ഏറ്റുമാനൂരപ്പൻ ആറാടി; ഉത്സവത്തിന് കൊടിയിറങ്ങി
1531305
Sunday, March 9, 2025 6:14 AM IST
ഏറ്റുമാനൂർ: പത്തുനാൾ നീണ്ടുനിന്ന ഏറ്റുമാനൂർ ഉത്സവത്തിന് ആറാട്ടോടെ കൊടിയിറങ്ങി. ഇന്നലെ ഉച്ചയ്ക്ക് ആരംഭിച്ച ആറാട്ടുചടങ്ങുകൾ പൂർത്തിയാക്കി ഉത്സവത്തിന് കൊടിയിറങ്ങിയപ്പോൾ ഇന്നു നേരം പുലർന്നു.
ഉച്ചകഴിഞ്ഞ് ഒന്നിന് ക്ഷേത്രത്തിൽനിന്ന് ആറാട്ട് പുറപ്പാട് ഘോഷയാത്രയ്ക്ക് തുടക്കമായി. ക്ഷേത്രാങ്കണം മുതൽ വഴിയിലുടനീളം ഭക്തർ നിറപറയും നിലവിളക്കുമായി ഭഗവാനെ വരവേൽക്കാൻ കാത്തുനിന്നിരുന്നു. പ്രധാന കേന്ദ്രങ്ങളിൽ പൂപ്പന്തലൊരുക്കിയും കലാപരിപാടികൾ നടത്തിയും നാട്ടുകാർ ആറാട്ടുത്സവം ആഘോഷമാക്കി.
പേരൂർകാവ് ഭഗവതി ക്ഷേത്രത്തിൽ ദീപാരാധനാ സമയത്ത് ആറാട്ട് എഴുന്നള്ളിപ്പ് എത്തിച്ചേർന്നു. വടക്കേനടയിലൂടെ പ്രവേശിച്ച് ആനക്കൊട്ടിലിനു മുന്നിൽ ഭഗവതിക്ക് അഭിമുഖമായി നിന്നു.
പേരൂർകാവ് ഭഗവതി ഏറ്റുമാനൂരപ്പന്റെ മകളാണെന്നാണ് സങ്കല്പം. നിറപറയും നിലവിളക്കും വച്ച് ഭഗവതി ഏറ്റുമാനൂരപ്പനെ വരവേറ്റു. ഒരു വർഷത്തെ ചെലവിന് എന്ന സങ്കല്പത്തിൽ പേരൂർകാവിൽ ഭഗവതിക്ക് പണക്കിഴിയും എണ്ണയും കൈമാറി.
പേരൂർകാവിലെ സ്വീകരണശേഷം ഘോഷയാത്ര മീനച്ചിലാറ്റിൽ പൂവത്തുംമൂട്ടിലെ ആറാട്ടുകടവിൽ എത്തി. ക്ഷേത്രം തന്ത്രി താഴമൺ മഠത്തിൽ കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും മേൽശാന്തി ഇങ്ങേത്തല രാമൻ സത്യനാരായണന്റെയും കാർമികത്വത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി ഏറ്റുമാനൂരപ്പൻ ആറാടി.
പൂവത്തുംമൂട്ടിലെ ആറാട്ടുകടവിൽ ഏറ്റുമാനൂരപ്പന്റെ ആറാട്ട് നടക്കുന്ന അതേസമയം മീനച്ചിലാറിന്റെ മറുകരയിൽ പെരിങ്ങല്ലൂർ മഹാദേവ ക്ഷേത്രത്തിലെ ആറാട്ടും നടക്കുന്നുണ്ടായിരുന്നു. ഒരേ ആറിന്റെ ഇരുകരകളിലും ഒരേ സമയം നടക്കുന്ന ആറാട്ടുകൾക്ക് സാക്ഷ്യം വഹിക്കാനുള്ള അപൂർവാവസരമാണ് ഭക്തർക്കു ലഭിച്ചത്.
തിരിച്ചെഴുന്നള്ളത്തിൽ ചാലയ്ക്കൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ഏറ്റുമാനൂരപ്പനെ ഇറക്കി എഴുന്നള്ളിച്ചു. ശൈവ-വൈഷ്ണവ സംഗമമെന്ന പേരിൽ പ്രശസ്തമായ ഈ ചടങ്ങുകൾക്കു സാക്ഷ്യം വഹിക്കാൻ ആയിരങ്ങൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. മുഖമണ്ഡപത്തിൽ തിടമ്പ് പ്രതിഷ്ഠിച്ചശേഷം ഏറ്റുമാനൂർ ക്ഷേത്രത്തിലെ മേൽശാന്തി ശ്രീകോവിലിൽ പ്രവേശിച്ച് പൂജ നടത്തി. തുടർന്ന് ആറാട്ടുസദ്യ നടത്തി.
ചാലയ്ക്കൽ ക്ഷേത്രത്തിൽനിന്നും ഘോഷയാത്ര പുനരാരംഭിച്ച് പേരൂർ കാവിലെത്തിയപ്പോൾ വാദ്യമേളങ്ങൾ നിലച്ചു. തെക്കേനട വഴി പേരൂർകാവിനു മുന്നിലെത്തി വടക്കേനട വഴി പ്രധാന റോഡിൽ പ്രവേശിച്ചശേഷമാണ് വീണ്ടും വാദ്യമേളങ്ങൾ ആരംഭിച്ചത്.
പേരൂർകവലയിലെ ആറാട്ട് എതിരേൽപ് മണ്ഡപത്തിൽ ഏഴരപ്പൊന്നാനയുടെ അകമ്പടിയോടെ ഏറ്റുമാനൂരപ്പനെ വരവേറ്റു.
തുടർന്ന് ആറാട്ട് എതിരേൽപും ആറാട്ടുവരവും കഴിഞ്ഞു കൊടിയിറക്കിയപ്പോൾ പുലർകാലമായിരുന്നു. ആറാട്ടിനു പിറ്റേന്ന് കൊടിയിറക്കൽ എന്ന അപൂർവതയും ഏറ്റുമാനൂർ ഉത്സവത്തിനു മാത്രം.