പാലാവയൽ: ഈസ്റ്റ് എളേരി പഞ്ചായത്തിലെ മലാങ്കടവ് വാർഡിൽ അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കൂടുതൽ പേർക്ക് രോഗം പിടിപെടാതിരിക്കാൻ ആവശ്യമായ ജാഗ്രതയും മുൻകരുതലുകളും കൈക്കൊള്ളണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലെ സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് എത്തുന്നത്.
അണുബാധ ഉണ്ടായാല്‍ അഞ്ച് മുതല്‍ 10 വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. സാധാരണ മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളാണ് ഉണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കില്‍ ലക്ഷണങ്ങള്‍ തീവ്രമായിരിക്കും. സാധാരണയായി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം പകരാറില്ല.
പനി, തലവേദന, ഓക്കാനം, ഛര്‍ദ്ദി, ബോധം നഷ്ടപ്പെടുക, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്, നടുവേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. രോഗം കൂടുതലാകുമ്പോൾ അപസ്മാരം, ബോധക്ഷയം, പരസ്പരബന്ധം ഇല്ലാതെ സംസാരിക്കുക തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. ആരംഭത്തില്‍ തന്നെ ഡോക്ടറെ കണ്ട് ചികിത്സ എടുക്കണം. സാധാരണ മരുന്ന് കഴിച്ചിട്ടും മാറാത്ത പനിയും മറ്റു ലക്ഷണങ്ങളുമുണ്ടെങ്കില്‍ കൂടുതല്‍ വിദഗ്ധ ചികിത്സ തേടണം.
അടുത്ത കാലത്ത് കുളത്തിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കുകയോ വെള്ളം മൂക്കില്‍ കയറാന്‍ ഇടയാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പെടുത്തണം.
നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.
നീന്തൽ കുളങ്ങളിൽ ആഴ്ചയിലൊരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയണം. കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. ടാങ്കുകളും കൃത്യമായ ഇടവേളകകളിൽ കഴുകി വൃത്തിയായി സൂക്ഷിക്കണം.
Tags : nattuvishesham local news