പാലം പുനർനിർമിച്ചില്ല: നാട്ടുകാർ ദുരിതത്തിൽ
1530874
Saturday, March 8, 2025 12:04 AM IST
ചെറുതോണി: പഞ്ചായത്തും ജലസേചന വകുപ്പും തമ്മിലുള്ള തർക്കം പ്രളയത്തിൽ തകർന്ന പാലം പുനർനിർമിക്കുന്നതിന് തടസമാകുന്നു. 2018 ലെ മഹാപ്രളയത്തിൽ ഒലിച്ചുപോയ കഞ്ഞിക്കുഴി പഞ്ചായത്തിലെ ചേലച്ചുവട്-പെരിയാർവാലിയിലെ ചെക്കുഡാമും നടപ്പാലവും പുനർനിർമിക്കാത്തതാണ് നാട്ടുകാരെ ദുരിതത്തിലാക്കിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഈ പ്രദേശത്തെ കർഷകർക്ക് കൃഷി ആവശ്യത്തിനായി ജലസേചനവകുപ്പ് ചുരുളി തോട്ടിൽ വെള്ളം തടഞ്ഞുനിർത്താൻ ചെക്കു ഡാം നിർമിച്ചു നൽകിയതാണ്. ചെക്കു ഡാമിന് മുകളിലൂടെ പ്രദേശവാസികൾക്ക് മറുകരയെത്തുന്നതിന് പാലവും നിർമിച്ചിരുന്നു.
2018ലെ പ്രളയത്തിൻ ചെക്കുഡാമും പാലവും ഒലിച്ചു പോയി. ഇതോടെ അറുപതോളം കുടുംബങ്ങൾ പ്രളയത്തേക്കാൾ വലിയ ദുരിതത്തിലുമായി.
അന്നുമുതൽ പാലം നിർമിച്ചുനൽകണമെന്ന് നിരന്തരം നാട്ടുകാർ ആവശ്യപ്പെട്ട് പഞ്ചായത്തിലും ജലസേചന വകുപ്പിലും നിവേദനങ്ങളും പരാതികളും നൽകിയിരുന്നു. ജലസേചനവകുപ്പു പുനർനിർമിച്ചു തരട്ടെയെന്ന നിലപാടാണ് കഞ്ഞിക്കുഴി പഞ്ചായത്തിന്റേത്. എന്നാൽ, ജലസേചനവകുപ്പ് ഈ പദ്ധതി തന്നെ ഉപേക്ഷിച്ച മട്ടാണ്.
കഞ്ഞിക്കുഴി പഞ്ചായത്തും ജലസേചനവകുപ്പും തമിലുള്ള തർക്കമാണ് പാലത്തിന്റെ പുനർനിർമാണം വൈകുന്നതിനു കാരണമെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ നിർമിച്ച താത്കാലിക പാലത്തിലൂടെ തോട്ടിൽ അധികം വെള്ളമില്ലാത്തപ്പോൾ ആളുകൾക്ക് സഞ്ചരിക്കാനാവും.
മഴക്കാലത്ത് ചുരുളിത്തോട് കരകവിയുന്നതോടെ കിലോമീറ്ററുകൾ ചുറ്റിസഞ്ചരിച്ചു വേണം പ്രദേശവാസികൾക്ക് പുറംലോകത്തെത്താൻ.
സ്കൂൾ വിദ്യാർഥികളും സ്ത്രീകളുമെല്ലാം അപകടഭീതിയോടെയാണ് ഇപ്പോൾ ഇതുവഴി സഞ്ചരിക്കുന്നത്.
ഈ വേനൽ കാലത്തെങ്കിലും പാലംപുനർനിർമിച്ചു നൽകിയില്ലെങ്കിൽ അറുപതോളം കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുഃസഹമാകും.