വ്യാജ റൂഫിംഗ് ഷീറ്റ് വില്പന: രണ്ടുപേർ അറസ്റ്റിൽ
1535275
Saturday, March 22, 2025 1:00 AM IST
ചാലക്കുടി: പോട്ട പനമ്പിള്ളി കോളജ് ജംഗ്ഷനു സമീപം പ്രവർത്തിക്കുന്ന റൂഫിംഗ് മാനുഫാക്ചറിംഗ് കമ്പനിയിൽ നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റുകൾ ചൈനയിൽനിന്നും ഇറക്കുമതി ചെയ്ത് അതിൽ മുംബൈ ബാന്ദ്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വ്യാജമായി നിർമിച്ച ലോഗോ റൂഫിംഗ് ഷീറ്റുകളിൽ പതിപ്പിക്കുന്ന നിർമാണവും റൂഫിംഗ് ഷീറ്റുകളുടെ വിതരണവും നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
സ്ഥാപനം നടത്തുന്ന ചാലക്കുടി കൈതാരത്ത് മണപ്പുറം സ്റ്റീവ് ജോൺ (35), സ്ഥാപനത്തിലെ മെഷീൻ ഓപ്പറേറ്റർ ചായ്പ ൻകുഴി പാറേപ്പറമ്പിൽ വീട്ടിൽ സിജോ എബ്രഹാം (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റുകൾ വാങ്ങി വഞ്ചിക്കപ്പെട്ട നിരവധി ഉപഭോക്താക്കൾ കമ്പനിക്കു പരാതി നൽകിയതിനെതുടർന്ന് വ്യാജൻമാരെ കണ്ടെത്താൻ കമ്പനി നടത്തിയ അന്വേഷണത്തിലാണ് പോട്ട പനമ്പിള്ളിയിലെ സ്ഥാപനം കണ്ടെത്തിയത്.
കമ്പനിക്കുവേണ്ടി ചെന്നൈ സ്വദേശി മണി അരവിന്ദ് എന്നയാൾ നൽകിയ പരാതിപ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പോട്ട പനമ്പിള്ളി കോളജ് ജംഗ്ഷനു സമീപത്തുള്ള റൂഫിംഗ് മാനുഫാക്ചറിംഗ് കമ്പനിയിൽ പോലീസ് നടത്തിയ റെയ്ഡിൽ കമ്പനിയുടെ വ്യാജമായി നിർമിച്ച ലോഗോ പതിച്ച് നിർമിച്ച 43 റൂഫിംഗ് ഷീറ്റുകൾ പിടിച്ചെടുത്തു. കൃത്രിമ ലോഗോ പതിക്കാനായി ഉപയോഗിച്ച ഇലട്രോണിക്സ് മെഷീനുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചാലക്കുടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഋഷി പ്രസാദ്, ജോഫി ജോസ്, ഷാജഹാൻ യാക്കൂബ്, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ മുരുകേഷ് കടവത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ ആൻസൻ പൗലോസ്, സിവിൽ പോലീസ് ഓഫീസർമാരായ ബിനു പ്രസാദ് , എൻ. പ്രദീപ്, എസ് വർഷ എന്നിവരാണ് പോലീസ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.