പത്തേതു വഖഫ് ഭൂമി അല്ലെന്ന് ഉത്തരവിടാത്തത് -ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ കമ്മീഷനെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്ന് കോടതി വിധിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബറിൽ പ്രശ്നപരിഹാരത്തിനായി സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മീഷനെ ഇക്കൊല്ലം മാർച്ചിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. 1954ലാണ് വഖഫ് നിയമം പാസാക്കിയത്. കോൺഗ്രസ് സർക്കാർ 1995ൽ വരുത്തിയ ഭേദഗതിയിലെ 40-ാം അനുഛേദ പ്രകാരം ഏതെങ്കിലും സ്വത്ത് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോർഡ് കരുതിയാൽ നിലവിലുള്ള ഏതു രജിസ്ട്രേഷൻ ആക്ടിനെയും മറികടന്ന് അതു സ്വന്തമാക്കാം.
ഇരകൾ കോടതിയെ അല്ല, വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം. അങ്ങനെ 2019ൽ കൊച്ചി വൈപ്പിൻ ദ്വീപിലെ മുനന്പം വേളാങ്കണ്ണി കടപ്പുറത്തെ 610 കുടുംബങ്ങളുടെ 404 ഏക്കർ ഭൂമിയും വഖഫ് ബോർഡിന്റെ ആസ്തി വിവരത്തിൽ ഉൾപ്പെടുത്തി. 2022 ജനുവരി 13ന് വഖഫ് ബോർഡ് റവന്യു വകുപ്പിനു (കൊച്ചി തഹസീൽദാർക്ക്) നോട്ടീസയച്ചു.
അതോടെ മുനന്പംകാർക്ക് തങ്ങളുടെ ഭൂമിക്കു കരമടയ്ക്കാൻ സാധിക്കാതെയായി. കേസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിലെത്തിയപ്പോൾ സർക്കാർ തീരുമാനമനുസരിച്ച്, കുടുംബങ്ങൾക്കു കരം അടയ്ക്കാമെന്നു പബ്ലിക് പ്രോസിക്യൂട്ടർ പറയുകയും റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു.
പക്ഷേ, 2022 ഡിസംബർ 27ന് ഡിവിഷൻ ബെഞ്ചിലെത്തിയപ്പോൾ, വഖഫ് ഭൂമി കൈവശപ്പെടുത്തിയവർക്കാണ് കരമടയ്ക്കാൻ അനുവാദം കൊടുത്തതെന്ന് പ്രോസിക്യൂട്ടർ നിലപാടു മാറ്റി. ഇതു സർക്കാർ അറിയാതെയാണോ? അതോടെ കരമടയ്ക്കൽ കോടതി റദ്ദാക്കി. അതു പുനഃസ്ഥാപിക്കാനുള്ള അവസരമാണ് 10-ാം തീയതിയിലെ കോടതി പരാമർശത്തിലൂടെ സർക്കാരിനു കൈവന്നിരിക്കുന്നത്.
മതേതരത്വത്തിന്റെ മൂടുപടമിട്ട് ഇന്ത്യൻ രാഷ്ട്രീയം മതമൗലികവാദപ്പുരകളിലേക്കു നടത്തിയ അപഥസഞ്ചാരങ്ങളുടെ സൃഷ്ടിയായിരുന്നു വഖഫ് നിയമം. നിരവധി മനുഷ്യരെ അതു വഴിയാധാരമാക്കുകയും പൊതുമുതലുകൾ കവരുകയും ചെയ്തു. ഒടുവിൽ, മുനന്പത്തെ ഇരകൾ സ്വന്തം മണ്ണിനുവേണ്ടി നിലവിളിക്കുന്പോഴും ആ മതേതരവിരുദ്ധ നിയമത്തിന്റെ ഒന്നാം ഉത്തരവാദിയായ കോൺഗ്രസ് പാർട്ടി തങ്ങളുടെ സൃഷ്ടിയെ ന്യായീകരിക്കാൻ ശ്രമിക്കുകയായിരുന്നു.
വഖഫ് നിയമത്തിലെ കൈയേറ്റാവകാശത്തിന്റെ വാറോലയുമായി മുനന്പത്തെത്തിയ വഖഫ് ബോർഡിനെ നിയന്ത്രിക്കാത്ത സിപിഎം ഉൾപ്പെടെയുള്ള മറ്റു പാർട്ടികളും ഇരയ്ക്കൊപ്പമെന്നു തെറ്റിദ്ധരിപ്പിച്ചു വേട്ടക്കാരനൊപ്പം ഓടി. സമരപ്പന്തലിലേക്കു ബിജെപി എത്തിയത്, രാഷ്ട്രീയ സാധ്യതകളുടെ ആഹ്ലാദത്തെ ഉള്ളിലൊളിപ്പിച്ചു മാത്രമായിരുന്നെന്ന് മുനന്പത്തെ തൊടാതെ അവർ പാസാക്കിയ വഖഫ് ഭേദഗതി നിയമം വെളിപ്പെടുത്തി.
പതിയെപ്പതിയെ ‘മതേതര-ജനാധിപത്യ ജോലികൾ’ തുടരാൻ പാർട്ടിക്കാർ മുനന്പം വിട്ടു. പക്ഷേ, വഖഫ് ഇരകൾക്കു പോകാനിടമില്ലായിരുന്നു. രാഷ്ട്രീയ പിന്തുണയുള്ള വഖഫ് ബോർഡ് പ്രാകൃതനിയമത്തിന്റെ കുതിരപ്പുറത്തേറി വന്നെങ്കിലോയെന്ന ആധിയിൽ അവർ സമരപ്പന്തലിൽ ഉറങ്ങാതിരുന്നു. ഈ കോടതിവിധി, നികൃഷ്ടനിയമം കവർന്ന മുനന്പംജനതയുടെ നഷ്ടജീവിതത്തെ തിരിച്ചുപിടിക്കാനുള്ളതാണ്.
ഇതിനിടെ, കൈയേറ്റ വകുപ്പുകൾ ഉൾപ്പെടെ റദ്ദാക്കാൻ കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തെ കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ അടച്ച് എതിർത്തു. മുനന്പത്ത് അവർ വാരിപ്പൂശിയ മതേതരത്വത്തിന്റെ നിറങ്ങൾ പാർലമെന്റിൽ ഒലിച്ചുപോയി. ബിജെപിക്ക് അവരുടേതായ താത്പര്യങ്ങളുണ്ടാകാം.
പക്ഷേ, ഒരു മുസ്ലിം രാജ്യത്തുപോലും ന്യായീകരിക്കാനാവാത്ത കൈയേറ്റ വകുപ്പുകളാണ് അവർ ഭേദഗതി ചെയ്തതിൽ ഏറെയും. ഇതിനെതിരേ 140 ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. പക്ഷേ, മുനന്പത്ത് ഭൂമി തട്ടിയെടുക്കാൻ സഹായിച്ച 40-ാം വകുപ്പിന്റെ ഭേദഗതിയുൾപ്പെടെയുള്ളവ കോടതി റദ്ദാക്കിയില്ല. വർഗീയ ധ്രുവീകരണത്തെപ്പോലെ തന്നെ, വോട്ടിനുവേണ്ടിയുള്ള പ്രീണനരാഷ്ട്രീയവും ഇന്ത്യൻ രാഷ്ട്രീയത്തെ മലിനമാക്കിയെന്നു തെളിയിക്കുന്നതാണ് മുനന്പം ഭൂമി തട്ടിപ്പുകേസ്.
വഖഫ് നിയമം ഭേദഗതി ചെയ്തതോടെ രാജ്യത്തൊരിടത്തും മുനന്പം ആവർത്തിക്കില്ല. പക്ഷേ, അതിനു മുൻകാല പ്രാബല്യമില്ലാതെ വന്നതോടെ മുനന്പം ഇരകൾ നിരാശയിലായിരുന്നു. അപ്പോഴാണ് രാഷ്ട്രീയം തടഞ്ഞ നീതിയെ കോടതി ഉയർത്തിപ്പിടിച്ചിരിക്കുന്നത്. അന്തിമമായി പറഞ്ഞാൽ, ഇന്ത്യയിലെ ചില രാഷ്ട്രീയ പാർട്ടികളെ സ്വന്തം ആസ്തിപ്പട്ടികയിൽ ഉൾപ്പെടുത്തിയശേഷമാണ് വഖഫ് ബോർഡ് മുനന്പത്തെത്തിയത്.
അല്ലായിരുന്നെങ്കിൽ മുനന്പത്തിന്റെ കണ്ണീരിൽ ചവിട്ടിയെത്തിയ രാഷ്ട്രീയ പാർട്ടികൾ പാർലമെന്റിൽ വഖഫിലെ കൈയേറ്റവകുപ്പുകളെയെങ്കിലും തള്ളിപ്പറയുമായിരുന്നു. ഭരണഘടനയുടെ മതേതര സ്വർണപ്പാളികളെ സംരക്ഷിക്കേണ്ടവരാണ് പാർലമെന്റ് സന്നിധാനത്തിരുന്ന് അതു പൊളിച്ചടുക്കിയത്. ഏതായാലും ഭേദഗതിയുടെ പിൻബലമില്ലാതെതന്നെ വഖഫ് ബോർഡിന്റെ മുനന്പത്തെ തട്ടിപ്പുശ്രമം കോടതി കണ്ടെത്തി. ഇതു നീതി നടപ്പാക്കാൻ സർക്കാരിനു കിട്ടിയ സുവർണാവസരമാണ്. വച്ചുതാമസിപ്പിക്കരുത്.
Editorial
‘പഠിച്ചു പഠിച്ച് പിന്നോട്ട്’ എന്നു പറയാറുണ്ട്. അതാണിപ്പോൾ കേരളത്തിലെ സ്കൂൾ കായികരംഗത്ത് നടക്കുന്നത്. സൂക്ഷ്മനിരീക്ഷണവും ശാസ്ത്രീയമായ പരിശീലനരീതികളുംവഴി ലോകരാജ്യങ്ങളെല്ലാം പുതിയ ഉയരവും വേഗവും ദൂരവും കണ്ടെത്താൻ ദൃഢനിശ്ചയത്തോടെ മുന്നോട്ടുകുതിക്കുന്പോൾ ഇവിടെ ക്ലോക്കും കലണ്ടറുമെല്ലാം പിറകോട്ടു തിരിച്ചുവച്ചിരിക്കുകയാണ്. ‘ചെറുപ്പത്തിലേ പിടികൂടുക’ എന്നത് ‘ചെറുപ്പത്തിലേ പടിയടയ്ക്കുക’ എന്നായി.
സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലം കായികകേരളത്തിന്റെ ഭാവിയാണ് ഇരുളടഞ്ഞിരിക്കുന്നത്. മാത്രവുമല്ല, കുട്ടികളുടെ കായികക്ഷമതയിൽ അങ്ങേയറ്റം ശ്രദ്ധപുലർത്തേണ്ട ഡിജിറ്റൽ കാലത്ത് ഭാവിതലമുറകളുടെ കായികക്ഷമതയുടെ കടയ്ക്കലാണ് നിരുത്തരവാദപരമായ നിലപാട് വഴി കത്തിവച്ചിരിക്കുന്നത്. കളികളിലും വിനോദങ്ങളിലും ഏർപ്പെടുക എന്നതു കുട്ടികളുടെ അവകാശമാണെന്ന് അർഥശങ്കയ്ക്കിടമില്ലാത്തവിധം ലോകമെങ്ങും അംഗീകരിച്ച കാര്യമാണ്. അതനുസരിച്ചുള്ള ആസൂത്രണവും പദ്ധതികളുമാണ് വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നത്. അപ്പോഴാണിവിടെ പഴയൊരു കെഇആറിന്റെ പേരിൽ സ്കൂളുകളിൽ കായികാധ്യാപകരെ നിയമിക്കാതെ കോപ്രായം കാട്ടുന്നത്.
സ്കൂൾ കായികമേളയുടെ സബ്ജില്ലാ തല മത്സരങ്ങൾ വിവിധ ജില്ലകളിൽ നടക്കുമ്പോൾ കായികാധ്യാപകർ നിസഹകരണ സമരത്തിലാണ്. അവരുടെ ആവശ്യങ്ങളാകട്ടെ തികച്ചും ന്യായവും. തസ്തിക മാനദണ്ഡം ശാസ്ത്രീയമായി പരിഷ്കരിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധിത പാഠ്യവിഷയമാക്കി മുഴുവൻ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കുക, ഹയർ സെക്കൻഡറി വിഭാഗത്തിൽ കായികാധ്യാപക നിയമനം നടത്തുക തുടങ്ങിയവയാണ് സംയുക്ത കായികാധ്യാപക സംഘടനയുടെ ആവശ്യങ്ങൾ. തട്ടിക്കൂട്ട് ബദൽ സംവിധാനങ്ങളിലൂടെയാണ് മത്സരങ്ങൾ നടത്തുന്നത്. ‘കാച്ച് ദെം യംഗ്, വാച്ച് ദെം ഗ്രോ’ എന്നൊരു മുദ്രാവാക്യം മൈതാനത്തിന്റെ മൂലയിൽ അന്ത്യശ്വാസം വലിച്ചുകിടക്കുന്നത് ആരും കാണുന്നില്ല.
കേരളത്തിന്റെ കായികപാരമ്പര്യം ഉജ്വലമായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. ദേശീയ, ഏഷ്യൻ, ലോക വേദികളിൽ തിളങ്ങിയ കായികതാരങ്ങളൊന്നുംതന്നെ വിണ്ണിൽനിന്ന് പൊട്ടിവീണവരല്ല. ഗ്രാമങ്ങളിലെ സ്കൂളുകളിൽനിന്ന് കായികാധ്യാപകർ കണ്ടെടുത്ത് ഊതിക്കാച്ചി പൊന്നിൻകുടങ്ങളാക്കിയവരാണ്. തോമസ് മാഷിനെപ്പോലുള്ള അനേകം കായികാധ്യാപകരുടെ കഠിനാധ്വാനത്തിന്റെയും വിയർപ്പിന്റെയും ആത്മാർഥതയുടെയും ഫലങ്ങളാണ്.
യുപി, ഹൈസ്കൂൾ ക്ലാസുകളിൽനിന്ന് കായികപ്രതിഭകളെ തിരിച്ചറിഞ്ഞ് വളർത്തിക്കൊണ്ടുവരണമെങ്കിൽ എല്ലാ സ്കൂളിലും കായികാധ്യാപകർ വേണം. ആർക്കും മനസിലാകുന്ന ഈ ലളിതയുക്തി സർക്കാരിനുമാത്രം ബോധ്യപ്പെടുന്നില്ല. വിദ്യാഭ്യാസവകുപ്പ് ഇപ്പോഴും പഴയൊരു നിയമത്തിന്റെയും അനുപാതക്കണക്കുകളുടെയും വ്യാജയുക്തിയിലാണ് അഭിരമിക്കുന്നത്.
സംസ്ഥാനത്തെ എഴുപതു ശതമാനത്തോളം സ്കുളുകളിൽ കായികാധ്യാപകരില്ലെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 500 കുട്ടികൾക്ക് ഒന്ന് എന്ന കണക്കിലാണ് കെഇആർ അനുവദിക്കുന്ന നിയമനം. കായികാധ്യാപകർ സമരം തുടങ്ങിയപ്പോൾ അത് യുപി സ്കൂളുകളിൽ 300ന് ഒന്ന് എന്നാക്കി. ഇതുവഴി ഈ വർഷം തസ്തിക നഷ്ടപ്പെടുന്ന അധ്യാപകർക്കു മാത്രമാണ് പ്രയോജനമെന്ന് സംഘടനകൾ പറയുന്നു. കണ്ണിൽ പൊടിയിടുന്ന മറ്റൊരു തന്ത്രം. അനുപാതം കുറച്ചതുവഴി അധികതസ്തിക പാടില്ലെന്ന കർശനനിർദേശവുമുണ്ട്.
സീനിയർ അണ്ടർ-19 വിഭാഗത്തിൽ മികച്ച പ്രകടനം നടത്തുന്ന കുട്ടികൾ ഹയർ സെക്കൻഡറിയിൽ നിന്നുള്ളവരാണ്. എന്നാൽ ആ സ്കൂളുകളിൽ കായികാധ്യാപകരില്ല. കായികാധ്യാപകരില്ലാത്ത അവസ്ഥയിലും കുറച്ചു കുട്ടികളെങ്കിലും മികവു കാട്ടുന്നുണ്ടെങ്കിൽ അതിനു കാരണം തികഞ്ഞ ആർജവത്തോടെ പ്രവർത്തിക്കുന്ന ചില അക്കാദമികളുള്ളതാണ്.
കായികമേളകളിൽ ഇനങ്ങൾ കൂടി. മത്സരങ്ങളും. കുട്ടികളെ പരിശീലിപ്പിക്കാനോ മത്സരങ്ങൾ ശാസ്ത്രീയമായി നടത്താനോ ആളില്ല. സ്പോർട്സിന്റെ സാങ്കേതിക വശങ്ങൾ അറിയാത്തവർ നടത്തുന്ന കായികമേളകൾ ഗുണത്തേക്കാളേറെ ദോഷമാണു ചെയ്യുക. പുതിയ എത്രയോ ചെറുപ്പക്കാർ ഫിസിക്കൽ എഡ്യുക്കേഷൻ കോഴ്സുകൾ പഠിച്ച് പുറത്തിറങ്ങുന്നു. അവരുടെ അറിവും കഴിവും സംസ്ഥാനത്തിന് പ്രയോജനപ്പെടാതെ പോവുകയാണ്.
രണ്ടായിരാമാണ്ടിൽ ‘സന്പൂർണ കായികക്ഷമതാ പരിപാടി’ നടപ്പാക്കിയിരുന്നു. അതുവഴി രാജ്യാന്തര മാനദണ്ഡം ഉപയോഗിച്ച് കുട്ടികളുടെ കായികക്ഷമത അളന്നു. സംസ്ഥാനത്തെ ഇരുപതു ശതമാനം കുട്ടികൾക്കേ പ്രായത്തിനനുസരിച്ച കായികക്ഷമതയുള്ളൂ എന്നായിരുന്നു കണ്ടെത്തൽ. അതവിടെ തീർന്നു. പിന്നെയാരും അതേക്കുറിച്ചു ചിന്തിച്ചില്ല. ഇങ്ങനെ തുടരുകയാണ് കായികഭരണം. മുന്‍പൊക്കെ കളി മൈതാനങ്ങളിലല്ലാതെ കുട്ടികൾക്ക് കായികക്ഷമതയ്ക്ക് അവസരമുണ്ടായിരുന്നു. അതായിരുന്നു അന്നത്തെ ജീവിതസാഹചര്യം. ഇന്ന് കാലം മാറി. ജീവിതരീതി മാറി. ഭക്ഷണരീതി മാറി. മനോഭാവം മാറി. കൂടുതൽ ജാഗ്രത പാലിക്കേണ്ട ഈ സമയത്ത് നമ്മൾ ഉറക്കംതൂങ്ങുകയാണ്.
ഇനിയിപ്പോൾ സംസ്ഥാന സ്കൂൾ കായികമേളയെന്നൊരു മാമാങ്കം നടത്തും. കേരള ടീമുകളെ പ്രഖ്യാപിക്കും. ആ കുട്ടികൾ ദേശീയമത്സരങ്ങളിൽ പങ്കെടുത്ത് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികൾ പുതിയ ദൂരവും ഉയരവും വേഗവും വെട്ടിപ്പിടിക്കുന്നത് കണ്ട് അന്തംവിട്ടു തിരിച്ചുപോരും. പഴയ പാണൻമാർ അപ്പോഴും പി.ടി. ഉഷയെന്നും ഷൈനി വിത്സനെന്നുമൊക്കെ പാടിനടക്കും.
കോടികൾ മുടക്കി നമ്മൾ ഫുട്ബോൾ ജീനിയസ് മെസിയെ കേരളത്തിൽ കൊണ്ടുവരുന്നു. നല്ലതുതന്നെ. യുവത്വത്തെ ഉണർത്താൻ കിട്ടുന്ന അവസരമൊന്നും നഷ്ടപ്പെടുത്താൻ പാടില്ല. അതേസമയം, ഇവിടത്തെ കായികരംഗത്തെ സമഗ്രപുരോഗതിയെക്കുറിച്ചും മേലാളൻമാർ ഇടയ്ക്കൊന്നു ചിന്തിക്കണം. സർക്കാർ പിടിവാശി ഉപേക്ഷിക്കണം. അനുപാതം നോക്കാതെ എല്ലാ സ്കൂളുകളിലും കായികാധ്യാപകരെ നിയമിക്കണം.
നൂറു കുട്ടികൾ പഠിക്കുന്ന വിദ്യാലയമാകട്ടെ, കായികവിദ്യാഭ്യാസം ആ കുട്ടികളുടെയും അവകാശമാണ്. കെഇആർ തടസമാണെങ്കിൽ അത് പരിഷ്കരിക്കണം. തൊട്ടതിനും പിടിച്ചതിനും വിദേശത്തേക്കു പറക്കാൻ വെമ്പുന്ന ഭരണാധികാരികൾ അവിടങ്ങളിൽ നടക്കുന്നത് കണ്ണ് തുറന്നു കാണണം. കരുത്തരായി വളർന്ന് രാജ്യത്തെ നയിക്കേണ്ട തലമുറയെയാണ് നശിപ്പിക്കുന്നതെന്ന് എല്ലാവരും ചിന്തിക്കണം.
Editorial
ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ആഗോള അയ്യപ്പഭക്തരെ ചതിച്ചവരെ കണ്ടെത്തണം, ശിക്ഷിക്കണം.
രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന വിവരം ലക്ഷക്കണക്കിനു ഭക്തരുടെ ഹൃദയങ്ങളെ ഉലച്ചിരിക്കുന്നു. ശ്രീകോവിലിന്റെ കാവൽക്കാരായ ദ്വാരപാലകരുടെ ശില്പത്തെ പൊതിഞ്ഞ സ്വർണംപോലും തട്ടിയെടുത്തവർ മറ്റെന്തു കവർച്ചയ്ക്കും മടിക്കാത്തവരാണ്.
ദ്വാരപാലകരെ ‘വകവരുത്തിയവർ’ എവിടെയൊക്കെ കടന്നുകയറിയെന്നും അറിയേണ്ടതുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്പലംവിഴുങ്ങികളെ മാത്രമല്ല, അവരെ പോറ്റിവളർത്തിയവരെയും നിയമത്തിനു മുന്നിലെത്തിക്കട്ടെ. ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്.
ശബരിമലയിൽനിന്ന് 2019ൽ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലകശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സ്വർണം പൊതിഞ്ഞ യഥാർഥ ദ്വാരപാലകശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കോടതി 30 വർഷത്തെ നടപടികൾ അന്വേഷണപരിധിയിൽ വരണമെന്നും ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു.
കഴിഞ്ഞ 40 വർഷമായി ശബരിമലയിലെ എല്ലാ ഇടപാടുകൾക്കും ദേവസ്വം ബോർഡിന്റെ ആളെന്ന മട്ടിൽ വ്യാപരിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മൂന്നുതവണ സ്വർണം പൂശിയ ചരിത്രമാണ് ദ്വാരപാലകശില്പങ്ങൾക്കുള്ളത്.
1998 സെപ്റ്റംബറിലാണ് വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിലും ദ്വാരപാലകശില്പങ്ങളും ആദ്യമായി സ്വർണം പൊതിഞ്ഞു കൊടുത്തത്. പിന്നീട് 2019 ജൂലൈയിൽ വീണ്ടും സ്വർണം പൊതിയാനെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ആൾ ഇത് ദേവസ്വം ബോർഡിൽനിന്നു വാങ്ങിക്കൊണ്ടുപോയി.
സെപ്റ്റംബർ 11ന് പോറ്റിയിൽനിന്ന് ദേവസ്വം ബോർഡ് പാളികൾ തിരികെ വാങ്ങുകയും ശില്പത്തിൽ ചേർക്കുകയും ചെയ്തു. താൻ ദേവസ്വം ബോർഡിൽനിന്ന് ഏറ്റുവാങ്ങിയത് ചെന്പുപാളികളായിരുന്നെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. എന്നാൽ, വിജയ് മല്യ 800 ഗ്രാം (100 പവൻ) സ്വർണത്തിൽ പൊതിഞ്ഞു കൊടുത്ത പാളികളാണ് 2019ൽ പോറ്റി കൊണ്ടുപോയതെന്നു വിജിലൻസ് കണ്ടെത്തിയെന്നാണു സൂചന.
അതു തിരിച്ചെത്തിച്ചപ്പോൾ 397 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. താൻ കൊണ്ടുപോയത് ചെന്പു പാളികളായിരുന്നെന്നും അരക്കിലോ സ്വർണം വാങ്ങിയതിൽ 397 ഗ്രാം പാളിക്കുവേണ്ടി ഉപയോഗിച്ചെന്നും ബാക്കി സ്വർണംകൊണ്ട് മാളികപ്പുറം ക്ഷേത്രത്തിൽ മാല പണിതു നൽകിയെന്നുമാണ് പോറ്റിയുടെ വാദം.
എങ്കിൽ വിജയ് മല്യ നൽകിയ 100 പവന്റെ സ്വർണപ്പാളി എവിടെയെന്ന ചോദ്യമാണ് ബാക്കി. മൂന്നാമത്തെ തവണ, ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് വീണ്ടും പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയി. 2019ൽ ദ്വാരപാലക പാളികൾക്കൊപ്പം രണ്ടു താങ്ങുപീഠങ്ങളും താൻ ദേവസ്വം ബോർഡിനെ ഏൽപ്പിച്ചെന്നും ഇപ്പോൾ സ്വർണം പൊതിയാൻ വേണമെങ്കിൽ അതിൽനിന്നെടുക്കാമെന്നും പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി ഇ-മെയിൽ അയച്ചു.
പക്ഷേ, ആ പീഠങ്ങൾ അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽനിന്ന് വിജിലൻസ് കണ്ടെത്തിയതോടെയാണ് പോറ്റി സംശയത്തിന്റെ നിഴലിലായത്. നിർദേശമുണ്ടായിരുന്നിട്ടും ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ ചെന്നൈയിലേക്കു കൊടുത്തുവിട്ട ദേവസ്വം ബോർഡിന്റെ നടപടിയും സംശയകരമാണ്.
മാത്രമല്ല, 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്ത പാളികൾ ചെന്പാണെന്ന് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയതിനും ബോർഡിനു കൃത്യമായ മറുപടിയില്ല. ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും പറയുന്നതിലെ ദുരൂഹതകൾ അഴിക്കുന്പോൾ അന്വേഷണസംഘത്തിനു മുന്നിൽ വെളിപ്പെടുന്നതിൽ കാണാതായ സ്വർണപ്പാളികൾ മാത്രമായിരിക്കില്ല. സമഗ്രമായ അന്വേഷണം ഉണ്ടാകട്ടെ. ആഗോള അയ്യപ്പഭക്തരെ കബളിപ്പിച്ചത് ആരാണെങ്കിലും ശബരിമലയിൽ വച്ചുപൊറുപ്പിക്കരുത്.
സ്വന്തം നാട്ടിൽ ദൈവത്തിനുപോലും രക്ഷയില്ലെന്ന അവസ്ഥ സംജാതമായതിൽ സർക്കാരിനും കൈകഴുകാനാവില്ല. ശബരിമലയിൽ അവതാരങ്ങളെ ആവശ്യമില്ലെന്നും അകറ്റിനിർത്തണമെന്നുമാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. പക്ഷേ, കോടതി കർശന നിലപാട് സ്വീകരിക്കുവോളം ഇത്തരം അവതാരങ്ങൾ സർക്കാരിന്റെ കണ്ണിൽപ്പെട്ടില്ലെങ്കിൽ അപമാനകരമാണ്.
ദൈവത്തിൽ മാത്രമല്ല, ആരാധനാലയങ്ങളുടെ നടത്തിപ്പുകാരിലും ഭക്തർക്കു വിശ്വാസമുണ്ട്. ദൈവത്തിന്റെ ആളുകൾ ചതിക്കില്ലെന്ന വിശ്വാസം! നിർഭാഗ്യവശാൽ ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർ എല്ലാ മതസ്ഥാപനങ്ങളിലും കയറിക്കൂടിയിട്ടുണ്ട്. ശബരിമല എല്ലായിടത്തും തിരുത്തലിനുള്ള മുന്നറിയിപ്പാകട്ടെ.
District News
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളാ സന്ദർശവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മന്ത്രിമാരായ വി.അബ്ദുറഹിമാന്, പി.രാജീവ്, ഡിജിപി, ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്റ്റേഡിയത്തിന് കർശന സുരക്ഷ ഒരുക്കണമെന്നും വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചു.
ജില്ലാതലത്തിലെ ഏകോപന ചുമതല കളക്ടർക്ക് നൽകി. കഴിഞ്ഞദിവസം അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
District News
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മാതൃകയിൽ സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്കും സ്വർണക്കപ്പ് നൽകാൻ സർക്കാർ തീരുമാനം. ഏറ്റവും കൂടുതൽ പോയിന്റ് നേടി ജേതാക്കളാകുന്ന ജില്ലയ്ക്ക് 117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പാണ് നല്‍കുന്നത്. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ്.
നേരത്തെ, ശാസ്ത്രമേളയ്ക്ക് ഒരു കിലോ തൂക്കമുള്ള സ്വർണക്കപ്പ് നൽകാനായി വിദ്യാർഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നെങ്കിലും കപ്പ് നിർമിച്ചിരുന്നില്ല. ഈ പണവും കായികമേളയ്ക്കുള്ള സ്പോണ്‍സർഷിപ്പ് പണവും ഉപയോഗിച്ചാകും കപ്പ് നിർമിക്കുക.
District News
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ നടപടി. 2019ൽ വിജയ് മല്യ നല്കിയ സ്വർണം ചെമ്പാണെന്ന് റിപ്പോർട്ട് നൽകിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ സസ്പെന്‍ഡ് ചെയ്തു. നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡെപ്യൂട്ടി കമ്മീഷണാണ് ഇദ്ദേഹം.
2025ൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപ്പാളികൊടുത്തുവിട്ടതും മുരാരി ബാബുവാണ്. അന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു.
അതേസമയം, ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ വീഴ്ചയിൽ പങ്കില്ലെന്നാണ് മുരാരി ബാബു പ്രതികരിച്ചത്. മഹസറില്‍ ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. താൻ നൽകിയത് പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
പത്തനംതിട്ട: ശബരിമല സ്വർണപ്പാളി വിവാദത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി ബോർഡ് ചർച്ച ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
വ്യവസ്ഥ ഇല്ലായ്മ 2019 ൽ നടന്നതാണ്. ഭഗവാന്റെ ഒരു തരി പൊന്ന് ആരെടുത്താലും ശിക്ഷിക്കപ്പെടണമെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡ് ആവശ്യപ്പെട്ടത് പ്രകാരമാണ് അന്വേഷണം തീരുമാനിച്ചത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. വിജിലൻസ് റിപ്പോർട്ട് ദേവസ്വം ബോർഡ് യോഗം ചർച്ച ചെയ്യും. ശബരിമല തീർഥാടന കാലം തുടങ്ങാറായി. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി നിലപാട് സ്വീകരിക്കണം. ശബരിമലയിലെ സ്വർണ ദുരുഹതയുടെ ചുരുൾ അഴിയുമെന്നും അദേഹം വ്യക്തമാക്കി.
ഞങ്ങൾക്ക് മറയ്ക്കാൻ ഒന്നും ഇല്ല. ആദ്യം ആരോപണം ഉന്നയിക്കുന്നത് ഉണ്ണികൃഷ്ണൻ പോറ്റി ആണല്ലോ. ഉണ്ണികൃഷ്ണൻ പോറ്റി ദുരുഹത നിറഞ്ഞ വ്യക്തിയാണ്. സ്വർണം തന്നു വിടണമെന്ന് ഉണ്ണികൃഷ്ണൻ പോറ്റി തങ്ങളോടും പറഞ്ഞു. തങ്ങൾ കൊടുത്തില്ല.
ഞങ്ങൾക്ക് ആരെയും ന്യായീകരിക്കേണ്ടതില്ല. തന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തുന്നു. അത് എന്തിനാണ്. താൻ പ്രതിയാണെങ്കിൽ നടപടി എടുക്കട്ടെ. 18 സ്ട്രോംഗ് റും ഉണ്ട്. എല്ലാ റൂമിലും കയറി പരിശോധിച്ചു. കൃത്യം കണക്ക് തിരുവാഭരണ കമീഷന്റെ കൈയിൽ ഉണ്ട്. നടപടിക്രമം പാലിച്ചിട്ടില്ല എന്ന് പറയാൻ കഴിയില്ല. കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ച് തന്നെയാണ് സ്വർണപാളി നൽകിയത്.
ഉപ്പ് തിന്നവർ വെള്ളം കുടിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയും ഇല്ലെന്നും പി.എസ്. പ്രശാന്ത് കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ഇന്നും നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. വിഷയത്തിലെ ഹൈക്കോടതി നിരീക്ഷണം ഞെട്ടിക്കുന്നതാണെന്നും ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു.
അതേസമയം, ഹൈക്കോടതിയെ പോലും കണക്കിലെടുക്കാത്ത പ്രതിപക്ഷമാണിതെന്ന് എന്ന് മന്ത്രി പി. രാജീവ് കുറ്റപ്പെടുത്തി. രാഷ്ട്രീയക്കളിയുമായി വരരുതെന്ന് സുപ്രീം കോടതി പ്രതിപക്ഷത്തോട് പറഞ്ഞത് തിങ്കളാഴ്ചയാണെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. അതേസമയം, സർക്കാർ ചർച്ചയ്ക്ക് തയാറാകണമെന്ന് സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞു.
പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിൽ വരെ പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യത്തരവേള റദ്ദാക്കി.
District News
തിരുവനന്തപുരം: വിദേശ തൊഴിൽ കുടിയേറ്റ നടപടികളിൽ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് കേരള പ്രവാസി കേരളീയകാര്യ വകുപ്പും (നോർക്ക) കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടർ ഓഫ് എമിഗ്രൻസും (തിരുവനന്തപുരം, കൊച്ചി) സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബൽ മൊബിലിറ്റി കോണ്‍ക്ലേവ് ഇന്നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിൽ ചേരുന്ന കോണ്‍ക്ലേവിൽ വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സംസ്ഥാന സർക്കാർ പ്രതിനിധികൾ, നൈപുണ്യ വികസന ഏജൻസികളിൽനിന്നും സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്മെന്റ് ഏജൻസികളിൽനിന്നുമുള്ള പ്രതിനിധികൾ, കുടിയേറ്റ മേഖലയിലെ അന്താരാഷ്ട്ര വിദഗ്ധർ തുടങ്ങിയവർ സംബന്ധിക്കും. വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകളിലെ നവീകരണം, സുരക്ഷിതത്വം, പരസ്പര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങൾ കോണ്‍ക്ലേവിൽ ചർച്ച ചെയ്യും.
വിദേശരാജ്യങ്ങളിലെ ഭാവി തൊഴിൽ സാധ്യതകളും മേഖലകളും, ഗ്ലോബൽ വർക്ക്ഫോഴ്സ് ലീഡർഷിപ്പിനായുള്ള കേരളത്തിന്റെ ദർശനം, ഭാവി സാധ്യതകൾക്കായി കേരളത്തിൽ ടാലന്റ് ബേസ്, സുതാര്യവും ചൂഷണരഹിതവുമായ റിക്രൂട്ട്മെന്റ് നടപടികൾ, നയരൂപീകരണത്തിനായുള്ള ഓപ്പണ്‍ ഹൗസ് എന്നീ സെഷനുകൾ ഉൾക്കൊള്ളുന്നതാണ് കോണ്‍ക്ലേവ്.
District News
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ വ്യാപാരികള്‍ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഓഫീസ് പരിസരത്തുനിന്ന് മാര്‍ച്ച് ആരംഭിക്കും.
താലൂക്ക്, ജില്ലാ ഭാരവാഹികളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. ഇന്ന് റേഷന്‍ കടകള്‍ തുറന്നുകൊണ്ട് കരിദിനമായി ആചരിക്കുമെന്ന് ഓള് കേരളാ റിട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി എന്നിവര്‍ അറിയിച്ചു.
Editorial
ജനങ്ങളുടെ ചോര കുടിക്കാൻ നേര്യമംഗലം-വാളറ റോഡിലെ അപകടവളവുകളിൽ
ഉദ്യോഗസ്ഥരുടെയും ഹർജിക്കാരുടെയും വേഷത്തിലെത്തുന്ന കള്ളിയങ്കാട്ടു നീലിമാരുണ്ടെങ്കിൽ തളയ്ക്കുകതന്നെ വേണം. ജനം അത്രയ്ക്കു മടുത്തു.
കേരളത്തിലെ ഏറ്റവും വലിയ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിലേക്കുള്ള അപകടവഴി ഒന്നു നന്നാക്കാൻ പോലും കെൽപ്പില്ലാതെ വനംവകുപ്പിനും പരിസ്ഥിതി ഹർജിക്കാർക്കും മുന്നിൽ മുട്ടിടിച്ചു നിൽക്കുകയാണ് സർക്കാർ. ദേശീയപാത-85ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ ഭാഗത്തെ വിപുലീകരണ ജോലിയാണ് ബിജെപി നേതാവിന്റെ ഹർജിയിൽ കോടതി വിലക്കിയതിനെത്തുടർന്നു മൂന്നു മാസത്തോളമായി മുടങ്ങിക്കിടക്കുന്നത്.
ആദ്യം വഴിമുടക്കിയതു വനംവകുപ്പാണെങ്കിലും വഴി വനംവകുപ്പിന്റേതല്ലെന്നു സ്വകാര്യ വ്യക്തികൾ കോടതിയിൽ തെളിയിച്ചതോടെ പിന്മാറി. പിന്നാലെയാണ് പുതിയ ഹർജിക്കാരനെത്തിയത്. ഹർജിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ കൊടുത്ത തെറ്റായ സത്യവാങ്മൂലം തിരുത്താൻ കോടതി രണ്ടുതവണ ആവശ്യപ്പെട്ടിട്ടും കൊടുത്തില്ല. ഇന്നു മൂന്നാമത്തെ അവസരമാണ്.
മണ്ണിടിഞ്ഞും മരം വീണും വണ്ടിയിടിച്ചും മരണമേഖലയായ നേര്യമംഗലം-വാളറ റോഡ് സർക്കാർ നന്നാക്കുമോ? അതോ, വനംവകുപ്പിന്റെയും ബിനാമികളുടെയും താളത്തിനുള്ള തുള്ളൽ തുടരുമോ? ഇന്നറിയാം. കേരളത്തിന്റെ മലയോര-വനാതിർത്തി മേഖലകളെ വന്യജീവികൾക്കു സുഖവാസകേന്ദ്രവും കർഷകർക്കും ആദിവാസികൾക്കും മരണമേഖലയുമാക്കിയ വനംവകുപ്പാണ് നേര്യമംഗലം-വാളറ റോഡിലും വഴി മുടക്കിയത്.
കൊച്ചി-ധനുഷ്കോടി ദേശീയപാത (എൻഎച്ച് 85) 980 കോടി രൂപ മുടക്കി നവീകരിക്കുന്നതിനിടെയാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കിലോമീറ്റർ വനമായതിനാൽ വീതി കൂട്ടാനോ കാനകൾ നിർമിക്കാനോ സംരക്ഷണഭിത്തി കെട്ടാനോ സാധ്യമല്ലെന്നു പറഞ്ഞ് പണി തടസപ്പെടുത്തിയത്.
വനം മന്ത്രിയും സർക്കാരും നോക്കുകുത്തിയായി നിൽക്കവേ, ഇതിനെതിരേ മൂവാറ്റുപുഴ നിർമല കോളജ് വിദ്യാർഥിനി കിരൺ സിജു, ഫാം (ഫാർമേഴ്സ് അവെയർനെസ് റിവൈവൽ മൂവ്മെന്റ്) ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസ്, ബബിൻ ജെയിംസ്, വാളറയിൽ റോഡരികിൽ കരിക്കു വിൽക്കുന്നതിനിടെ വനത്തിൽ അതിക്രമിച്ചു കയറിയെന്ന ആരോപണത്തത്തുടർന്ന് അറസ്റ്റിലായ മീരാൻ എന്നിവരാണ് റോഡ് വനംവകുപ്പിന്റേതല്ലെന്നു പറഞ്ഞു കോടതിയെ സമീപിച്ചത്.
തുടർന്ന്, രാജഭരണകാലം മുതലേ റോഡ് 100 അടി വീതിയിൽ പൊതുമരാമത്ത് വകുപ്പിന് വിട്ടുകൊടുത്തതാണെന്നും നിലവിലുള്ള റോഡിന്റെ നടുവിൽനിന്ന് ഇരുവശങ്ങളിലേക്കും അമ്പത് അടി വീതമുള്ള ഭാഗത്ത് വനംവകുപ്പിന് അവകാശമില്ലെന്നും റോഡുപണിക്കു തടസം നിൽക്കരുതെന്നും 2024 മേയ് 28ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചു.
റവന്യു രേഖകൾ പ്രകാരം റോഡ് പുറമ്പോക്ക് എന്നു പറഞ്ഞിരിക്കുന്നതിനാൽ നിർമാണപ്രവർത്തനം നടത്താൻ കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയും ആവശ്യമില്ല. അതിനുശേഷം, ഓഗസ്റ്റ് രണ്ടിനു ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ പങ്കെടുത്ത മീറ്റിംഗിൽ, 10 മീറ്റർ വീതിയിൽ ടാറിംഗ് നടത്താമെന്നും വനംവകുപ്പ് തടസം സൃഷ്ടിക്കരുതെന്നും തീരുമാനമായി. പ്രശ്നം ഇവിടെ തീരേണ്ടതായിരുന്നെങ്കിലും ദുരൂഹമായ നീക്കങ്ങളാണ് പിന്നീടുണ്ടായത്.
ഇക്കൊല്ലം ജനുവരി 21നു തുടങ്ങിയ പണി തുടരുന്നതിനിടെയാണ് മരം മുറിച്ചെന്നാരോപിച്ച് ബിജെപി നേതാവ് എം.എൻ. ജയചന്ദ്രൻ കോടതിയിലെത്തിയത്. ഇതിന്റെ ഭാഗമായി, റിസർവ് വനമായിരുന്ന ഇവിടം റവന്യു ഭൂമിയായി പ്രഖ്യാപിക്കുന്ന വിജ്ഞാപനം പുറത്തിറക്കിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നവകാശപ്പെട്ട് വനംവകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു.
അതായത്, വനംവകുപ്പിന്റേതല്ലെന്നു കോടതി വിധിച്ച 14.5 കിലോമീറ്റർ വനമാണെന്നു വീണ്ടുമൊരു പ്രസ്താവന! 2024 ഓഗസ്റ്റ് രണ്ടിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെടുത്ത തീരുമാനത്തിനു കടകവിരുദ്ധമായി ചീഫ് സെക്രട്ടറിക്കുവേണ്ടി എന്നു പറഞ്ഞ് ഇത്തരമൊരു നിലപാട് ബിജെപി നേതാവിന്റെ ഹർജിയോടനുബന്ധിച്ച് സർക്കാർ ഉദ്യോഗസ്ഥൻ കോടതിയിൽ സമർപ്പിച്ചതിൽ ദുരൂഹതയുണ്ട്.
ഇതു പരിഹരിക്കാൻ പുതിയ സത്യവാങ്മൂലം നൽകുമെന്നു സർക്കാർ പറഞ്ഞെങ്കിലും ഓഗസ്റ്റ് 21നും സെപ്റ്റംബർ 18നും കോടതി അനുവദിച്ച തീയതികളിൽ സർക്കാർ ഒരു രേഖയും സമർപ്പിച്ചില്ല. ഇന്ന് അവസാന തീയതി നൽകിയിരിക്കുകയാണ്. ഇന്നലെ ദേശീയപാത സംരക്ഷണ സമിതി റോഡ് ഉപരോധവും ചക്രസ്തംഭന സമരവും നടത്തി. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ, നേര്യമംഗലം-വാളറ റോഡിൽ വനംവകുപ്പിനു കാര്യമില്ലെന്ന് സർക്കാർ ഇന്നു കോടതിയിൽ സത്യവാങ്മൂലം നൽകണം.
മാത്രമല്ല, സർക്കാരിന്റെ തീരുമാനങ്ങളെ ഉദ്യോഗസ്ഥർ അട്ടിമറിച്ചെങ്കിൽ ആ ഗൂഢാലോചന അന്വേഷിക്കണം. ഉത്തരവാദിയിൽനിന്ന് മൂന്നുമാസത്തോളം റോഡ് നിർമാണം മുടക്കിയതിന്റെ നഷ്ടം ഈടാക്കണം. ആർക്കും നിയന്ത്രണമില്ലാത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥഭരണം ജനജീവിതത്തെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കുന്നത്.
വന്യജീവി ആക്രമണത്തിലും കൃഷിനാശത്തിലും വനംവകുപ്പിന്റെ കള്ളക്കേസുകളിലും സഹികെട്ട ജനങ്ങളുടെ ചോര കുടിക്കാൻ നേര്യമംഗലം-വാളറ റോഡിലെ അപകടവളവുകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ഹർജിക്കാരുടെയും വേഷത്തിലെത്തുന്ന കള്ളിയങ്കാട്ടു നീലിമാരുണ്ടെങ്കിൽ തളയ്ക്കുകതന്നെ വേണം. ജനം അത്രയ്ക്കു മടുത്തു.
District News
ആലപ്പുഴ: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി മുൻ ദേവസ്വം മന്ത്രി ജി. സുധാകരന്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന് മത്സരിച്ച് പറഞ്ഞു കൊണ്ടിരിക്കുകയാണ്. അങ്ങനെ എപ്പോഴും പറയുന്നതു കൊണ്ടായില്ല. ശബരിമലയിലെ സ്വര്‍ണപ്പാളി മോഷ്ടിച്ചു കൊണ്ടുപോയി. അതിലും നമ്മള് നമ്പര്‍ വൺ ആണോ എന്നും ജി. സുധാകരൻ ചോദിച്ചു.
കെപിസിസി സാംസ്കാര സാഹിതി വേദിയിൽ "സംസ്കാരവും രാഷ്ട്രീയവും ഇന്ന് നാളെ' എന്ന വിഷയത്തിൽ സംസാരിക്കുമ്പോഴാണ് സുധാകരൻ സംസ്ഥാന സർക്കാരിനെതിരെയുള്ള വിമർശനം നടത്തിയത്.
"എല്ലാവരും ആവർത്തിച്ച് നമ്മൾ നമ്പർ വൺ ആണെന്ന് പറയുകയാണ്. ചില കാര്യങ്ങളിൽ നമ്പർ വൺ ആണെന്നത് ശരിയാണ്. എന്നാൽ എല്ലാ കാര്യങ്ങളിലും നമ്പർ വൺ ആയാൽ എല്ലാം പൂർണമായി എന്നാണ്. എല്ലാകാര്യങ്ങളിലും പൂർണമായാൽ പിന്നെ മുന്നോട്ട് പോകേണ്ടതില്ലല്ലോ എന്നും സുധാകരൻ പറഞ്ഞു.
സ്വർണപ്പാളി മോഷണം അടക്കമുള്ള പല വൃത്തികെടുകളിലും നമ്മൾ ഒന്നാമതാണ്. സ്വർണപ്പാളി കേരളം ഒന്നാമതാണോ എന്നും സുധാകരൻ ചോദിച്ചു. സ്വർണപ്പാളി മോഷണത്തിൽ സിപിഎമ്മും കോൺഗ്രസും താനും അടക്കം പലരും പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
District News
തിരുവനന്തപുരം: സംഘപരിവാർ നട്ടുവളർത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് ജസ്റ്റീസ് ബി.ആര്. ഗവായ്ക്കു നേരെ കോടതി മുറിയിൽ നടന്ന അക്രമശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സനാതന ധർമത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോർട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാൻ കഴിയില്ല.
സംഘപരിവാറിന്റെ വിഷലിപ്തമായ വർഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉൽപ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങൾ.
ആർഎസ്എസും അതിന്റെ പരിവാരവും നൂറു വർഷംകൊണ്ടു സൃഷ്ടിച്ചുവച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാ ഗാന്ധിക്കു നേരെ നിറയൊഴിക്കാൻ മടിച്ചിട്ടില്ലാത്ത വർഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓർമിപ്പിക്കുന്ന സംഭവമാണ് സുപ്രീംകോടതിയിൽ ഇന്നുണ്ടായത്.
ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസാരവൽക്കരിക്കാനാവില്ല. സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
District News
പാലക്കാട്: ഒമ്പതുവയസുകാരിയുടെ ഒടിഞ്ഞ കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന്. ജൂനിയര്‍ റസിഡന്റ് ഡോക്ടർ മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടർ സര്‍ഫറാസ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അതേസമയം ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഡിഎംഒ നല്കിയ ഈ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി.
കൈ മുറിച്ചുമാറ്റേണ്ട സാഹചര്യമുണ്ടായതു ജില്ലാ ആശുപത്രിയിൽനിന്നു പ്ലാസ്റ്റർ ഇട്ടതുകൊണ്ടല്ലെന്നായിരുന്നു ഡോക്ടർമാരുടെ വിശദീകരണം. അപൂർവമായി സംഭവിക്കാവുന്ന കോംപ്ലിക്കേഷൻ മൂലമാണു കൈ മുറിച്ചുമാറ്റേണ്ടിവന്നതെന്നാണു വിശദീകരണം. ആശുപത്രിരേഖകൾ പ്രകാരം, നൽകാവുന്ന എല്ലാ ചികിത്സയും കുട്ടിക്കു നൽകിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് പി.കെ. ജയശ്രീ അറിയിച്ചിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 24നു കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് പാലക്കാട് പല്ലശ്ശന ഒഴിവുപാറ സ്വദേശികളായ വിനോദ് -പ്രസീത ദമ്പതികളുടെ മകളായ നാലാം ക്ലാസ് വിദ്യാര്‍ഥിനി വിനോദിനിയുടെ കൈയാണ് മുട്ടിനുതാഴെ മുറിച്ചുമാറ്റിയത്.
പരിക്കേറ്റ കുട്ടിയെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. അവിടെനിന്ന് കൈക്ക് പ്ലാസ്റ്റര്‍ ഇട്ട് പറഞ്ഞയച്ചു. ദിവസങ്ങള്‍ കഴിഞ്ഞതും പരിക്ക് പഴുത്ത് ദുര്‍ഗന്ധം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായി. ഇതേത്തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇവിടെവച്ച് കുട്ടിയുടെ കൈയുടെ ഭാഗം ഡോക്ടര്‍മാര്‍ മുറിച്ചു മാറ്റുകയായിരുന്നു.
District News
ചാത്തന്നൂർ: ചിറക്കര ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വര മുന്നറിയിപ്പ്. കിണർ വെള്ളത്തിന്റെ സാമ്പിൽ തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധന നടത്തിയപ്പോഴാണ് രോഗാണു സാന്നിധ്യം തിരിച്ചറിഞ്ഞത്. ചിറക്കര ഇടവട്ടം സ്വദേശിയായ ഒരാൾ കുഴഞ്ഞുവീണു. കാൻസർ രോഗിയായിരുന്നതിനാൽ ചികിത്സ നടത്തി കൊണ്ടിരുന്ന റീജിയണൽ കാൻസർ സെന്ററിലെത്തിച്ചു.
പല പഞ്ചായത്തുകളിലും അമീബിക് മസ്തിഷ്ക ജ്വര ഭീഷണിയുള്ളതിനാൽ കുഴഞ്ഞു വീണ ആളിന്റെ വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
കിണർ വെള്ളത്തിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയെങ്കിലും രോഗിയിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നുവെന്ന് ചിറക്കര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. അഞ്ജന ബാബു പറഞ്ഞു. രോഗി മരണമടഞ്ഞു.
ഗ്രാമീണ പ്രദേശമായ ചിറക്കരയിലെ കുളങ്ങളിലും തോടുകളിലും കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിണർ വെള്ളമായാലും ജപ്പാൻ കുടിവെള്ളമായാലും തിളപ്പിച്ച് ആറ്റി മാത്രമേ ഉപയോഗിക്കാവൂ. കിണറുകളിൽ ക്ലോറിനേഷൻ നടത്തി വരികയാണെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
District News
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്.
ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. കെട്ടിക്കിടക്കുന്നതോ മലിനമായതോ ആയ ചൂടുവെള്ളത്തിൽ അമീബകൾ കാണപ്പെടുന്നു. ഈ വെള്ളം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ് രോഗം പകരുന്നത്.
നീന്തൽ, വെള്ളത്തിൽ മുങ്ങിക്കുളിക്കൽ, ഓസ് ഉപയോഗിച്ച് മൂക്കിൽ വെള്ളം ചീറ്റിക്കൽ തുടങ്ങിയ സന്ദർഭങ്ങളിൽ ഇത് സംഭവിക്കാം. മൂക്കിലൂടെ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുകയും അവിടെ വീക്കം ഉണ്ടാക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു.
District News
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിഷയത്തിൽ ഹൈക്കോടതിയുടെ നിരീക്ഷണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ദേവസ്വം ബോർഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ശബരിമല അയ്യപ്പന്റെ സ്വർണം കവർന്നത് 2022ൽ തന്നെ സർക്കാരിനും ദേവസ്വം ബോർഡിനും അറിയാവുന്ന വിഷയമാണ്. ഹൈക്കോടതി ഇടപെട്ടപ്പോഴാണ് വിവരം പുറത്തായത്. സർക്കാരും ദേവസ്വം ബോർഡും കള്ളക്കച്ചവടത്തിൽ പങ്കാളിയാണെന്നും സതീശൻ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി മാത്രമല്ല സർക്കാരും ദേവസ്വം ബോർഡും കുറ്റക്കാരാണ്. സ്വർണം കവർന്നെന്ന് ബോധ്യപ്പെട്ടിട്ടും അതേ സ്പോൺസറെ തന്നെ ഏൽപ്പിച്ചു. നാൽപത് ദിവസം കഴിഞ്ഞാണ് ചെന്നെയിൽ അറ്റകുറ്റപ്പണിക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leader Page
പതിനാറായിരത്തോളം അധ്യാപകരെ മുഴുപട്ടിണിയിലേക്കും കുടുംബപ്രശ്നങ്ങളിലേക്കും മാനസിക അസ്വാസ്ഥ്യങ്ങളിലേക്കും ആത്മഹത്യയിലേക്കും നയിച്ചുകൊണ്ടിരിക്കുന്ന ചില പച്ചയായ വസ്തുതകൾ പൊതു സമൂഹം അറിയേണ്ടതുണ്ട്.
സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, സെക്കൻഡറി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ നിയമനങ്ങളിൽ പിഡബ്ല്യുഡി ആക്ട് 1995 പ്രകാരം 7-2-1996 മുതൽ 18-4-2017 വരെ മൂന്നും ആർപിഡബ്ല്യുഡി ആക്ട് 2016 പ്രകാരം 19-4-2017 മുതൽ നാലും ശതമാനം സംവരണം മുൻകാല പ്രാബല്യത്തോടെ ഭിന്നശേഷി വിഭാഗത്തിലുള്ള ഉദ്യോഗാർഥികൾക്കായി നീക്കിവയ്ക്കേണ്ടതുണ്ട് എന്നതാണ് ഭിന്നശേഷി സംവരണ നിയമം.
ശാരീരിക ന്യൂനതകളാൽ അവശത അനുഭവിക്കുന്ന ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികളോട് അനുഭാവപൂർവമായ നിലപാടാണ് ക്രൈസ്തവ മാനേജ്മെന്റുകൾക്ക് എന്നുമുള്ളത്.
എന്നാൽ, ഭിന്നശേഷി നിയമനത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത പതിനാറായിരത്തിലധികം അധ്യാപകരാണ് സംസ്ഥാനത്തുള്ളത്. റോസ്റ്റർ തയാറാക്കി, സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം അപേക്ഷ നൽകി, ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും യോഗ്യരായവർ ഇല്ലാത്തതിനാൽ സ്കൂളുകളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
ഭിന്നശേഷി ഉദ്യോഗാർഥികൾ ലഭ്യമാകാത്തത് മാനേജ്മെന്റിന്റെയോ വ്യവസ്ഥാപിത തസ്തികകളിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാർ നിയമിക്കപ്പെട്ടില്ല എന്ന സാങ്കേതിക തൊടുന്യായം പറഞ്ഞ് അർഹരായ അധ്യാപകരുടെ നിയമനങ്ങൾ തടഞ്ഞു വച്ചിരിക്കുന്നത് മാനുഷികമൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
കോടതി ഉത്തരവനുസരിച്ച് നിയമപ്രകാരമുള്ള ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ മറ്റ് അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ സർക്കാർ ഉത്തരവിട്ടു. സമാനസ്ഥിതി നിലനിൽക്കുന്ന മറ്റ് സൊസൈറ്റികളിലും ഈ ഉത്തരവ് സർക്കാർ പരിഗണിക്കണമെന്നുകൂടി കോടതി നിരീക്ഷിച്ചെങ്കിലും മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിൽ ഈ ഉത്തരവ് നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല. ഓരോരുത്തരായി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങി കാലങ്ങൾ കാത്തിരുന്ന് നിയമനാംഗീകാരം നേടട്ടെ എന്ന തൊഴിലാളി വിരുദ്ധ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്.
മതിയായ എണ്ണം തസ്തികകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് നീക്കിവച്ചിട്ടുള്ള വിദ്യാലയങ്ങളിലെ മറ്റുള്ള നിയമനങ്ങൾ അംഗീകരിച്ചു നൽകുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചാൽ ഈ പ്രതിസന്ധി നിസാരമായി പരിഹരിച്ച് ആയിരക്കണക്കിന് അധ്യാപകർക്ക് ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ കഴിയും.
എന്നാൽ, തികച്ചും നിഷേധാത്മക നിലപാടാണ് സർക്കാർ പുലർത്തുന്നത് എന്ന് പറയാതെ വയ്യാ. മാനേജ്മെന്റ് പ്രതിനിധികളുമായും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പ്രതിനിധികളുമായും വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ പലവട്ടം നേരിട്ട് ചർച്ച നടത്തിയപ്പോഴും എല്ലാ പ്രശ്നങ്ങളും ഉടൻ അനുഭാവപൂർവം പരിഗണിക്കും എന്ന് വാക്ക് നൽകിയെങ്കിലും നീതി മാത്രം ഇപ്പോഴും അകലെയാണ്.
ഒരുപടികൂടി കടന്ന്, ഇപ്പോൾ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനർഹമായതെന്തൊക്കെയോ കരസ്ഥമാക്കുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നുതന്നെ മന്ത്രി പറഞ്ഞുവയ്ക്കുന്നു. പള്ളിക്കൊപ്പം പള്ളിക്കൂടങ്ങൾ നിർമിച്ച് കേരള സമൂഹത്തിൽ വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്ന സാമൂഹ്യപരിഷ്കരണത്തിലെ മുന്നണിപ്പോരാളികളെയാണ് ജാതി-മത പരാമർശങ്ങൾ നടത്തി നിശബ്ദരാക്കാൻ ഗൂഢശ്രമങ്ങൾ നടന്നുവരുന്നത്. ഇത്തരം ആസൂത്രിത നീക്കങ്ങൾ സർക്കാരിന് നേതൃത്വം നൽകുന്നവർ ഉപേക്ഷിക്കണം.
സർക്കാർ ഉത്തരവുകളെല്ലാം അക്ഷരംപ്രതി പാലിച്ചിട്ടും മാനേജ്മെന്റ് നിയമിച്ചിരിക്കുന്ന പൂർണ യോഗ്യതയുള്ള അധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കാത്ത, അധ്യാപകവിരുദ്ധ മനോഭാവം സർക്കാർ തിരുത്താൻ തയാറാവണം. ന്യായയുക്തമല്ലാത്ത സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മരവിപ്പിച്ചിരിക്കുന്ന അധ്യാപക നിയമന അംഗീകാരം ഇനിയെങ്കിലും അനുഭാവപൂർവം പരിഗണിച്ചു പൂർത്തീകരിച്ചു നൽകാനുള്ള സന്മനസും സർക്കാരിനുണ്ടാവണം.
ഞങ്ങൾക്ക് വേണ്ടത് നീതി മാത്രമാണ്. ആരുടെയും ഔദാര്യമല്ല.
Leader Page
മധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറപ് കഴിച്ചതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ കുട്ടികൾ മരിച്ച സംഭവം ആരോഗ്യസുരക്ഷാരംഗത്തെ വലിയ പാളിച്ചയാണ് തുറന്നുകാട്ടുന്നത്. കർശനമാകേണ്ട പരിശോധനയിൽ വന്ന അയവ്, ആരോഗ്യമേഖലയിൽ ഒരു സംഭവമുണ്ടായാൽ അതിവേഗം പ്രവർത്തിക്കേണ്ട സംവിധാനങ്ങളുടെ പരാജയം എന്നിവയെല്ലാം വലിയ ആശങ്കയാണുണ്ടാക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രാലയം ആറു സംസ്ഥാനങ്ങളിലായി 19 വ്യത്യസ്ത മരുന്നു സാന്പിളുകളുടെ പരിശോധന തുടങ്ങിയിട്ടുണ്ട്. വില്ലനായെന്ന് കരുതപ്പെടുന്ന കോൾഡ്രിഫ് കഫ് സിറപ്പിന്റെ നിർമാതാക്കളായ ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ തമിഴ്നാട് കാഞ്ചീപുരത്തെ നിർമാണകേന്ദ്രം അടച്ചുപൂട്ടി. കോൾഡ്രിഫിന്റെ ഒരു ബാച്ചിൽ അപകടകാരിയായ ഡൈ എഥിലിൻ ഗ്ലൈക്കോൾ അനുവദിച്ചതിലും ഉയർന്ന അളവിൽ കണ്ടെത്തി.
വൃക്കകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതാണ് ഈ രാസവസ്തു. കോൾഡ്രിഫിന്റെയും അതിന്റെ നിർമാതാക്കളുടെ മറ്റു മരുന്നുകളുടെയും വില്പന മധ്യപ്രദേശിൽ നിരോധിച്ചു. കേരളത്തിലും വില്പന നിർത്തിവച്ചിട്ടുണ്ട്. രാജസ്ഥാനിൽ മരണകാരണമായതെന്നു കരുതുന്ന കഫ് സിറപ്പ് നിർമിച്ചത് ജയ്പുരിലെ കെയ്സൺ ഫാർമയാണ്. ഇവരുടെ എല്ലാ മരുന്നുകളുടെയും വില്പന തടഞ്ഞിട്ടുണ്ട്.
ഇത്രയും നടപടികളുണ്ടായെങ്കിലും മധ്യപ്രദേശിൽ പതിനാലും രാജസ്ഥാനിൽ മൂന്നും കുട്ടികൾ മരിക്കാനിടയായ മാപ്പില്ലാത്ത അനാസ്ഥ മറച്ചുവയ്ക്കാനാകില്ല. സെപ്റ്റംബറിന്റെ തുടക്കത്തിലാണ് അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ അസാധാരണ മരണം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നുള്ള നിർണായകമായ രണ്ടാഴ്ച കാരണമറിയാതെ മധ്യപ്രദേശ് ആരോഗ്യവകുപ്പ് അധികൃതർ തപ്പിത്തടയുകയായിരുന്നു. അലസമായ പതിവ് അന്വേഷണങ്ങൾ എങ്ങുമെത്തിയില്ല. കുടിവെള്ളത്തിലെ മാലിന്യം, എലി, കൊതുക് എന്നിവയെ ചുറ്റിപ്പറ്റിയായിരുന്നു പരിശോധനകൾ. ഇതൊന്നും മരണകാരണത്തിലേക്ക് വഴിതെളിച്ചില്ല.
ഉണർന്നു പ്രവർത്തിച്ചില്ല
സെപ്റ്റംബർ രണ്ടിനാണ് മധ്യപ്രദേശിലെ ചിന്ദ്വാഡ ജില്ലയിലെ പരാസിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യുന്നത്. ശിവം എന്ന നാലുവയസുകാരൻ. തുടർന്ന് സെപ്റ്റംബർ 16 വരെയുള്ള ദിവസങ്ങളിൽ വിദ്ധി (മൂന്ന്), അദ്നാൻ (അഞ്ച്), ഉസൈദ് (നാല്), റിഷിക (അഞ്ച്), ശ്രേയ (രണ്ട്) എന്നീ കുട്ടികളും മരിച്ചു. സെപ്റ്റംബർ 18ന് ഹിതാൻഷ (നാല്) മരിച്ചതോടെ കുട്ടികൾ ചികിത്സ തേടിയിരുന്ന നാഗ്പുരിലെ ആശുപത്രിക്ക് ജില്ലാ ഭരണകൂടത്തിൽനിന്ന് ഒരറിയിപ്പു കിട്ടി. വൃക്കയുടെ പ്രവർത്തനം തകരാറിലായിട്ടാണു കുട്ടികൾ മരിക്കുന്നത്. അതേദിവസം തന്നെ വികാസ് എന്ന അഞ്ചു വയസുകാരനും മരിച്ചതോടെയാണ് സംഭവത്തിന്റെ യഥാർഥ ഗൗരവം അധികൃതർക്ക് മനസിലാകുന്നത്.
അതോടെ അന്വേഷണത്തിന്റെ ഗതി മാറി. ആശുപത്രി അധികൃതർ പതിവു നിസംഗത വെടിഞ്ഞു. റീനൽ ബയോപ്സി നടത്താൻ തീരുമാനിച്ചു. മൂന്നു കുട്ടികളുടെ ബയോപ്സി നടത്തിയപ്പോൾ നെഫ്രോണുകളുടെ നാശം കണ്ടെത്തി. വൃക്കകളിൽ രക്തം അരിച്ചെടുക്കുന്ന അടിസ്ഥാന ഘടകമാണ് നെഫ്രോൺ. അപ്പോഴാണ് കഫ് സിറപ്പുമായി ബന്ധപ്പെട്ട രോഗബാധയാകാം മരണകാരണമെന്ന നിഗമനത്തിലെത്തിയതെന്ന് പരാസിയയിലെ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ യാദവ് പറഞ്ഞു.
ഈ മാസമാദ്യം ഒരു വയസുള്ള സന്ധ്യയും ശനിയാഴ്ച ഒന്നര വയസുള്ള യോജിതയും മരണത്തിനു കീഴടങ്ങി. ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കു നെട്ടോട്ടമോടിയിട്ടും ഫലമുണ്ടായില്ലെന്ന് യോജിതയുടെ ബന്ധുക്കൾ കരഞ്ഞു പറയുന്പോൾ ആരോഗ്യവകുപ്പിന്റെ പിഴവുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ശരിയായ ആശുപത്രികളിലേക്ക് രോഗബാധിതരായ കുട്ടികളെ എത്തിക്കുന്നതിലും സംവിധാനം പരാജയപ്പെട്ടു.
എന്നാൽ, കുട്ടികളെ നാഗ്പുരിലെ ആശുപത്രിയിലേക്കു കൊണ്ടുപോയതാണ് കാര്യങ്ങൾ വഷളാക്കിയതെന്നാണ് അരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. തങ്ങളൊരുക്കിയ പ്രത്യേക സംവിധാനങ്ങൾ അതോടെ ഫലപ്രദമായില്ലെന്ന് അവർ പറയുന്നു. ചിന്ദ്വാഡ ജില്ലയിലെ പരാസിയ ബ്ലോക്കിൽ വീടുകൾ തോറുമുള്ള ആരോഗ്യസർവേ ഇപ്പോൾ നടന്നുവരികയാണ്.
പോസ്റ്റ്മോർട്ടം നടന്നില്ല
അതേസമയം, മരണകാരണത്തിലേക്ക് വെളിച്ചം വീശുമായിരുന്ന പോസ്റ്റ്മോർട്ടം ഒരു കേസിലും നടത്തിയില്ലെന്നതാണ് അങ്ങേയറ്റത്തെ വീഴ്ച. രക്ഷിതാക്കളുടെ സമ്മതം കിട്ടിയില്ലെന്ന ഒഴുക്കൻ കാരണമാണ് അധികൃതർ മുന്നോട്ടുവയ്ക്കുന്നത്. കാര്യത്തിന്റെ ഗൗരവം അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുവോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
കുടുംബം പോസ്റ്റ്മോർട്ടത്തിന് അനുമതി തന്നില്ല എന്ന് പരാസിയ സബ്ഡിവിഷണൽ മജിസ്ട്രേറ്റ് വികാസ് കുമാർ യാദവ് പറയുന്പോഴും കുടുംബങ്ങൾ പറയുന്നത് മറിച്ചാണ്. “ഭരണകൂടത്തിലെയോ ആശുപത്രിയിലെയോ ഒരാൾ പോലും പോസ്റ്റ്മോർട്ടം ആവശ്യപ്പെട്ടിട്ടില്ല.” മരിച്ച ഉസൈദ് എന്ന കുട്ടിയുടെ പിതാവ് യാസിൻ ഖാൻ പറയുന്നു. “അത് അത്യാവശ്യമുള്ള കാര്യമാണെന്ന് ഞങ്ങളോടാരും പറഞ്ഞില്ല.” മരിച്ച അദ്നാന്റെ പിതാവ് അമിൻ ഖാനും വ്യക്തമാക്കുന്നു. ഓട്ടോപ്സിക്ക് യാതൊരു വിരോധവും ഉണ്ടായിരുന്നില്ലെന്നും പക്ഷേ, ആരും ആവശ്യപ്പെട്ടില്ലെന്നും മറ്റൊരു രക്ഷിതാവും പറയുന്നു. ഇതോടെ വിലപ്പെട്ട ഫൊറൻസിക് തെളിവാണ് നഷ്ടമായത്.
തമിഴ്നാട്ടിലെ ജാഗ്രത
തമിഴ്നാട്ടിലുണ്ടായ ജാഗ്രത മധ്യപ്രദേശിലുണ്ടായില്ലെന്നതാണ് ആരോപണം. മരുന്നുകളുടെ സുരക്ഷാ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കാൻ ഉത്തരവാദിത്വമുള്ള സംസ്ഥാനത്തെ ഡെപ്യൂട്ടി ഡ്രഗ് കൺട്രോളർ ഈ ദിവസങ്ങളിൽ തീർഥാടനത്തിലായിരുന്നെന്നും ഭോപ്പാലിലെ ലാബിലെ അനലിസ്റ്റുകൾ ദസറ അവധി ആഘോഷിക്കുകയായിരുന്നെന്നും വിമർശകർ പറയുന്നു. കാര്യങ്ങൾ വെളിപ്പെട്ടിട്ടും കോൾഡ്രിഫ് സിറപ്പിന്റെ വില്പന തടയാൻ അധികൃതർ തയാറായില്ലെന്ന ആരോപണവുമുണ്ട്.
നാഗ്പുരിൽനിന്നുള്ള റിപ്പോർട്ട് വന്നശേഷവും കോൾഡ്രിഫ് സിറപ്പ് നിർദേശിച്ച ചിന്ദ്വാഡയിലെ ഡോക്ടർ പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ക്ലിനിക്കിലായിരുന്നു മരിച്ചവരിൽ മിക്ക കുട്ടികളും ആദ്യം ചികിത്സ തേടിയിരുന്നത്. ഇയാളുടെ ഭാര്യയുടെയും മരുമകന്റെയും മരുന്നുകടകളിൽനിന്ന് വില്ലൻ സിറപ്പ് പിന്നീടും വില്പന നടത്തിയതായും പോലീസ് പറഞ്ഞു.
ഇന്ത്യയിൽ നിർമിച്ച കഫ് സിറപ്പുകൾ മൂന്നു വർഷം മുന്‍പ് ആഫ്രിക്കയിലെ ഗാംബിയയിലും മരണകാരണമായതായി ആരോപണമുണ്ടായിരുന്നു. 2022ൽ എഴുപതോളം കുട്ടികളാണ് കഫ് സിറപ്പ് കഴിച്ചതിനുശേഷമുണ്ടായ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ഗാംബിയയിൽ മരിച്ചത്. ന്യൂഡൽഹി ആസ്ഥാനമായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നിനെതിരേ ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു.
നിസാരമാക്കി അധികൃതർ
മൂന്നാഴ്ചയ്ക്കുള്ളിൽ ഒന്നിനുപിറകെ ഒന്നായി കുട്ടികൾ വൃക്കരോഗം കാരണം മരിക്കുന്പോഴും എല്ലാം യാദൃച്ഛികസംഭവങ്ങളെന്ന് നിസാരവത്കരിക്കുകയായിരുന്നു അധികൃതർ. അതേസമയം, മധ്യപ്രദേശ് സർക്കാരിന്റെ കത്ത് ലഭിച്ച ഒക്ടോബർ ഒന്നിനുതന്നെ തമിഴ്നാട് ഡ്രഗ് കൺട്രോൾ വകുപ്പ് ഉണർന്നു പ്രവർത്തിച്ചു. രണ്ടു ദിവസം സർക്കാർ അവധിയായിരുന്നിട്ടും അന്വേഷണം ഊർജിതമായി നടക്കുകയും ഒക്ടോബർ മൂന്നിന് വില്ലനെ കണ്ടെത്തുകയും ചെയ്തു.
ശ്രേശൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് കഫ് സിറപ്പിൽ (ബാച്ച് എസ്ആർ-13) 48.6 ശതമാനം ഡൈ എഥിലിൻ ഗ്ലൈക്കോൾ (ഡിഇജി) അടങ്ങിയിട്ടുണ്ടെന്നാണ് അവർ കണ്ടെത്തിയത്. വൃക്കകളെ നശിപ്പിക്കുന്ന വ്യാവസായിക രാസവസ്തുവാണ് ഡിഇജി. തുടർന്നാണ് സ്റ്റോക്ക് മരവിപ്പിക്കുകയും കാഞ്ചീപുരത്തെ കന്പനി പൂട്ടുകയും ചെയ്തത്.
Leader Page
എൻഎസ്എസിന്റെ രാഷ്ട്രീയ പാർട്ടിയായിരുന്ന എൻഡിപിയുടെ വിദ്യാർഥി സംഘടനയായിരുന്ന ഡിഎസ്യുവിന്റെ നേതാവായിരുന്ന ശിവൻകുട്ടി നായരല്ല ഇടതുമുന്നണിയുടെ സിപിഎം മന്ത്രിയായ വി.ശിവൻകുട്ടി എന്ന് മറന്നപോലാണ് അധ്യാപകനിയമന വിഷയത്തിൽ മന്ത്രി വി. ശിവൻകുട്ടിയുടെ വാക്കുകളും പ്രവൃത്തിയും.
ഭിന്നശേഷിക്കാരെ ഏറ്റവും കരുതലോടെ ചേർത്തുനിർത്തുന്ന സമൂഹമാണ് ക്രൈസ്തവർ. കേരളത്തിൽ ഇക്കൂട്ടരെക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയതുതന്നെ കത്തോലിക്കാ പുരോഹിതനായിരുന്ന അന്തരിച്ച ഫാ.ഫെലിക്സ് സിഎംഐ ആണ്. 1980കളിൽ അച്ചൻ കേരളത്തിൽ പലയിടങ്ങളിൽ ഇത്തരം കുട്ടികളുടെയും മാതാപിതാക്കളുടെയും ക്യാന്പുകൾ സംഘടിപ്പിച്ചു ബോധവത്കരണം നടത്തി. അവിടെനിന്നുമാണ് സമൂഹം അവരെ അറിഞ്ഞുതുടങ്ങിയത്.
ഭിന്നശേഷിക്കാർക്ക് അധ്യാപകനിയമനങ്ങളിൽ സർക്കാർ സംവരണം ഏർപ്പെടുത്തിയത് 1996 ഫെബ്രുവരി ഏഴു മുതലാണ്. മൂന്നു ശതമാനമായിരുന്നു സംവരണം. 2017 മുതൽ അത് നാലു ശതമാനമാക്കി. 2022 ജൂണ്‍ 25 വരെ ഇതുസംബന്ധിച്ച് കൃത്യമായി നിർദേശങ്ങളുണ്ടായിരുന്നില്ല.1996 മുതലുള്ള ഒഴിവുകൾ ഒറ്റയടിക്കു തീർക്കാൻ യോഗ്യതയുള്ളവരെ കിട്ടാനില്ല എന്ന യാഥാർഥ്യമുണ്ട്. 3000 ഒഴിവുകൾക്ക് വന്നത് 500 അപേക്ഷകരാണ്.
ഈ ഒഴിവുകൾ നികത്താത്തതിന്റെ പേരിൽ 2021 നവംബർ എട്ടിനുശേഷം വരുന്ന നിയമനങ്ങൾ അംഗീകരിക്കില്ല എന്ന നിലപാടിലാണ് സർക്കാർ. നവംബർ 21 ന് സർക്കാർ പുറപ്പെടുവിച്ച സർക്കുലറിൽ ഭിന്നശേഷിക്കാരുടെനിയമനം നടത്തിയാലേ മറ്റു നിയമനം അംഗീകരിക്കൂ എന്നു വ്യക്തമാക്കി. താത്കാലിക നിയമനമേ അംഗീകരിക്കൂ. താത്കാലിക ജീവനക്കാർക്ക് ആനുകൂല്യങ്ങൾ ഒന്നും കൊടുക്കേണ്ട. ഒരു തൊഴിലാളിവർഗ സർക്കാർ നടത്തുന്ന പ്രവൃത്തിയാണിത്.
ഇക്കാര്യത്തിൽ 2025 ൽ മാർച്ച് 10 ന് എൻഎസ്എസിന് ലഭിച്ച സുപ്രീംകോടതിവിധി അനുസരിച്ച് ഭിന്നശേഷിക്കാരുടെ ഒഴികെയുള്ള ഒഴിവുകൾ നികത്താം. ഭിന്നശേഷിക്കാരല്ലാത്തവരുടെ തസ്തികകൾ അംഗീകരിക്കണം. ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജോർജ് മസി എന്നിവരുടെ ബെഞ്ച് പുറപ്പെടുപ്പിച്ച ഈ വിധി എല്ലാവർക്കും ബാധകം എന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതിയും എല്ലാവർക്കും ബാധകം എന്നു വിശദീകരിച്ചു. പക്ഷേ സർക്കാർ അംഗീകരിക്കുന്നില്ല. വിധി നടപ്പാക്കാൻ സർക്കാർതന്നെ ഹൈക്കോടതിയിൽനിന്ന് രണ്ടുമാസത്തെ സാവകാശം വാങ്ങി. അതുകഴിഞ്ഞിട്ടും അനുമതി കൊടുക്കുന്നില്ല. ഇപ്പോൾ പറയുന്നു സുപ്രീംകോടതിയുടെ ഉത്തരവ് വാങ്ങാൻ. ഇതാണോ പാവപ്പെട്ടവരുടെ സർക്കാർചെയ്യേണ്ടത്? അംഗീകൃത അധ്യാപക സംഘടനകൾ പ്രതികരിക്കുന്നില്ല. ഇതാണോ അധ്യാപകസംഘടനകൾ ചെയ്യേണ്ടത്? ആ വിധി എൻഎസ്എസിന് മാത്രം എന്ന് അഡ്വക്കറ്റ് ജനറൽ നിയമോപദേശം കൊടുത്തു എന്നാണ് സർക്കാർ പറയുന്നത്. ഭരണഘടനയുടെ 141-ാം വകുപ്പനുസരിച്ച് സുപ്രീംകോടതി വിധി ഇന്ത്യക്കാകെ ബാധകമാണ്.
1932ൽ തിരുവിതാംകൂറിൽ ഉണ്ടായ നിവർത്തനപ്രക്ഷോഭംപോലെ കേരളത്തിലെ ഈഴവരും മുസ്ലിംകളും ക്രൈസ്തവരും ഒറ്റക്കെട്ടായി ഇടതുസർക്കാരിനെതിരേ സമരം ചെയ്യേണ്ട സ്ഥിതിയിലേക്കാണ് ശിവൻകുട്ടി കാര്യങ്ങൾ കൊണ്ടുപോകുന്നത്. അയ്യപ്പസംഗമത്തെ പിന്താങ്ങിയ എൻഎസ്എസ് നേതാവ് സുകുമാരൻ നായരുടെ വാക്കുകൾ ഇടതുമുന്നണിക്ക് ഉണ്ടാക്കുന്ന അനുകൂലമായ അന്തരീക്ഷത്തിന്റെ നാലിരിട്ടിയാണ് ഈ വിഷയം ഉണ്ടാക്കുന്ന അപകടം.
2016 മുതൽ 2025 വരെ സ്വകാര്യ വിദ്യാലയങ്ങളിൽ നടത്തിയ 1.12,650 നിയമനങ്ങളിൽ 36,318 എണ്ണമാണ് സ്ഥിരനിയമനം. ബാക്കി താത്കാലികമാണ്. 2021നും 2025നും ഇടയിൽ നടത്തിയ 60,500 നിയമനങ്ങളിൽ 90 ശതമാനവും ദിവസക്കൂലിക്കാരാണ്. നിയമനം അംഗീകരിച്ചുകിട്ടാൻ കാത്തുകഴിയുന്ന 16,000 അധ്യാപകരും മനുഷ്യരാണ്. അവർക്കും വോട്ടുണ്ട്. സർക്കാർ ഉണർന്നു പ്രവർത്തിക്കണം.
വിഷയം നിയമസഭയിൽ ഉന്നയിച്ച മോൻസ് ജോസഫിനോട് സ്പീക്കർ ഷംസീർ പറഞ്ഞതായി പത്രങ്ങളിൽ വന്ന പ്രതികരണം ക്രൈസ്തവരിൽ വേദന ഉണ്ടാക്കുന്നതാണ്. ബിഷപ്പുമാരുടെ നിലപാട് അവതരിപ്പിക്കുവാനുള്ളതല്ല നിയമസഭ എന്ന് ഷംസീർ പറഞ്ഞതായാണ് വാർത്ത. ഇടയലേഖനങ്ങൾ ഉദ്ധരിക്കുന്നവർ ഇങ്ങനെ പറയുന്നതിനെ ജനം പരിഹസിക്കും. നിയമനവുമായി ബന്ധപ്പെട്ടു മോൻസ് ജോസഫും മന്ത്രി റോഷിയും കേരള കോണ്‍ഗ്രസ് മാണി സംഘവും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം കൊടുത്തിട്ടുണ്ട്. അവരോട് അനുകൂലമായാണ് ശിവൻകുട്ടി മന്ത്രി പ്രതികരിച്ചത്. പക്ഷേ, പത്രക്കാരെ കാണുന്പോൾ പറയുന്നത് മറ്റൊരുസ്വരത്തിലാണ്.
വിമോചനസമരമൊന്നും ഇനി ഉണ്ടാവില്ല എന്നു കരുതിയാലും ക്രൈസ്തവരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശ്വാസംമുട്ടിക്കുവാൻ നോക്കിയ സർ സിപിക്കു 1947ലും മുണ്ടശേരിക്ക് 1957ലും എം.എ. ബേബിക്ക് 2006ലും, അവരുടെ സർക്കാരുകൾക്കും സംഭവിച്ചത് ഓർക്കുന്നതും നല്ലത്.
സുപ്രീംകോടതിയുടെ വിധിയിലൂടെ നായർ സർവീസ് സൊസൈറ്റിയുടെ വിദ്യാലയങ്ങൾക്ക് ലഭിച്ച നിയമന അവകാശം മറ്റുള്ളവർക്ക് നിഷേധിക്കുന്നത് സ്വാഭാവികനീതിയുടെ ലംഘനമാണെന്ന് ശിവൻകുട്ടിക്ക് അറിയാത്തതല്ല. ശിവൻകുട്ടി കുത്തുന്നത് സ്വന്തം കുഴി തന്നെയാണ്. ഇടതുമുന്നണിയിലെ ജനപിന്തുണയുള്ള കക്ഷിയായ കേരള കോണ്‍ഗ്രസ് മാണിക്കാരുടെ വേരറക്കുന്ന പണിയാണിത്. മുഖ്യമന്ത്രി ഇടപെടണം. ഏറെ വർത്തമാനങ്ങൾ പറയിക്കരുത്.
രാജയ്ക്കു പറ്റാത്തത് മോദിക്കോ?
2025 സെപ്റ്റംബർ 21 മുതൽ 25 വരെ ചണ്ഡിഗഡിൽ ചേർന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (സിപിഐ) 25-ാം പാർട്ടി കോണ്‍ഗ്രസ് തമിഴ്നാട്ടിൽനിന്നുള്ള നേതാവ് ഡി. രാജയെ വീണ്ടും ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.11 അംഗ നാഷണൽ സെക്രട്ടേറിയറ്റ് 33 അംഗ നിർവാഹക സമിതിയെയും തെരഞ്ഞെടുത്തു.
2026 ജൂണിൽ 76 വയസാകുന്ന രാജ മൂന്നാംവട്ടമാണ് സെക്രട്ടറി ആവുന്നത്. പാർട്ടിയുടെ പരമോന്നതപദവിയിലേക്ക് എത്തുന്ന ആദ്യത്തെ ദളിത് നേതാവാണ് അദ്ദേഹം. പാർട്ടി പദവികൾക്ക് 75 വയസ് എന്ന പ്രായപരിധി ഒഴിവാക്കിയാണ് നിയമനം. പ്രായപരിധി സംബന്ധിച്ച നിബന്ധനയിൽ വെള്ളം ചേർക്കുന്നതിനെ കേരളത്തിൽനിന്നുള്ള സഖാക്കൾ എതിർത്തു.
രാഷ്ട്രീയത്തിൽ പ്രായപരിധി നല്ലതാണെന്ന് എല്ലാവരും പറയും. പക്ഷേ നടപ്പാക്കില്ല. ദേശീയ പാർട്ടി എന്ന അംഗീകാരംപോലും ഇല്ലെങ്കിലും കേഡർ പാർട്ടി എന്ന് പറയുന്ന സിപിഐക്കുപോലും അതിനു സാധിക്കുന്നില്ല. പിന്നെന്തിന് മറ്റു പാർട്ടികളെക്കുറിച്ചു പറയുന്നു? സെപ്റ്റംബർ 25ന് മോദിക്ക് 75 തികഞ്ഞപ്പോൾ മോദിവിരുദ്ധർ മോഹിച്ചതാണത്. അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും പ്രായവിലക്ക് കല്പിച്ച ബിജെപി അതെല്ലാം മറന്നു.
രാജിയുടെ കാര്യത്തിൽ കാണിച്ച ഔദാര്യത്തിനപ്പുറം ചണ്ഡിഗഡ് സമ്മേളനംകൊണ്ട് പാർട്ടിക്കോ നാടിനോ എന്തെങ്കിലും പ്രയോജനം ഉണ്ടായതായി അറിയില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ലയനത്തെക്കുറിച്ച് ഇടക്കാലത്ത് ഉയർന്ന നല്ല വാക്കുകൾപോലും ഇക്കുറി കേട്ടില്ല.
കാനവും ബിനോയിയും ഒക്കെ പിണറായിയുടെ പ്രഭാവത്തിൽ മയങ്ങിക്കഴിയുകയാണ്. കേരളത്തിൽ ഭരണമുള്ളതുകൊണ്ട് പിണറായിയും ബിനോയിയും ഫലത്തിൽ ദേശീയ സെക്രട്ടറിയേക്കാൾ ഉയരത്തിലാണ്. ദേശീയസെക്രട്ടറി ആക്കാമെന്ന് പറഞ്ഞാലും രണ്ടാളും ഇപ്പോൾ കേരളം വിടില്ല. പണ്ട് മുസ്ലിം ലീഗിനായിരുന്നു ദേശീയ അധ്യക്ഷനേക്കാൾ വലിയ സംസ്ഥാന അധ്യക്ഷനുണ്ടായിരുന്നത്. ഇപ്പോൾ കമ്യൂണിസ്റ്റ് പാർട്ടികൾക്കും അങ്ങനെയായി. ഇടതായാലും പണത്തിനു മീതെ പരുന്തും പറക്കില്ല.
വോട്ടർപട്ടികയും കേരളവും
കേരളത്തി
Editorial
പാലക്കാട് എലപ്പുള്ളിയിൽ കുടിവെള്ളം മുട്ടിക്കുന്ന മദ്യനിർമാണശാല സ്ഥാപിക്കരുതെന്നാവശ്യപ്പെട്ടുള്ള ജനകീയ പ്രക്ഷോഭം കരുത്താർജിക്കുകയാണ്. ദിവസങ്ങൾക്കുമുന്‍പ്, ശുചീകരണപ്രവർത്തനങ്ങൾക്ക് എന്നു പറഞ്ഞെത്തിയ മദ്യക്കന്പനിക്കാരെ ജനം തടഞ്ഞിരുന്നു. ഇന്ന്, പ്രദേശത്ത് സംസ്ഥാനതല സമ്മേളനം നടക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്നു മദ്യനിർമാണത്തിനുള്ള സ്പിരിറ്റ് വാങ്ങുന്നതിന്റെ നഷ്ടം ഒഴിവാക്കാമെന്നതാണ് സർക്കാരിന്റെ ന്യായം.
അതായത്, ഇപ്പോൾതന്നെ അമിതലാഭമുള്ള മദ്യക്കച്ചവടത്തെ കൊള്ളസങ്കേതമാക്കാനുള്ള ചതുരുപായങ്ങളിലാണ് സർക്കാർ. മദ്യവും മയക്കുമരുന്നും കേരളത്തിന്റെ ഏറ്റവും വലിയ ശാപമായി മാറിയതുപോലും സർക്കാരിനെ പിന്തിരിപ്പിക്കുന്നില്ല. ക്ഷേമത്തേക്കാൾ ലാഭത്തിനു പ്രാധാന്യം കൊടുക്കുന്ന ഈ നിലപാടിൽനിന്നു സർക്കാർ പിന്തിരിയണം. മദ്യക്കന്പനിയെ വാഴിക്കാൻ എലപ്പുള്ളിക്കാരെ വീഴിക്കരുത്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 600 കോടി നിക്ഷേപത്തില്‍ വന്‍കിട മദ്യനിര്മാണത്തിനാണ് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് എക്സൈസ് വകുപ്പ് അനുമതി നല്‍കിയത്. പഞ്ചായത്തിനോട് ആലോചിക്കുകപോലും ചെയ്യാതെയുള്ള സർക്കാർ തീരുമാനം അറിഞ്ഞതുമുതൽ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. കോൺഗ്രസും ബിജെപിയും ജനങ്ങൾക്കൊപ്പമുണ്ട്.
നാലു ഘട്ടമായി 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍ പ്ലാന്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി-വൈനറി പ്ലാന്റ് എന്നിവയുള്‍പ്പെട്ട മദ്യനിർമാണ കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. മദ്യനിര്‍മാണത്തിനാവശ്യമായ ഏകദേശം 80 ലക്ഷം ലിറ്റര്‍ സ്പിരിറ്റ് പ്രതിമാസം മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്കു കൊണ്ടുവരുന്നത്.
ഇതുകാരണം ജിഎസ്ടിയിൽ 210 കോടിയുടെ നഷ്ടമുണ്ടെന്നാണ് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്. നിലവിൽ കിട്ടുന്ന 16,000 കോടിയിലധികം രൂപയുടെ മദ്യലാഭത്തിലേക്ക് ഇതുകൂടി ചേർക്കാൻ ജലദൗർലഭ്യമുള്ള ഗ്രാമത്തെ ഒരു മദ്യക്കന്പനിക്കു വിൽക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
മലയാളിയെ അനാരോഗ്യത്തിലേക്കും അക്രമാസക്തിയിലേക്കും കുടുംബത്തകർച്ചകളിലേക്കും വലിച്ചെറിയുന്ന മദ്യവിൽപനയിലൂടെ സർക്കാരിനു കിട്ടുന്ന ലാഭം നിസാരമല്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ നടന്നത് 19,561.85 കോടിയുടെ മദ്യവില്പനയാണ്. 2023-24ൽ ഇത് 19,088.68 കോടിയും 2022-23ല്‍ 18,510.98 കോടിയുമായിരുന്നു. വിൽക്കുന്നതിന്റെ ഒട്ടുമുക്കാലും ലാഭമണ്. അതായത്, നികുതിയിനത്തില്‍ ഖജനാവിലേക്കെത്തുന്ന വരുമാനം വർഷം ഏകദേശം 17,000 കോടിയോട് അടുത്തു.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതുമുതൽ 2025 മാർച്ച് 31 വരെ ബാർ ലൈസൻസ് ഫീസിനത്തിൽ ഖജനാവിലെത്തിയത് 1,225.70 കോടി രൂപ. ഇതൊന്നും പോരാഞ്ഞിട്ടാണ് സ്പിരിറ്റ് ഇറക്കുമതിയുടെ 210 കോടി ലാഭിക്കാൻ എലപ്പുള്ളിയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നത്. മദ്യക്കന്പനി പൂർണമായി പ്രവർത്തനസജ്ജമായാൽ പ്രതിദിനം വേണ്ടിവരുന്നത് അഞ്ച് ലക്ഷം ലിറ്റർ വെള്ളമാണ്.
ഭൂവിനിയോഗം, നെൽവയൽ തണ്ണീർത്തട സംരക്ഷണം, കുടിവെള്ളവിതരണം, മാലിന്യനിർമാർജനം എന്നിവ പൂർണമായും പഞ്ചായത്തിന്റെ അധികാരപരിധിയിലാണെങ്കിലും അതിനെയൊക്കെ മറികടന്നാണ് മന്ത്രിസഭ മദ്യക്കന്പനിക്കുവേണ്ടി തീരുമാനമെടുത്തത്. അനുമതി കൊടുത്തത് സുതാര്യമായിട്ടല്ലെന്ന ആരോപണവുമുണ്ട്.
കന്പനി പുറംതള്ളുന്ന മാലിന്യം എങ്ങനെ സംസ്കരിക്കുമെന്നതിനെക്കുറിച്ച് കൃത്യമായ മറുപടിയില്ല. ഭൂഗർഭജലമല്ല, മലന്പുഴ ഡാമിൽനിന്ന് എത്തിക്കുന്ന ജലമാണ് കന്പനി ഉപയോഗിക്കുന്നതെന്ന സർക്കാരിന്റെ വിശദീകരണം ഘടകകക്ഷിയായ സിപിഐ പോലും മുഖവിലയ്ക്കെടുത്തിട്ടില്ല. തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന വരണ്ട പ്രദേശമായതിനാല്‍ എലപ്പുള്ളിയിൽ നെല്‍ക്കൃഷിക്കു വെള്ളം തീരെയില്ല. പലരും കൃഷി ഉപേക്ഷിച്ചു.
കുടിവെള്ളത്തിനും ക്ഷാമമാണ്. പഞ്ചായത്ത് ഭരണസമിതി രൂപീകരിച്ച സ്വാഗതസംഘവും കർഷക, പരിസ്ഥിതി, മനുഷ്യാവകാശ, മദ്യവിരുദ്ധ, ഗാന്ധിയൻ സംഘടനകളും ചേർന്നു രൂപീകരിച്ച ‘ഗാന്ധിയൻ സ്ട്രഗ്ൾ എഗെൻസ്റ്റ് പ്രൊപ്പോസ്ഡ് ബ്രൂവറി അറ്റ് എലപ്പുള്ളി’ എന്ന പ്രസ്ഥാനമാണ് ഇന്നു സംസ്ഥാനതല സമ്മേളനം സംഘടിപ്പിക്കുന്നത്. പദ്ധതിക്കു നൽകിയ പ്രാഥമികാനുമതി റദ്ദാക്കണമെന്നു ചെയർമാൻ ബിഷപ് ജോഷ്വ മാർ ഇഗ്നാത്തിയോസ് സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്.
മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണി അതിനു കടകവിരുദ്ധമായ ഭരണമാണ് നടത്തുന്നത്. എലപ്പുള്ളിയിൽ പിന്നോട്ടില്ലെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ ജനങ്ങൾ അതൃപ്തരാണ്. സിൽവർലൈനിനുവേണ്ടി ആയിരക്കണക്കിനു മനുഷ്യരുടെ ഭാവി അനിശ്ചതത്വത്തിലാക്കിയതുപോലെയുള്ള അപക്വമായ നടപടിയായി ഇതും മാറരുത്.
ലോകകന്പനിയായ കൊക്കക്കോളയെ കെട്ടുകെട്ടിച്ചത് പ്ലാച്ചിമടയിലെ ആദിവാസികൾ ഉൾപ്പെടുന്ന പാവങ്ങളായിരുന്നു. പഞ്ചായത്തുകളെ മറികടന്ന് തീരുമാനമെടുക്കാൻ സർക്കാരിന് അധികാരമുണ്ടായിരിക്കാം. പക്ഷേ, ജനവിരുദ്ധ തീരുമാനങ്ങളെടുക്കുന്ന മന്ത്രിസഭകളെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ജനാധിപത്യം അതിനും മുകളിലാണെന്നു മറക്കരുത്. സിംഗൂരിലും നന്ദിഗ്രാമിലും അതിന്റെ സ്മാരകങ്ങളുണ്ട്; ധാർഷ്ട്യത്തിന്റെ കബറിടങ്ങൾപോലെ.
District News
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുത്തു. TH 577825 നന്പറിനാണ് ഒന്നാം സമ്മാനമായ 25 കോടി. പാലക്കാട് വിറ്റ ടിക്കറ്റിനാണ് സമ്മാനം. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ലഭിക്കും.
ഒന്നാം സമ്മാനമായ 25 കോടി രൂപയ്ക്ക് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും തിരുവോണം ബംപര്‍ വാഗ്ദാനം ചെയ്യുന്നു.
മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്കുന്നു. കൂടാതെ 5,000 മുതല്‍ 500 രൂപ വരെയും സമ്മാനമായി ലഭിക്കും.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് നടക്കുന്നത്. ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്.
തിരുവോണം ബംപറിന്റെ 75 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. ഇവയെല്ലാം ഏജന്‍സികള്‍ക്ക് വിറ്റുകഴിഞ്ഞുവെന്ന് ഭാഗ്യക്കുറി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. സെപ്റ്റംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നറുക്കെടുപ്പാണ് ഇന്നത്തേക്ക് മാറ്റിയത്.
അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ജിഎസ്ടി മാറ്റവുമായി ബന്ധപ്പെട്ടും ഏജന്റുമാരുടേയും വിൽപ്പനക്കാരുടേയും അഭ്യർഥന പരിഗണിച്ചാണ് ഇന്നത്തേക്ക് നറുക്കെടുപ്പ് മാറ്റിയത്.
District News
തിരുവനന്തപുരം: ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ വിനോദസഞ്ചാരിയെ വാട്ടർ സ്പോർട്സ് ജീവനക്കാർ മർദിച്ചെന്നാണ് പരാതി. ഗ്രീക്ക് പൗരൻ റോബർട്ടിനാണ് സാരമായി പരിക്കേറ്റത്.
രാവിലെ ഒൻപതിനാണ് സംഭവം. കഴിഞ്ഞ ദിവസം വിദേശിയുടെ മൊബൈൽ ഫോൺ ബീച്ചിൽ നഷ്ടപ്പെട്ടിരുന്നു. ഇത് അന്വേഷിച്ച് വിദേശി ബീച്ചിൽ എത്തുകയും പിന്നീട് കടലിൽ കുളിക്കാൻ ഇറങ്ങുകയും ചെയ്തു.
എന്നാൽ ഇത് വാട്ടർ സ്പോർട്സ് നടത്തിപ്പുകാരായ തൊഴിലാളികൾ തടഞ്ഞു. പിന്നീട് വാക്കേറ്റം ഉണ്ടാകുകയും വിദേശിയെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. കടലിലും മണലിലുമിട്ട് വിദേശിയെ മർദിച്ച് വലിച്ചിഴച്ചു. പാപനാശം പോലീസ് എയ്ഡ് പോസ്റ്റിന്റെ മുന്നിലിട്ടും മർദിച്ചു. നാട്ടുകാർ ഇടപെട്ടതോടെ സംഘം പിന്മാറുകയായിരുന്നു.
ടൂറിസം പോലീസെത്തി വിദേശിയെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കണ്ണിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. പോലീസിൽ പരാതി നൽകുമെന്ന് റോബർട്ട് പ്രതികരിച്ചു.
Leader Page
ഭിന്നശേഷി സഹോദരങ്ങൾക്കും അവരുടെ അക്കാദമിക് യോഗ്യതകൾക്കനുസൃതമായ തൊഴിൽ സംവരണം എന്ന ചേതോഹരമായ ചുവടുവയ്പ് നിർഭാഗ്യവശാൽ കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി ആയിരക്കണക്കിന് അധ്യാപകരുടെ നിയമനതടസത്തിനും അവരുടെ കുടുംബങ്ങളുടെ കണ്ണീരിനും കാരണമാകുന്നു. കുടുംബം പുലർത്താൻ അധ്യാപനത്തോടൊപ്പം മറ്റു തൊഴിലുകളും ചെയ്യേണ്ടിവരുന്നവരുടെ നിസഹായാവസ്ഥ ബന്ധപ്പെട്ടവർ കണ്ണുതുറന്നു കാണണം. ഇതു സംബന്ധിച്ച ചില യാഥാർഥ്യങ്ങളും എല്ലാവരും മനസിലാക്കണം.
ഒഴിവുകൾ നികത്തിയോ?
ഭിന്നശേഷിക്കാർക്കുള്ള സംവരണവുമായി ബന്ധപ്പെട്ട 2022 ജൂൺ 25ലെ സർക്കാർ ഉത്തരവു പ്രകാരം 1996 മുതൽ 2017 വരെ നടത്തിയിട്ടുള്ള നിയമനങ്ങളുടെ മൂന്നു ശതമാനവും 2017 മുതൽ തുടർന്നുള്ള വർഷങ്ങളിലെ നിയമനങ്ങളുടെ നാലു ശതമാനവുമാണ് എയ്ഡഡ് മാനേജ്മെന്റുകൾ മാറ്റിവയ്ക്കേണ്ടത്. ഇക്കഴിഞ്ഞ വർഷം വരെ ഈ ഒഴിവുകൾ നീക്കിവയ്ക്കുകയും വിവരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അറിയിക്കുകയുമാണ് മാനേജ്മെന്റുകൾ ചെയ്യേണ്ടിയിരുന്നത്. ഇപ്പോൾ അത് ജില്ലാതല സമിതികളെ ഏൽപ്പിച്ചതായി നിർദേശം വന്നു. ഈ നിർദേശങ്ങളെല്ലാം കൃത്യമായി പാലിക്കുകയാണ് ക്രൈസ്തവ മാനേജ്മെന്റുകളും മറ്റു മാനേജ്മെന്റുകളും. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അർഥനാപത്രം സമർപ്പിക്കുമ്പോൾ യോഗ്യരായവർ ഉണ്ടെങ്കിൽ അവരുടെ പാനലും ഇല്ലെങ്കിൽ നോൺ-അവെയ്ബിലിറ്റി സർട്ടിഫിക്കറ്റുമാണ് മാനേജ്മെന്റുകൾക്കു ലഭിച്ചുപോന്നിട്ടുള്ളത്. ലഭിക്കാതെവരുമ്പോൾ സർക്കാർ നിർദേശപ്രകാരം പത്രപരസ്യം നൽകി ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു. യോഗ്യരായവർ ആരെങ്കിലും വന്നാൽ അവരെ സന്തോഷപൂർവം നിയമിക്കുകയും ചെയ്യുന്നു. എങ്കിലും, ഇതിനു പിന്നിലെ യാഥാർഥ്യം, ഓരോ മാനേജ്മെന്റും നൽകിയ ഒഴിവുകൾ നികത്താൻ മാത്രം യോഗ്യരായ ഭിന്നശേഷിക്കാരെ കണ്ടെത്താൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോ സർക്കാരിനോ സാധിച്ചില്ല എന്നതാണ്.
ഉദാഹരണമായി ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജ്മെന്റ്, നിയമപ്രകാരം നാളിതുവരെ ഭിന്നശേഷിക്കാർക്കായി ഒഴിച്ചിട്ടിരിക്കുന്നത് 52 തസ്തികകളാണ്. ഇതിൽ ആദ്യവർഷങ്ങളിൽ കോർപറേറ്റ് മാനേജ്മെന്റ് സ്വന്തം നിലയിൽ നികത്തിയ തസ്തികകൾ പന്ത്രണ്ടും 2022ലെ ഉത്തരവിനുശേഷം സർക്കാർ നികത്തിയത് വെറും ഒമ്പതും മാത്രമാണ്. അതായത് ഇപ്പോഴും 31 തസ്തികകൾ യോഗ്യരായ ഭിന്നശേഷിക്കാരെ കാത്തിരിക്കുന്നു. മാത്രമല്ല, ഈ തസ്തികകളിലേക്കു യോഗ്യരായവർ എപ്പോൾ വന്നാലും നിയമിക്കാൻ തയാറാണെന്ന സത്യവാങ്ങ്മൂലം നൽകിയിട്ടുള്ളതുമാണ്. ഇപ്രകാരമാണ് എല്ലാ മാനേജ്മെന്റുകളും പ്രവർത്തിക്കുന്നത്. അപ്പോൾ, ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും നികത്തിയിട്ടില്ലെന്നുമൊക്കെ വിദ്യാഭ്യാസമന്ത്രി ആവർത്തിച്ചു പറയുമ്പോൾ അത് ആരെപ്പറ്റി പറയുന്നു, എന്തിനു പറയുന്നു എന്ന് അദ്ദേഹം വ്യക്തമാക്കണം.
യോഗ്യരായവരെ കണ്ടെത്താൻ സർക്കാർ സംവിധാനങ്ങൾക്കു സാധിക്കാത്തതിന് മാനേജ്മെന്റുകളെ എന്തിനു പഴിചാരുന്നു? ഇത്രയും ആവേശത്തോടെ അദ്ദേഹം സംസാരിക്കുമ്പോൾ വളരെ ലളിതമായി അദ്ദേഹത്തിനു ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ഭിന്നശേഷി സംവരണത്തിനായി കൃത്യമായ ഒഴിവുകൾ മാറ്റിവച്ച് സത്യവാങ്ങ്മൂലം നൽകിയ മാനേജ്മെന്റുകളുടെ മാത്രം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ അദ്ദേഹം തയാറാണോ? അതിന് അദ്ദേഹം തയാറാകുന്നില്ലെങ്കിൽ ഈ സർക്കാരിന്റെ നിലപാട് രാഷ്ട്രീയപ്രേരിതവും ന്യൂനപക്ഷവിരുദ്ധവുമാണെന്ന് ഖേദപൂർവം പറയേണ്ടിവരുന്നു.
ലക്ഷ്യം എയ്ഡഡ് മേഖലയെ തകർക്കുകയോ?
എയ്ഡഡ് മേഖല സർക്കാരിനു വലിയ സാമ്പത്തിക ബാധ്യതയാണ്, എയ്ഡഡ് നിയമനങ്ങൾ അംഗീകരിച്ചു നൽകുക എന്നത് സർക്കാരിന്റെ ഔദാര്യമാണ് എന്നൊക്കെയാണ് രാഷ്ട്രീയക്കാരുടെ സ്ഥിരം പല്ലവികൾ. സാക്ഷരകേരളം എന്ന് ഊറ്റം കൊള്ളുമ്പോൾ അതിൽ സിംഹഭാഗവും എയ്ഡഡ് മേഖലയുടെ സംഭാവനയാണ് എന്ന യാഥാർഥ്യം തമസ്കരിക്കുന്നു. വിദേശ സർവകലാശാലകൾക്കു ചുവപ്പു പരവതാനി വിരിച്ചപോലെ ആഗോള ഭീമന്മാരുടെയും വിദ്യാഭ്യാസ കച്ചവടക്കാരുടെയും സ്വകാര്യ സ്കൂളുകൾക്ക് ഇടം കൊടുക്കാൻ കേരളത്തിൽ എയ്ഡഡ് വിദ്യാഭ്യാസ പ്രസ്ഥാനങ്ങൾ തടസമായി നിൽക്കുന്നു എന്ന ദുഷ്ടചിന്ത ഈ സർക്കാരിനുണ്ടോ? മാന്യമായ ഒരു തൊഴിൽ നാട്ടിൽ കണ്ടെത്താൻ പ്രയാസപ്പെടുന്ന നമ്മുടെ ചെറുപ്പക്കാർ എയ്ഡഡ് സ്കൂളുകളിലെങ്കിലും ജോലി കിട്ടും എന്ന സ്വപ്നവുമായി കാത്തിരിക്കുമ്പോൾ ഇത്തരം നൂലാമാലകളാൽ ഭീഷണിപ്പെടുത്തി അവരെയും വിദേശനാടുകളിലേക്ക് ഓടിക്കാൻ രാഷ്ട്രീയതാത്പര്യങ്ങളുണ്ടോ? സാമ്പത്തിക പരാധീനതകളാൽ നട്ടംചുറ്റുന്ന എയ്ഡഡ് സ്കൂളുകളെ സംരക്ഷിക്കാൻ തങ്ങളുടെ ജീവനും ആരോഗ്യവും സാമ്പത്തിക പങ്കാളിത്തവും നൽകുന്ന അധ്യാപകരെ സാമ്പത്തികമായി ഞെരുക്കുന്നത് ഇത്തരം സ്കൂളുകളെ തകർച്ചയിലേക്കു നയിച്ചുകൊള്ളും എന്നും ചിന്തിക്കുന്നുണ്ടോ?
കാലാകാലങ്ങളിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും പുറപ്പെടുവിക്കുന്ന ഉത്തരവുകൾ അക്ഷരംപ്രതി പാലിച്ചുപോന്ന എയ്ഡഡ് മാനേജ്മെന്റുകളെ ശത്രുക്കളായി കാണാതെ, അവരുടെ ന്യായമായ അവകാശങ്ങൾക്കായുള്ള നിലവിളികൾക്കു ചെവികൊടുക്കുക എന്നതാണ് ഒരു ജനാധിപത്യ സർക്കാരിനു ഭൂഷണമായിട്ടുള്ളത്. കാരണം, അധ്യാപകരുടെ അപേക്ഷ അവർക്കുവേണ്ടി മാത്രമല്ല, വിദ്യപകർന്നു നൽകാൻ ഏല്പിക്കപ്പെട്ടിട്ടുള്ള കുഞ്ഞുങ്ങൾക്കുവേണ്ടിയുമാണ്. എയ്ഡഡ് അധ്യാപകർ പഠിപ്പിക്കുന്നത് നമ്മുടെ നാട്ടിലെ പൗരന്മാരെയാണ്; നമ്മുടെ കുഞ്ഞുങ്ങളെയാണ്. വലിയൊരളവിൽ അവർ സർക്കാരിനെ സഹായിക്കുകയാണ്. എല്ലാവർക്കും സൗജന്യ വിദ്യാഭ്യാസം എന്ന സർക്കാർ ലക്ഷ്യം പൂർത്തിയാക്കാൻ സർക്കാരിന്റെ അഭ്യുദയകാംക്ഷികളാണ് അധ്യാപകർ. കുഞ്ഞുങ്ങൾക്ക് ബിരിയാണിയും മുട്ടയും പാലും മാത്രം പോരാ, വിദ്യയും നൽകണം. വിദ്യ നൽകാൻ അധ്യാപകർക്കു സുസ്ഥിതി ഉണ്ടാവണം; അവർക്ക് സുസ്ഥിതി ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ടവർക്കു സാധിക്കുന്നില്ലെങ്കിൽ അത് ജനാധിപത്യ സർക്കാരിന്റെ പരാജയം തന്നെയാണ്.
മാനേജ്മെന്റുകൾ ഭിന്നശേഷിക്കാർക്ക് എതിരോ?
സർക്കാർ സംവിധാനങ്ങൾ ഭിന്നശേഷിക്കാരുടെ ക്ഷേമത്തെപ്പറ്റി ചിന്തിക്കുന്നതിനു വളരെ മുമ്പേതന്നെ അവരെ സംരക്ഷിക്കാൻ ഭവനങ്ങൾ തുടങ്ങിയതും പദ്ധതികൾ ആവിഷ്കരിച്ചതും ക്രൈസ്തവരാണ്. നിയമപരമായ ശിപാർശകൾക്കു മുമ്പേ ക്രൈസ്തവ മാനേജ്മെന്റുകൾ തൊഴിൽസംവരണവും നടപ്പാക്കിയതായി രേഖകൾ പരിശോധിച്ചു മനസിലാക്കാം. ഇപ്പോഴും അക്കാര്യങ്ങളിൽ ബദ്ധശ്രദ്ധരായവരെ യാഥാർഥ്യം മറച്ചുവച്ച് അടച്ചാക്ഷേപിക്കാൻ ശ്രമിച്ചാൽ അതിനെതിരേ പ്രതികരിക്കുന്നത് രാഷ്ട്രീയപ്രേരിതമാണോ. യോഗ്യരായ ഏതെങ്കിലും ഭിന്നശേഷി ഉദ്യോഗാർഥി മാനേജ്മെന്റിനെ സമീപിച്ചിട്ടു നിയമിക്കാതെപോയ ഏതെങ്കിലും പരാതി മന്ത്രിക്കു ലഭിച്ചിട്ടുണ്ടോ? തങ്ങളുടെ അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ ബന്ധപ്പെട്ടവർ സാധിച്ചുനൽകാതെ വരുമ്പോൾ അവർക്കുവേണ്ടി സംസാരിക്കുക എന്നത് മാനേജ്മെന്റിന്റെ ഉത്തരവാദിത്വമാണ്. ക്രൈസ്തവ മാനേജ്മെന്റുകൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നതിൽ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല. അർഹതപ്പെട്ടതു മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. സർക്കാർ നിർദേശങ്ങൾ എല്ലാം പൂർണമായും പാലിച്ചിട്ടാണ് അവർ ചോദിക്കുന്നത്. യാഥാർഥ്യങ്ങൾ ജാതീയമായും വർഗീയമായും വിവേചിച്ചു വിവക്ഷിക്കുന്നത് രാഷ്ട്രീയക്കാർ മാത്രമാണ്, മാനേജ്മെന്റുകളല്ല.
എന്തുകൊണ്ട് കോടതിയിൽ പോകുന്നില്ല?
എൻഎസ്എസ് മാനേജ്മെന്റ് കേസിനു പോയി കാര്യം സാധിച്ചു. അധ്യാപകരോട് ഉത്തരവാദിത്വമുള്ള മറ്റ് മാനേജ്മെന്റുകൾ എന്തുകൊണ്ട് കേസിനു പോകുന്നില്ല എന്നൊക്കെയാണ് വിദ്യാഭ്യാസമന്ത്രിയുടെ ചോദ്യങ്ങൾ. ഇത്തരം ചോദ്യങ്ങളിലൂടെ അദ്ദേഹം സ്വയം കുഴി തോണ്ടുകയാണെന്നു മനസിലാക്കുന്നില്ല. സർ, ജനാധിപത്യത്തിന്റെ മൂന്നു തൂണുകൾ ലെജിസ്ലേച്ചർ (നിയമനിർമാണം), എക്സിക്യൂട്ടീവ് (നിയമനിർവഹണം), ജുഡീഷറി (നീതിന്യായം) എന്നിവയാണ്.
ജനാധിപത്യബോധമുള്ള ഒരു പൗരൻ തനിക്കു നീതി നടത്തിത്തരാൻ ആദ്യം സമീപിക്കുന്നത് ഈ നാട്ടിലെ ഭരണസംവിധാനത്തെയാണ്, അധികാരികളെയാണ്. അവർ അതിൽ പരാജയപ്പെടുമ്പോഴാണ് കോടതിയിലേക്കു പോകുന്നത്. ‘ന്നാ താൻ കേസ് കൊട്’ മനോഭാവത്തിൽ, “കോടതിയിൽ പോകൂ” എന്നു പറയുമ്പോൾ ഞങ്ങൾ ഭരണാധികാരികൾ നീതി നിവർത്തിച്ചു നൽകാൻ കഴിവില്ലാത്തവരാണ്, അല്ലെങ്കിൽ ഞങ്ങൾക്ക് അതിനു താത്പര്യമില്ല എന്നദ്ദേഹം തുറന്നുസമ്മതിക്കുകയാണ്. മാത്രമല്ല, 2021 ഡിസംബറിൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മറ്റൊരു കേസിനെപ്പറ്റി പരാമർശിക്കുമ്പോൾ, ഒരേ വിഷയമാണെങ്കിൽ കോടതി ഉത്തരവിന്റെ ആനുകൂല്യം സമാനസ്വഭാവമുള്ള മറ്റുള്ളവർക്കും അവകാശപ്പെടാമെന്നും സമാന കേസുകളിൽ പരാതിക്കാർ വേവ്വേറെ കേസ് നൽകാൻ കോടതിയെ സമീപിക്കേണ്ടതില്ല എന്നും പുറപ്പെടുവിച്ച സുപ്രധാനവിധി (Civil Appeal No(s).5966/2021 AJAY KUMAR SHUKLA & ORS. Appell ant(s). VERSUS. ARVIND RAI & ORS. Respondent(s), The judgment delivered in favour of Lt. Col. Suprita Chandel in Civil Appeal No. 1943 of 2022) ഈ സർക്കാരും സർക്കാരിന് ഉപദേശം നൽകുന്ന അഡ്വക്കറ്റ് ജനറലും പഠിക്കേണ്ടതാണ്.
എൻഎസ്എസിനു നൽകിയ വിധിയെ ആസ്പദമാക്കി കേരള ഹൈക്കോടതി 2025 ഏപ്രിൽ ഏഴിന് മാനേജ്മെന്റ് കൺസോർഷ്യത്തിനു നൽകിയ വിധിന്യായത്തിലും സമാനസ്വഭാവമുള്ള എല്ലാവർക്കും ഇതു ബാധകമാക്കണം എന്ന് സർക്കാരിനോടു നിർദേശിക്കുകയും തീരുമാനമെടുക്കാൻ നാലു മാസത്തെ സമയം നൽകുകയും ചെയ്തു. എന്നാൽ അഡ്വക്കറ്റ് ജനറൽ, വിധിയുടെ ആനുകൂല്യം മറ്റ് മാനേജ്മെന്റുകൾക്ക് നൽകിയാൽ കോടതിയലക്ഷ്യമാകും എന്ന രീതിയിൽ നിയമോപദേശം നൽകി, ഞങ്ങൾക്ക് കോടതിയെ ധിക്കരിക്കാനാവില്ല എന്നൊക്കെ വിദ്യാഭ്യാസമന്ത്രി പറയുന്നതു വിശ്വസിക്കാൻ പ്രയാസമാണ്.
ഏറ്റവും പ്രധാന കാര്യം, എൻഎസ്എസ് മാനേജ്മെന്റിന്റെ കേസിൽ കേരള സർക്കാരിനുവേണ്ടി ഹാജരായ പ്രതിനിധി, സർക്കാരിന്റെ ഏകലക്ഷ്യം (concern) ഭിന്നശേഷിക്കാർക്കുള്ള തസ്തിക സംവരണം മാത്രമാണ്, മറ്റു നിയമനങ്ങൾ തടസപ്പെടുത്തുകയല്ല എന്നു കൃത്യമായി പറയുന്നുണ്ട്. അപ്പോൾ ആ ലക്ഷ്യം പൂർത്തിയാക്കിയ മാനേജ്മെന്റുകളുടെ മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകാത്ത ജനാധിപത്യ സർക്കാരിന്റെ നിലപാട് (concern) എന്താണ്?
ഈ കണക്കുകൾ സത്യം പറയും
ഭിന്നശേഷി സംവരണത്തിൽ ആരാണ് കള്ളംപറയുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കും. ക്രൈസ്തവ മാനേജ്മെന്റുകൾ പറയുന്നത് അംഗീകരിക്കാത്ത വിദ്യാഭ്യാസ മന്ത്രി ഈ കണക്കുകൾ പരിശോധിക്കണം. ചങ്ങനാശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. ജോബി ആന്റണി മൂലയിൽ, കോട്ടയം അതിരൂപത കോർപറേറ്റ് മാനേജർ ഫാ. തോമസ് പുതിയാകുന്നേൽ, പാലാ രൂപത കോർപറേറ്റ് മാനേജർ ഫാ. ജോർജ് പുല്ലുകാലായിൽ, കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡോമിനിക് അയലൂപ്പറന്പിൽ, വിജയപുരം രൂപത കോർപറേറ്റ് മാനേജർ റവ. ഡോ. ആന്റണി ജോർജ് പാട്ടപ്പറന്പിൽ എന്നിവർ നൽകിയ കണക്കുകളാണ് ഇവിടെ ചേർത്തിരിക്കുന്നത്. സമാനമായ കണക്കുകളാണ് മറ്റു രൂപത കോർപറേറ്റുകൾക്കുമുള്ളത്.

(ചങ്ങനാശേരി അതിരൂപതാ കോർപറേറ്റ് മാനേജരാണ് ലേഖകൻ)
Leader Page
വിദ്യാഭ്യാസമേഖലയിലെ ഭിന്നശേഷിക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇത്രയും വഷളാക്കിയത് കേരളത്തിലെ ഇടതു സർക്കാരിന്റെ നയസമീപനങ്ങളാണ്. ഭിന്നശേഷിക്കാർക്ക് ആവശ്യമായ നിയമനം നൽകാനുള്ള തസ്തികകൾ നമ്മുടെയൊക്കെ വിദ്യാലയങ്ങളിൽ ധാരാളമുണ്ട്. വിദ്യാഭ്യാസ അവകാശനിയമമനുസരിച്ച് ഉമ്മൻ ചാണ്ടി സർക്കാർ അധ്യാപക-വിദ്യാർഥി അനുപാതം 1:30ഉം 1:35ഉം ആക്കി ചുരുക്കിയപ്പോൾ 100 വിദ്യാർഥികളുള്ള യുപി സ്കൂളുകളിലും 150 വിദ്യാർഥികളുള്ള എൽപി വിദ്യാലയങ്ങളിലും ഹെഡ്മാസ്റ്റർ തസ്തിക സൃഷ്ടിച്ചിരുന്നു. ഈ ഹെഡ്മാസ്റ്റർ തസ്തിക എച്ച്എമ്മിനു പകരമായിട്ടുള്ള അഡീഷണൽ തസ്തികയാണ്.
ഇത്തരം തസ്തികകൾ കേരളത്തിൽ ആയിരക്കണക്കിനു വിദ്യാലയങ്ങളിൽ നിലവിലുണ്ട്. സർക്കാരുകൾ പ്രൊട്ടക്ടഡ് ഹാൻഡിനെ നിയമിക്കാനാണ് ഈ തസ്തിക നീക്കിവച്ചിരുന്നത്. എന്നാൽ ഇന്ന് ആവശ്യത്തിനു പ്രൊട്ടക്ടഡ് അധ്യാപകരില്ല. ഈ സർക്കാർ വന്നതിനുശേഷം നിയമിക്കപ്പെട്ട ഒരു അധ്യാപകനും ഇന്ന് ജോലിസംരക്ഷണമില്ല.
കഴിഞ്ഞ അച്യുതാനന്ദൻ സർക്കാരും ഇതേപോലെതന്നെ 1:1 ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം തടഞ്ഞത്. അത് പുനർനിയമനം നൽകിയത് ഉമ്മൻചാണ്ടി അധികാരത്തിൽ വന്നതിനുശേഷമാണ്. നൂറുദിവസത്തിനകം ആയിരക്കണക്കിനു തസ്തിക നഷ്ടപ്പെട്ട അധ്യാപകരെ അധ്യാപനമെന്ന ഉന്നതമായ ജോലിയിലേക്ക് തിരികെ കൊണ്ടുവന്ന സർക്കാരായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ.
എന്നാൽ, ഈ സർക്കാർ ഭിന്നശേഷിക്കാരുടെ പ്രശ്നം പറഞ്ഞുകൊണ്ട് നമ്മുടെ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾ തടഞ്ഞുവച്ചിരിക്കുകയാണ്. സുപ്രീംകോടതി വിധി എൻഎസ്എസ് വാങ്ങിക്കൊണ്ടുവന്നപ്പോൾ ഇച്ഛാശക്തിയുള്ള സർക്കാരിന് അത് എല്ലാ വിദ്യാലയങ്ങൾക്കും ബാധകമാക്കാമായിരുന്നു. എന്നാൽ, എപ്പോഴും വിദ്യാലയ പ്രസ്ഥാനവുമായി വളരെയേറെ സൗഹൃദം പുലർത്തുന്ന വളരെയേറെ കാര്യങ്ങൾ ചെയ്യുന്ന ക്രിസ്ത്യൻ മാനേജ്മെന്റിനെ വരെ പഴിചാരാനാണ് വകുപ്പുമന്ത്രി സമയം കണ്ടെത്തിയത്.
അധ്യാപക പാക്കേജ് ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവരുന്പോൾ അതിന് ഏറ്റവും കൂടുതൽ സഹകരിച്ചത് ക്രിസ്ത്യൻ മാനേജ്മെന്റുകളാണ് എന്നു നാം ഓർക്കേണ്ടതാണ്.
ഭിന്നശേഷി അധ്യാപകർക്ക് ഈ ഹെഡ് ടീച്ചർ (എച്ച്ടി) വേക്കൻസി നിയമനം നൽകിയാൽ നിമിഷനേരംകൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കാവുന്നതേയുള്ളൂ. അതിനുള്ള തസ്തികകൾ നമ്മുടെ നാട്ടിലുണ്ട്. അതിനുതന്നെ ആവശ്യമായ ഭിന്നശേഷിക്കാരെ നമുക്ക് ലഭിക്കാനുമില്ല. ഇങ്ങനെ ഒരു അധ്യാപകനെ എച്ച്ടി വേക്കൻസിയിൽ വയ്ക്കുന്നതുകൊണ്ട് സർക്കാരിനും അധികബാധ്യത വരുന്നില്ല. അതുകൊണ്ടുതന്നെ ഒരു ഇച്ഛാശക്തിയുള്ള സർക്കാരിന് എത്രയും വേഗം ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിമിഷങ്ങൾ മാത്രം മതി.
ഭിന്നശേഷിക്കാരായ അധ്യാപകർക്ക്, വിശിഷ്യാ പ്രൈമറി മേഖലയിൽ ക്ലാസിൽ പോയി അധ്യാപനം നടത്തുന്പോഴുണ്ടാകുന്ന പ്രായോഗിക വിഷമങ്ങളെക്കുറിച്ച് സർക്കാർ ബോധവാന്മാരാകേണ്ടേ? ഭിന്നശേഷിക്കാരായ അധ്യാപകർക്ക് ഏറെ പ്രശ്നങ്ങളുണ്ട്. ആ പ്രശ്നപരിഹാരത്തിന് അവർക്കൊരു ജോലി നൽകുക. അതോടൊപ്പംതന്നെ അവരെക്കൊണ്ടു ചെയ്യിക്കാൻ കഴിയുന്ന ജോലികൾ ആ വിദ്യാലയത്തിൽ ചെയ്യിക്കുക എന്നതായിരിക്കണമല്ലോ പ്രായോഗികമായി ചെയ്യേണ്ടത്. ഇത്തരത്തിലാണെങ്കിൽ എച്ച്ടി വേക്കൻസിയാണ് അതിന് ഏറ്റവും യോജ്യമായ തസ്തിക. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒരുപക്ഷേ നമുക്ക് ക്ലാസുകളിൽ പോയി ഭിന്നശേഷിയുള്ള ചില വിഭാഗങ്ങൾക്ക് അധ്യാപനം നടത്താൻ പ്രയാസമുണ്ടാകില്ല. പക്ഷേ പ്രൈമറി ക്ലാസുകളിൽ അതേറെ ബുദ്ധിമുട്ടാണെന്ന് അനുഭവങ്ങൾ നമ്മെ സാക്ഷ്യപ്പെടുത്തുകയാണ്.
ഭിന്നശേഷിക്കാരായ അധ്യാപക ഉദ്യോഗാർഥികളുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ സർക്കാരുകളും മാനേജ്മെന്റുകളും കാണേണ്ടതാണ്. എല്ലാ മാനേജ്മെന്റുകളും അത്തരം അധ്യാപകരെ നിയമിക്കുന്നതിന് യാതൊരു തടസവും ഇന്നുവരെ ഉന്നയിച്ചിട്ടില്ല. പക്ഷേ ആ നിയമനത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. പോസ്റ്റുമായി ബന്ധപ്പെട്ടുകൊണ്ട് സുപ്രീകോടതിയിൽ വേണ്ടത്ര രീതിയിലൊരു വാദം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാതിരുന്നത് പ്രശ്നം കൂടുതൽ സങ്കീർണമാക്കുകയാണ്.
ഇത്തരം പ്രായോഗികപ്രശ്നങ്ങൾ അവതരിപ്പിച്ചുകൊണ്ട് അവർക്കു നിയമനം കൊടുക്കാനുള്ള സംവിധാനം നമ്മുടെ സംസ്ഥാനത്ത് ഉണ്ടെന്നിരിക്കെ അതു ചൂണ്ടിക്കാണിക്കാതെ സുപ്രീംകോടതിയിൽ വേണ്ടത്ര രൂപത്തിൽ വാദമുഖങ്ങൾ വയ്ക്കാതെ, കേരളത്തിന്റെ പൊതുവിദ്യാഭ്യാസമേഖലയിലെ അപ്രഖ്യാപിത നിയമനനിരോധനം നടത്താനാണ് ഈ സർക്കാർ തുനിഞ്ഞത്.
അതിനെതിരേയാണു വലിയ ജനരോഷം ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊതുവിദ്യാഭ്യാസമേഖല സംരക്ഷിക്കുകയല്ല, പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ സങ്കീർണമാക്കുകയാണ് ഈ സർക്കാർ നാളിതുവരെ ചെയ്തിട്ടുള്ളത്. ഭിന്നശേഷി സംവരണവും ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികളുടെ പ്രശ്നപരിഹാരവും ഉണ്ടാകണം. ഇതോടൊപ്പം തന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ നിയമനനിരോധനം ഇല്ലാതാക്കണം. ഇതിനാവശ്യമായ നടപടികൾക്ക് ആരോഗ്യപരമായ ചർച്ചകൾ നമ്മുടെ നാട്ടിലുണ്ടാകണം. പ്രായോഗികമായ നിർദേശങ്ങൾ പരിഗണിച്ചുകൊണ്ട് ഇതു പരിഹരിക്കാനാണ് ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ശ്രമിക്കേണ്ടത്.
പണ്ട് ആറാം പ്രവൃത്തിദിന കണക്കുവച്ച് കുട്ടികളുടെ എണ്ണം തിട്ടപ്പെടുത്തിക്കഴിഞ്ഞാൽ ജൂലൈ 15നകം ഫിക്സേഷൻ നടക്കുകയും ആ ഓണത്തിനുതന്നെ അധ്യാപകർക്ക് നിയമനാംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു വർഷം കഴിഞ്ഞിട്ടും മുൻവർഷത്തെ തസ്തികനിർണയം പോലും നടക്കുന്നില്ല. അധികതസ്തിക ഉണ്ടായി എന്നു സർക്കാർ പറയുന്പോഴും അതിനേക്കാൾ തസ്തിക നഷ്ടപ്പെട്ട വിവരം മറച്ചുവയ്ക്കുകയാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് കുട്ടികൾ കുറഞ്ഞുവരുന്നു. എന്നിട്ടും സർക്കാർ അതു കണ്ടില്ലെന്നു നടിച്ച് തെറ്റായ കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് ന്യായീകരിക്കുകയാണ്.
ഇങ്ങനെ ന്യായീകരിക്കുന്നതോടൊപ്പംതന്നെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്കരണത്തിനും ഏകപക്ഷീയമായ നിലപാടുകളാണ് സർക്കാർ പലപ്പോഴും സ്വീകരിക്കുന്നത്. വിവാദങ്ങൾ സൃഷ്ടിക്കുക മാത്രമല്ല, അധ്യാപകനെ കുട്ടികൾക്കു തല്ലാം എന്നുവരെ എത്തിനിൽക്കുകയാണിപ്പോൾ. ഈ നയങ്ങളും സമീപനങ്ങളും പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കാനല്ല സംഹരിക്കാനാണ് ഉപകരിക്കുകയെന്ന് ഇനിയെങ്കിലും ഓർത്താൽ നന്ന്.
അധ്യാപകൻ ക്ലാസിലില്ലാതെ എങ്ങനെയാണ് കുട്ടിയുടെ പഠനം യാഥാർഥ്യമാകുക. അധ്യയനം യാഥാർഥ്യമായി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നമുക്ക് ഉറപ്പാക്കണമെങ്കിൽ സംതൃപ്തമായ അധ്യാപകസമൂഹം അനിവാര്യമാണ്. നിയമനാംഗീകാരം ലഭിച്ചവർക്കാകട്ടെ അതു നോഷണലിലാണുപോലും. എങ്ങനെയാണ് അധ്യാപനം സാങ്കല്പികമാകുക. അധ്യാപകർ ജോലി ചെയ്തിട്ടുണ്ട് എന്നതിന് പിടിഎയും സർക്കാരും സ്കൂളും സാക്ഷികളാണ്. എന്നിട്ടും ചെയ്ത ജോലിക്ക് കൂലിയില്ല. വിരമിച്ച സ്ഥിരം ഒഴിവിൽ നിയമിച്ചവർക്കാണ് ഈ ഗതികേട്.
ഇവിടെ സർക്കാരാണു സാങ്കല്പികം എന്നു പറയാതെ വയ്യ. ഭിന്നശേഷി പ്രശ്നം മൂലം നിരവധി വിദ്യാർഥികൾക്ക് അവരുടെ വിദ്യാലയങ്ങളിലെ അധ്യാപകരിൽനിന്നും ശരിയായ രീതിയിലുള്ള കരിക്കുലം ട്രാൻസാക്ഷൻ ലഭിക്കുന്നില്ല. കാരണം, അധ്യാപകർ ആശങ്കയിലാണ്. അധ്യാപകരുടെ ആശങ്കയകറ്റി കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉണ്ടാക്കാൻ സംതൃപ്തമായ അധ്യാപകസമൂഹം സൃഷ്ടിക്കാൻ ഇനിയെങ്കിലും സർക്കാർ ശ്രമിക്കണം.
(പ്രൈമറി അധ്യാപക ഫെഡറേഷൻ അഖിലേന്ത്യാ സീനിയർ വൈസ് പ്രസിഡന്റാണ് ലേഖകൻ)
Leader Page
ഭിന്നശേഷിസംവരണത്തിന്റെ പേരിൽ സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളെല്ലാം കൃത്യമായി പാലിച്ചിട്ടും നിയമനാംഗീകാരം ലഭിക്കാത്ത ആയിരക്കണക്കിന് അധ്യാപകരാണ് കേരളത്തിലുള്ളത്.
റോസ്റ്റർ തയാറാക്കി സ്പെഷൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഒഴിവ് സംബന്ധിച്ച് രേഖാമൂലം റിക്വസ്റ്റ് നൽകി ഭിന്നശേഷി ഉദ്യോഗാർഥികളെ ആവശ്യപ്പെട്ടിട്ടും ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ലാത്തതിനാൽ വിദ്യാലയങ്ങളിൽ അവർക്കായി നീക്കിവച്ച തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
ഭിന്നശേഷിക്കാർ വരാത്തത് മാനേജർമാരുടെയോ വ്യവസ്ഥാപിതമായ തസ്തികയിൽ നിയമിതരായ അധ്യാപകരുടെയോ കുറ്റമല്ല. എന്നിട്ടും ഭിന്നശേഷിക്കാരെ നിയമിച്ചില്ല എന്ന പേരിൽ അർഹരായ അധ്യാപകരുടെ നിയമനാംഗീകാരം നൽകാത്തത് ജനാധിപത്യബോധവും മാനുഷിക മൂല്യങ്ങളും നീതിബോധവുമുള്ള ഒരു സർക്കാരിന് ചേർന്നതല്ല.
ഇത്തരം സർക്കാർ നിലപാടിനെതിരേ എൻഎസ്എസ് സുപ്രീംകോടതിയെ സമീപിച്ചപ്പോൾ, സർക്കാർ ഉത്തരവിനനുസരിച്ച് വ്യവസ്ഥാപിതമായ ഒഴിവുകൾ ഭിന്നശേഷിക്കാർക്ക് നീക്കിവച്ചിട്ടുള്ള എൻഎസ്എസ് മാനേജ്മെന്റിലെ അധ്യാപകർക്ക് നിയമനാംഗീകാരം നൽകാൻ ഉത്തരവിട്ടു. ഇതര മാനേജ്മെന്റുകളും ഈ പാത പിന്തുടരണമെന്നും അവരെക്കൂടി സർക്കാർ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ ഉത്തരവ് സമാനമായ രീതി പിന്തുടർന്ന മറ്റു മാനേജ്മെന്റുകൾക്ക് കൂടി നടപ്പിലാക്കാൻ ഇപ്പോഴും സർക്കാർ തയാറാകുന്നില്ല.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ന്യൂനപക്ഷ മാനേജ്മെന്റുകൾ അടക്കം സർക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ക്രൈസ്തവ സഭ ഹൈക്കോടതിയെ സമീപിക്കുകയും നാലു മാസത്തിനകം ഈ വിഷയത്തിൽ തീരുമാനമുണ്ടാക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു. ഈ നാല് മാസ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ, എൻഎസ്എസ് നേടിയ ഉത്തരവിന്റെ വെളിച്ചത്തിൽ മറ്റൊരു മാനേജ്മെന്റിനും നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്ന ഉത്തരവിറക്കുകയാണ് സർക്കാർ ചെയ്തത്. കോടതി നിർദേശിച്ചിട്ടും 110 ദിവസം തീരുമാനമെടുക്കാതെ ഫയലിൽ അടയിരുന്ന സർക്കാർ, ഒടുവിൽ അപേക്ഷ നിരസിക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് എൻഎസ്എസിന് മാത്രമാണ് ബാധകം എന്നും ഇതര മാനേജ്മെന്റുകൾക്ക് ഈ ഉത്തരവ് ബാധകമല്ലാത്തതിനാൽ നിയമനാംഗീകാരം നൽകാൻ കഴിയില്ല എന്നും സർക്കാർ ഉത്തരവിറക്കി.
സർക്കാരിന്റേത് ഗൂഢതന്ത്രം
കോടതിയിൽ കേസ് നൽകിയാലും പരമാവധി നടപടിക്രമങ്ങൾ വൈകിച്ച് ഈ സർക്കാരിന്റെ കാലത്ത് ആർക്കും നിയമനാംഗീകാരം നൽകാതെ, അല്ലെങ്കിൽ സർക്കാരിന്റെ അവസാനകാലത്ത് അംഗീകാരം നൽകുകയും സാമ്പത്തിക ഭാരം മുഴുവൻ അടുത്ത സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാനുമുള്ള ഗൂഢതന്ത്രമാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. സർക്കാർ ഉത്തരവു പ്രകാരം ഭിന്നശേഷിക്കാരെ എയ്ഡഡ് വിദ്യാലയങ്ങളിൽ അധ്യാപകരായി നിയമിക്കുന്നതിന് സംസ്ഥാന, ജില്ലാതല സമിതികൾ രൂപീകരിക്കുകയും നിയമനത്തിന് സമയക്രമം നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അതിൻപ്രകാരം സെപ്റ്റംബർ 10നകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും 12നകം ലിസ്റ്റിലുൾപ്പെടുന്നവർക്ക് നിയമന ശിപാർശകൾ നൽകുകയും വേണമായിരുന്നു. എന്നാൽ, ഇതുവരെ ഒരു നടപടിയും പൂർത്തിയായിട്ടില്ല. സർക്കാർ ഉത്തരവിന് യാതൊരു വിലയുമില്ലാത്ത സാഹചര്യമാണുള്ളത്.
മന്ത്രിയുടെ പ്രസ്താവന, മാനേജർമാർ ഏഴായിരത്തോളം തസ്തികകൾ മാറ്റിവയ്ക്കേണ്ട സ്ഥാനത്ത് 1500ൽപരം തസ്തികകൾ മാത്രമാണ് സർക്കാരിലേക്ക് നിയമനത്തിനായി നൽകിയിട്ടുള്ളതെന്നും അതിനാൽ ഇത്തരത്തിൽ നിയമനം നടത്താൻ കഴിയില്ലെന്നുമാണ്. യഥാർഥത്തിൽ ഇത് നിയമനം അട്ടിമറിക്കുന്നതിനുവേണ്ടിയുള്ള മന്ത്രിയുടെ തന്ത്രം മാത്രമാണ്. നിലവിലുള്ള ഒഴിവിനനുസരിച്ച് യോഗ്യരായ ഭിന്നശേഷി ഉദ്യോഗാർഥികൾ ഇല്ല എന്ന സത്യം മറച്ചുവച്ചുകൊണ്ട് നിയമനാംഗീകാരം വൈകിക്കലാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
അതല്ലെങ്കിൽ മാനേജർമാർ വിട്ടുനൽകിയിട്ടുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുകയും അത്തരം വിദ്യാലയങ്ങളിൽ നേരത്തേ ജോലി ചെയ്തുവരുന്ന അധ്യപകർക്ക് സ്ഥിരനിയമനാംഗീകാരം നൽകുകയും ചെയ്യുന്നതിന് തടസം നിൽക്കുന്നതെന്തിനാണ്? എൻഎസ്എസ് മാനേജ്മെന്റ് ഭിന്നശേഷിക്കാർക്കുള്ള ഒഴിവുകൾ മാറ്റിവച്ചപ്പോൾ അവർക്ക് അംഗീകാരം നൽകിയ അതേ രീതി മറ്റുള്ള മാനേജ്മെന്റുകൾക്ക് ബാധകമാക്കാത്തതെന്താണ്? ഒരു പന്തിയിൽ രണ്ട് തരം വിളമ്പ് എന്നു പറയുന്നതുപോലെ ഒരു സംസ്ഥാനത്ത് ഇരട്ടനീതി നടപ്പിലാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണ്. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സർക്കാരിനെ രക്ഷിക്കുന്നതിന് വേണ്ടി ബോധപൂർവം ഭിന്നശേഷിയുടെ പേരിൽ അധ്യാപക നിയമനങ്ങൾ തടഞ്ഞുവയ്ക്കുകയാണെന്ന് പറയേണ്ടിവരുന്നത്.
ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവരുന്നു
നിലവിലുള്ള അധ്യാപകരുടെ ശമ്പള പരിഷ്കരണം, ഡിഎ കുടിശിക, അനുവദിച്ച ഡിഎയുടെ കവർന്നെടുത്ത മുൻകാലപ്രാബല്യം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ നിലനിൽക്കുമ്പോഴാണ് സർവീസിൽ കയറി വർഷങ്ങളോളം ജോലി ചെയ്തിട്ടും നിയമനാംഗീകാരവും ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകർ നരകയാതന അനുഭവിക്കുന്നത്. അഞ്ചുവർഷത്തോളം ജോലിചെയ്ത് സാമ്പത്തിക പ്രതിസന്ധി താങ്ങാനാകാതെ ആത്മഹത്യ ചെയ്യേണ്ടി വന്ന അലീന ബെന്നിയെ നമുക്ക് മറക്കാൻ കഴിയുമോ? കണ്ണുള്ളവർക്ക് കാണാനും കാതുള്ളവർക്ക് കേൾക്കാനും കഴിയുമെങ്കിലും ഇടതു സർക്കാരിന് ഇതൊന്നും കാണാനോ കേൾക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം.
2016ൽ സർവീസിൽ പ്രവേശിച്ച് ജോലി ചെയ്തവർക്ക് 2021 ഫെബ്രുവരിയിൽ നിയമനാംഗീകാരം നൽകുകയും അതുവരെയുള്ള അഞ്ചു വർഷക്കാലം നയാപൈസ നൽകാതെ വഞ്ചിക്കുകയും ചെയ്ത സർക്കാരിന്റെ രണ്ടാം പതിപ്പ്, ഭിന്നശേഷിയുടെ പേരിൽ നിയമനാംഗീകാരം നൽകാതെ വീണ്ടും അധ്യാപകരുടെ ന്യായമായ അവകാശങ്ങളും ആനുകൂല്യങ്ങളും കവർന്നെടുക്കുകയാണ്.
ഇതിനെതിരേ അധ്യാപകരുടെ കൂട്ടായ പ്രതിഷേധം ഉയരേണ്ടത് അനിവാര്യമാണ്. കോടതി ഉത്തരവുകളെപ്പോലും വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്. ഒരിക്കൽ പറഞ്ഞതെല്ലാം തിരുത്തിപ്പറയുന്ന സർക്കാർ, അധ്യാപനമെന്ന മഹനീയമായ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന, നാളത്തെ തലമുറയെ വാർത്തെടുക്കുന്ന സമൂഹത്തെ മുഴുവൻ ദുരിതത്തിലാക്കുന്നതിനു പകരം കാലത്തിന്റെ ചുവരെഴുത്ത് തിരിച്ചറിഞ്ഞ് അധ്യാപക നിയമനങ്ങൾക്ക് അംഗീകാരം നൽകുകയും ജോലി ചെയ്ത കാലത്തെ വേതനം കൃത്യമായി അനുവദിക്കുകയും ചെയ്യേണ്ടത് ഏറ്റവും അനിവാര്യമാണ്. അതിന് അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
(കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റാണ് ലേഖകൻ)
District News
കോട്ടയം: എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍.
സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്.
ആഗോള അയപ്പ സംഗമത്തിൽ തീരുമാനമെടുക്കും മുമ്പ് യുഡിഎഫ് നേതൃത്വം നിലപാട് അറിയിച്ചില്ല. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ എൻഎസ്എസുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് സുകുമാരൻ നായര്‍ പറഞ്ഞെന്നാണ് വിവരം.
പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവരാണ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നും, ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയില്‍ നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
District News
തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന്റെ വാഹന ഫ്ലാഗ് ഓഫ് പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്.
അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയിയോടാണ് ഗതാഗതമന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്. ജനപങ്കാളിത്തം കുറഞ്ഞതിനെ തുടർന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പരിപാടി ഉപേക്ഷിച്ചിരുന്നു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത രീതിയും സദസില്‍ ആളില്ലാത്തതുമാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം പരിസരത്ത് വെച്ച് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങാണ് ആരംഭിച്ചതിന് പിന്നാലെ റദ്ദാക്കുന്നതായി മന്ത്രി അറിയിച്ചത്.
ഫ്ലാഗ്ഓഫ് ചെയ്യേണ്ട വാഹനങ്ങൾ കൊട്ടാരത്തിനു മുന്നിലേക്ക് കയറ്റി നിർത്തണമെന്ന് മന്ത്രി നേരത്തെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംഘാടകർ ഇത് അനുസരിക്കാൻ തയാറായില്ല.
വി.കെ. പ്രശാന്ത് എംഎൽഎയുടെ പ്രസംഗം കഴിഞ്ഞതിന് പിന്നാലെ മന്ത്രി ഉദ്യോഗസ്ഥരെ ശാസിക്കുകയും പരിപാടി റദ്ദാക്കിയതായി അറിയിച്ച് മടങ്ങിപ്പോകുകയുമായിരുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ ഡോ.പി.എസ്. പ്രമോജ് ശങ്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അതിഥികളായി പട്ടികയിലുണ്ടായിരുന്നു.
പരിപാടിയിൽ മോട്ടോർ വാഹന വകുപ്പിന്റെ ഉദ്യോഗസ്ഥരുടെ പ്രാതിനിധ്യം കുറവായിരുന്നു. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. വളരെ കുറച്ചു കസേരകൾ മാത്രമാണ് വേദിയിൽ ഉണ്ടായിരുന്നത്. കെഎസ്ആർടിസിയാണ് ഒരു പരിപാടി വെച്ചിരുന്നതെങ്കിൽ എല്ലാവരും എത്തിയേനെ.
നിലവിൽ ഇവിടെയുള്ളത് തന്റെ പാർട്ടിക്കാരും കുറച്ച് കെഎസ്ആർടിസി ഉദ്യോഗസ്ഥരും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തന്റെ നിർദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
കൊട്ടാരത്തിന്റെ മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ ടൈല്‍ പൊട്ടിപ്പോകുമെന്നും അതിനാലാണ് വാഹനങ്ങൾ അവിടെ ഇടാഞ്ഞതെന്നും അധികൃതർ വ്യക്തമാക്കി.
District News
തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു കൊടുംകുറ്റവാളി ഗോവിന്ദച്ചാ മി ജയിൽചാടിയ സംഭവം അതീവ ഗൗരവമുള്ളതാണെന്നും മണിക്കൂറുകൾക്കുള്ളി ൽ അയാളെ പിടികൂടിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറ ഞ്ഞു. ജയിലിലെ വൈദ്യുതവേലി പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിച്ചു. അന്വേഷണത്തിന് സമിതിയെ നി യമിച്ചു.
ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടവും സുരക്ഷാവീഴ്ചയും സംബന്ധിച്ച് പ്രതിപക്ഷ ത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Editorial
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി സംവരണ പ്രതിസന്ധിയുടെ പേരിൽ വേലയ്ക്കു കൂലിയും അവകാശങ്ങളും നിഷേധിക്കപ്പട്ടവർക്കും തോന്നേണ്ടേ
ഇവിടെയൊരു സർക്കാരുണ്ടെന്ന്!
ഈ സർക്കാർ പൗരന്മാരിൽനിന്ന് ആവശ്യപ്പെട്ട എല്ലാ ആദരവുകളും നൽകിക്കൊണ്ടു പറയട്ടെ, ബഹു. വിദ്യാഭ്യാസമന്ത്രി ഏതു രാഷ്ട്രീയത്തിന്റെയോ തെരഞ്ഞെടുപ്പിന്റെയോ ഭാഗമാകട്ടെ; നുണ പറയരുത്. ഭിന്നശേഷിക്കാരായ ആളുകൾക്കു നിയമനം നൽകുന്നതിൽ ക്രൈസ്തവ മാനേജ്മെന്റുകൾ തടസം നിൽക്കുന്നുവെന്നു ധ്വനിപ്പിക്കുന്ന അങ്ങയുടെ പ്രസ്താവന നുണയും അവഹേളനവുമാണ്.
സർക്കാർ അനുശാസിക്കുന്ന വിധത്തിൽ ഭിന്നശേഷി നിയമനവും ആവശ്യമായ ഒഴിവുകളും നിലനിർത്തിയിട്ടുണ്ടെന്ന സത്യവാങ്മൂലം ക്രൈസ്തവ മാനേജ്മെന്റുകൾ സർക്കാരിനും കോടതിക്കും നൽകിയിട്ടുണ്ടെന്ന യാഥാർഥ്യം മറച്ചുവച്ചുകൊണ്ടുള്ള ഈ പ്രസ്താവന, നീതിക്കു മുകളിലൂടെ മുണ്ടും മടക്കിക്കുത്തി നടത്തുന്ന അഭ്യാസംപോലെയാണ് തോന്നുന്നത്. ദയവായി, ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ പൊതുസമൂഹത്തിൽ നിയമവിരുദ്ധരായി ചിത്രീകരിക്കരുത്.
എന്താണ് ക്രൈസ്തവർ ഉൾപ്പെടുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരള സമൂഹത്തോടു ചെയ്ത തെറ്റെന്ന് ഈ സർക്കാർ തെളിച്ചുപറയണം. ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർഥികൾക്കായി നിയമാനുസൃത ഒഴിവുകൾ എയ്ഡഡ് സ്കൂളുകളിൽ ഒഴിച്ചിട്ടശേഷം മറ്റു നിയമനങ്ങൾക്ക് അംഗീകാരം നൽകി അവയെ ക്രമവത്കരിക്കണമെന്ന്, എൻഎസ്എസ് മാനേജ്മെന്റിനു കീഴിലുള്ള സ്കൂൾ നിയമനവുമായി ബന്ധപ്പെട്ട വിധിയിൽ, സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത് കഴിഞ്ഞ മാർച്ചിലാണ്. തുടർന്ന് അനുകൂലമായ ഉത്തരവ് സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തു.
സമാനസ്വഭാവമുള്ള സൊസൈറ്റികൾക്കും ഈ ഉത്തരവ് നടപ്പാക്കാമെന്നു സുപ്രീംകോടതിയുടെ ഈ വിധിന്യായത്തിൽതന്നെ വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യത്തിൽ ക്രിസ്ത്യൻ എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് കൺസോർഷ്യം ഹൈക്കോടതിയിൽനിന്ന് അനുകൂലമായ ഉത്തരവ് നേടിയിട്ടുമുണ്ട്. വിധിയുടെ സത്ത ഉൾക്കൊണ്ട്, ഈ കോടതി ഉത്തരവ് പ്രകാരം ക്രിസ്ത്യൻ മാനേജ്മെന്റുകളുടെ സമാനമായുള്ള പ്രതിസന്ധിയും പരിഹരിച്ചുകൂടേ എന്നേ ചോദിച്ചുള്ളൂ.
നിർഭാഗ്യവശാൽ വിദ്യാഭ്യാസവകുപ്പിന്റെ ധിക്കാരപൂർവമായ മറുപടി, “നിങ്ങൾ വേണമെങ്കിൽ കോടതിയിൽ പൊയ്ക്കൊള്ളൂ” എന്നായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി എപ്പോഴും കോടതിയിൽ പോകാനാണെങ്കിൽ ജനാധിപത്യ സർക്കാരിന്റെ ചുമതലയെന്താണെന്നുകൂടി മന്ത്രി വ്യക്തമാക്കണമെന്ന സീറോമലബാർ സഭയുടെ പ്രതികരണം മന്ത്രിയെ ഒരിക്കൽകൂടി ഓർമിപ്പിക്കുകയാണ്. നീതി ചോദിക്കുന്നവരോട് “ന്നാ താൻ കേസ് കൊട്” എന്നാണോ ഒരു ജനാധിപത്യ സർക്കാർ പറയേണ്ടത്?
2017 മുതൽ നാലു ശതമാനം ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിക്കണമെന്നാണു വ്യവസ്ഥ. പക്ഷേ, പത്രപ്പരസ്യങ്ങൾ കൊടുത്തിട്ടും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ സമീപിച്ചിട്ടും യോഗ്യതയുള്ള ഭിന്നശേഷിക്കാരെ പല വിഷയത്തിലും കിട്ടാനില്ല. സർക്കാരിനും ഇതറിയാം. സംവരണം പാലിച്ചിട്ടില്ലെങ്കിൽ, 2021 നവംബർ എട്ടിനുശേഷമുള്ള മറ്റ് അധ്യാപകരുടെ നിയമനങ്ങളും അതിനു മുന്‍പുള്ള തസ്തികയാണെങ്കിൽപോലും സ്ഥിരനിയമനം നൽകിയത് ഈ തീയതിക്കു ശേഷമാണെങ്കിൽ അതും താത്കാലിക നിയമനമായേ അംഗീകരിക്കൂ.
താത്കാലികക്കാർക്ക് ഉയർന്ന ശന്പളമോ ആനുകൂല്യങ്ങളോ ശന്പളത്തോടെയുള്ള അവധിയോ കൊടുക്കേണ്ടതില്ലാത്തതിനാൽ സർക്കാരിന് ലാഭമായിരിക്കാം. മാത്രമല്ല, ദിവസവേതനാടിസ്ഥാനത്തിൽ നിയമന ഉത്തരവു നൽകിയാൽ സ്ഥിരനിയമനമെന്ന അവകാശം കോടതിയിൽപോലും അധ്യാപകർക്ക് ഉന്നയിക്കാനാവില്ല. മാനേജ്മെന്റുകളോടുള്ള ഈ സർക്കാരിന്റെ പക ഏകദേശം 16,000ത്തിലധികം അധ്യാപകരെയും ലക്ഷക്കണക്കിനു വിദ്യാർഥികളെയും ദുരിതത്തിലാക്കിയിട്ടു വർഷങ്ങളായി.
നീതിക്കുവേണ്ടിയുള്ള എൻഎസ്എസിന്റെ നിയമപോരാട്ടം ധീരമായിരുന്നു. അതിനുമുന്‍പ് വിദ്യാഭ്യാസരംഗത്തെ പ്രമുഖരെല്ലാം ചൂണ്ടിക്കാട്ടിയ നീതി സർക്കാർ നടപ്പാക്കിയിരുന്നെങ്കിൽ എൻഎസ്എസിനു കോടതിയെ സമീപിക്കേണ്ടിവരില്ലായിരുന്നു. പുറത്തു പറഞ്ഞതല്ല, സർക്കാർ അന്നു കോടതിയിൽ പറഞ്ഞത്. ഭിന്നശേഷി സംവരണത്തിനായി മാറ്റിവയ്ക്കേണ്ടതിൽ ഒഴികെയുള്ളവയുടെ കാര്യത്തിൽ എതിർപ്പില്ലെന്ന് സമ്മതിക്കുകയായിരുന്നു.
ക്രൈസ്തവ സഭകളുടെയും മുസ്ലിം മാനേജ്മെന്റിന്റെയും വ്യക്തികളുടെയുമൊക്കെ സ്കൂളുകളിൽ ഇതേ പ്രതിസന്ധിയാണ്. പക്ഷേ, സമ്മതിക്കില്ല. ഈ ഇരട്ടത്താപ്പ് മറച്ചുവയ്ക്കാനാണ് ഇപ്പോൾ നുണപ്രചാരണവും തുടങ്ങിയിരിക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ആരെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അതു തിരുത്തുക തന്നെ വേണം. അതിനു പകരം, അതെല്ലാം പിൻവാതിൽ നിയമനത്തിനുള്ള നീക്കമാണെന്നു കാണുന്നത്, മഞ്ഞപ്പിത്തക്കാഴ്ചയുടെ ഫലമാണ്.
ഭിന്നശേഷിക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും ജാതിമത ഭേദമില്ലാതെ ചേർത്തുനിർത്തി കാലങ്ങളായി ലാഭേച്ഛയില്ലാതെ പരിചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങളെക്കുറിച്ച് ഈ സർക്കാരിന് അറിയില്ലായിരിക്കാം. പലരും പിൻവാതിലുകളിലൂടെ അവിടെയെത്തിക്കുന്ന കുഞ്ഞുങ്ങളെ സ്വന്തമെന്നപോലെ പരിചരിക്കുന്നവരെയും നിങ്ങൾക്ക് അറിയില്ലായിരിക്കാം. പക്ഷേ, അറിയാൻ ശ്രമിക്കണം. സാരമില്ല; പക്ഷേ, നിന്ദിക്കരുത്.
നാലു വോട്ടിനും കുറച്ചു സീറ്റിനുംവേണ്ടി ബഹു. മന്ത്രീ, നിങ്ങൾ നുണ പറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിനു കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള മര്യാദയാണ് ഈ സർക്കാർ ആദ്യം കാണിക്കേണ്ടത്. എന്നിട്ട് മറ്റു നിയമനങ്ങൾ അംഗീകരിക്കൂ. നീതിക്കായ് കാത്തിരിക്കുന്ന ആ മനുഷ്യർക്കും തോന്നട്ടെ തങ്ങൾ പറയുന്നതു കേൾക്കാൻ ഇവിടെയൊരു സർക്കാരുണ്ടെന്ന്. മുഖ്യമന്ത്രി തങ്ങൾക്കൊപ്പമാണെന്നതു കേവലം പരസ്യമല്ലെന്നും തോന്നട്ടെ.
District News
തിരുവനന്തപുരം: സിപിഎം വിശ്വാസികൾക്കൊപ്പമാണെന്ന് പാർട്ടി സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ. ശബരിമലയിലെ യുവതീപ്രവേശന കാലത്തെ നിലപാട് പഴയ കാര്യമാണ്. സർക്കാരിൻ്റെ നയത്തിനുള്ള അംഗീകാരമാണ് എൻഎസ്എസി ന്റെ പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനെ നയിക്കുന്നത് മുസ്ലിം ലീഗാണ്. യുഡിഎഫിലെ ഒരു കക്ഷിയെയും ഇടതുമുന്നണിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Out of Range
വണ്ടിയുമെടുത്ത് ആർഡിഒ പായുന്നതു കണ്ടപ്പോൾ നാട്ടുകാർ അന്പരന്നു, അടിയന്തരമായി എന്തോ ഉണ്ട്. വണ്ടി നേരേ പോയത് ഒരു കോഴിക്കൂട് തേടി. അയൽവീട്ടിലെ കോഴി കൂവി ശല്യമുണ്ടാക്കുന്നെന്ന് പരാതി.
പോകാതിരിക്കാൻ പറ്റുമോ? ആർഡിഒ വണ്ടിയും പിടിച്ചു നേരിട്ടുവന്നു. കോഴിയെ മാത്രമല്ല, കോഴിക്കൂട് കൂടി മാറ്റാൻ ഉത്തരവ്. അതേസമയം, ഏതെങ്കിലും ആരാധനാലയത്തിലെ കോളാന്പി അയൽക്കാരന്റെ മാത്രമല്ല നാട്ടുകാരുടെ മുഴുവൻ ചെവി തുളയ്ക്കും വിധം മണിക്കൂറുകൾ അലറിയാലും ആരെങ്കിലും മൈൻഡ് ചെയ്യുന്നതായി കേട്ടിട്ടുണ്ടോ? കോഴിയേക്കാൾ ശബ്ദം കോളാന്പിക്കല്ലേയെന്നു ചോദിക്കരുത്, ഇവിടത്തെ രീതി ഇങ്ങനെയാണ് ഭായി.
നാട്ടുകാരുടെ കൃഷിയും കിടപ്പാടവും ചവിട്ടിമെതിച്ച് മേഞ്ഞു നടന്ന കാട്ടാനയുടെ മസ്തകത്തില്‍ ഒരു കൊതുകു കുത്തിയാല്‍ പോലും വനംവകുപ്പിന് പിന്നെ ഇരിക്കപ്പൊറുതിയില്ല. വെടിയും പുകയും പോലെ മയക്കുവെടി സംഘമെത്തും. ചങ്കുവിരിച്ച് കുങ്കിയാനകള്‍ രണ്ടോ മൂന്നോ എണ്ണം. എലിഫന്റ് ആംബുലന്‍സും എണ്ണിയാല്‍ തീരാത്ത പരിവാരങ്ങളും റെഡി. ആനയെ പാർപ്പിക്കാൻ കാട്ടിലെ തടിവെട്ടി ആനക്കൊട്ടില്‍. ആന ചിമ്മുന്നുണ്ടോ തുമ്മുന്നുണ്ടോ ആടുന്നുണ്ടോ എന്നൊക്കെ അറിയാന്‍ വാച്ച് ആൻഡ് വാർഡ് ഉറക്കമിളച്ച് 24 മണിക്കൂർ കാട്ടിൽ കാവല്‍. തീറ്റയും മരുന്നും എത്തിക്കാന്‍ പരക്കംപാച്ചിൽ...
അതേസമയം, കാട്ടാന ഒരുത്തനെ ചവിട്ടി കൈയും കാലും ഒടിച്ചിട്ടാല്‍ ആംബുലന്‍സുമില്ല, ആള്പ്പടയുമില്ല. എങ്ങനെയെങ്കിലും അറിഞ്ഞുകേട്ടു നാട്ടുകാര്‍ വന്നു തോളില്‍ എടുത്തിട്ടു കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയിലെത്തിച്ചാല്‍ അവിടെ അപ്പോള്‍ ഡോക്ടര്‍ ഉണ്ടെങ്കില്‍ എന്തെങ്കിലും ചികിത്സ കിട്ടും. അല്ലെങ്കില്‍ ഏതെങ്കിലും വണ്ടി വിളിച്ചുകൊണ്ടുവന്നു രോഗിയെ ഡോക്ടറും മരുന്നുമുള്ള ആശുപത്രിയിലേക്ക് എത്തിച്ചാൽ ചിലപ്പോൾ രക്ഷപ്പെടും. ഈ സമയം ആളെ ചവിട്ടിയ ആനയുടെ മൂഡ് ശരിയല്ലാത്തതു കാരണം ജനം ജാഗ്രത പാലിക്കണമെന്ന വനംവകുപ്പ് മുന്നറിയിപ്പ് കിട്ടിയാല്‍ അത്രയും ഭാഗ്യം. ഇനി ആളു തട്ടിപ്പോയാല് തട്ടിപ്പോയവന്റെ ബോഡിയുമായി പെരുവഴിയില്‍ കുത്തിയിരുന്നാല്‍ അധികാരികള്‍ ചിലപ്പോൾ ഉണരാം. എന്തെങ്കിലും പ്രഖ്യാപിക്കും, എന്നെങ്കിലും കിട്ടിയാല്‍ ഭാഗ്യം. ആനയ്ക്കു കൊടുക്കുന്ന പ്രാധാന്യം ആളിനും കൊടുക്കേണ്ടതല്ലേയെന്നു ചോദിക്കരുത്, ഞങ്ങളുടെ രീതികള്‍ ഇങ്ങനെയാണ് ഭായി.
ഇന്‍ഷ്വറന്‍സും പുക സര്‍ട്ടിഫിക്കറ്റുമില്ലാതെ ഏതെങ്കിലും ഒരുത്തന് വണ്ടിയുമായി റോഡിലിറങ്ങിയാല്‍ അവന്റെ കാര്യം കട്ടപ്പുക. പെറ്റി സെറ്റാക്കി വീട്ടിലെത്തിച്ച് സര്‍ക്കാര്‍ കൈയോടെ കാശുവാങ്ങി കീശയിലിടും. എന്നാല്‍, ഇതേ സര്‍ക്കാരിന്റെ വക ആനവണ്ടി ഇന്‍ഷ്വറന്‍സുമില്ല, പുക സര്‍ട്ടിഫിക്കറ്റ് എന്നു കേട്ടിട്ടുപോലുമില്ലാതെ തെക്കുവടക്ക് പോലീസിന്റെ മീശയ്ക്കു മുകളിലൂടെ പാഞ്ഞാലും പെറ്റിയുമില്ല, കുറ്റിയുമില്ല. ഇത് അനീതിയല്ലേ എന്നു ചോദിക്കരുത്, ഇവിടത്തെ കാര്യങ്ങൾ ഇങ്ങനെയാണ് ഭായി.
നാട്ടുകാർക്കു ശല്യമായ ഒരു കാട്ടുപന്നിയെ എവിടെയെങ്കിലും വച്ചു വെടിവച്ചു കൊന്നാൽ ഉടൻ വരും കന്നാസുമായി വനം മുതലാളിമാർ. കാട്ടുപന്നിയുടെ ബോഡി ഒരുത്തനും തൊടാതെ കുഴിച്ചിടണം, അതാണ് ആചാരം. കുഴിമാന്തിപ്പോലും ആരും എടുക്കാതിരിക്കാൻ “തളിയാനെ മണ്ണെണ്ണ...” എന്നു പറഞ്ഞ് മണ്ണെണ്ണയും കൂടി തളിച്ച് മണ്ണിട്ടു മൂടിയിട്ട് നാട്ടുകാരെ നോക്കി ചുണ്ടുകോട്ടി ഒരു ചിരി ചിരിക്കും.
അതേസമയം, മൃഗശാലയിലെ കടുവയ്ക്കും പുലിക്കുമൊക്കെ തിന്നാന്‍ ദിവസവും ലക്ഷക്കണക്കിനു രൂപയുടെ ഇറച്ചി സര്‍ക്കാര്‍ കാശു കൊടുത്തുവാങ്ങും. എന്നാല്‍, പിന്നെ ഈ പന്നികളുടെ ഇറച്ചി മൃഗശാലയിലെ മൃഗങ്ങള്‍ക്കു കൊടുത്താല്‍ പോരേ ആ കാശു ലാഭിക്കരുതോ എന്നു ചോദിക്കരുത്... ഇവിടുത്തെ ആചാരങ്ങള്‍ വിചിത്രമാണ് ഭായി...
മിസ്ഡ് കോൾ
ഖജനാവ് കാലി; ഇഷ്ടക്കാർക്കു വാരിക്കോരി കൊടുത്ത് സർക്കാർ
- വാർത്ത.
ഇഷ്ടം തന്നിഷ്ടം, ശിഷ്ടം കഷ്ടം!
Out of Range
ആശാ വർക്കർ! ആരാണോ ആ പേരിട്ടത്? പേരു പോലെതന്നെ ഇതുവരെ വർക്ക് ചെയ്തിട്ടും അവർക്ക് ആശയ്ക്കു വകയൊന്നും കാണുന്നില്ല. ആശാ വർക്കർമാർ ആശയറ്റു നിൽക്കുന്പോൾ അവർക്കു മുന്നിൽ തമാശ വർക്കർമാരായി മാറിയിരിക്കുകയാണ് അധികൃതർ.
സ്റ്റാർട്ടപ്പുകളുടെ കാലമല്ലേ, പാവപ്പെട്ട സമരക്കാരുടെ ആശയ്ക്കല്ല, പിഎസ്സിക്കാരുടെ മീശയ്ക്കാണ് ബ്രാൻഡ് മൂല്യം. അതുകൊണ്ടാണ് ആശയ്ക്കു വയ്ക്കുമെന്നു പ്രതീക്ഷിച്ചത് മീശയ്ക്കു കൊടുത്തത്. ആശിച്ചതിലുമേറെ മേശപ്പുറത്തു കിട്ടിയതിന്റെ ആവേശത്തിലായിപ്പോയി ആശാൻമാർ, ഖജനാവ് നാശമായാലും മോശമാകരുതല്ലോ വേണ്ടപ്പെട്ടവരുടെ കീശകൾ!
അതിനിടെ, ആരോഗ്യമന്ത്രിയുടെ തകർപ്പൻ തമാശ. ആശമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയാറാണത്രേ. ആർക്കും ചിരി വന്നില്ലെങ്കിലും കുലുങ്ങിച്ചിരിച്ച ചിലരുണ്ട്, ചില എളമരങ്ങളും മൂത്ത മരങ്ങളും. ആളും പരിവാരങ്ങളുമായി ഡൽഹിയിൽ പോയി സമരത്തിനു ചെലവാക്കുന്ന കാശ് ആ പാവങ്ങൾക്കു വീതിച്ചു കൊടുത്താൽ അവർ സമരം നിർത്തി എഴുന്നേറ്റു പോയ്ക്കോളും മാഷേ...
ചിരി നിർത്താൻ പറ്റാഞ്ഞിട്ടാണോയെന്നറിയില്ല എളമരത്തിന്റെ വക നരച്ചു മൂത്ത തമാശ കേട്ടാണ് പിന്നെ കേരളം ഉണരുന്നത്. തലസ്ഥാനത്തു സമരം നടത്തുന്ന ആശാ വർക്കർമാരുടേത് “ഈർക്കിലി സംഘടന” എന്നതായിരുന്നു കരിംജിയുടെ കണ്ടെത്തൽ.
“കനൽ ഒരു തരി മതി” എന്നു ദിവസവും നാലു നേരം പരിപ്പുവടയിൽ നോക്കി പറയുന്ന പാർട്ടിയുടെ നേതാവാണ് ആശാ വർക്കർമാരെ ഈർക്കിലിയിൽ കയറ്റാൻ രംഗത്തിറങ്ങിയതെന്നതാണ് കൗതുകം. ഈർക്കിലിയാണെങ്കിലും ഈയാംപാറ്റയാണെങ്കിലും കൊള്ളേണ്ടിടത്തു കൊണ്ടാൽ വേദനിക്കും സഖാവേ. ഈർക്കിലിപ്പുരാണം കൂടുതൽ പറഞ്ഞാൽ മരമായാലും മനുഷ്യനായാലും ഇവിടെ ചിരിച്ചുകൊണ്ടു നിൽക്കാൻ ധൈര്യപ്പെടില്ല എന്നതാണ് മറ്റൊരു സത്യം.
ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് ചൊല്ല്. ഇവിടെ വർക്കർമാർക്ക് ആശ ഇഷ്ടം പോലെ കൊടുത്തു. ആന കൊടുത്തോ എന്നു ചോദിച്ചാൽ ഇപ്പോൾ ആറളത്ത് അടക്കം മലയോര മേഖലയിൽ ഇടയ്ക്കിടെ കൊടുക്കുന്നുണ്ട്. അതുകൊണ്ട് അവിടെ നാട്ടുകാർക്കു ജീവിക്കാനുള്ള ആശ തന്നെ തീർന്ന മട്ടാണ്. ഈ നാട്ടിൽ മനുഷ്യന്റെ ആശയല്ല, ആനയുടെ ആമാശയമാണ് വർക്ക് ചെയ്യേണ്ടത്! ആനയുടെ ആശയെങ്കിലും സഫലമാകുന്നുണ്ടല്ലോ എന്നോർത്ത് മനുഷ്യന് ആശ്വസിക്കാം.
ആശമാർ വർക്ക് ചെയ്യുന്നുണ്ടെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. കുന്നോളം ആശിച്ചാൽ കുന്നിക്കുരുവോളമെങ്കിലും കിട്ടുമെന്നാണ് പഴമക്കാർ പറഞ്ഞിരുന്നത്. കുന്നിക്കുരുവും നാണ്യവിളയുമൊന്നും വേണ്ട ഒരു കടുകുമണിയോളമെങ്കിലും കിട്ടിയാൽ മതിയെന്നാണ് ആശാ വർക്കർമാരുടെ ആശ. ഈ കടുകുമണി ആരു കൊടുക്കുമെന്നതിനെച്ചൊല്ലിയാണ് ഇപ്പോൾ സംസ്ഥാനവും കേന്ദ്രവും തമ്മിൽ തർക്കം.
ആശയറ്റ് സമരത്തിന് ഇറങ്ങിയിരിക്കുന്ന ആശാ വർക്കർമാരുടെ ആവശ്യത്തിനു ചെവി കൊടുക്കാതിരിക്കുന്നതു മോശമാണെന്ന് ഇനിയും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു തോന്നുന്നില്ലെങ്കിൽ അവർക്ക് ഒരു ഉപകാരമെങ്കിലും നിങ്ങൾ ചെയ്തു കൊടുക്കണം. അവർക്കു ചാർത്തിക്കൊടുത്ത ‘ആശാ വർക്കർ’ എന്ന പേരെങ്കിലും ഒന്നു മാറ്റിക്കൊടുക്കണം. ‘നിരാശാ വർക്കർ’... അതാണ് ഇപ്പോൾ അവർക്കു ചേരുന്ന പേര്.
മിസ്ഡ് കോൾ
പത്തു മാസംകൊണ്ടു തീരേണ്ട ആറളത്തെ ആനമതിൽ അഞ്ചാം വർഷവും പണി തുടരുന്നു.
- വാർത്ത.
‘ആനമതിൽ’ അല്ലേ.. വൈകും!
Leader Page
തള്ളൽ! അതില്ലെങ്കിൽ നമ്മുടെ രാഷ്ട്രീയത്തിൽ പിടിച്ചുനിൽക്കാൻ പറ്റില്ലെന്നാണ് പൊതുവേയുള്ള അന്ധവിശ്വാസം. അതിനാൽ മറക്കാതെയുള്ള തള്ളിമറിക്കലുകൾ ഒരു രാഷ്ട്രീയക്കാരന്റെ ഭാവിയുടെ മുതൽക്കൂട്ടാണ്.
പബ്ലിക് ടോയ്ലറ്റിന്റെ ഭിത്തിയിൽ കാണപ്പെടുന്ന സാഹിത്യം പൊതുവേ രണ്ടുതരം. ഒന്ന് അശ്ലീലസാഹിത്യം. മറ്റൊന്ന് തള്ളൽസാഹിത്യം. തള്ളൽസാഹിത്യമെന്നു പറഞ്ഞാൽ തുള്ളൽ പോലെ എന്തോ ഒന്നാണെന്നു കരുതിയേക്കരുത്. ഇതു കണ്ണുമടച്ചുള്ള തള്ളിമറിക്കലുകളാണ്.
ബഹുമാനപ്പെട്ട നേതാവിന്റെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച തുകയാൽ നിർമിച്ച മൂത്രപ്പുര! ഇത്തരം ‘സാഹത്യശകലം’ കാണാത്തവർ ചുരുക്കമായിരിക്കും. ഇതു വായിച്ചുകൊണ്ടു മൂത്രമൊഴിച്ചാൽ ഉള്ളിൽ നേതാവിനോടുള്ള മതിപ്പ് നിറയുമത്രേ.
മൂത്രപ്പുരയുടെ ഭിത്തിയിൽ മാത്രമല്ല, ഹൈമാസ്റ്റ് ലൈറ്റിന്റെ ചുവട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രത്തിന്റെ തലയ്ക്കലും സ്കൂൾ കെട്ടിടത്തിന്റെ പള്ളയ്ക്കുമൊക്കെ ഈ തള്ളൽസാഹിത്യം ധാരാളമായി കാണാം. പുള്ളിയുടെ അസ്ഥിക്കോ ആസ്തിക്കോ തേയ്മാനമില്ലാതെ അനുവദിച്ച തുകയാണെങ്കിലും ഈ തള്ളൽ ഇല്ലെങ്കിൽ നേതാവിനെ കൊള്ളില്ലെന്നെങ്ങാനും നാട്ടുകാർ പറഞ്ഞാലോ?
ഈ ഡിജിറ്റൽ യുഗത്തിലും ഇങ്ങനെയൊരു ‘സാഹത്യശാഖ’യെ പരിപോഷിപ്പിക്കുന്നതിൽ സത്യത്തിൽ നമ്മുടെ നേതാക്കളെ അഭിനന്ദിക്കേണ്ടതാണ്. ലൈറ്റിലും കെട്ടിടത്തിലും മാത്രമല്ല ഈ തള്ളൽശാഖ, നമ്മുടെ റോഡുകളിലും അങ്ങനെ നീണ്ടുനിവർന്നു കിടക്കുകയാണ്. റോഡിലെവിടെങ്കിലും ഇത്തിരി ടാർ ഒഴിച്ചാൽ വഴിയോരത്തെ ഫ്ലെക്സിൽ കാണാം പ്രതിനിധിയുടെ വികൃതി. വഴിയേ പോകുന്ന നാട്ടുകാർ ഈ കൃതി വായിച്ചു കൃതാർഥരാകണം.
എന്നാൽ, ഇങ്ങനെ തള്ളിമറിച്ചു പണിത ഏതെങ്കിലും റോഡിൽ വിള്ളൽ വീണാൽ അതോടെ കളിമാറും. പിന്നെ തള്ളൽ നിർത്തി തുള്ളൽ തുടങ്ങും. ഇതു മറ്റവന്റെ റോഡാണ്. കൊള്ളില്ല, വിള്ളൽ വീണില്ലെങ്കിലേ അതിശയമുള്ളൂ എന്നു പറഞ്ഞു കലിതുള്ളും. ഈ തള്ളലും തുള്ളലും തടിതപ്പലുമാണ് ഇപ്പോൾ വിള്ളൽ വീണ ദേശീയപാതകളിൽ കണ്ടുകൊണ്ടിരിക്കുന്നത്.
ഇതു പൊതുവേ വിള്ളൽ സീസണ് ആണെന്നു തോന്നുന്നു. സ്മാർട്ട് സിറ്റി റോഡുകളുടെ ഉദ്ഘാടനത്തെച്ചൊല്ലി മന്ത്രിമാർക്കിടയിൽ വിള്ളൽ വീണെന്നാണ് മറ്റൊരു വാർത്ത. തദ്ദേശവകുപ്പ് കാശ് മുടക്കിയിട്ടും ചടങ്ങിൽനിന്നു തദ്ദേശ മന്ത്രിയെ തള്ളിയതാണ് പൊള്ളൽ ആയതത്രേ.
ഇതിനിടെ, സിന്ദൂറിനെക്കുറിച്ചു മറുനാട്ടിൽ പോയി നല്ല വാക്കുപറയാനുള്ള സംഘത്തിലേക്കു കോണ്‍ഗ്രസ് തള്ളിക്കളഞ്ഞ തരൂരിനെ കേന്ദ്രം തള്ളിക്കയറ്റിയതോടെ നാഷണൽ ഹൈവേയിൽ മാത്രമല്ല നാഷണൽ കോണ്‍ഗ്രസിലും വിള്ളൽ വീഴ്ത്താൻ തങ്ങളുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് കേന്ദ്രം. ആ വിള്ളലിലേക്കു വീഴാതിരിക്കാൻ തള്ളിപ്പിടിച്ചു നിൽക്കുകയാണ് ഇപ്പോൾ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കൾ. ആ വിള്ളലിൽ വീണ ആരെങ്കിലും അള്ളിപ്പിടിച്ച് മറുകര കയറുമോയെന്നതാണ് ഇനി കാണാനുള്ളത്.
കേരളത്തിലെ കോണ്‍ഗ്രസിലാണെങ്കിൽ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിച്ചതോടെ ചിലർക്ക് അനുഭവപ്പെട്ടത് വിള്ളലാണോ വിങ്ങലാണോ എന്ന് അണികൾക്ക് ഇനിയും തിരിച്ചറിയാനായിട്ടില്ല.
അതേസമയം, തള്ളലുകാരുടെ തള്ളിക്കയറ്റമാണ് ഇപ്പോൾ ബിജെപിക്കു വിള്ളലായിരിക്കുന്നത്. വീരസ്യം തള്ളിമറിക്കാനായി കൊള്ളാത്ത വർത്തമാനം പറഞ്ഞ് പാർട്ടിയെ വെള്ളത്തിലാക്കിയ മധ്യപ്രദേശിലെ നേതാക്കളെ ഒടുവിൽ പ്രസംഗം പഠിപ്പിക്കാൻ തള്ളിവിടുകയാണ് പാർട്ടി. തെരഞ്ഞെടുപ്പ് മണ്‍സൂണ്‍ അടുത്തുവരികയാണ്, തള്ളലും വിള്ളലും കൊള്ളലും കിള്ളലും നുള്ളലും പൊള്ളലും കൂടാൻ തന്നെയാണ് സാധ്യത.
മിസ്ഡ് കോൾ
രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി തീരുന്പോൾ കേരളത്തിന്റെ കടഭാരം 4.65 ലക്ഷം കോടിയാകും.
- വാർത്ത.
കെ കടം, അഭിമാനം!
Out of Range
പണ്ടു കാലത്ത് നമ്മൾ അതിനെ കാൽച്ചട്ട എന്നു വിളിച്ചു. കാലിൽ ഇടുന്നതുകൊണ്ടാണോ കാലിന്റെ കാൽ ഭാഗം മാത്രം മറയ്ക്കുന്നതുകൊണ്ടാണോ ആ പേരു വന്നതെന്ന് തയ്ച്ചവർക്കും അറിയില്ല ഇട്ടവർക്കും അറിയില്ല. പിന്നീടതിന്റെ എല്ലൂരിയ നാട്ടുകാർ കാച്ചട്ടയാക്കി. അത് ഇട്ടു നടന്ന പോലീസിന് കാച്ചട്ടപ്പോലീസ് എന്ന വിളിപ്പേരും വീണുകിട്ടി. കാച്ചട്ട വിളിക്കു പരിഷ്കാരം പോരെന്നു തോന്നിയവർ അതിനെ നിക്കർ എന്നു വിളിച്ചു ബഹുമാനിച്ചു.
നിക്കറിനെ ഭാഷാസ്നേഹികൾ കളസം എന്നും എക്സ്ട്രാ ഫിറ്റിംഗ് ഉള്ളതിനെ വള്ളിക്കളസമെന്നും വിശേഷിപ്പിച്ചു പോന്നു. ഇതിനിടെ, കാച്ചട്ടപ്പോലീസ് എന്ന പേരുദോഷം മാറ്റാൻ പോലീസുകാർ കാക്കിക്കാച്ചട്ട വലിച്ചുനീട്ടി പാന്റ്സ് ആക്കി. എന്നിട്ടും പല സ്കൂളുകളിലെയും പിള്ളേർക്ക് കാക്കിക്കാച്ചട്ട ഇട്ടു നടക്കാനായിരുന്നു യോഗം. പരിഷ്കാരം ഗേറ്റ് കടന്നുവന്നതോടെ പോലീസ് മാറിയതുപോലെ പിള്ളേരും മാറി. കാച്ചട്ട വളർന്ന് പാന്റ്സ് ആയി. കാക്കി കൈയേറി നീലയും വെള്ളയും കാപ്പിപ്പൊടിയുമൊക്കെയെത്തി.
നാട്ടിൽ പലരും കാക്കിക്കാച്ചട്ടയെ കൈവിട്ടിട്ടും കൈവിടാൻ മടിച്ച ഒരു കൂട്ടരുണ്ടായിരുന്നു. നാട്ടുകാർ അവരെ മിത്രങ്ങൾ എന്നു വിളിച്ചു. മുയലിന്റെ ചെവി പോലെ രണ്ടു വശത്തേക്കും വിടർന്നു നിൽക്കുന്ന കാച്ചട്ടയും കൈയിലെ കന്പും അഭിമാനമായി കരുതിയിരുന്ന അവർ കാലം മാറിയിട്ടും കാക്കിക്കാച്ചട്ടയുമിട്ട് കളത്തിലിറങ്ങി. അതോടെ കാക്കിനിക്കർ മിത്രങ്ങളുടെ പ്രതീകമായി ചിരപ്രതിഷ്ഠനേടി.
പിന്നെയും നിക്കർ ഇടണമെന്നു മോഹമുള്ളവർക്കായി ഇതിനകം കാച്ചട്ട കളറടിച്ചും വലിച്ചുനീട്ടിയും പരിഷ്കാരി ബർമുഡയായി അവതരിച്ചിരുന്നു. ഞങ്ങൾ ഇട്ടാൽ വള്ളിക്കളസവും നിങ്ങൾ ഇട്ടാൽ ബർമുഡയും പോലുള്ള ചൊല്ലുകളും നാട്ടിൽ പാട്ടായി. ഇത്രയുമായിട്ടും കാച്ചട്ടയിലെ പിടിവിടാൻ തയാറാകാതിരുന്ന മിത്രങ്ങളെ കളിയാക്കാൻ എതിരാളികൾ കാക്കിനിക്കർ കഥകൾ പലതുമിറക്കി.
ഇതിനിടെ, ബർമുഡയുഗത്തിൽ പിറന്ന കുട്ടികൾക്കു കാക്കിനിക്കറിനോട് അത്ര പ്രിയമില്ലെന്നു മിത്രങ്ങൾ സർവേ നടത്തി കണ്ടെത്തി. കാച്ചട്ടയിൽത്തന്നെ കാലുടക്കി നിൽക്കുന്നത് അബദ്ധമാണെന്നും കാലത്തിനൊത്തു കളസം മാറണമെന്നും ഏതോ ബുദ്ധിചാലക് അവരെ ഉപദേശിച്ചു.
അങ്ങനെ 90 വർഷമിട്ട നിക്കറിൽനിന്ന് അവരും ഒരുവിധത്തിൽ പുറത്തുചാടി. കാക്കിയെത്തന്നെ കൈവിട്ടു ബ്രൗണ്‍ പാന്റ്സിലേക്കായിരുന്നു മിത്രങ്ങളുടെ ചാട്ടം. കാക്കിനിക്കറിനെ കൈവിട്ടിട്ട് എട്ടു വർഷം കഴിഞ്ഞെങ്കിലും ഇന്നും എതിരാളികൾക്കു മിത്രങ്ങളെ ചൊറിയാൻ കാക്കിനിക്കർ നിർബന്ധം.
ഇലക്ഷൻ പ്രചാരണത്തിനിടയിൽ ഒരു മൂത്ത സഖാവ് ഒാർമയുടെ ഇരുന്പുപെട്ടിയിൽ ഭദ്രമായി വച്ചിരുന്ന ഒരു കാക്കിനിക്കർ പുറത്തെടുത്തതാണ് പുതിയ വർത്തമാനം. പഴയ കാക്കിനിക്കർ കണ്ടപ്പോൾ തട്ടിക്കുടഞ്ഞ് ഒന്നിട്ടു നോക്കിയാൽ കൊള്ളാമെന്നു മൂപ്പർക്കു തോന്നിപ്പോയത്രേ.
ഒരു കാൽ ഇട്ടപ്പോൾത്തന്നെ പ്രതിപക്ഷം ചാടിവീണു. ഇടാനും വയ്യ ഉൗരാനും വയ്യ എന്ന അവസ്ഥയിൽ ഒറ്റക്കാലിൽനിന്നു വട്ടം കറങ്ങുന്ന സഖാവിനെയാണ് പിന്നെ നാട്ടുകാർ കാണുന്നത്.
കട്ടൻ ചായയും പരിപ്പുവടയും കുടിച്ചവരൊന്നും കാക്കിനിക്കർ ഇട്ട ചരിത്രമില്ലെന്ന ഇരട്ടച്ചങ്കിന്റെ മിടിപ്പുകൂടി കേട്ടതോടെ ഇട്ട കാൽ എങ്ങനെയെങ്കിലും ഊരിയാൽ മതിയെന്ന അവസ്ഥയിലായി മൂത്ത സഖാവ്.
എതിരാളികൾ ഇതാ ജമാത്തെ ഇസ്ലാമിയുടെ കുപ്പായത്തിൽ കയറിക്കൂടിയിരിക്കുകയാണെന്നു ബഹളമുണ്ടാക്കിയപ്പോൾ ഇങ്ങനെയൊരു നിക്കർ തങ്ങളുടെ നീലപ്പെട്ടിയിലും ഇരിപ്പുണ്ടെന്ന കാര്യം പാവം സഖാക്കൾ മറന്നുപോയി. ആദ്യം പറഞ്ഞ ചൊല്ല് ഒരിക്കൽകൂടി ഒാർമ വരുന്നു, നിങ്ങൾ ഇടുന്പോൾ വള്ളിക്കളസം, ഞങ്ങൾ ഇടുന്പോൾ ബർമുഡ!
മിസ്ഡ് കോൾ
ഒരു കുട്ടിക്ക് 6.78 രൂപ; കൊടുക്കേണ്ടത് ഫ്രൈഡ് റൈസും ബിരിയാണിയും.
-വാർത്ത
അര പരിപ്പുവടയ്ക്ക് ആയിരം ബിർയാണി!
Out of Range
ഓരോ ഫയലും ഓരോ ജീവിതമാണ്... ഒരിടത്തൊരു ഫയൽവാൻ ഇതു പറയുന്നതു കേട്ടപ്പോൾ മേശപ്പുറത്ത് ഇരിക്കുകയായിരുന്ന ഫയൽ കുമാരിക്കു രോമാഞ്ചം വന്നു. എല്ലാം ശരിയാക്കുന്ന നാട്ടിൽ ഒരു സർക്കാർ ഫയലിന് ഇനി അഭിമാനത്തോടെ ജീവിക്കാം. ഇങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടെ ആരോ അവളെ വാരിയെടുത്തു. എന്നിട്ട് അപ്പുറത്തു കണ്ട മേശപ്പുറത്തേക്ക് ഒരു തട്ട്.
വയ്ക്കുകയായിരുന്നോ എറിയുകയായിരുന്നോ എന്നുറപ്പില്ല. എന്തായാലും ആ വീഴ്ചയിൽ നടുഭാഗത്തേറ്റ പരിക്കു മായാതെ അവിടെയുണ്ട്. ജീവിതമാണ് ഉള്ളിലുള്ളതെന്നു പറഞ്ഞിട്ട് ഫയൽവാൻ എതിരാളിയെ എറിയുംപോലെയാണല്ലോ തന്നെ എടുത്തെറിഞ്ഞതെന്ന് അവൾക്കു തോന്നി.
എങ്കിലും പുതുമോടി മായാത്തതിന്റെ അഭിമാനത്തോടെയാണ് അവൾ മേശപ്പുറത്ത് ഇരുന്നത്. തന്നെ ചുറ്റിയിരുന്ന ചുവപ്പുനാട കണ്ടപ്പോൾ മിസ് ഇന്ത്യ മത്സരത്തിനു വിന്നർ സാഷ് അണിഞ്ഞു സുന്ദരിമാർ നിൽക്കുന്നതുപോലെയാണ് അവൾക്കു തോന്നിയത്. എന്നാൽ, പിന്നീട് അപ്പുറത്തെ മേശയിലെ പെൻഷൻ ഫയലനാണു പറഞ്ഞത്, അതു ചുവപ്പുനാടയല്ല, ഒരിക്കലും അഴിയാത്ത ജാടയാണെന്ന്.
അവൾ അപ്പുറത്തെ മേശപ്പുറത്തേക്കു നോക്കി. അവിടെ മുഴുവൻ പ്രായം ചെന്നവരാണെന്നു തോന്നുന്നു. പൊടിയൊക്കെ പിടിച്ച് ഒരു ചന്തവുമില്ലാതെയാണ് ഇരിപ്പ്. ഇവർക്കൊക്കെ അല്പം വൃത്തിയായി ഇരുന്നുകൂടേ. തന്റെ തിളക്കവും മിനുക്കവുമൊക്കെ കണ്ടപ്പോൾ തെല്ല് അഹങ്കാരവും തോന്നി. ഫയലുകൾ ജീവിതമായ സ്ഥിതിക്കു തനിക്കിനി വച്ചടി വച്ചടി കയറ്റമായിരിക്കും. ഇപ്പോൾ ക്ലർക്കിന്റെ മേശയിലാണ്. അടുത്ത ദിവസം ഹെഡ് ക്ലർക്കിന്റെ മേശയിലേക്ക്. അവിടെനിന്നു സെക്ഷൻ ഹെഡിന്റെ മേശ. പിന്നെ സൂപ്രണ്ടിന്റെ പക്കൽ. ഒടുവിൽ എസി മുറിയിലെ മേധാവിയുടെ മുന്നിൽ.
വിദേശത്തേക്കു പോകാൻ വീസയടിച്ചു കിട്ടിയ പതിനെട്ടുകാരിയെപ്പോലെ ഫയൽകുമാരി ആവേശംകൊണ്ടു. അവിടെനിന്നു സെക്രട്ടേറിയറ്റിലേക്കു പറക്കണം. അവിടെ ഐഎഎസുകാരും ഐപിഎസുകാരുമൊക്കെ തന്നെ ഇരുകൈയും നീട്ടി വാങ്ങുന്നതും ഭവ്യതയോടെ തന്റെ തലയിൽ കുറിക്കുന്നതുമൊക്കെ അവൾ സ്വപ്നം കണ്ടു. അതു കഴിഞ്ഞുവേണം മന്ത്രിമാരുടെയും പറ്റിയാൽ മുഖ്യമന്ത്രിയുടെയും മേശപ്പുറത്തൊന്നു വിലസാൻ.
ഇങ്ങനെ ദിവാസ്വപ്നം കണ്ടു മയങ്ങിപ്പോയതിനിടെ ഒരു ബഹളം കേട്ടാണ് ഉണർന്നത്. തൊട്ടപ്പുറത്തെ മേശ ഉപയോഗിക്കുന്ന സുന്ദരി ക്ലർക്കാണ് തലങ്ങും വിലങ്ങും ഒാടുന്നത്. അവരുടെ ബഹളം കേട്ടതും പ്യൂൺ ചേട്ടൻ ഒരു നീളൻ വടിയുമായി വന്നു. മേശപ്പുറത്തും റാക്കിലുമിരിക്കുന്ന ഫയലുകൾ അയാൾ നിർദാക്ഷിണ്യം കുത്തിമറിച്ചു. നാട്ടുകാരനെ കണ്ട കാട്ടാനയുടെ ഭാവത്തോടെയാണ് ക്ലര്‍ക്കിന്റെ നില്‍പ്പും ഭാവവും. ഒടുവിൽ പ്യൂൺ പ്രതിയെ കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത ഒരു പന്നിയെലി. കുത്തുകിട്ടിയതും ഫയലിന് ഇടയിൽനിന്ന് അതു മേശപ്പുറത്തേക്കൊരു ചാട്ടം. സമാധാനമായി കഴിഞ്ഞിരുന്ന തന്നെ കുടിയിറക്കിയതിന്റെ ദേഷ്യത്തിൽ ക്ലർക്കിനെ രൂക്ഷമായൊന്നു നോക്കിയ ശേഷം കഥാനായകൻ പുറത്തേക്കു പാഞ്ഞു. വീണ്ടും, എലി വരും എല്ലാം ശരിയാകും... എന്ന മട്ടിൽ വടി ഭിത്തിയിൽ ചാരി വച്ചിട്ട് പ്യൂൺ തിരിഞ്ഞുനടന്നു.
ഇത്രയും ബഹളങ്ങൾ നടന്നിട്ടും ക്ലർക്കും പ്യൂണും അല്ലാതെ ആരും അനങ്ങിയതുപോലുമില്ല. ഇതിവിടത്തെ സ്ഥിരം പരിപാടിയാണെന്ന് ഫയൽ കുമാരിക്കു തോന്നി. ഇതിനിടെ, ചില ഫയൽ ഫ്രണ്ട്സ് സ്വിഫ്റ്റ് ബസ് പോകുന്നതുപോലെ അകത്തേക്കും പുറത്തേക്കും പോകുന്നതു കാണാം. അതൊക്കെ വേണ്ടപ്പെട്ടവരുടെ ബ്രോകൾ ആണത്രേ. തന്നെ അടുത്ത സീറ്റിലേക്ക് ആനയിച്ചുകൊണ്ടുപോകാൻ നാളെ പ്യൂൺ വരുന്നതും കാത്ത് അവളിരുന്നു. ആ ഇരിപ്പ് ഇപ്പോൾ അഞ്ചു വർഷത്തോട് അടുക്കുന്നു. പതിവുപോലെ പ്യൂൺ ചേട്ടൻ നീളൻ വടിയുമായി വരുന്നുണ്ട്.
ഇത്തവണ കുത്ത് കിട്ടിയത് ഫയൽ കുമാരിക്കായിരുന്നു. അതാ ഫയലിൽ അവൾ പോലും അറിയാതെ ഒരെലിയും രണ്ടു മൂന്നു കുഞ്ഞുങ്ങളും രണ്ടു മൂന്നു പാറ്റകളും. അവൾക്കും തോന്നി, ശരിയാണ്, ഓരോ ഫയലും ഓരോ ജീവിതമാണ്!
മിസ്ഡ് കോൾ
മഴക്കോട്ട് മോഷണം: കണ്ണൂരിൽ പോലീസുകാരനു സ്ഥലംമാറ്റം.
- വാർത്ത
റെഡ് അലർട്ട്!
Out of Range
രാവിലെ നടക്കാന്‍ ഇറങ്ങുകയാണെന്നാണ് പറച്ചിലെങ്കിലും മിക്കവാറും ഓട്ടമാണ് കൂടുതല്‍. തനിയെ ഒാടുന്നതല്ല, തെരുവുനായ്ക്കള്‍ ഓടിക്കുന്നതാണ്. അങ്ങനെയൊരു ഓട്ടം കഴിഞ്ഞ് കിതപ്പു മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വാര്‍ഡിലെ ലോക്കല്‍ നേതാക്കളില്‍ ഒരാള്‍ വിയര്‍ത്തുകുളിച്ച് പരിഭ്രാന്തനായി വരുന്നതു കണ്ടത്.
ആൾ ജെൻ സി ആണെങ്കിലും രാഷ്ട്രീയക്കാരുടെ ഫാൻസിഡ്രസിനോടാണ് താത്പര്യം. ഏതു കാലാവസ്ഥയിലും ഖദർ ഉടയാതെ നടക്കുന്നതിൽ ശ്രദ്ധാലുവായ നേതാവ് തിരക്കിട്ടു പായുന്നതു കണ്ടപ്പോൾ ആരെങ്കിലും ‘ക്ലിപ് ഇട്ടോ’ എന്നായിരുന്നു ആദ്യത്തെ സംശയം. “എന്താ നേതാവേ മുഖം വല്ലാതിരിക്കുന്നത്? അതിരാവിലെ എങ്ങോട്ടാ...? ആകെ വിയര്‍ത്തു കുളിച്ചല്ലോ.”
“ഒന്നും പറയേണ്ട ചേട്ടാ. രാവിലെ പോലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഒരാളെ ജാമ്യത്തിലിറക്കാന്‍ പോയിരുന്നു. അതുമായി ബന്ധപ്പെട്ട് എന്തോ കാര്യം സംസാരിക്കാനാണത്രേ.”
“അതിനെന്താ നേരേയങ്ങ് ചെന്നാല്‍ പോരേ. നിങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കു പോലീസ് സ്റ്റേഷന് പുത്തരിയാണോ?”
“ചേട്ടാ ഭരണകക്ഷിക്കു മാത്രമാ പുത്തരിയല്ലാത്തത്. പ്രതിപക്ഷമാണേൽ ചിലപ്പോൾ പൂരത്തെറി ആയിരിക്കും.”
“അതെന്താ അങ്ങനെയൊരു വര്‍ത്തമാനം. ഇപ്പോള്‍ മൊത്തം ജനമൈത്രി പോലീസ് അല്ലേ... സ്റ്റേഷന്റെയൊക്കെ വാതില്ക്കല് എഴുതിവച്ചിട്ടുണ്ടല്ലോ ജനമൈത്രി പോലീസ് സ്റ്റേഷനെന്ന്...”
“ഭിത്തിയിലങ്ങനെ പലതുമെഴുതും. അതും വായിച്ച് ആവേശത്തിൽ ചെന്നു കയറിക്കൊടുത്താല്‍ ചിലപ്പോള്‍ വൈകാതെ മാലയിട്ട് ഭിത്തിയില്‍ ഇരിക്കേണ്ടി വരും. അതല്ലേ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്.”
“ജനമൈത്രിയെന്നാല് ജനങ്ങളോടു മൈത്രി എന്നല്ലേ അര്‍ഥം. പിന്നെയെന്താ പ്രശ്നം?”
“മൈത്രി കൂടിയതാണോയെന്നറിയില്ല, അവിടെ കയറിയിറങ്ങിയ പലർക്കും മൂത്രം പെൻഡിംഗ് ആണത്രേ. മൈത്രി വന്നാലും മന്ത്രി വന്നാലും ഓരോരോ ആചാരങ്ങളാകുമ്പോള്‍ അതു പാലിക്കേണ്ടതല്ലേ എന്നാണ് ചില എമാന്മാരുടെ ചോദ്യം.”
“പോലീസ് ആകെ മാറിയെന്നാണല്ലോ പൊതുവേ പറഞ്ഞുകേട്ടിരുന്നത്. അവര്‍ പാട്ടുപാടുന്നു, ട്രോള്‍ ഉണ്ടാക്കുന്നു, ഡാന്‍സ് കളിക്കുന്നു, കൃഷി ചെയ്യുന്നു, ആളുകളെ തൊട്ടും തലോടിയും ആശ്വസിപ്പിക്കുന്നു... ഇങ്ങനെ പലതും അടുത്ത കാലത്തു കണ്ടിരുന്നു.”
“കൃഷി വ്യാപകമായി ചെയ്യുന്നുണ്ട്. കൂടുതലും ചൊറിയണമാണെന്ന കേള്‍വി.”
“അതെന്താ ചൊറിയണത്തിനു വല്ല പോഷകഗുണവുമുണ്ടോ അതില്‍ ശ്രദ്ധ വയ്ക്കാന്‍... അതോ തോരന്‍ വയ്ക്കാനാണോ?”
“പോഷകഗുണമല്ല, അതിനുള്ളതു പോലീസ് ഗുണമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്. അടിമുടി ചൊറിച്ചില്‍. കാക്കി ബോഡിയിലേക്കു പറ്റിപ്പിടിച്ചാല്‍ പിന്നെ ചില ഏമാന്മാര്ക്കു സാധാരണക്കാരെ കണ്ടാല്‍ വല്ലാത്ത ചൊറിച്ചില്‍ ആണത്രേ. അപ്പോള്‍ അവര്‍ക്കു നാട്ടുകാരെ ചൊറിയണമെന്നു തോന്നും. പോലീസ് ജീപ്പില്‍ത്തന്നെ ഗ്രോ ബാഗില്‍ ചൊറിയണം വളര്‍ത്താനുള്ള സാധ്യതകളാണ് ഇപ്പോള്‍ ചില ഏമാന്മാര് അന്വേഷിച്ചുകൊണ്ടിരിക്കുന്നതത്രേ. പിന്നെ തോരന്‍ വേണോ തോരെത്തോരെ വേണോ എന്നതൊക്കെ ഏമാന്റെ മൂഡ് പോലിരിക്കും.”
“ചങ്ങനാശേരിയില്‍ ഒരാൾക്കു വിരല്‍ കൊടുക്കേണ്ടി വന്നെന്നു കേട്ടിരുന്നു. ഏകലവ്യനോടു ദ്രോണാചാര്യര്‍ ചോദിച്ചതുപോലെ ഗുരുദക്ഷിണ വല്ലതുമാണോ?”
“ഇതു ദ്രോണാചാര്യര്‍ അല്ല, ദ്രോഹാചാര്യന്മാരാണ്. നല്ല പോലീസുകാരെക്കൂടി ചീത്ത കേൾപ്പിക്കുന്ന കാക്കിക്കുള്ളിലെ ചൊറിയണങ്ങൾ. ഏകലവ്യനോടു ഗുരുദക്ഷിണയായി ഒരു വിരലല്ലേ ചോദിച്ചുള്ളൂ. ഇവിടെയൊരു ദ്രോഹാചാര്യര്‍ രണ്ടു വിരലാണ് ചവിട്ടിയെടുത്തത്. ബൂട്ട് ഇത്തിരി തേഞ്ഞതായിരുന്നു അല്ലെങ്കില്‍ അഞ്ചു വിരലും കിട്ടിയേനെയെന്നാണ് ഏമാന് പിന്നീട് പറഞ്ഞതെന്നാണ് അറിയുന്നത്.”
ഇതെല്ലാം കേട്ടു തരിച്ചുനിന്ന പൗരനെ നോക്കി നേതാവ് ഇത്രയുംകൂടി പറഞ്ഞു. “സാര്‍ ഒരു ഉപകാരം ചെയ്യണം. ഞാന്‍ എന്തായാലും സ്റ്റേഷനിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. സാര്‍ ഈ വിവരം അറിയിക്കേണ്ടവരെയെല്ലാം ഒന്നറിയിച്ചേക്കണം. ബാക്കിയുണ്ടേല്‍ വീണ്ടും കാണാം.”
മിസ്ഡ് കോൾ
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ‘ബഹു’ എന്നു സംബോധന ചെയ്യണമെന്നു സർക്കുലർ.
- വാർത്ത.
ബഹുത് അച്ഛാ വിനയം!
Editorial
“കുട്ടികൾ ഒരു കാരണവശാലും പേവിഷബാധയ്ക്ക് ഇരയാകരുത്. തെരുവുനായ്ക്കളെ പേടിക്കാതെ അവർക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തുന്നതാകണം നടപടി. ഇതിൽ ഒരു വികാരത്തിനും സ്ഥാനമില്ല” -വിധിയിൽ സുപ്രീംകോടതി വ്യക്തമായി പറഞ്ഞു. ഇനി ഭരണാധികാരികളും നമ്മളുമാണ് ഉത്തരവാദിത്വം കാണിക്കേണ്ടത്.
ഒടുവിൽ സുപ്രീംകോടതിയും അംഗീകരിച്ചു. തെരുവുനായ്ക്കളുടെ പ്രശ്നം അതീവരൂക്ഷമാണ്. രാജ്യതലസ്ഥാനത്തെ എല്ലായിടത്തുനിന്നും തെരുവുനായ്ക്കളെ പൂർണമായും നീക്കംചെയ്യണമെന്ന് ഡൽഹി സർക്കാരിനോട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കർശനനിർദേശം നല്കിയിരിക്കുന്നു.
ഇതു നടപ്പാക്കാൻ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും കോടതി പറഞ്ഞു. ഏതെങ്കിലും വ്യക്തിയോ സംഘടനയോ നടപടിക്രമങ്ങൾ തടസപ്പെടുത്തിയാൽ നിയമനടപടി ഉറപ്പാണെന്നും പറഞ്ഞതോടെ പരമോന്നത നീതിപീഠത്തിന്റെ നിലപാട് സുവ്യക്തം. ഡൽഹിയിൽ മാത്രമല്ല, രാജ്യമെങ്ങും തെരുവുനായ്ക്കളുടെ പ്രശ്നം രൂക്ഷമാണ്. പിഞ്ചുകുഞ്ഞുങ്ങളും വൃദ്ധരും തെരുവുനായ്ക്കളുടെ കടിയേറ്റു മരിക്കുന്നു. എത്രയോ പേർ കടിയേറ്റു വിഷമതകൾ സഹിക്കുന്നു.
വാക്സിനെടുത്തിട്ടും പേവിഷബാധയേൽക്കുന്ന ഭീതിദമായ അവസ്ഥ. രാജ്യമാസകലം ഈ വിധിയുടെ തുടർച്ചയും നടപടിയുമുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം. വിധി നടപ്പാക്കാനുള്ള നടപടികൾ അധികാരികൾക്കു തീരുമാനിക്കാമെന്നാണ് കോടതി പറഞ്ഞിട്ടുള്ളത്. അതിനായി ഒരു സേനയെ നിയോഗിക്കണമെങ്കിൽ അതും ചെയ്യാം. തെരുവുനായ്ക്കളെ ഡോഗ് ഷെൽട്ടറുകളിലേക്കു മാറ്റണം. പിന്നെയുമുണ്ടു പല നടപടിക്രമങ്ങളും.
അതേസമയം, മുന്നോട്ടുള്ള കാര്യങ്ങൾ അത്ര എളുപ്പമല്ല. ഇക്കാര്യങ്ങൾ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ നിരത്തി ഭരണരംഗത്തുള്ളവരും, അനുകന്പയുടെ പേരിൽ മറ്റു പലരും രംഗത്തുവന്നിട്ടുണ്ട്. ഇവരിൽ മന്ത്രി എം.ബി. രാജേഷും ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുമുണ്ട്. ഷെൽട്ടറുകളിൽ അടയ്ക്കുക എന്നതു നാളെ കേരളത്തിനു ബാധകമാക്കിയാലും പ്രായോഗികമാകുമെന്നു തോന്നുന്നില്ല എന്നാണു മന്ത്രി എം.ബി. രാജേഷ് പറഞ്ഞത്.
എബിസി കേന്ദ്രം തുടങ്ങാൻപോലും നാട്ടുകാർ എതിർക്കുകയാണ് എന്നു മന്ത്രി പറയുന്നു. അപ്പോൾ നൂറുകണക്കിനു നായ്ക്കളെ പാർപ്പിക്കുന്ന ഷെൽട്ടർ പണിയാൻ പോയാലോ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. പട്ടി കടിക്കാനും പാടില്ല, ഷെൽട്ടറോ എബിസി കേന്ദ്രമോ തുടങ്ങാനും പാടില്ല എന്ന പലരുടെയും മനോഭാവത്തെയും മന്ത്രി വിമർശിച്ചു. കേരളത്തിലെ സ്ഥലലഭ്യതയുടെ പ്രശ്നവും മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടുന്നു.
ഇപ്പറഞ്ഞതിൽ വാസ്തവമുണ്ട്. പക്ഷേ, പ്രശ്നം രൂക്ഷമാണെന്നു മന്ത്രിയും സമ്മതിക്കുന്നുണ്ട്. പ്രശ്നമുണ്ടെന്നുറപ്പിച്ചാൽ പരിഹാരം കണ്ടെത്തിയേ തീരൂ. അതിനാണല്ലോ ഭരണകൂടവും സംവിധാനങ്ങളും. ഈ വിഷയത്തിലാകട്ടെ സമവായത്തിനു വലിയ ബുദ്ധിമുട്ടുമില്ല. പാർട്ടിയും ജാതിയും മതവുമൊന്നും നോക്കിയല്ലല്ലോ പട്ടി കടിക്കുന്നത്.
എല്ലാവരെയും സഹകരിപ്പിച്ച് പരിഹാരം കണ്ടെത്തുകയാണു വേണ്ടത്. മന്ത്രിയല്ലാതെ മറ്റാരാണ് അതിനു മുൻകൈയെടുക്കേണ്ടത്? കോടതി കണ്ട ഗൗരവം ഭരണനിർവഹണം നടത്തുന്നവരും പ്രശ്നത്തിനു കൊടുത്തേ മതിയാകൂ. നായ്ക്കളെയെല്ലാം കൊന്നൊടുക്കാൻ കോടതി പറഞ്ഞിട്ടില്ല. മനുഷ്യരുടെ ജീവനും ജീവിതത്തിനും അല്പംകൂടി പ്രാധാന്യം കൊടുക്കുന്നു എന്നേയുള്ളൂ. ആ നിലയ്ക്ക് മൃഗസ്നേഹികൾക്കും അവരുടേതായ നിലയ്ക്ക് ഈ യജ്ഞത്തിൽ സഹകരിക്കാവുന്നതേയുള്ളൂ.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു വിഷയവുമുണ്ട്. വളർത്തുനായ്ക്കളുടെ ഉടമസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയാണത്. ഇന്ത്യയിൽ ആറു കോടിയിലധികം തെരുവുനായ്ക്കളുണ്ടെന്നാണ് ഏകദേശ കണക്ക്. 2024ൽ ഇന്ത്യയിലെ വളർത്തുനായ്ക്കളുടെ എണ്ണം ഏകദേശം മൂന്നു കോടിയായിരുന്നു. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വളർത്തുനായ്ക്കളുടെ എണ്ണവും നായകൾക്കുള്ള ഭക്ഷണത്തിന്റെ വിപണിയും പ്രതിവർഷം 10-15% നിരക്കിൽ വർധിക്കുന്നുമുണ്ട്.
ഇന്ത്യയിൽ വളർത്തുനായ്ക്കൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ദേശീയ നിയമങ്ങളില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമങ്ങളുള്ള ചില നഗരങ്ങളിലാണെങ്കിൽ നടപ്പാക്കൽ ഫലപ്രദവുമല്ല. നായ്ക്കളെ വന്ധ്യംകരിക്കുകയോ വാക്സിൻ നൽകുകയോ ചെയ്യുന്നതും നിർബന്ധമല്ല.
ഉടമകൾക്ക് ഉത്തരവാദിത്വമില്ലാത്തതിനാൽ, ദിവസവും നൂറുകണക്കിന് വളർത്തുനായ്ക്കളെയും കുഞ്ഞുങ്ങളെയും തെരുവുകളിൽ ഉപേക്ഷിക്കുന്നുണ്ട്. കൂടാതെ, ആയിരക്കണക്കിനു വളർത്തുനായ്ക്കളെ തെരുവിൽ അലയാൻ വിടുകയോ കൂട്ടിൽനിന്നു രക്ഷപ്പെട്ട് തെരുവുനായ്ക്കളുമായി ഇണചേരാൻ അനുവദിക്കുകയോ ചെയ്യുന്നു.
അതുകൊണ്ട്, സർക്കാരുകളും എൻജിഒകളും തെരുവിലുള്ള നായ്ക്കളെ വന്ധ്യംകരിക്കുമ്പോൾതന്നെ, അശ്രദ്ധരായ ഉടമകൾ കാരണവും തെരുവുനായ്ക്കളുടെ എണ്ണം കൂടുന്നു. ഈ സാഹചര്യത്തിൽ, ഉയർന്ന പ്രജനനശേഷിയുള്ള വളർത്തുനായ്ക്കളെ എബിസി പദ്ധതികളിൽ ഉൾപ്പെടുത്തണമെന്നാണ് വിദഗ്ധർ പറയുന്നത്. വളർത്തുനായ്ക്കളെ രജിസ്റ്റർ ചെയ്യാനും വന്ധ്യംകരിക്കാനും ഉടമകൾക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകണമെന്നും നിർദേശമുണ്ട്. പ്രജനനം നടത്തുന്ന നായകൾക്ക് ഉയർന്ന നികുതിയും ചുമത്താവുന്നതാണ്.
“കുട്ടികൾ ഒരു കാരണവശാലും പേവിഷബാധയ്ക്ക് ഇരയാകരുത്. തെരുവുനായ്ക്കളെ പേടിക്കാതെ അവർക്കു സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം വളർത്തുന്നതാകണം നടപടി. ഇതിൽ ഒരു വികാരത്തിനും സ്ഥാനമില്ല” -വിധിയിൽ സുപ്രീംകോടതി വ്യക്തമായി പറഞ്ഞു. ഇനി ഭരണാധികാരികളും നമ്മളുമാണ് ഉത്തരവാദിത്വം കാണിക്കേണ്ടത്.
Editorial
മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്.
കണ്ണൂർ ജില്ലയിലെ കേളകം, കൊട്ടിയൂർ, പേരാവൂർ, ആറളം മേഖലകളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നത് പ്രദേശവാസികളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതോടൊപ്പം ആശ്ചര്യമുണ്ടാക്കുന്നത്, സ്വയരക്ഷയ്ക്കാണെങ്കിൽപോലും ആരെങ്കിലുമൊരു കാട്ടുപന്നിയെ കൊന്നുവെന്നു കേട്ടാൽ പറന്നെത്തി വീടുകളിൽ കയറി കറിച്ചട്ടി വരെ പൊക്കിനോക്കുന്ന വനം ഉദ്യോഗസ്ഥർ ഇവിടെ നിഷ്ക്രിയരായിരിക്കുന്നു എന്നതാണ്.
പന്നിപ്പനി പോലുള്ള ഏതെങ്കിലും മാരകരോഗമാണോ കാട്ടുപന്നികൾ കൂട്ടത്തോടെ ചാകാൻ കാരണമെന്നതു സംബന്ധിച്ച് അടിയന്തര പരിശോധന നടത്താനും വിവരങ്ങൾ ജനങ്ങളെ അറിയിച്ച് ആശങ്കയകറ്റാനും വനം ഉദ്യോഗസ്ഥർ ശുഷ്കാന്തി കാട്ടുന്നുമില്ല. കാട്ടുപന്നി അടക്കമുള്ള വന്യജീവികൾ നാട്ടിലിറങ്ങി നടത്തുന്ന മനുഷ്യക്കുരുതിയിലും കൃഷിനാശത്തിലും മലയോരമേഖല വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തുവീഴുന്നുവെന്ന വാർത്തകൂടി വരുന്നത്.
അതിനാൽ വനം ഉദ്യോഗസ്ഥരും വകുപ്പുമന്ത്രിയും പതിവു നിസംഗത വെടിഞ്ഞ് സത്വര ശ്രദ്ധയോടെ ഈ വിഷയത്തിലിടപെടണം.കേളകം, കൊട്ടിയൂർ, പേരാവൂർ മേഖലകളിൽ ഒരാഴ്ചയ്ക്കിടെ ഇരുപതോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കേളകം പഞ്ചായത്തിൽ 13, കൊട്ടിയൂരിൽ നാല്, പേരാവൂരിൽ മൂന്ന് എന്നിങ്ങനെയാണ് പന്നികളുടെ ജഡം കണ്ടത്.
എന്നാൽ, ഇതിന്റെ മൂന്നിരട്ടി എണ്ണമെങ്കിലും പല പ്രദേശങ്ങളിലായി ചത്തതായും പ്രദേശവാസികൾ കുഴിച്ചിട്ടതായും പറയപ്പെടുന്നുണ്ട്. ആറളം ഫാമിൽ വനത്തോടു ചേർന്ന് എട്ടു പന്നികളുടെ ജഡം ഇന്നലെ കണ്ടെത്തി. വനത്തിനുള്ളിലും ജഡം കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തുനിന്ന് ചത്ത കാട്ടുപന്നികളുടെ സാമ്പിൾ വനംവകുപ്പ് ശേഖരിച്ചെങ്കിലും പരിശോധനാ ഫലങ്ങൾ പുറത്തു വിട്ടിട്ടില്ല.
ആന്ത്രാക്സോ പന്നിപ്പനിയോ ആകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇതു മനുഷ്യരിലേക്ക് പകരില്ല എന്നാണ് അധികൃതരുടെ വിശദീകരണം. ലോകാരോഗ്യ സംഘടനയുടെ നിബന്ധനകൾ പാലിക്കാതെയാണു കാട്ടുപന്നികളെ മറവ് ചെയ്യുന്നതെന്നാണു നാട്ടുകാരുടെ ആരോപണം.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൊല്ലുന്ന കാട്ടുപന്നികളെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണമെന്ന് കർശന നിലപാടെടുക്കുന്നവരാണ് ഇത്രവലിയ അലംഭാവം കാണിക്കുന്നത്. കാട്ടുപന്നികൾ ചാകുന്നത് എന്തെങ്കിലും രോഗബാധ മൂലമാണെങ്കിൽ അതീവശ്രദ്ധ പുലർത്തേണ്ടതുണ്ട്. മുന്‍പ് സമാനമായ രീതിയിൽ തൃശൂർ അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആന്ത്രാക്സ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് മറവു ചെയ്ത ആളുകൾക്ക് പൊതുജനസമ്പർക്കം പാടില്ലെന്നും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിരുന്നു. വളർത്തുമൃഗങ്ങൾക്ക് മൃഗസംരക്ഷണവകുപ്പ് പ്രതിരോധ വാക്സിൻ എടുക്കുകയും ചെയ്തു. അങ്ങനെയെങ്കിൽ വലിയതോതിൽ ജനവാസമുള്ള പ്രദേശങ്ങളിലാണ് ഇപ്പോൾ കാട്ടുപന്നികൾ ചാകുന്നത്. ഇത് പ്രശ്നത്തിന്റെ ഗൗരവം ഇരട്ടിപ്പിക്കുന്നു.
മഴക്കാലമായതിനാൽ ജലസ്രോതസുകൾ മലിനപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കാട്ടുപന്നികളെ ബാധിച്ചിരിക്കുന്ന രോഗം വളർത്തുമൃഗങ്ങളിലേക്ക് പകരാനുള്ള സാധ്യതയും കണക്കിലെടുക്കണം. ക്ഷീരകർഷകരും പന്നി വളർത്തി ഉപജീവനം സാധ്യമാക്കുന്നവരും മലയോര മേഖലയിൽ നിരവധിയുണ്ട്. അതിനാൽ അടിയന്തരമായി പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കണം.
മറ്റൊരു വിരോധാഭാസമുള്ളത്, എവിടെയെങ്കിലും വളർത്തുപന്നികൾക്ക് പന്നിപ്പനി ലക്ഷണങ്ങൾ കണ്ടാൽ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിവളർത്തൽ നിരോധിച്ച്, വളർത്തുപന്നികളെ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം കൊന്നൊടുക്കി മറവു ചെയ്യാൻ നിർദേശിക്കുന്നവരാണ് കാട്ടുപന്നികളുടെ കാര്യത്തിൽ ഒരു ജാഗ്രതയും കാട്ടാത്തത് എന്നതാണ്.
വനംവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കാണിക്കുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ്. കാട്ടുപന്നികളുടെ ജഡം കണ്ടതായി അറിയിച്ചാൽപോലും വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി വേണ്ടത്ര ജാഗ്രതയോടെ സാമ്പിൾ ശേഖരിക്കാനോ അപകടരഹിതമായി മറവുചെയ്യാനോ തയാറാകുന്നില്ലെന്ന നാട്ടുകാരുടെ പരാതി ഗൗരവത്തിലെടുക്കണം. കണ്ണൂർ ജില്ലാ കളക്ടർ വിഷയത്തിലിടപെടുകയും ജനങ്ങളുടെ ആശങ്ക അകറ്റുകയും വേണം.
മലയോര മേഖലയിലെ കൃഷിയിടങ്ങളിലടക്കം പെറ്റുപെരുകി ജനജീവിതത്തിന് വെല്ലുവിളിയുയർത്തുന്ന കാട്ടുപന്നികൾ ഇപ്പോൾ ചത്തൊടുങ്ങിയതും ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് വേട്ടയാടി അനിയന്ത്രിതമായ വംശവർധന തടയണമെന്ന ആവശ്യത്തോട് മുഖംതിരിഞ്ഞുനിൽക്കുന്ന കേന്ദ്രസർക്കാരും വനംവകുപ്പുമാണ് ഇവിടെയും പ്രതിസ്ഥാനത്തു വരുന്നത്.
Editorial
രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ഛത്തിസ്ഗഡിൽ വിചാരണ ചെയ്തത്.
ഒരു റെയിൽവേ ഉദ്യോഗസ്ഥൻ തനിക്കു കുറ്റവാളികളെന്നു തോന്നിയ കന്യാസ്ത്രീകളെയും ഒപ്പമുള്ളവരെയും ചോദ്യം ചെയ്യാൻ മതസംഘടനാ പ്രവർത്തകരെ വിളിച്ചുവരുത്തുന്നു. പിന്നെ, പാഞ്ഞെത്തിയ വർഗീയവാദികളുടെ ആൾക്കൂട്ട വിചാരണ. നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത്... സ്ഥിരം കുറ്റപത്രം! നിജസ്ഥിതി വെളിപ്പെടുത്തുന്ന രേഖകളെല്ലാമുണ്ടെങ്കിലും വർഗീയവാദികളുടെ ഉത്തരവു പ്രകാരം പോലീസ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജുഡീഷൽ കസ്റ്റഡിയിലാക്കുന്നു.
തടയാനാളില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ അനുഗ്രഹാശീർവാദത്തോടെ, പ്രതിപക്ഷത്തിന്റെ വഴിപാട് പ്രതിഷേധത്തോടെ, നീതിന്യായ സംവിധാനങ്ങളുടെ പരിമിതികളോടെ, ന്യൂനപക്ഷ ദല്ലാൾസംഘങ്ങളുടെ ഒറ്റുചുംബനത്തോടെ അവരുടെ അഥവാ ഹിന്ദുത്വയുടെ രാഷ്ട്രം നിർവചിക്കപ്പെടുകയാണ്. രണ്ടു കന്യാസ്ത്രീകളെയല്ല, മതേതര ഭരണഘടനയെയാണ് വർഗീയവാദികൾ ബന്ദിയാക്കിയത്.
ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേസ്റ്റേഷനിലാണ് ഇത്തവണ അവരെത്തിയത്. ഉത്തർപ്രദേശിലെ ആഗ്രയിലേക്കു പോകാനെത്തിയ കണ്ണൂർ, അങ്കമാലി സ്വദേശികളും ഗ്രീൻഗാർഡൻ സിസ്റ്റേഴ്സ് (എഎസ്എംഐ) സന്യാസിനീ സഭാംഗങ്ങളുമായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവരെയും ഒരു ആദിവാസി പെൺകുട്ടി ഉൾപ്പെടെ നാല് പെൺകുട്ടികളെയുമാണ് ടിടിഇ തടഞ്ഞത്. കന്യാസ്ത്രീകൾക്കൊപ്പം ആഗ്രയിൽ ജോലിക്കു പോകുകയാണെന്ന് യുവതികൾ പറഞ്ഞെങ്കിലും ടിടിഇ ബജ്രംഗ്ദൾ പ്രവർത്തകരെ അറിയിച്ചെന്നാണ് റിപ്പോർട്ട്.
പാഞ്ഞെത്തിയ ബജ്രംഗ്ദൾകാർ, ആൾക്കൂട്ട വിചാരണയ്ക്കൊടുവിൽ കന്യാസ്ത്രീകൾ പെൺകുട്ടികളെ മതപരിവർത്തനത്തിനു കൊണ്ടുപോകുകയാണെന്നു കണ്ടെത്തി! തങ്ങൾ ക്രൈസ്തവരാണെന്നും പ്രായപൂർത്തിയായ തങ്ങൾക്കു ജോലിക്കു പോകാൻ മാതാപിതാക്കളുടെ സമ്മതപത്രമുണ്ടെന്നും യുവതികൾ പറഞ്ഞെങ്കിലും ബജ്രംഗ്ദൾകാരുടെ നിർദേശമനുസരിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും യുവതികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.
കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ന്യൂനപക്ഷങ്ങളെ ചോദ്യംചെയ്യാൻ തീവ്രമതസംഘടനകളെ വിളിച്ചുവരുത്തുക, യാത്രക്കാരെ മതസംഘടനകൾ റെയിൽവേസ്റ്റേഷനിൽ ആൾക്കൂട്ട വിചാരണ നടത്തുക, പിന്നീട് കർശന നിർദേശത്തോടെ പോലീസിനു കൈമാറുക... മതരാജ്യങ്ങളിൽ മാത്രം നടക്കുന്ന കാര്യങ്ങളാണ് ഇതെന്നു ബിജെപിക്ക് അറിയാതെയാണോ? ദുരൂഹതയേറുന്നു.
വർഗീയവാദികളുടെ കംഗാരു കോടതികൾ ന്യൂനപക്ഷങ്ങളെ ട്രെയിനിലും തെരുവിലും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും മാത്രമല്ല, അവരുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമൊക്കെ ആയുധങ്ങളുമായി കടന്നുകയറി ആക്രമണം അഴിച്ചുവിടുകയുമാണ്.
കഴിഞ്ഞ മേയ് 31നാണ് ഒഡിഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേസ്റ്റേഷനിൽ റൂർക്കല രാജറാണി എക്സ്പ്രസിനുള്ളിൽ കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ ബജ്രംഗ്ദൾ അക്രമം അഴിച്ചുവിട്ടത്. ആരോപണം മതപരിവർത്തനം തന്നെ. പോലീസ് പതിവുപോലെ കാഴ്ചക്കാരായിരുന്നു. അതിന് ഒരാഴ്ച മുന്‍പായിരുന്നു ഒഡിഷയിലെതന്നെ ചാർബതി കാർമൽ നികേതനിലെത്തിയ ഒന്‍പതംഗ അക്രമിസംഘം കൊള്ളയടിക്കുകയും രണ്ടു വൈദികരെ ക്രൂരമായി മർദിക്കുകയും ചെയ്തത്.
ക്രിസ്മസും ഈസ്റ്ററുമൊക്കെ പരസ്യമായി ആഘോഷിക്കണമെങ്കിൽ സംഘപരിവാറിന്റെ ഔദാര്യം വേണ്ടിവന്നിരിക്കുന്നു. വർഗീയവാദികൾ എപ്പോൾ ചോദിച്ചാലും സർട്ടിഫിക്കറ്റുകൾ ഹാജരാക്കിക്കൊള്ളണം. ബൈബിളിനും ക്രൂശിതരൂപത്തിനുമൊക്കെ പരോക്ഷ വിലക്ക്. സന്യസ്തർക്ക് അവരുടെ വേഷത്തിൽ പുറത്തിറങ്ങാനാകാത്ത സ്ഥിതി. ദുർഗിലെ ടിടിഇയെ ആരാണു പഠിപ്പിച്ചത് ബജ്രംഗ്ദളാണ് പോലീസും കോടതിയുമെന്ന്? അതാണ് സർക്കാർ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുന്ന വർഗീയവത്കരണം.
ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4,316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. റിപ്പോർട്ടുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യാനും ഹിന്ദുത്വ ചവിട്ടിമെതിക്കുന്ന ക്രൈസ്തവർക്കെതിരേ കുറ്റപത്രം തയാറാക്കാനും സംഘപരിവാറിനൊപ്പം ക്രിസ്ത്യൻനാമ-ശുഭ്രവേഷധാരികളായ ദല്ലാൾമാരും അവരുടെ ഒളിസംഘടനകളുമുണ്ട്. പക്ഷേ, റിപ്പോർട്ടുകൾ തെറ്റാണെന്നു തെളിയിക്കുകയോ കേസുകളിൽ അന്വേഷണം നടത്തുകയോ ചെയ്യില്ല. ഛത്തിസ്ഗഡിലേതു കെട്ടിച്ചമച്ച കേസാണെന്നും പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇടപെടണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകൾക്കെതിരേ മൊഴി നൽകാൻ പെൺകുട്ടികളെ നിർബന്ധിച്ചെന്ന് സിബിസിഐ വനിതാ കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആശ പോൾ പ്രതികരിച്ചു. മുന്‍പും നിരവധി തവണ ക്രൈസ്തവനേതാക്കൾ പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയുമൊക്കെ കണ്ട് നിവേദനം നൽകിയതാണ്. ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു കത്തയച്ചിട്ടുണ്ട്. മെത്രാന്മാരും പ്രതിപക്ഷവും അഭ്യർഥിച്ചിട്ടുവേണോ ഈ പരമോന്നത നേതാക്കൾക്കു കാര്യങ്ങളറിയാൻ?
ന്യൂനപക്ഷങ്ങൾ കേരളത്തിലൊഴിച്ച് ഏതാണ്ട് എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. ബിജെപി വിചാരിച്ചാൽ വർഗീയതയെ തളയ്ക്കാം. പക്ഷേ, അധികാരത്തിന്റെ ആ അക്രമോത്സുകരഥം കേരളത്തിൽ മാത്രമായി ഒഴിവാക്കാനാകുന്നില്ല.
ഛത്തീസ്ഗഡിലും ഒറീസയിലുമുൾപ്പെടെ കന്യാസ്ത്രീകൾക്കു കുറ്റപത്രവും കേരളത്തിൽ പ്രശംസാപത്രവും കൊടുക്കുന്ന രാഷ്ട്രീയം ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലിംകളും ഉൾപ്പെടുന്ന മതേതരസമൂഹം തിരിച്ചറിയുന്നുണ്ട്. ബിജെപിയുടെ വാക്കും പ്രവൃത്തിയും പൊരുത്തത്തിലല്ലെന്ന് കേരളഘടകത്തെയും സ്നേഹപൂർവം ഓർമിപ്പിക്കുന്നു.
Leader Page
അശ്രദ്ധ, അറിവില്ലായ്മ, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയെല്ലാം മുങ്ങിമരണ ദുരന്തങ്ങൾക്കു വഴിവയ്ക്കുന്നു. എന്നിരുന്നാലും, ഈ മരണങ്ങൾ തടയാൻ സാധിക്കുന്നവയാണ്. നീന്തൽ പരിശീലനം, ജലസുരക്ഷാ അവബോധം, ഫലപ്രദമായ രക്ഷാപ്രവർത്തനങ്ങൾ, ഒപ്പം സർക്കാരുകളുടെയും സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ പ്രവർത്തനം എന്നിവയിലൂടെ മുങ്ങിമരണങ്ങൾക്ക് അറുതിവരുത്താൻ സാധിക്കും.
ഞെട്ടിക്കുന്ന കണക്കുകൾ
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും ലോകമെമ്പാടും ഏകദേശം 2,36,000 പേർ മുങ്ങിമരിക്കുന്നുണ്ട്. ഒന്നു മുതൽ നാലു വരെ വയസുള്ള കുട്ടികളിലാണു മുങ്ങിമരണനിരക്ക് ഏറ്റവും കൂടുതൽ. ഇന്ത്യയുടെ കാര്യമെടുത്താൽ, ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഓരോ വർഷവും 30,000ത്തിലധികം ആളുകളാണു മുങ്ങിമരിക്കുന്നത്.
കേരളം ജലസമൃദ്ധമായ ഒരു സംസ്ഥാനമായിട്ടും മുങ്ങിമരണങ്ങൾ വലിയ പ്രശ്നമാണ്. 500ലധികം ആളുകൾ ഓരോ വർഷവും കേരളത്തിൽ മുങ്ങിമരിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. കുട്ടികളും യുവാക്കളുമാണു കൂടുതൽ ഇരയാകുന്നത്. പുഴകൾ, കുളങ്ങൾ, കടൽ, കായലുകൾ, വെള്ളക്കെട്ടുകൾ എന്നിവയെല്ലാം അപകടമേഖലകളായി മാറുന്നു.
എത്രത്തോളം നീന്താനറിയാം
നീന്താൻ അറിയാമെന്ന അമിത ആത്മവിശ്വാസത്തിലാണു പലരും ജലാശയങ്ങളിൽ ഇറങ്ങുന്നത്. എത്രത്തോളം നീന്താൻ അറിയാമെന്നതു പ്രധാനമാണ്. ആഴം കുറഞ്ഞതും ഒഴുക്കില്ലാത്തതുമായ ജലാശയങ്ങളിൽ നീന്തി ശീലിച്ചവർക്കു പുഴയിലെ കുത്തൊഴുക്കും അടിത്തട്ടിലെ ചെളിയും അതിജീവിക്കാനാവില്ല. ഇത്തരത്തിൽ നീന്തലിൽ വൈദഗ്ധ്യമില്ലാത്തവർ വെള്ളത്തിൽ വീണവരെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ അപകടം ഇരട്ടിയാകും.
പരിചയമില്ലാത്ത കടവുകളിൽ ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. അതിസാഹസികത കാട്ടാനുള്ള സ്ഥലങ്ങളല്ല ജലാശയങ്ങൾ. പുല്ലുവളര്‍ന്നു നില്ക്കുന്ന വെള്ളക്കെട്ടുകള്‍ക്ക് ആഴം കുറവാകുമെന്നു കരുതി അപകടത്തില്പ്പെടുന്നവരേറെയാണ്. നീന്തൽ വിദഗ്ധരുടെ സഹായത്തോടെ മാത്രമേ പുഴകളിലും മറ്റും ഇറങ്ങാൻ പാടുള്ളൂ. വേലിയേറ്റവും ഇറക്കവും അനുസരിച്ച് കടലിലെയും പുഴകളിലെയും ഒഴുക്കിനു ജലനിരപ്പിനും വ്യത്യാസമുണ്ടാകും. ഇതൊന്നുമറിയാതെ വെള്ളത്തിലിറങ്ങുന്നവർ അപകടം ക്ഷണിച്ചുവരുത്തും.
സ്കൂളുകളിൽ വേണം നീന്തൽ പരിശീലനം
കുട്ടികൾക്കു ചെറുപ്പത്തിലേ നീന്തൽ പരിശീലനം നൽകുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ജലത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കാനും സഹായിക്കും. ഇത് ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അപകടങ്ങളെ ഒരു പരിധിവരെ തടയും. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലുള്ളവർക്കാണ് പരിശീലനം നൽകേണ്ടത്. എന്നാൽ, പല സ്കൂളുകൾക്കും നീന്തൽ പഠിപ്പിക്കാൻ ആവശ്യമായ സംവിധാനം ക്രമീകരിക്കാൻ കഴിയുന്നില്ല.
നീന്തൽ പരിശീലനം കാര്യക്ഷമമായാൽ ജലസുരക്ഷയെക്കുറിച്ചു കുട്ടികളിൽ അവബോധമുണ്ടാക്കാനും അതുവഴി ജലാശയ അപകടങ്ങൾ കുറയ്ക്കാനും സാധിക്കും. നീന്തൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ജലസുരക്ഷാ അവബോധം വർധിപ്പിക്കുന്നതിനുമായി സർക്കാർ വിവിധ പരിപാടികൾ നടപ്പാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിതന്നെ പ്രസ്താവിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വാർഷിക പദ്ധതികളിൽ നൂതന നീന്തൽ പരിശീലന പരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണു മറ്റൊരു അവകാശവാദം. എന്നാൽ, ഇതിലെ കാര്യക്ഷമത പരിശോധിക്കുന്നുമില്ല. ആരോഗ്യം, ശാരീരിക ക്ഷമത, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വികസിപ്പിക്കാനാണ് നീന്തലും ജലസുരക്ഷയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.
നീന്തൽ പഠനത്തിന് ഫണ്ടില്ല
നീന്തല്‍ പരിശീലനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നു നിര്‍ദേശിച്ച് ബാലാവകാശ കമ്മീഷന് ഉത്തരവിട്ടത് 2022 ഫെബ്രുവരിയിലാണ്. എന്നാല്‍, പല സ്കൂളുകളില്‍ എവിടെയും പഠനം നടക്കുന്നില്ല. പഠനത്തിനു ചെലവാക്കേണ്ട തുക, നീന്തല്‍ പരിശീലകരെ കണ്ടെത്താന്‍ സാധിക്കാത്ത പ്രശ്നം തുടങ്ങിയവയാണ് പദ്ധതി നിലയ്ക്കാന്‍ കാരണം. 2022 വരെ നീന്തലിനു രണ്ട് ശതമാനം ഗ്രേസ് മാര്‍ക്ക് ലഭിച്ചിരുന്നു.
എന്നാല്‍, കഴിഞ്ഞ മൂന്നുവര്‍ഷമായി ഇതു ലഭിക്കാറില്ല. ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടേണ്ട എന്ന കാരണത്താല്‍ രക്ഷിതാക്കള്‍തന്നെ മുന്നിട്ടിറങ്ങി വിദ്യാര്‍ഥികളെ നീന്തല്‍ പരിശീലിപ്പിച്ചിരുന്നു. എന്നാല്‍, ഇതു നിര്‍ത്തലാക്കിയതോടെ നീന്തല്‍ പഠനവും അവസാനിച്ചു. ബിആര്‍സി, എസ്എസ്കെ എന്നിവയുടെ നേതൃത്വത്തില്‍ വിരലില്‍ എണ്ണാവുന്ന സ്കൂളുകളിലാണ് പരിശീലനങ്ങള്‍ നടന്നിരുന്നത്. സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതു പല വിദ്യാലയങ്ങള്‍ക്കും ലഭിച്ചിട്ടില്ല.
നീന്തൽ പഠിക്കാം, ജീവിതം സുരക്ഷിതമാക്കാം
നീന്തൽ പഠനം ഒരു അടിസ്ഥാന കഴിവായി മാറുകയും ജലസുരക്ഷയെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ വ്യാപിക്കുകയും ചെയ്താൽ ഒരു പരിധിവരെ മുങ്ങിമരണങ്ങൾ ഒഴിവാക്കാൻ സാധിക്കും. വ്യക്തികൾ, കുടുംബങ്ങൾ, സന്നദ്ധ സംഘടനകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ എന്നിവരെല്ലാം ഒരുമിച്ചു പ്രവർത്തിച്ചാൽ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ സാധിക്കൂ.
ഓരോ ജീവനും അമൂല്യമാണ്, അതു രക്ഷിക്കാൻ നമുക്കു കൈകോർക്കാം. ജലത്തെ ഭയക്കാതെ, ജലത്തെ അറിഞ്ഞ് സുരക്ഷിതമായി ജീവിക്കാൻ നമുക്കു പഠിക്കാം. നീന്തൽ വെറുമൊരു വിനോദമല്ല, അതൊരു അതിജീവന മാർഗം കൂടിയാണ്. ഓരോ വ്യക്തിയും അറിഞ്ഞിരിക്കേണ്ട ഒരത്യാവശ്യ കഴിവാണ് നീന്തൽ.
നീന്തൽ പഠിക്കേണ്ടതിന്റെ 20 കാരണങ്ങൾ
♦ ജീവന്റെ സുരക്ഷ: വെള്ളത്തിൽ മുങ്ങിപ്പോകുന്നത് തടയാനും മറ്റുള്ളവരെ രക്ഷിക്കാനും നീന്തൽ സഹായിക്കും.
♦ ആത്മവിശ്വാസം വർധിക്കുന്നു: നീന്തൽ പഠിക്കുന്നതിലൂടെ ആത്മവിശ്വാസം കൂടുകയും ഏതു സാഹചര്യത്തെയും നേരിടാനുള്ള ധൈര്യം ലഭിക്കുകയും ചെയ്യും.
♦ ശാരീരിക ആരോഗ്യം: നീന്തൽ ഒരു മികച്ച വ്യായാമമാണ്. ഇതു പേശികളെ ബലപ്പെടുത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
♦ സന്ധിവേദന കുറയ്ക്കുന്നു: സന്ധികൾക്ക് അധികം ആയാസമില്ലാതെ ചെയ്യാൻ കഴിയുന്ന ഒരു വ്യായാമമാണിത്.
♦ മാനസികാരോഗ്യം: നീന്തൽ സമ്മർദം കുറയ്ക്കാനും മാനസികോല്ലാസം നൽകാനും സഹായിക്കും.
♦ ഊർജം വർധിപ്പിക്കുന്നു: പതിവായ നീന്തൽ ശരീരത്തിനു കൂടുതൽ ഊർജസ്വലത നൽകുന്നു.
♦ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു: ഒരു മികച്ച കലോറി ബേണിംഗ് വ്യായാമമാണിത്.
♦ പ്രതിരോധശേഷി കൂട്ടുന്നു: ഇതു ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.
♦ എല്ലാ പ്രായക്കാർക്കും അനുയോജ്യം: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ചെയ്യാവുന്ന വ്യായാമമാണിത്.
♦ മറ്റ് ജലവിനോദങ്ങൾക്ക്: ബോട്ടിംഗ്, സർഫിംഗ്, ഡൈവിംഗ് തുടങ്ങിയ വിനോദങ്ങളിൽ ഏർപ്പെടാൻ നീന്തൽ അറിഞ്ഞിരിക്കണം.
♦ അപകടങ്ങൾ ഒഴിവാക്കാൻ: വെള്ളവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് ഇത് അത്യാവശ്യമാണ്.
♦ യാത്രാവേളകളിൽ സുരക്ഷ: കായലുകളിലോ പുഴകളിലോ കടലിലോ യാത്ര ചെയ്യുമ്പോൾ നീന്തൽ അറിഞ്ഞിരിക്കുന്നതു സഹായകമാകും.
♦ വേനൽക്കാല വിനോദം: ചൂടുകാലത്ത് ശരീരത്തെ തണുപ്പിക്കാനും ഉന്മേഷം നൽകാനും നീന്തൽ സഹായിക്കും.
♦ ശരീരത്തിന്റെ വഴക്കം കൂട്ടുന്നു: നീന്തൽ ശരീരത്തിനു നല്ല വഴക്കം നൽകുന്നു.
♦ പേശികൾക്ക് ബലം: എല്ലാ പ്രധാന പേശികൾക്കും ഒരുപോലെ വ്യായാമം ലഭിക്കുന്നു.
♦ അച്ചടക്കം പഠിപ്പിക്കുന്നു: നീന്തൽ പരിശീലനം ക്ഷമയും അച്ചടക്കവും പഠിപ്പിക്കും.
♦ നല്ല ഉറക്കം: പതിവായ നീന്തൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.
♦ സാമൂഹിക ബന്ധങ്ങൾ: നീന്തൽ ക്ലാസുകളിലൂടെ പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാനും സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും.
♦ രക്ഷാപ്രവർത്തനങ്ങൾക്ക്: പ്രളയം പോലുള്ള സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നീന്തൽ കഴിവ് ആവശ്യമാണ്.
♦ ആജീവനാന്ത കഴിവ്: ഒരിക്കൽ പഠിച്ചാൽ ജീവിതകാലം മുഴുവൻ പ്രയോജനപ്പെടുന്ന ഒരു കഴിവാണ് നീന്തൽ.
വേണം ശരിയായ പരിശീലനം
♦ അടിസ്ഥാന നീന്തൽ കഴിവുകൾ: വെള്ളത്തിൽ നിൽക്കാനും ശ്വാസമെടുക്കാനും മുന്നോട്ടു നീങ്ങാനും പഠിക്കുക.
♦ ജലത്തിൽ ഭയം കുറയ്ക്കുക: വെള്ളവുമായി ഇണങ്ങിച്ചേരാനും ഭയം ഇല്ലാതാക്കാനും സഹായിക്കുന്ന പരിശീലനം.
♦ രക്ഷാപ്രവർത്തനത്തിനുള്ള അറിവ്: അപകടത്തിൽപെടുന്ന ഒരാളെ എങ്ങനെ സുരക്ഷിതമായി രക്ഷിക്കാമെന്നും സ്വയം എങ്ങനെ സുരക്ഷിതനായിരിക്കാമെന്നും പഠിക്കുക. ഇതിൽ ഡൈവിംഗ്, നീന്തൽ സാമഗ്രികൾ ഉപയോഗിക്കാനുള്ള കഴിവ്, പ്രഥമശുശ്രൂഷ, സിപിആർ എന്നിവയും ഉൾപ്പെടുന്നു.
♦ അടിയന്തര സാഹചര്യങ്ങളിൽ സ്വയം രക്ഷിക്കാനുള്ള കഴിവ്: ചുഴികളിൽ അകപ്പെട്ടാൽ, ശക്തമായ ഒഴുക്കിൽപ്പെട്ടാൽ, ബോധം നഷ്ടപ്പെട്ടാൽ തുടങ്ങിയ സാഹചര്യങ്ങളിൽ സ്വയം രക്ഷിക്കാനുള്ള സാങ്കേതികവിദ്യകൾ പഠിക്കുക.
♦ ജലസുരക്ഷാ ബോധവത്കരണം: അപകടകരമായ ജലാശയങ്ങൾ തിരിച്ചറിയാനും, സുരക്ഷാ മുൻകരുതലുകൾ എടുക്കാനും, മുന്നറിയിപ്പുകൾ ശ്രദ്ധിക്കാനും പഠിക്കുക.
♦ സാങ്കേതികവിദ്യയുടെ ഉപയോഗം: ജലാശയങ്ങളിലെ അപകടസാധ്യതാ മുന്നറിയിപ്പുകൾ നൽകുന്നതിനും അടിയന്തര സഹായം ലഭ്യമാക്കുന്നതിനും സാങ്കേതികവിദ്യയുടെ സഹായം തേടുക. (വെള്ളത്തിന്റെ ഒഴുക്ക്, ആഴം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ മൊബൈൽ ആപ്പുകളിലൂടെ ലഭ്യമാക്കുക).
♦ സുരക്ഷാ ഓഡിറ്റ്: പൊതുജനങ്ങൾ ഉപയോഗിക്കുന്ന എല്ലാ ജലാശയങ്ങളിലും (കുളങ്ങൾ, പുഴക്കടവുകൾ, നീന്തൽക്കുളങ്ങൾ) കൃത്യമായ സുരക്ഷാ ഓഡിറ്റുകൾ നടത്തി അപകടസാധ്യതകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുക.
Leader Page
സർക്കാരുകൾ മാറിവന്നാലും അഴിമതികൾ തുടരുന്ന വകുപ്പാണ് മോട്ടോർ വാഹനവകുപ്പ്. തലപ്പത്ത് എത്തുന്നവർ ഒരിക്കലും അഴിമതിക്കാരായിരിക്കില്ല. എന്നാൽ, വർഷങ്ങളായി അഴിമതിയുടെ സിരാകേന്ദ്രമാണ് മോട്ടോർവാഹനവകുപ്പ്. സംസ്ഥാനത്തെ 81 ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളാണ് പിടിച്ചെടുത്തത്. അഴിമതി തടയാനുള്ള പല കാര്യങ്ങളും നടപ്പിലാക്കാൻ തലപ്പത്തുള്ളവർ ശ്രമിക്കുന്പോഴും വലതായാലും ഇടതായാലും യൂണിയനുകളുടെ കട്ടയ്ക്ക് നിന്നുള്ള എതിർപ്പുകളും തുടരുകയാണ്.
മോട്ടോർവാഹന വകുപ്പിൽ കേന്ദ്രസർക്കാർ നിർദേശിക്കുന്ന പദ്ധതികളിൽ പലതും ഉത്തരവിന്റെ രൂപത്തിൽ സംസ്ഥാനത്തിനു ലഭിക്കുന്പോഴും സർക്കുലർ നടപ്പിലാക്കുന്നതിൽ മോട്ടോർവാഹന വകുപ്പ് വിമുഖത കാണിക്കുകയാണ്. നടപ്പിലായാൽ ‘കിന്പളം’ ലഭിക്കില്ലെന്നറിയാം. എല്ലാക്കാലത്തും ഭരണത്തിന്റെ തലപ്പത്ത് അഴിമതിയുടെ വിഹിതം പറ്റുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ മേധാവികൾ ഉണ്ടാകും. ഇവർ ഈ വകുപ്പിലെ അഴിമതിയെ പ്രോത്സാഹിപ്പിക്കുകയും അഴിമതിക്കാരെ സംരക്ഷിക്കുകയും ചെയ്യും. അതിനാൽ, വിജിലൻസ് പിടികൂടുന്ന കൈക്കൂലിക്കേസുകളിൽ ആർക്കെതിരേയും നടപടിയില്ല. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നിർദേശങ്ങൾ സംസ്ഥാനത്ത് നടപ്പിലാക്കിയാൽ മോട്ടോർ വാഹനവകുപ്പിലെ അഴിമതിക്ക് ഒരു പരിധിവരെ തടയിടാനാകും.
ചെക്ക്പോസ്റ്റുകൾ പൂട്ടണം
ചെക്ക്പോസ്റ്റുകളിലൂടെ കോടികളുടെ അഴിമതിയാണു നടക്കുന്നത്. ചെക്ക്പോസ്റ്റുകൾ പൂട്ടുവാൻ 2021 മുതൽ കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരളം നടപ്പാക്കിയിട്ടില്ല. ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡ് സ്ഥിരമായപ്പോൾ അഴിമതി ഇല്ലാതാക്കാൻ ട്രാൻസ്പോർട്ട് കമ്മീഷണർ ചെക്ക്പോസ്റ്റ് പ്രവർത്തനസമയം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി. ഇതോടെ, ഇവിടുത്തെ പണപ്പിരിവിൽ കുറവു വന്നെങ്കിലും വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടന മൂന്ന് ഷിഫ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. എന്നിരുന്നാലും പകൽവെളിച്ചത്തിൽ ഗൂഗിൾ പേയിലൂടെ അഴിമതി നിർബാധം തുടരുകയാണ്.
അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലാക്കണം
സംസ്ഥാനത്ത് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ ആരംഭിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെയും കേരളം അട്ടിമറിച്ചു. 2021ലാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന ചട്ടങ്ങൾ ഭേദഗതി ചെയ്ത് ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിന് അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതിനായി വിജ്ഞാപനം ചെയ്തത്. ഇത് കേരളത്തിൽ നടപ്പാക്കാതിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഒത്തുകളികളാണ് ഇപ്പോൾ നടക്കുന്നത്. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കൈയിൽനിന്നു ഡ്രൈവിംഗ് ടെസ്റ്റ് പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഡ്രൈവിംഗ് സ്കൂളുകാരെ മുൻനിർത്തി വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇപ്പോൾ നടക്കുന്നത്.
കേന്ദ്രസർക്കാരിന്റെ വിജ്ഞാപന പ്രകാരം സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അഥോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്രസർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററിന് അനുമതി നല്‍കാം. കേന്ദ്രസർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചു പരിശീലനം നൽകണം. കേന്ദ്രത്തിന്റെ പുതിയ നിയമപ്രകാരം ഡ്രൈവിംഗ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കോ മുകളിൽ പറഞ്ഞ കാര്യങ്ങളിൽ യാതൊരു പങ്കുമില്ല.
എന്നാൽ, മോട്ടോർ വാഹനവകുപ്പിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടുകളിലാണ് രണ്ടാമത്തെ വലിയ പിരിവ് നടക്കുന്നത്. ഡ്രൈവിംഗ് ടെസ്റ്റ്, വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് എന്നിവ വളരെ വേഗത്തിൽ ലഭിക്കണമെങ്കിൽ ഏജന്റുമാരുടെ സഹായം ആവശ്യമാണ്. ഏജന്റില്ലാതെ വന്നാൽ ഒരു ടെസ്റ്റും വളരെ എളുപ്പത്തിൽ പാസാകില്ല. ഇതിനൊക്കെ, ഡ്രൈവിംഗ് സ്കൂളുകാർ പിരിവെടുത്ത് ഒരു തുക വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് കൊടുക്കണമെന്നത് പരമമായ സത്യമാണ്. അക്രഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്റർ നടപ്പിലായാൽ ഈ പിരിവുകളും ഇല്ലാതാകും.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനും ചുവപ്പുകൊടി
ഫിറ്റ്നസ് ടെസ്റ്റിലും അഴിമതി വ്യാപകമാണ്. ഫിറ്റ്നസ് ടെസ്റ്റിനും ഓരോ വാഹനത്തിനും ഫിക്സഡ് റേറ്റുണ്ട്. അത് കൂടാതെ ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനത്തിന് എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ അതിനു വേറെ പൈസ കൊടുക്കണം. എന്നാൽ, ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിൽ കേന്ദ്രനിയമം പ്രാബല്യത്തിൽ വന്നെങ്കിലും കേരളത്തിൽ നടപ്പാക്കുന്നില്ല. നടപ്പാക്കിയാൽ, ഈ മേഖലയും പൂർണമായും അഴിമതിരഹിതമാകും. 2025 ഏപ്രിൽ ഒന്നുമുതൽ രാജ്യത്തെ എല്ലാ വാഹനങ്ങളും ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനിൽ ഫിറ്റ്നസ് ടെസ്റ്റ് ചെയ്യണം എന്നാണ് നിയമം. എന്നാൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ ആരംഭിക്കാൻ 2021ൽ കേന്ദ്രം നിർദേശം നൽകിയിട്ടും കേരളത്തിൽ നടപ്പിലാക്കിയിട്ടില്ല.
ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷൻ (എടിഎസ്) എന്നത് ആർടി ഓഫീസുകളുടെ കീഴിൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ വാഹനം ടെസ്റ്റ് ചെയ്യുന്ന സംവിധാനമല്ല. പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ എടിഎസ് സ്ഥാപിക്കാം. അവിടെ വാഹനം വിവിധ മെഷീൻ ഉപയോഗിച്ച് ടെസ്റ്റ് ചെയ്ത് അവിടുത്തെ സർട്ടിഫിക്കറ്റ് നൽകുകയാണു ചെയ്യുന്നത്. ഇത് സ്ഥാപിതമായാൽ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഗ്രൗണ്ടിൽ മാനുവലായിട്ട് ചെയ്യുന്ന ടെസ്റ്റ് ഇല്ലാതാകും. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ സംഘടനയുടെ സമ്മർദം കാരണമാണ് കേരളത്തിൽ ഇതുവരെയും എടിഎസിന് അനുമതി നല്‍കാത്തതെന്ന ആരോപണം ശക്തമാണ്.
ഓവർലോഡിനും വീതംവയ്പ്
ടിപ്പർ ലോറിക്കാരുടെ കൈയിൽനിന്നു വലിയൊരു തുക മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നു എന്നതാണു മറ്റൊരു ആരോപണം. ഓരോ ടിപ്പറിനും മാസം 5,000 രൂപ വീതം കൊടുക്കണമെന്നതാണു പരസ്യമായ രഹസ്യം. ഓവർലോഡ് പിടിക്കാതിരിക്കാനാണ് ഈ പണം. ഏജന്റുമാർ വഴിയാണ് ഉദ്യോഗസ്ഥർക്കു പണം നല്‍കുന്നത്. എല്ലാ ടിപ്പറും ഓവർലോഡാണ്. ഓവർലോഡ് വാഹനങ്ങൾ പരിശോധിച്ചു പിഴയീടാക്കാനുള്ള അധികാരം നിലവിൽ മോട്ടോർ വാഹന കുപ്പിലെ എംവിഐ, എഎംവിഐമാർക്ക് മാത്രമാണുള്ളത്. ഇതിനുള്ള അധികാരം പോലീസിലെ ഗ്രേഡ് എസ്ഐമാർക്കുകൂടി നൽകിയാൽ ഈ പിരിവും അവസാനിക്കും.
വാഹൻ സോഫ്റ്റ്വെയർ വന്നതോടെ വലിയ ഒരു ഭാഗം അപേക്ഷകൾ ഫെയ്സ്ലെസ് ആകുകയും ടാക്സ്, ഫീസ് ഇവ ഓൺലൈൻ ആകുകയും ചെയ്തതോടെ ഓഫീസുകളിലുള്ള അഴിമതി കുറഞ്ഞു. കേന്ദ്രസർക്കാർ നിർദേശങ്ങളായ ചെക്ക്പോസ്റ്റുകൾ ഒഴിവാക്കൽ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളും അക്രെഡിറ്റഡ് ഡ്രൈവിംഗ് ട്രെയിനിംഗ് സെന്ററുകളും സ്ഥാപിക്കൽ തുടങ്ങിയ കാര്യങ്ങൾ നടപ്പിലായാൽ മോട്ടോർവാഹന വകുപ്പിനെ ഒരുപരിധിവരെ അഴിമതിരഹിതമാക്കാം. എന്നാൽ, അഴിമതിയുടെ കാര്യത്തിൽ യൂണിയനുകൾ ഒറ്റക്കെട്ടായി നിൽക്കുന്നതിനാൽ ചെറുത്തുതോല്പിക്കാനാണ് സാധ്യത.
District News
തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവർക്കെതിരെ ശാസ്താംകോട്ട പോലീസ് കേസെടുത്തു. സുരക്ഷാ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കുട്ടിയുടെ മരണം അസ്വാഭാവിക മരണമായി കണക്കാക്കി അന്വേഷണം പുരോഗമിക്കുകയാണ്.
സ്കൂളിന്റെ ഭാഗത്തുനിന്നും കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മിഥുന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി സംഘടനകളും നാട്ടുകാരും പ്രക്ഷോഭം നടത്തിവരികയാണ്. സംഭവം നടന്ന ഉടൻ തന്നെ അധികൃതർ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെന്നും ആരോപണങ്ങളുണ്ട്.
ഈ വിഷയത്തിൽ കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Leader Page
1996. മാരാരിക്കുളത്തെ ചെങ്കോട്ട കുലുങ്ങില്ലെന്ന ഉറപ്പില്‍ കേരളമൊട്ടാകെ പ്രചാരണത്തിന് ചെങ്കൊടി പിടിക്കുമ്പോള്‍ സ്വന്തം കാല്‍കീഴിലെ മണ്ണിളകുന്നത് വി.എസ്. അച്യുതാനന്ദന് അറിഞ്ഞിരുന്നില്ല. എന്നാല്‍ പാര്‍ട്ടി പാളയത്തിനുള്ളില്‍ വിഎസിനെതിരേ പടയൊരുക്കം നടക്കുന്നതായി ഒരുനിര സിപിഎം നേതാക്കള്‍ അറിഞ്ഞിരുന്നു. 1991ലെ തെരഞ്ഞെടുപ്പില്‍ മാരാരിക്കുളത്ത് ലഭിച്ച 9980 വോട്ടുകളുടെ ഭൂരിപക്ഷം ഉയര്‍ത്തി വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് അടുത്ത മുഖ്യമന്ത്രിയാകുമെന്ന് കേരളം കരുതിയെങ്കിലും മാരാരിക്കുളത്തെ ജനവിധി തിരിച്ചടിയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്ന ഏക പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു അച്യുതാനന്ദന്.
തോല്ക്കാന് മാത്രമായി പലതവണ മത്സരിച്ച കോണ്‍ഗ്രസിലെ പി.ജെ. ഫ്രാന്‍സിസിനോട് 1965 വോട്ടുകള്‍ക്ക് വിഎസ് തോറ്റു. വിഎസ് ആ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം ഫ്രാന്‍സിസിന്റെ മിന്നും ജയം യുഡിഎഫ് ഏഴയലത്തുപോലും പ്രതീക്ഷിച്ചിരുന്നില്ല.
അതേസമയം അച്യുതാനന്ദന് നാലായിരം വോട്ടുകള്‍ക്ക് തോല്‍ക്കുമെന്ന് ബൂത്ത് തല തലയെണ്ണലിലൂടെ ഒരു നിര നേതാക്കള്‍ ഗണിച്ചിരുന്നു. അങ്ങനെ മത്സരരംഗത്തുപോലും ഇല്ലാതിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ മൂന്നാമൂഴവും കേരള മുഖ്യമന്ത്രിയായി.
കേരളത്തില്‍ ഇടതുതരംഗം ആഞ്ഞുവീശിയ ജനവിധിയില്‍ മാരാരിക്കുളത്തെ തോല്‍വി കേരളത്തിലെ സിപിഎമ്മിനെ മാത്രമല്ല പോളിറ്റ് ബ്യൂറോയെയും ഞെട്ടിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു നാല് വോട്ടുകള്‍ക്ക് ഇ.കെ. നായനാരോടു വിഎസ് തോറ്റതിനു പിന്നാലെയായിരുന്നു മാരാരിക്കുളത്തുണ്ടായ ആഘാതം.
തോല്‍വിയെക്കുറിച്ച് താത്വികമായ അവലോകനങ്ങള്‍ പലതുണ്ടായെങ്കിലും ആലപ്പുഴ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെ വിഎസിനെ പിന്നില്‍നിന്നു കുത്തിയെന്നും പന്തീരായിരം പാര്‍ട്ടി വോട്ടുകള്‍ രഹസ്യമായി പി.ജെ. ഫ്രാന്‍സിസിന്റെ കൈപ്പത്തിയില്‍ കുത്തിയെന്നുമുള്ള റിപ്പോര്‍ട്ട് സിപിഎം ഫയലില്‍ ചുവപ്പുനാട കെട്ടിമുറുക്കി.
പാര്‍ട്ടിക്കുള്ളില്‍ ഒരു പ്രാദേശിക അന്തര്‍ധാര രൂപംകൊണ്ടിരുന്നുവെന്നതും പാര്‍ട്ടിക്കു പുറത്ത് വോട്ട് ധ്രുവീകരണമുണ്ടായെന്നതുമൊക്കെ വേറെയും കാരണങ്ങള്‍. അത്തവണ ചേര്‍ത്തലയില്‍ എ.കെ. ആന്റണി മത്സരിച്ചതിനാല്‍ ചേര്‍ത്തലയിലുണ്ടായ യുഡിഎഫ് തരംഗത്തിന്റെ പ്രകമ്പനം മാരിക്കുളത്തുമുണ്ടായി എന്നതായിരുന്നു മറ്റൊരു നിഗമനം. ആന്റണി ഉയര്‍ത്തിയ ആവേശത്തിനൊപ്പം ക്രിസ്ത്യന്‍ വോട്ടുകളുടെ ഏകീകരണവും കെ.ആര്. ഗൗരിയമ്മയുടെ ജെഎസ്എസ് രൂപീകരണവും വിഎസിന്റെ തോല്‍വിക്കു കാരണമായതായി നിഗമിച്ചു. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും മാരാരിക്കുളം ചുവപ്പുകോട്ടയില്‍ അട്ടിമറി നടക്കുമെന്ന് യുഡിഎഫ് പോലും പ്രതീക്ഷിച്ചിരുന്നില്ല.
എന്നാല്‍ മാരാരിക്കുളത്ത് ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രചാരണത്തില്‍ സാമട്ടിലായിരുന്നുവെന്നും സംഘടിതമായ കാലുവാരലുണ്ടായെന്നും പോളിംഗ് കണക്കെടുപ്പിലൂടെ സിപിഎം സൂക്ഷ്മദര്‍ശനി കണ്ടെത്തി. സിപിഎമ്മുകാര്‍ തന്നെയാണു മാരാരിക്കുളത്ത് വോട്ട് മറിച്ചതെന്ന് പിന്നീട് ഇ.കെ. നായനാര്‍ ആലപ്പുഴയില്‍ പരസ്യമായി കുറ്റപ്പെടുത്തി.
പ്രചാരണഘട്ടത്തില്‍ പല നേതാക്കളെയും പ്രവര്‍ത്തകരെയും ചില ജില്ലാനേതാക്കള്‍ അറിഞ്ഞുകൊണ്ട് മറ്റു മണ്ഡലങ്ങളിലേക്ക് അയച്ചെന്നും മാരാരിക്കുളം ചെളിക്കുളമാക്കാന് കരുക്കള്‍ നീക്കിയെന്നും പ്രവര്‍ത്തകരുടെ നാടുകടത്തല്‍ പാര്‍ട്ടിക്കു തിരിച്ചറിവുണ്ടാക്കിയെന്നും കഥകള്‍ പരന്നു. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടേറിയറ്റിനെ ഒന്നടങ്കം സംസ്ഥാന കമ്മിറ്റി താക്കീതു ചെയ്തു.
പരാജയത്തെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് സെക്രട്ടറിയായിരുന്ന ടി.കെ. പളനിക്കെതിരേയും ജില്ലാ കമ്മിറ്റി അംഗമായിരുന്ന സി. ഭാസ്കരനെതിരേയും വിഎസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പളനിയെയും ഭാസ്കരനെയും സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്കു തരംതാഴ്ത്തി.
വിഎസിന്റെ പരാജയത്തിനു കാരണം ഒരിക്കലും വിഭാഗീയതയല്ലെന്ന് മരിക്കുംവരെ പളനി വാദിച്ചിരുന്നു. ഗൗരിയമ്മ പാര്‍ട്ടി വിട്ട സാഹചര്യവും ഗൗരിയമ്മയ്ക്ക് മാരാരിക്കുളത്തുണ്ടായിരുന്ന സ്വാധീനവും മനസിലാക്കാന്‍ വിഎസിന് കഴിഞ്ഞില്ലെന്നായിരുന്നു പളനിയുടെ നിലപാട്. മാരാരിക്കുളത്ത് വിഎസ് തോറ്റ 1965 എന്ന അക്കത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. 1965ലാണ് വിഎസ് ആദ്യമായി തെരഞ്ഞെടുപ്പ് കളത്തില്‍ ഇറങ്ങുന്നത്. ആ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് നേതാവ് കൃഷ്ണക്കുറുപ്പിനോട് തോറ്റു. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനുശേഷം വിഎസ് എന്ന അതികായന്റെ മാരാരിക്കുളത്തെ തോല്‍വിയുടെ മാനം ചെറുതായിരുന്നില്ല.
മാരാരിക്കുളത്തെ തോല്‍വി പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചെങ്കിലും വി.എസ്. അച്യുതാനന്ദന് തെല്ലും കുലുക്കവും പതര്‍ച്ചയുമുണ്ടായില്ല. വിഎസ് തോറ്റു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാതെ ആലപ്പുഴ പുന്നപ്രയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ തരിച്ചിരിക്കുകയായിരുന്നു. വോട്ടണ്ണലിനുശേഷം തോല്‍വിയുടെ മ്ലാനതയില്ലാതെ കൂളായി വിഎസ് വീട്ടിലേക്ക് വന്നു. രണ്ട് ദിവസങ്ങളിലായി ഉറക്കം നടക്കാത്തതിന്റെ ക്ഷീണത്തില്‍ ഒരു മണിക്കൂര്‍ കിടന്നുറങ്ങി. പിന്നീട് പത്രക്കാര് വന്നപ്പോള്‍ അവരോട് സംസാരിച്ചു. പിന്നീട് കുളി കഴിഞ്ഞ് അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള പാര്‍ട്ടി കമ്മിറ്റിക്കായി കാറില്‍ തിരുവനന്തപുരത്തേക്കു പോയി.
District News
കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലസ്ഥാന നഗരിയിലേക്ക് ജനസാഗരം ഒഴുകിയെത്തി. തിരുവനന്തപുരം വെളളയമ്പലം ലോ കോളേജ് ജംഗ്ഷനിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതികദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ ആയിരക്കണക്കിന് ആളുകളാണ് രാവിലെ മുതൽ തടിച്ചുകൂടിയത്. തുടർന്ന്, സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലേക്ക് ഭൗതികദേഹം കൊണ്ടുപോയി.
പൊതുദർശനത്തിന് വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാവിലെ 7 മണി മുതൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് ഭാഗത്തേക്കുള്ള വാഹനഗതാഗതം പൂർണ്ണമായും നിരോധിച്ചു. പ്രധാന റോഡുകളിലും ഇടറോഡുകളിലും പാർക്കിംഗിനും അനുമതിയില്ല.
വി.എസിന്റെ ഭൗതികദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്ന പാളയം, പി.എം.ജി, പട്ടം, കേശവദാസപുരം, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, കഴക്കൂട്ടം, വെട്ടുറോഡ് തുടങ്ങിയ ഭാഗങ്ങളിൽ റോഡിൻ്റെ ഇരുവശത്തും പാർക്കിംഗ് അനുവദിക്കില്ലെന്ന് പോലീസ് അറിയിച്ചു. വലിയ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്ര ഗ്രൗണ്ട്, കവടിയാർ സാൽവേഷൻ ആർമി ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട് എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ യൂണിവേഴ്സിറ്റി ക്യാമ്പസ്, വെള്ളയമ്പലം വാട്ടർ അതോറിറ്റി പാർക്കിംഗ് ഗ്രൗണ്ട്, ജിമ്മി ജോർജ് സ്റ്റേഡിയം ഗ്രൗണ്ട്, വഴുതക്കാട് ടാഗോർ തിയേറ്റർ ഗ്രൗണ്ട്, തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും പാർക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Leader Page
വി.എസ് എന്ന രണ്ടക്ഷരങ്ങൾക്കു വിശദീകരണം ആവശ്യമില്ല. സമരനായകൻ ആയിരുന്ന വി.എസ്. അച്യുതാനന്ദൻ ഭരണനായകൻ ആയപ്പോഴും ഉള്ളിലെ സമരവീര്യം പാടെ ഉപേക്ഷിച്ചിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള രാഷ്ട്രീയ നേതാക്കളിലൊരാൾകൂടിയായിരുന്നു കറകളഞ്ഞ ഈ കമ്യൂണിസ്റ്റ് നേതാവ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരിക്കെ വിവിധ വിഷയങ്ങളെക്കുറിച്ചു വിശദമായി പഠിക്കാൻ വി.എസ് ശ്രമിച്ചിരുന്നു. കലാലയ വിദ്യാഭ്യാസത്തേക്കാളേറെ, കടുത്ത ജീവിതാനുഭവങ്ങളിൽനിന്ന് ആർജിച്ചെടുത്തതായിരുന്നു വി.എസിന്റെ ആഴത്തിലുള്ള അറിവ്. പ്രത്യേക ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മൂർച്ച അറിയാത്ത ഇതര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കുറവാണ്. നീട്ടിയും കുറുക്കിയും ആവർത്തിച്ചുമുള്ള വി.എസിന്റെ പ്രസംഗശൈലി ലക്ഷങ്ങളെയാണ് ആകർഷിച്ചത്.
തൊഴിലാളികളോട് പ്രത്യേക ആഭിമുഖ്യം പുലർത്തിയിരുന്നപ്പോഴും വോട്ടുബാങ്കിനു വേണ്ടി മാത്രം തീവ്രമതസംഘടനകളെ താലോലിക്കാൻ വി.എസ് തയാറായിരുന്നില്ല. കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പിന്നീട് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിനെതിരേ 2010ൽ ഡൽഹിയിൽ വി.എസ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വർഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിലാണു പോപ്പുലർ ഫ്രണ്ട് ഏർപ്പെടുന്നതെന്ന് അന്ന് വി.എസ് തുറന്നടിച്ചു.
യുവാക്കളെ ഇസ്ലാമിലേക്ക് ആകർഷിക്കാനും മുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കാനും പിഎഫ്ഐ പണം ഒഴുക്കുകയാണെന്നു വരെ അന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.എസിന്റെ പ്രസ്താവനയ്ക്കെതിരേ ചില മുസ്ലിം സംഘടനകളും യുഡിഎഫും പ്രതിഷേധിച്ചെങ്കിലും പറഞ്ഞതു വസ്തുതകളാണെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ മുഖം നോക്കാതെ പിന്നീടും വി.എസ് നിലപാടുകളെടുത്തു.
കേരളത്തിനു വേണ്ടി ജീവിച്ചു
1990കളുടെ ആരംഭം മുതലാണ് ദീപിക ലേഖകനെന്ന നിലയിൽ വി.എസുമായി പരിചയപ്പെട്ടത്. കേരളത്തെ പിടിച്ചുകുലുക്കിയ പാമോയിൽ ഇറക്കുമതി അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണു വി.എസുമായി കൂടുതൽ അടുത്തത്. പാമോയിൽ ഇടപാടു സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ആദ്യം കിട്ടിയത് ദീപികയ്ക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വി.എസ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്കു ക്ഷണിച്ചു. അന്നു തുടങ്ങിയ ആത്മബന്ധം അവസാനകാലം വരെയും ശക്തമായി തുടർന്നു. മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനുമായി ഡൽഹിയിലെത്തുന്പോഴൊക്കെ വി.എസുമായി ഏറെ നേരം സംവദിക്കാൻ അവസരം ലഭിച്ചു. തിരുവനന്തപുരത്തെ ജീവിതകാലത്തും പിന്നീടുള്ള യാത്രകളിലും വി.എസുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഡൽഹിയിലെ ആദ്യവരവിൽ വി.എസുമായി ഒരു മണിക്കൂറോളം സമയം നേരിട്ടു ചർച്ച നടത്തിയതു മറക്കില്ല. കേരളത്തിന്റെ വികസന കാര്യങ്ങളിൽ വി.എസിന്റെ കാഴ്ചപ്പാടുകളോടും കർക്കശ നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ലേഖകന്റെ നിർദേശങ്ങൾക്ക് അദ്ദേഹം എപ്പോഴും വില കൽപിച്ചു.
കൊച്ചി മെട്രോയുടെ സംഭവം
കൊച്ചി മെട്രോ റെയിൽ നിർമാണത്തോടും എക്സ്പ്രസ്വേ നിർമാണത്തോടും തുടക്കം മുതൽ വി.എസിന് എതിർപ്പുണ്ടായിരുന്നു. അഴിമതി മുതൽ അനാവശ്യം വരെയുളള ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ലേഖകനാകട്ടെ രണ്ടു പദ്ധതികളും കേരളത്തിന് അനിവാര്യമാണെന്ന നിലപാടും. മുഖ്യമന്ത്രിയായശേഷം ഡൽഹിയിലെത്തിയപ്പോൾ ഇവയെക്കുറിച്ചു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് അദ്ദേഹം തയാറായി. കേരള ഹൗസിലെ 204-ാം നന്പർ മുറിയിൽ വാതിലടച്ചിട്ടു നടത്തിയ ചർച്ചയിലും ആദ്യം വി.എസ് വഴങ്ങിയില്ല. കൊച്ചി മെട്രോയും അതിവേഗ റോഡും വേണമെന്നതു കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും താത്പര്യമാണെന്നു വാദിച്ചപ്പോൾ, വി.എസ് എതിർത്തു. ഇടയ്ക്ക് അൽപം രോഷാകുലനായി. "എങ്കിൽ താങ്കളങ്ങ് എഴുതിയുണ്ടാക്ക്’ എന്നു വരെ പറഞ്ഞു. വാക്കുകളിലെ ഗൗരവം പക്ഷേ മനസിലുണ്ടായില്ല.
കുറച്ചുനേരം കൂടി സംസാരിച്ചപ്പോൾ, ഡൽഹി മെട്രോ കാണാൻ പോകാമെന്നു മുഖ്യമന്ത്രി സമ്മതിച്ചു. ഡൽഹി മെട്രോ തലവനായിരുന്ന ഇ. ശ്രീധരനുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയോടു സംസാരിക്കാമെന്ന് ശ്രീധരൻ പറഞ്ഞു. ശ്രീധരനുമായി വി.എസ് നടത്തിയ ചർച്ചയിൽ പെട്ടെന്നു മഞ്ഞുരുകി.
പിറ്റേന്നു രാവിലെ തന്നെ ഡൽഹി മെട്രോയിൽ കേരള മുഖ്യമന്ത്രിയുടെ സഞ്ചാരത്തിനായി വേണ്ട ക്രമീകരണങ്ങൾ ശ്രീധരൻ നേരിട്ടു ചെയ്തു. ആ മെട്രോ ട്രെയിൻ യാത്രയിൽ മുഖ്യമന്ത്രിയോടൊപ്പം ശ്രീധരനും ദീപിക ലേഖകനും ഉണ്ടായിരുന്നു. മെട്രോ ട്രെയിൻ യാത്ര വി.എസിന് നന്നായി ബോധിച്ചു. തിരികെയെത്തിയപ്പോൾ ഇതു കേരളത്തിനുമാകാം എന്ന നിലപാടിലേക്കു അയഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ടാൽ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് പ്രധാനമെങ്കിൽ, വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയാറായിരുന്നു, അതാണ് വി.എസ്.
ദീപികയുടെ സ്നേഹിതൻ
ദീപികയുടെ 125-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തിനായി 2013 ഏപ്രിലിൽ കോട്ടയത്തു നടന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പങ്കെടുത്തു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത ശതോത്തര രജത ജൂബിലി സമാപനത്തിൽ ദീപികയുടെ ശക്തിയും പ്രസക്തിയും ഊന്നിപ്പറയാൻ വി.എസ് മടിച്ചില്ല. ദീപികയുടെ സത്യസന്ധമായ പത്രപ്രവർത്തനത്തെ അദ്ദേഹം ശ്ലാഘിച്ചു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മന്ത്രിമാരായ കെ.എം. മാണി, കെ.വി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു തുടങ്ങിയവരെയെല്ലാം സാക്ഷി നിർത്തിയായിരുന്നു വി.എസിന്റെ പ്രസംഗം. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ദീപികയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ചെയ്തത്. ഒരിക്കൽ തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിന് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന ആഗ്രഹം അറിയിച്ചു.
ക്ലിഫ് ഹൗസിനടുത്താണ് വീടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെയോ, മുഖ്യമന്ത്രി അദ്ദേഹത്തെയോ മുന്‍പു പരിചയപ്പെട്ടിട്ടില്ല. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി വി.എസിനെ വിവാഹത്തിനു ക്ഷണിച്ചു. വരുമെന്നു മുഖ്യമന്ത്രി ഉറപ്പു പറഞ്ഞില്ല. പക്ഷേ വിവാഹദിവസത്തിനു മുന്‍പായി മുഖ്യമന്ത്രി ആ വീട്ടിൽ ചെന്നു. നല്ല സുഹൃത്തുക്കൾ പറയുന്നതു കേൾക്കാൻ എന്നും വി.എസ് പ്രത്യേക താത്പര്യം കാണിച്ചു. എന്നാൽ, രാഷ്ട്രീയത്തിലെയും ഭരണത്തിലെയും ചില സുഹൃത്തുക്കൾ അദ്ദേഹത്തിനു തന്നെ പാരയായെന്നു എതിരാളികൾ പറയുന്നു.
ജനകീയ സംശുദ്ധ നേതാവ്
കേരള ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ജനകീയ പോരാളിയും നായകനുമായി വി.എസ് ഏറെക്കാലം കേരളജനതയുടെ ഹൃദയത്തിലുണ്ടാകും. അഴിമതിക്കെതിരേ പോരാടിയ സംശുദ്ധ രാഷ്ട്രീയക്കാരനെന്നതു വി.എസ് അറിയാതെ കൈവന്ന കിരീടമാണ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഭരണത്തിലും വി.എസിന് പകരം വി.എസ് മാത്രം.
Leader Page
കേരളത്തിൽ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിൽ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വിഎസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കൊപ്പംനിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനികചരിത്രവുമായി വേർപെടുത്താനാവാത്ത വിധം ഇഴചേ ർന്നു നിൽക്കുന്നു. കേരള സർക്കാരിനെയും സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയെന്നും കേരളത്തിന്റെ രാഷ്ട്രീയ ഈടുവയ്പിന്റെ ഭാഗമാണെ ന്നും ചരിത്രം രേഖപ്പെടുത്തും.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വിഎസിന്റെ വിയോഗത്തോടെ സംഭവിക്കുന്നത്. പാർട്ടിക്കും വിപ്ലവപ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്.
അസാമാന്യമായ ഊർജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് സഖാവ് വി.എസ്. അച്യുതാനന്ദന്റെ ജീവിതം.
തൊഴിലാളി -കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.
എളിയ തുടക്കത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്. കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ നിരവധിയാണ്.
‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ’ആയി വളർന്നതിലും വി. എസ്. വഹിച്ചത് പകരം വയ്ക്കാനില്ലാത്ത പങ്കാണ്.
വി.എസിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും ജോലി സ്ഥിരതയ്ക്കും മിച്ചഭൂമി പിടിച്ചെടുക്കുന്നതിനുമൊക്കെ നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.
1948ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ ത്ത ുടർന്ന് അറസ്റ്റിലായി. 1952ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിനു വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി.
1957 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരേയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
കേവല രാഷഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വിഎസ് വ്യാപരിച്ചു.സഖാവ് വി.എസിന്റെ നിര്യാണം പാർട്ടിയെയും നാടിനെയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Leader Page
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയമാണു വി.എസ്. അച്യുതാനന്ദൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം പാദത്തിലും ജ്വലിച്ചുനിന്ന ലോക കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖൻ.
ബ്രിട്ടീഷ് ആധിപത്യത്തിൽ ഒന്നര നൂറ്റാണ്ടിലേറെ കാലം അടിമരാജ്യമായി കഴിഞ്ഞ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള നാട്ടുരാജാവിന്റെ ഭരണത്തിനെതിരേ സായുധകലാപം നയിച്ച ഇരുപതുകാരനായ ഒരു കമ്യൂണിസ്റ്റുകാരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ തന്റെ 82-ാം വയസിൽ ബാലറ്റ് പേപ്പറിലൂടെ അതേ രാജ്യത്തിന്റെ ഭരണാധികാരിയായ അപൂർവ ചരിത്രനായകനാണ് വി.എസ്. അച്യുതാനന്ദൻ. സാർവദേശീയമായോ ദേശീയമായോ പ്രാദേശികമായോ ഒരു നേതാവും നേരിട്ടിട്ടില്ലാത്ത തിക്താനുഭവങ്ങളും പ്രതിസന്ധികളും ഏറ്റുമുട്ടലുകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് വി.എസ് എന്ന അതിസാഹസികനായ ഒറ്റയാൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃപദവിയിലേക്കും ജനഹൃദയങ്ങളിലേക്കും പടവെട്ടിക്കയറിയത്. രാഷ്ട്രീയചരിത്രത്തിൽ നയങ്ങളുടെയും നിലപാടുകളുടെയും വിട്ടുവീഴ്ചയില്ലായ്മയുടെയും പേരിൽ ഇത്രയേറെ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും അച്ചടക്കനടപടികൾക്കു വിധേയനാവുകയും ചെയ്ത ഒരു നേതാവും കമ്യൂണിസ്റ്റ് പാർട്ടിയിൽ കാണില്ല. പുന്നപ്രയിലും വയലാറിലും സമരധീരന്മാരുടെ രക്തം വീണു പിൽക്കാലത്തു ചുവന്നുതുടുത്ത വെണ്മണലിൽ അമർത്തിച്ചവിട്ടി നടന്നുകയറിയ വി.എസ് കേരളത്തിലെ വിവിധ ജീവിതമേഖലകളിൽനിന്നു സംഘാടക പ്രതിഭകളെ കണ്ടെത്തിയ സാക്ഷാൽ പി. കൃഷ്ണപിള്ള കണ്ടെത്തിയ അപൂർവജനുസ് ആയിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കേരളസമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും നേതൃത്വം കൊടുത്ത ചരിത്രപുരുഷനാണ് വി.എസ്. അച്യുതാനന്ദൻ. പത്തു പ്രാവശ്യം അദ്ദേഹം നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്; ഏഴു തവണ വിജയിച്ചു. മൂന്നു തവണ തോറ്റു.
യാന്ത്രികമായി പാർട്ടി കമ്മിറ്റികൾ ചേർന്ന് ഘടകത്തിന്റെ മുൻകൂർ അനുമതി വാങ്ങി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന രീതി എ.കെ.ജിക്ക് എന്നപോലെ വി.എസിനും വശമില്ലായിരുന്നു. അതുകൊണ്ടാണ് കോഴിക്കോട് ഐസ്ക്രീം പാർലർ കേസും മതികെട്ടാൻമലയും വാഗമണ്‍ കൈയേറ്റവും ഇടമലയാറും കോവളം കൊട്ടാരവും ഒക്കെ സ്വന്തം അജൻഡയാക്കി സമരം സംഘടിപ്പിച്ചത്. ഈ ധിക്കാരത്തിന്റെയും ഒറ്റയാൻശൈലിയുടെയും പേരിൽ പാർട്ടി നേതൃത്വത്തിൽനിന്ന് കടുത്ത എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു.
പല രൂപത്തിലുള്ള അച്ചടക്ക നടപടികൾ അദ്ദേഹത്തിന് ഒന്നിനു പിറകെ ഒന്നായി ചാർത്തിക്കൊടുത്തുകൊണ്ടുമിരുന്നു. നേതൃത്വത്തിൽ ഒറ്റപ്പെടുന്പോഴും പാർട്ടി അണികളുടെയും പുറത്തു ബഹുജനങ്ങളുടെയും കണ്ണിലുണ്ണിയായി അദ്ദേഹം മാറി. ""കണ്ണേ കരളേ വിയെസേ, ഞങ്ങൾ ജനങ്ങൾ നിങ്ങൾക്കൊപ്പം'' എന്ന മുദ്രാവാക്യം കേരളത്തിലെ ഗ്രാമ, നഗരത്തെരുവുകളിൽ മുഴങ്ങിക്കേട്ടു.
ഈ പശ്ചാത്തലത്തിലാണ് 2006ലെ തെരഞ്ഞെടുപ്പ്. വി.എസിന്റെ ഇടപെടൽ മൂലം ന്യൂനപക്ഷങ്ങളിൽനിന്നു പാർട്ടി ഒറ്റപ്പെട്ടു എന്നും വി.എസിന്റെ നയങ്ങൾ വികസനവിരുദ്ധമാണെന്നും അതുകൊണ്ടു വി.എസിനെ സ്ഥാനാർഥിയാക്കിയാൽ മുന്നണി പരാജയപ്പെടുമെന്നുമുള്ള ന്യായം പറഞ്ഞ് മത്സരരംഗത്തുനിന്ന് ഒഴിവാക്കി. കേരളത്തിൽ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന നിഷ്പക്ഷരായ ബുദ്ധിജീവികളും യുവാക്കളും തൊഴിലാളികളും ബഹുജനങ്ങൾ ആകെയും വി.എസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധമുയർത്തി. പാർട്ടി അണികൾ ആകെ ക്ഷോഭിച്ചുമറിഞ്ഞു. ഗത്യന്തരമില്ലാതെ പോളിറ്റ് ബ്യൂറോ തന്നെ ഇടപെട്ട് അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വലിയ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ജയിച്ചു.
2006 മേയ് 24ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011ലും വി.എസിനു സീറ്റ് നിഷേധിച്ചെങ്കിലും ജനം ഇടപെട്ടു തിരുത്തിച്ചു. വി.എസ് ജയിച്ചെങ്കിലും മുന്നണി പരാജയപ്പെട്ടു. 2016ൽ വി.എസും പിണറായിയും മത്സരിച്ചു. രണ്ടു പേരും വിജയിച്ചു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനങ്ങൾ ഏറെ ആഗ്രഹിച്ച ഒരു രണ്ടാം വരവ് വി.എസിനു നിഷേധിക്കപ്പെട്ടു.
പുന്നപ്രയിലെയും വയലാറിലെയും ധീരന്മാർക്കൊപ്പം നിന്നു പൊരുതി ആ മണ്ണിൽ പരാജയം ഭക്ഷിച്ചു വളർന്ന വി.എസ്, ഏത് അവഹേളനവും അച്ചടക്കനടപടികളും നേരിട്ട് താൻ കെട്ടിപ്പടുത്ത പാർട്ടിയുടെ പതാക സ്വന്തം നെഞ്ചോടു ചേർത്തുകൊണ്ടു ചരിത്രത്തിലെ വിവിധ നാൽക്കവലകളിൽ പതറാതെ മുന്നേറുന്ന കാഴ്ചയാണു കേരളം സ്വന്തം കണ്മുന്നിൽ കണ്ടത്. പ്രശ്നങ്ങൾ അതിന്റെ ഉറവിടത്തിൽ എത്തി ഏറ്റെടുക്കുന്ന ഒരു വിപ്ലവകാരിയുടെ ആർജവമാണ് വി.എസിന് ആദ്യം മുതലേ ഉണ്ടായിരുന്നത്. അതിനു പാർട്ടി ചട്ടക്കൂട്ടിൽനിന്ന് ഉണ്ടാകാവുന്ന വരുംവരായ്മകളെക്കുറിച്ച് ചിന്തിച്ചിരുന്നേ ഇല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രായം ശരീരത്തോടു കലഹിച്ചുതുടങ്ങിയ കാലത്തും മൂന്നാറിലെ പെന്പിളൈ ഒരുമൈ സമരക്കാരുടെ അരികിലെത്തി അവർക്കൊപ്പം കുത്തിയിരുന്നത്. പാർട്ടി കമ്മിറ്റി കൂടി അവിടെ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന അച്ചടക്കമുള്ള ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല വി.എസ്. നാട്ടിൽ ജനങ്ങൾക്ക് ഏതു പ്രശ്നമുണ്ടാകുന്പോഴും അതിൽ ഇടപെടാനും ജനങ്ങളെ അണിനിരത്തി അതിനു പരിഹാരം കാണാനും നേതൃത്വം കൊടുക്കുന്ന ഒരു ജൈവവിപ്ലവകാരിയാണ് അദ്ദേഹം.
എ.കെ.ജിക്കുശേഷം അത്തരമൊരു നേതാവ് മലയാളിക്ക് ഉണ്ടായിട്ടില്ല എന്നതാണു വസ്തുത.
വിരിഞ്ഞ നെഞ്ചുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സാധാരണക്കാരനായ അസാധാരണ വിപ്ലവകാരിയാണ് വി.എസ്. അതുകൊണ്ട് പാർട്ടി ഭരണഘടനയിലെ അച്ചടക്ക മുഴക്കോലുകൊണ്ട് വി.എസിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും അളന്നെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ജീവിതത്തിലൊരിക്കലും സ്വന്തം പാർട്ടിയുടെ തീരുമാനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഗ്നിവീഥികളിലൂടെ നടന്നുകയറുന്ന കാലത്ത് വി.എസിനു പതിനേഴ് വയസായിരുന്നു പ്രായം. അന്ന് ഉള്ളംകൈയിൽ ജീവനും മുറുകെപ്പിടിച്ച് ചുറുചുറുക്കോടെ അതിനൊപ്പം നടന്നുകയറിയ കമ്യൂണിസ്റ്റാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അന്നത്തെ അതേ ചുറുചുറുക്കോടെ നിരവധി സമരഭൂമികളും അഗ്നിപരീക്ഷകളും കടന്ന് അദ്ദേഹം പ്രായത്തെ തോൽപ്പിച്ച് നേതൃനിരയിൽ തന്നെ നിലകൊണ്ടു. അദ്ദേഹത്തിന്റെ പാർട്ടി ഘടകം ഏതാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല വി.എസിന്റെ വാക്കുകൾ കേട്ടതും നിലപാടുകൾ അംഗീകരിച്ചതും.
എം.എൻ. വിജയൻ മാഷ് ഒരിക്കൽ പറഞ്ഞു: ""ഇന്നു നമുക്കൊരു ഗാന്ധി ഇല്ല. എങ്കിലും അന്നു ഗാന്ധി എങ്ങനെ ഇന്ത്യയുടെ ഹൃദയത്തെ പ്രതിഫലിപ്പിച്ചിരുന്നോ അതുപോലെ കേരളത്തിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന ഒരാൾക്ക് ആരോ ഏതോ സമയത്ത് ഇട്ട പേരാണ് വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തെ ഞങ്ങൾ ഒരാളായി കാണുന്നില്ല. കേരളത്തിനുവേണ്ടി ഉറഞ്ഞുതുള്ളുന്ന ഒരു കോമരമായി ഒരുപക്ഷേ, കേരളത്തിന്റെ മുഴുവൻ ശബ്ദമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഒരു വ്യക്തിയായാണു കാണുന്നത്.''വിഎസ് എന്ന കമ്യൂണിസ്റ്റ് വിസ്മയത്തെ ഇതിനപ്പുറം വിശേഷിപ്പിക്കാൻ ആവില്ല.
(കവിയും നാടകകൃത്തും മുൻ എംഎൽഎയുമാണ് ലേഖകൻ)
Leader Page
വിഎസ് എന്ന രണ്ടക്ഷരത്തിനു സമരം എന്നുകൂടി അർഥമുണ്ട്. കേരളം കണ്ട പ്രധാനപ്പെട്ട എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയും മുൻനിരയിൽ വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്റെ ആദർശധീരതയും നെഞ്ചുറപ്പുമാണ് അദ്ദേഹത്തെ കലാപകാരിയാക്കിയത്. തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്ന ചൊല്ല് വി.എസിനെ സംബന്ധിച്ചു തികച്ചും അർഥവത്താണ്.
പുന്നപ്ര വയലാറിലും മതികെട്ടാൻമലയിലും പ്ലാച്ചിമടയിലും മൂന്നാറിലും കോവളത്തും... അങ്ങനെയങ്ങനെ എണ്ണമറ്റ സമരപഥങ്ങളിലൂടെയാണ് വി.എസ് അക്ഷീണനായി നടന്നുകയറിയത്. പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും പകർന്നുകൊടുത്ത പോരാട്ടവീര്യത്തിന്റെയും കമ്യൂണിസ്റ്റ് ബോധത്തിന്റെയും കനൽ പ്രായത്തിന്റെ അവശതകളിലും വി.എസ് കൈവിടാതെ കാത്തു.
രാഷ്ട്രീയപ്രവർത്തനത്തിനും പ്രതികരണത്തിനും വി.എസിനു പ്രായം പ്രശ്നമായിരുന്നില്ല. പാർട്ടിക്കു പുറത്തെപ്പോലെ പാർട്ടിക്കുള്ളിലും സമരത്തിന്റെ വാൾമുന വി.എസ് ഉറയിലിട്ടില്ല. പാർട്ടിയുടെ അടവുകളിലും തന്ത്രങ്ങളിലും വ്യതിയാനങ്ങളും വ്യതിചലനങ്ങളും വന്നുഭവിച്ചപ്പോൾ അദ്ദേഹം അഗാധമായി ദുഃഖിച്ചു. ചിലപ്പോഴൊക്കെ നേതൃത്വത്തോടു കലഹിച്ചു. അപ്പോഴൊക്കെയും ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഈ കമ്യൂണിസ്റ്റുകാരനിലെ പഴയ പോരാളി സടകുടഞ്ഞുണരുകയായിരുന്നു. സിപിഎം രൂപീകരിച്ച നേതാക്കളിൽ ഏകവ്യക്തിയായി അവശേഷിച്ചപ്പോഴും വി.എസ് ഓരോ ശിക്ഷാനടപടിയും അച്ചടക്കത്തോടെ ഏറ്റുവാങ്ങി. അപ്പോഴൊക്കെയും അദ്ദേഹം കൂടുതൽ ഉറച്ച കമ്യൂണിസ്റ്റുകാരനാകുകയായിരുന്നു.
ദാരിദ്ര്യത്തിൽനിന്ന് നേതൃനിരയിലേക്ക്
പട്ടിണിയുടെയും നിരാലംബതയുടെയും ഇരുട്ടിൽനിന്നാണു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ വളർന്നുവന്നത്. പതിനൊന്നാം വയസിൽ അമ്മ നഷ്ടപ്പെട്ട കുട്ടി. വിശപ്പടക്കാൻ ഭക്ഷണമില്ലാതെയും മറ്റുള്ള കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ച് സ്കൂളിൽ പോകാനാവാതെയും വളർന്ന ബാലൻ. പക്ഷേ അനീതികൾക്കെതിരായ ധീരമായ മുന്നേറ്റം ആ ബാലനിൽ പ്രകടമായിരുന്നു. കളർകോട് അന്പലത്തിൽക്കൂടി സ്കൂളിലേക്കു നടന്നുപോയിരുന്ന കറുത്തു മെല്ലിച്ച അച്യുതാനന്ദനെ ചില സവർണ ബാലന്മാർ തടഞ്ഞുനിർത്തി തല്ലി. അടുത്ത ദിവസവും അതേ സ്ഥലത്തു കാത്തുനിന്ന സവർണ ബാലന്മാരെ അച്യുതാനന്ദൻ ഒറ്റയ്ക്കു തല്ലിയോടിച്ചു. അയിത്തത്തിനും ജാതിക്കോയ്മയ്ക്കും എതിരായുള്ള അച്യുതാനന്ദന്റെ ആദ്യപ്രക്ഷോഭമായിരുന്നു അത്.
ജ്യേഷ്ഠന്റെ തയ്യൽക്കടയിലിരുന്നുകൊണ്ടായിരുന്നു അച്യുതാനന്ദന്റെ ആദ്യകാല പാർട്ടി വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമടക്കമുള്ള കമ്യൂണിസ്റ്റ് താത്വികഗ്രന്ഥങ്ങൾ വായിച്ചതോടെ ലോകോത്തരമായ ആശയലോകവും സമത്വത്തെക്കുറിച്ചുള്ള സുവർണ പ്രതീക്ഷകളും അച്യുതാനന്ദന്റെ മനസിൽ കൂടുകെട്ടി.
കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളുടെ മുണിപ്പോരാളിയായി നിന്നുകൊണ്ടാണ് വി.എസ് തന്റെ ജനകീയ സമരപരന്പരകൾക്കു തുടക്കം കുറിച്ചത്. ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിൽ സഹായിയായി പ്രവർത്തിച്ചുവന്ന വേളയിലാണ് അച്യുതാനന്ദൻ കർഷകത്തൊഴിലാളികളുടെ ദൈന്യവും വിഷമതകളും കണ്ടറിഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടത്. ജന്മിത്തത്തിനെതിരേ കേരളത്തിൽ നടന്ന ആദ്യകാല കലാപങ്ങളിൽ ഒന്നാണ് പതിനേഴുകാരനായ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന കുട്ടനാടൻ കർഷകത്തൊഴിലാളി സമരം. കൊയ്തെടുക്കുന്ന നെല്ലിന് അനുസരിച്ചുള്ള ന്യായമായ കൂലിപോലും കർഷകത്തൊഴിലാളിക്കു ലഭിക്കാതിരുന്ന കാലമായിരുന്നു അത്. തൊഴിലാളികളെ പറ്റിക്കുന്ന ജന്മിമാർക്കെതിരേ അച്യുതാനന്ദൻ അതിശക്തമായി പ്രതികരിച്ചു.
ചെയ്യുന്ന ജോലിക്ക് ഉചിതമായ കൂലി എന്ന വ്യവസ്ഥ മുന്നോട്ടുവച്ചുകൊണ്ടു നടത്തിയ സമരത്തിൽ നൂറുകണക്കിനു കർഷകത്തൊഴിലാളികളെ പങ്കെടുപ്പിക്കാൻ അച്യുതാനന്ദനു കഴിഞ്ഞു. ആ സമരത്തെത്തുടർന്നു തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പതിനേഴാം വയസിൽ ആസ്പിൻവാൾ കന്പനിയിലെ തൊഴിലാളിയായി മാറിയ വി.എസ് അവിടെയും ധീരമായ സമരങ്ങൾക്കു നേതൃത്വം കൊടുത്തു. അനീതിയും അന്യായവും എവിടെക്കണ്ടാലും പ്രതികരിക്കുന്നത് വി.എസിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന സ്വഭാവ സവിശേഷതയായിരുന്നു. ധൈര്യമില്ലാത്തവൻ കമ്മ്യൂണിസ്റ്റാകരുത് എന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ നിലപാട്.
പുന്നപ്ര-വയലാർ സമരം
ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരക്കാരനായിരുന്നു വി.എസ്. ചെറിയ ചെറിയ യോഗങ്ങളിലൂടെയാണ് പുന്നപ്ര-വയലാർ ഒരു വലിയ ജനകീയ സമരമായി മാറിയത്. അച്യുതാനന്ദന്റെ വീടുതന്നെ ഒരു സമരക്യാന്പായിരുന്നു. 1946 ഡിസംബർ 23ന് പൊട്ടിപ്പുറപ്പെട്ട ആ സമരത്തിനെതിരായി സിപിയുടെ പോലീസ് അതിഭീകരമായ മർദനമുറകൾ അഴിച്ചുവിട്ടു.
തോക്കിന്റെയും ലാത്തിയുടെയും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന അനേകം സമരക്കാർക്കു ജീവൻ വെടിയേണ്ടിവന്നു. സി.പിയുടെ കാക്കിപ്പട നാടൊട്ടുക്കും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. പുന്നപ്രയിലെയും വയലാറിലെയും കയർ-കർഷകത്തൊഴിലാളികളാണ് അന്നു സമരക്കാർക്ക് അഭയം നൽകിയത്. ആലപ്പുഴ ട്രേഡ് യൂണിയൻ സംയുക്തസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കുന്പോഴാണ് വി.എസ്, ആർ. സുഗതൻ, വി.ഐ. സൈമണ്‍, കെ.എൻ. പത്രോസ്, എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായത്. സുഗതനും സൈമണും പോലീസിന്റെ പിടിയിലായി. വി.എസിന് ഒളിവിൽ പോകേണ്ടിവന്നു.
പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് തുടർന്ന് അദ്ദേഹം സമരത്തിനു നേതൃത്വം കൊടുത്തത്. അവിടെവച്ച് പോലീസിന്റെ പിടിയിലായി. ഇടിയൻ നാരായണപിള്ള എന്ന പോലീസുകാരന്റെ നേതൃത്വത്തിലാണ് വി.എസിനെ പിടികൂടിയത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും പാലാ സബ്ജയിലിലുംവച്ചു വി.എസ് ഏറ്റുവാങ്ങിയ കൊടിയ മർദനത്തിന്റെ അടയാളം അവസാനം വരെ അദ്ദേഹത്തിന്റെ കാൽവെള്ളയിലുണ്ടായിരുന്നു.
നിർഭയനും സാഹസികനുമായ പോരാളിയായിരുന്നു വി.എസ്. അവശരുടെയും ആർത്തന്മാരുടെയും നിലവിളികൾക്കു കാതുകൊടുത്ത ആദർശശുദ്ധിയുള്ള കമ്യൂണിസ്റ്റ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങളിലും ഈ ആത്മാർപ്പണം പ്രകടമാണ്. പ്രായത്തിന്റെ അവശതകളും അനാരോഗ്യവും മറന്നു ജനങ്ങളോടൊപ്പം സമരമുഖങ്ങളിലൂടെ മുന്നേറാൻ വി.എസിനു കഴിഞ്ഞത് കടന്നുവന്ന കനൽപ്പാതകളെ മറക്കാത്തതുകൊണ്ടാണ്. മതികെട്ടാൻമലയിലെ കൈയേറ്റം കാണാൻ എൺപതുകളുടെ ക്ഷീണാവസ്ഥയിൽ കിലോമീറ്ററുകൾ കാൽനടയായി പോയ പ്രതിപക്ഷനേതാവായ വി.എസിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. കൊക്കകോള കന്പനി പ്ലാച്ചിമടയിൽനിന്നു കെട്ടുകെട്ടിപ്പോയതിനു പിന്നിൽ വി.എസിന്റെ ധീരമായ സാന്നിധ്യവും ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിടത്തെ സമരക്കാർക്കു വലിയ ആവേശമായിരുന്നു.
എന്നും സമരമുഖത്ത്
മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരായി വി.എസ് എടുത്ത നിലപാട് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ധീരമായ മുന്നേറ്റങ്ങളിലൊന്നാണ്. സമരങ്ങളിൽ പലപ്പോഴും പാർട്ടിയും വി.എസും രണ്ടു വഴിക്കായിരുന്നെങ്കിലും കൈയേറ്റക്കാരുടെ സ്വച്ഛന്ദപ്രവർത്തനങ്ങൾക്ക് കാര്യമായി തടയിടാൻ വി.എസിനു കഴിഞ്ഞു.
മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളായ പെന്പിളൈ ഒരുമയുടെ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ നേതാക്കളിൽ വി.എസിനു ലഭിച്ച സ്വീകാര്യത വേറൊരു രാഷ്ട്രീയ നേതാവിനും കിട്ടിയില്ലെന്നതു പ്രത്യേകം ഓർമിക്കണം. അതിനു കാരണം തങ്ങളിൽ ഒരാൾതന്നെയാണ് അച്യുതാനന്ദൻ എന്ന തൊഴിലാളിവർഗത്തിന്റെ തിരിച്ചറിവു തന്നെയാണ്.
Leader Page
ജനിച്ചു വളർന്ന സാഹചര്യങ്ങൾകൊണ്ടാകാം വി.എസ്. അച്യുതാനന്ദന്റെ മുഖത്ത് ചിരി വിടരുന്നത് അപൂർവമായിട്ടായിരുന്നു. മുഖം നോക്കാത്ത സംസാരവും കർക്കശമായ നിലപാടുകളും മൂലം പൊതുസമൂഹത്തിൽ അദ്ദേഹത്തിന് അനുകൂലികളേക്കാൾ കൂടുതൽ എതിരാളികളായിരുന്നു. ഇതേ വി.എസ്. അച്യുതാനന്ദൻ രാഷ്ട്രീയജീവിതത്തിന്റെ സായാഹ്നത്തിൽ കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവായി മാറിയതിനും കേരളം സാക്ഷിയായി. എല്ലാ അർഥത്തിലും കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ്.
ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ഇത്ര ദീർഘമായ പൊതുപ്രവർത്തന പാരന്പര്യമുള്ള മറ്റൊരു രാഷ്ട്രീയനേതാവ് രാജ്യത്തെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയിൽ സമീപഭാവിയിലുണ്ടായിട്ടില്ല.
കുറേ നാളുകളായി പൊതുവേദികളിൽനിന്നും രാഷ്ട്രീയസംവാദങ്ങളിൽ നിന്നുമൊഴിഞ്ഞ് തിരുവനന്തപുരത്ത് ബാർട്ടണ്‍ ഹില്ലിലെ വീട്ടിലേക്ക് ഒതുങ്ങിയപ്പോഴും കേരളീയർ ഏതാണ്ടെല്ലാ ദിവസവും വി.എസിനെ ക്കുറിച്ചു ചർച്ച ചെയ്തിരുന്നു. ഏതു രാഷ്ട്രീയചർച്ചകളിലും സംവാദങ്ങളിലും വി.എസിന്റെ പേരു നിറഞ്ഞു നിന്നു. അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം അത്രമേൽ വലുതായിരുന്നു. വി.എസ് സജീവമായിരുന്നെങ്കിൽ എന്നു കേരളീയർ ആലോചിച്ചു പോയ എത്രയോ അവസരങ്ങൾ ഇക്കാലത്തുണ്ടായി.
കൊടിയ ദാരിദ്ര്യത്തിൽ ജനിച്ചു വളർന്ന, ഏഴാം ക്ലാസിൽ പഠനം നിർത്തിയ വി.എസ്, 1938ൽ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദവി വരെ എത്തി. എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദത്തിൽ നിന്നിറങ്ങുന്പോഴും കേരളത്തിലെ യുവാക്കളെ ഏറ്റവും പ്രചോദിപ്പിക്കുന്ന നേതാവായിരുന്നു അദ്ദേഹം. വിസ്മയം എന്നല്ലാതെ ഏതു വാക്കുപയോഗിച്ച് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറ്റും.
തെന്നിമാറിയ മുഖ്യമന്ത്രിപദം
പാർട്ടിയിൽ അതിശക്തനായി ഉയർന്നുവന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രിപദം വി.എസിൽനിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
1987ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991ൽ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വി.എസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ, രാജീവ്ഗാന്ധി വധത്തേത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വി.എസ് പ്രതിപക്ഷനേതാവായി.
1996ൽ വി.എസിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വന്തം തട്ടകമായ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദൻ പരാജയപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. വി.എസിന്റെ കാത്തിരിപ്പ് വീണ്ടും നീണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ തട്ടകം മാറി മലന്പുഴയിൽനിന്നു വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഇടതുമുന്നണി പരാജയപ്പെട്ടു. 2006 ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വി.എസ് കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു.
അഞ്ചു വർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തിനിടയിൽ ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും പാർട്ടി സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളം വലിയ പ്രതിഷേധമാണ് ഇതിനെതിരേ അരങ്ങേറിയത്. ഒടുവിൽ പാർട്ടിക്കു വഴങ്ങേണ്ടിവന്നു. അങ്ങനെ വി.എസ് മത്സരിച്ചു ജയിച്ച് 82-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അങ്ങനെ 1991 ൽ ഉറപ്പിച്ച മുഖ്യമന്ത്രിപദം മൂന്നു തെരഞ്ഞെടുപ്പിനും പതിനഞ്ചു വർഷത്തിനും ശേഷം യാഥാർഥ്യമായി. വി.എസ്. അച്യുതാനന്ദൻ എന്ന പോരാളിയുടെ അചഞ്ചലമായ പോരാട്ട വീര്യമാണ് ഇതിനു പിന്നിലും കേരളം കണ്ടത്.
പരുക്കൻ കമ്യൂണിസ്റ്റിൽനിന്നു ജനപ്രിയ നേതാവിലേക്ക്
സ്റ്റാലിനിസ്റ്റ് നേതാവ് എന്നായിരുന്നു വി.എസ്. അച്യുതാനന്ദനെ വിശേഷിപ്പിച്ചിരുന്നത്. പാർട്ടി ചിട്ടവട്ടങ്ങൾക്കുള്ളിൽനിന്നു മാത്രം ഏതു വിഷയത്തെയും നോക്കിക്കണ്ടിരുന്ന വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ് പാർട്ടി അണികളുടെ കണ്ണിലുണ്ണിയായിരുന്നെങ്കിലും അതിനു വെളിയിലുള്ളവർക്കിടയിൽ അത്ര പ്രിയങ്കരനായിരുന്നില്ല. എന്നാൽ, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.എസിന്റെ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കു വെളിയിലേക്കും അദ്ദേഹത്തിന്റെ സ്വാധീനവലയം വ്യാപിപ്പിക്കുന്നതിനിടയാക്കി.
ജനങ്ങൾ കഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്കു നേരിട്ടെത്തി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന വി.എസിന്റെ രാഷ്ട്രീയശൈലിയാണ് ജനപ്രീതി വർധിപ്പിച്ചത്. പരിസ്ഥിതി അനുകൂല, സ്ത്രീപക്ഷ നിലപാടുകളും വി.എസിനെ സാധാരണക്കാർക്കിടയിൽ പ്രിയങ്കരനാക്കി. അഴിമതിക്കെതിരായ പോരാട്ടങ്ങളും മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും കേരളത്തിൽ വി.എസിന് ഒരു രക്ഷകന്റെ പ്രതിച്ഛായ സമ്മാനിച്ചു. മതികെട്ടാൻചോലയിലും മുല്ലപ്പെരിയാറിലും വാഗമണ്‍ കൈയേറ്റഭൂമിയിലുമെല്ലാം നേരിട്ടെത്തിയാണ് പോർമുഖം തുറന്നത്. ഇടമലയാർ കേസിലെ ഇടപെടലും മറ്റും അഴിമതിവിരുദ്ധ പോരാളിയെന്ന വിഎ.സിന്റെ പേര് ഉറപ്പിച്ചു. ജനങ്ങൾക്കിടയിലെത്തി അവരുടെ പോരാട്ടങ്ങൾ ഏറ്റെടുത്തും കോടതികൾ വഴിയുള്ള നിയമപോരാട്ടത്തിലൂടെയും വി.എസ് ഇക്കാലമത്രയും നിരന്തരമായ പോരാട്ടങ്ങളിൽ ഏർപ്പെടുകയായിരുന്നു.
പാർട്ടിയുമായി പോര്
പാർട്ടിക്കു പുറത്ത് വി.എസിന്റെ ജനപ്രീതി വർധിക്കുന്നതിനനുസരിച്ച് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ ശത്രുപക്ഷം ശക്തിപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷവും ഓർമിക്കപ്പെടുന്നത് പാർട്ടിയും വി.എസും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകളുടെ പേരിലാണ്. പാർട്ടിയിൽ ദുർബലനായി തീരുന്നതിനനുസരിച്ച് ജനങ്ങൾക്കിടയിൽ വി.എസ് എന്ന രാഷ്ട്രീയ നേതാവ് ശക്തനായി മാറിക്കൊണ്ടിരുന്ന അപൂർവകാഴ്ചയാണ് കേരളം കണ്ടത്.
പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള പരസ്യ വാക്പോര് പാർട്ടി അച്ചടക്കത്തിന്റെ സർവസീമകളും കടന്നു. ഇരുവരും പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്തായി. പിണറായി വീണ്ടും പോളിറ്റ് ബ്യൂറോയിൽ മടങ്ങിയെത്തിയെങ്കിലും വി.എസ്. പുറത്തു തന്നെ തുടർന്നു. അപ്പോഴും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി വി.എസ് തുടർന്നു എന്നതു ചരിത്രം.
തെന്നിമാറിയ രണ്ടാമൂഴം
എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദമൊഴിഞ്ഞ വി.എസ് അതുകഴിഞ്ഞ് അഞ്ചു വർഷം കരുത്തനായ പ്രതിപക്ഷ നേതാവായി കേരളത്തിൽ നിറഞ്ഞു നിന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ വി.എസും പിണറായി വിജയനും മത്സരിച്ചു. ഒടുവിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു നറുക്കു വീണത് പിണറായി വിജയനാണ്. അതോടെ കേരള രാഷ്ട്രീയത്തിൽ ഒരു പരിധി വരെ വി.എസ് യുഗം അവസാനിച്ചു. അപ്പോഴും വി.എസിന്റെ വാക്കുകൾക്കു കേരളം ചെവിയോർത്തിരുന്നു. അദ്ദേഹത്തിന്റെ ഒറ്റവരി പ്രസ്താവനയ്ക്ക് കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കാനുള്ള ശേഷിയുണ്ടായിരുന്നു. വി.എസ് എന്നും ഒരു പോരാളിയായിരുന്നു. രാഷ്ട്രീയജീവിതം ആരംഭിച്ച നാൾ മുതൽ ഏതാണ്ട് അവസാനനാളുകൾ വരെ. പാർട്ടിക്കുള്ളിലും പുറത്തും ഒരേ സമയം പോരാടി ഇത്ര ദീർഘകാലം കേരള രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിൽ നിലനിന്നതു തന്നെ അദ്ഭുതം. ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകുമോ എന്നതു സംശയം.
Editorial
താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
ഒരു സമരം കഴിഞ്ഞെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും തളർന്നുറങ്ങാത്ത രണ്ടക്ഷരങ്ങളായി വിഎസ് ചരിത്രത്തിലേക്ക് ഉണർന്നെണീൽക്കുകയാണ്. കേരളത്തിന്റെ കണ്ണിൽനിന്നു മറയുന്നത് ഒരു മനുഷ്യനല്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രസ്ഥാനവത്കരിച്ചതും ഒത്തുതീർപ്പിലോ അപചയത്തിലോ താഴാതിരുന്നതുമായ പ്രകന്പനമാണ്. അത് അറിയപ്പെട്ടിരുന്നത് വി.എസ്. അച്യുതാനന്ദൻ എന്ന പേരിലായിരുന്നു.
പക്ഷേ, വിഎസ് എന്ന രണ്ടക്ഷരം മതി ആ സമരകാലത്തിന്റെ വീര്യമറിയാൻ. ഇനിയത്, കേരളത്തിന്റെ ചരിത്രത്തിൽ തനിച്ചുനിൽക്കുന്നൊരു നക്ഷത്രച്ചുവപ്പായിരിക്കും. വിട. 2006 മേയ് 18ന് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ മലയാളികളല്ലാത്തവർക്ക് അതൊരു അതിശയമായിരുന്നു. കാരണം 82-ാം വയസിൽ ഒരാൾ ആദ്യമായി മുഖ്യമന്ത്രിയായിരിക്കുന്നു. അതിനുമുന്‍പ് ഒരിക്കൽപോലും ഒരു മന്ത്രിപോലും ആയിട്ടുമില്ല.
പക്ഷേ, യുവാക്കളെ പിന്നിലാക്കി നാടും നഗരവും കാടും മലയും കയറിയിറങ്ങിയ വിഎസ് ചുളിഞ്ഞ നെറ്റികളെയെല്ലാം വെട്ടിനിരപ്പാക്കിക്കളഞ്ഞു. അതിനും എട്ടു പതിറ്റാണ്ടിലേറെ പഴമയുള്ള ആലപ്പുഴയിലെ പുന്നപ്രയിലെത്തണം, വിഎസിന്റെ സമരം അഥവാ ജീവിതം തുടങ്ങുന്നതു കാണാൻ. വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലാം വയസിൽ വസൂരി പിടിച്ച് അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചു.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് കൈയിൽ ഒരണയും ബാക്കിയില്ലാതിരുന്നതിനാലാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല... നാട്ടുന്പുറത്തെ തയ്യൽക്കടയിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം തുന്നൽക്കാരനായി. പിന്നെ, ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായപ്പോൾ വയസ് 15. പണിയെടുത്തു മടുത്തെങ്കിലും സന്തോഷിക്കാൻ മാത്രം കൂലിയില്ല. 16-ാം വയസിൽ സഹപ്രവർത്തകരെ സംഘടിപ്പിച്ച് കൂലി കൂട്ടിച്ചോദിച്ചു.
ഒരു നേതാവ് പിറക്കുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്ന അച്യുതാനന്ദൻ 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. അയാളുടെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞ പാർട്ടി നേതാവ് പി. കൃഷ്ണപിള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കു പോകാൻ പറഞ്ഞു. 20-ാം വയസിൽ, 1943ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അച്യുതാനന്ദൻ പ്രതിനിധിയായി. നേതാവ് വളർന്നപ്പോൾ പേരു ചുരുങ്ങി വിഎസായി.
തൊഴിലാളികൾ സംഘടിച്ചതോടെ ജന്മിമാർ നേതാവിനെ നോട്ടമിട്ടു. കൊടിയ മര്‍ദനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, സമരങ്ങള്‍, പുന്നപ്ര വയലാര്‍ സമരം, ഒളിവുജീവിതം, അറസ്റ്റ്, കൊടിയ മർദനങ്ങൾ...! പുന്നപ്ര-വയലാർ സമരത്തിന്റെ പേരിൽ 1946ൽ പോലീസ് പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് പോലീസുകാർ തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കി. കെട്ടിയിട്ടു മർദിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലെറിഞ്ഞു.
പക്ഷേ, ജീവിതം കൈകൊടുത്തപ്പോൾ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലാകുകയായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിലിലായിരുന്നു. അഗ്നിപരീക്ഷണങ്ങളിൽ എരിഞ്ഞൊടുങ്ങാതിരുന്ന വിഎസ് പാർട്ടിയിലും പൊരുതിക്കയറി. 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറി. പ്രായോഗികവാദിയാകാൻ മടിച്ചതിനാൽ സമരം പുറത്തൊതുങ്ങിയില്ല, സ്വന്തം പാർട്ടിയുടെ ദുഷ്കരമായ വേലിക്കകത്തേക്കും വ്യാപിച്ചു.
അടിയുറച്ച കമ്യൂണിസ്റ്റ് പ്രതിബദ്ധത അപചയങ്ങളെന്നു തോന്നിയതിനെയൊക്കെ ചോദ്യം ചെയ്തു. 2009ൽ പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. 1965 മുതൽ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിഎസ് മത്സരിച്ചു. 65ൽ അന്പലപ്പുഴയിലായിരുന്നു തുടക്കം. ആദ്യമത്സരത്തിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോടു പരാജയപ്പെട്ടു. പക്ഷേ, 67ലും 70ലും അതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.
77ൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു. 91ൽ മാരാരിക്കുളത്ത് വിജയിച്ചെങ്കിലും 96ൽ പരാജയപ്പെട്ടു. 2001ൽ മലന്പുഴയിൽനിന്നു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006ൽ മലന്പുഴയിൽനിന്നു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നീട് 2011ലും 2016ലും മലന്പുഴയിൽനിന്നു തന്നെ വിജയിച്ചു. 2016 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെയും സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇതും ഇതിലേറെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ്, വിഎസ് പോകുന്നത്; 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവസാനത്തെയാൾ.
പാർട്ടിവിരുദ്ധമോ ജനകീയവിരുദ്ധമോ ആകുമെന്നറിഞ്ഞിട്ടും ശരിയെന്നു തോന്നിയ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ട വിഎസിനു പലപ്പോഴും തിരിച്ചു നടക്കേണ്ടിവന്നിട്ടുമുണ്ട്. 1996-97ൽ മങ്കൊന്പിൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽവയൽനികത്തലിനെതിരേയുള്ള സമരം കൃഷി വെട്ടിനിരത്തലിലേക്ക് വഴിമാറിയതോടെ വിഎസിനു തിരുത്തേണ്ടിവന്നു.
2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ സിപിഐ ഓഫീസ് ഒഴിപ്പിക്കുന്നതിലേക്ക് എത്തിയതോടെ വിഎസിന്റെ ദൗത്യസംഘത്തിനു മടങ്ങേണ്ടിവന്നു. താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
പക്ഷേ, കണ്ണീരിനോളം എത്താതെ ഒതുക്കിവച്ച വൈകാരികതകൾ ചിലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടി. 2012 ജൂണിൽ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം അത്തരമൊന്നായിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ അദ്ദേഹം നടത്തിയ ആ സന്ദർശനം പാർട്ടിയെ പരിക്കേൽപ്പിച്ചെങ്കിലും കൊലപാതകരാഷ്ട്രീയത്തിന്റെ അഹന്തയെ, രക്തസാക്ഷിബാക്കിയായ ഒരു കുടുംബത്തിന്റെ കണ്ണീരാറ്റിയ നിശബ്ദതകൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിന് വിഎസിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ, അവഗണിക്കാനാവില്ല. ""പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ’’ എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. അതേക്കുറിച്ചു പറയുന്ന തന്റെ ആത്മകഥ പൂർത്തിയാക്കാൻ വിഎസിനു വേണ്ടിവന്നത് വെറും 31 പേജ്. പക്ഷേ, വിഎസ് ആരായിരുന്നെന്ന് അറിയാൻ അതിന്റെ ശീർഷകം തന്നെ ധാരാളം "സമരം തന്നെ ജീവിതം’.
Leader Page