ജപ്തിഭീഷണി നേരിടുന്ന കർഷകരെ വഴിയാധാരമാക്കരുത്: മാർ നെല്ലിക്കുന്നേൽ
1532037
Tuesday, March 11, 2025 11:56 PM IST
ചെറുതോണി: കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ സ്ഥാപനങ്ങൾ ജില്ലയിലെ മൂന്നു ലക്ഷം രൂപ വരെയുള്ള ചെറുകിട വായ്പകൾ പൂർണമായും മറ്റു വായ്പകളുടെ പലിശയും എഴുതിത്തള്ളി കർഷകരെ ജപ്തി നടപടികളിൽനിന്നു രക്ഷിക്കണമെന്ന് ഇടുക്കി ബിഷപ് മാർ ജോണ് നെല്ലിക്കുന്നേൽ. നാട്ടിൽ നൂറുകണക്കിനു വ്യക്തികൾക്കാണ് സഹകരണ സ്ഥാപനങ്ങളിൽനിന്നു ജപ്തി നോട്ടീസ് ലഭിച്ചിട്ടുള്ളത്. ചിലയിടങ്ങളിൽ ജപ്തി നടപടികളും ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പൊതുവേയും ജില്ലയിൽ പ്രത്യേകിച്ചും 2018, 2019 വർഷങ്ങളിലുണ്ടായ മഹാപ്രളയവും 2020-ലെ കോവിഡ് മഹാമാരിയും ഹൈറേഞ്ചിലെ ജനജീവിതത്തെ ദുരിതത്തിലാക്കി. കൃഷിയും ചെറുകിട വ്യവസായങ്ങളും ടൂറിസവും താറുമാറാവുകയും ഈ മേഖലയെ ആശ്രയിച്ച് ജീവിച്ചിരുന്നവരുടെ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തു. ഇതിന്റെ ഫലമായി ജില്ലയിലെ 65,000 ത്തോളം ആളുകൾ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽനിന്നെടുത്ത വായ്പകൾ തിരിച്ചടവ് മുടങ്ങി പലിശയും പിഴപ്പലിശയും വർധിച്ച് ജപ്തി ഭീഷണി നേരിടുകയാണ്.
ഭീമമായ തുക അടച്ചു തീർക്കണമെന്നും 2019-ൽ കേരള ബാങ്ക് നൽകിയ സർഫാസി ആക്ടിന്റെ അടിസ്ഥാനത്തിൽ കോടതി ഉത്തരവ് വഴി ജപ്തി നടപടികൾ സ്വീകരിക്കുമെന്നും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തുകയും നടപടി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. താമസിക്കുന്ന വീട്ടിൽനിന്ന് ആളുകളെ ഇറക്കിവിടാൻ ഒരു ബാങ്കിനും അധികാരമില്ല. ഇത്തരം നടപടി സാധാരണക്കാർക്ക് താങ്ങാനാവില്ല.
സർഫാസി നിയമത്തിലെ സെക്ഷൻ 31/I കർഷകർക്ക് സംരക്ഷണം ഉറപ്പുനൽകുന്നുണ്ട്. ഇതനുസരിച്ച് കൃഷിഭൂമി ഈ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് കൃത്യമായി പറയുന്നുണ്ട്. എന്നാൽ ബാങ്കുകൾ ഇതു മറച്ചുപിടിച്ച് നിയമവിരുദ്ധമായി കർഷകരെ ഇറക്കിവിടാനാണ് ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ ജില്ലയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്ന 65,000 ത്തോളം ആളുകളുടെ ചെറുകിട വായ്പകളും മറ്റു വായ്പകളുടെ പലിശയും പിഴപ്പലിശയും എഴുതിത്തള്ളണമെന്നും ബാങ്കുകളുടെ ജപ്തി നടപടി അടിയന്തരമായി നിർത്തിവയ്ക്കുന്നതിനുള്ള ഉത്തരവിറക്കി കർഷകരെ സഹായിക്കണമെന്നും ബിഷപ് ആവശ്യപ്പെട്ടു.